Wednesday, October 21, 2009

വിശ്വാസമാണല്ലോ പ്രധാനം!

ഈയടുത്ത കാലത്തായി മലയാളം ചാനലുകൾ പ്രദർശിപ്പിച്ച ചില സ്വർണക്കടപ്പരസ്യങ്ങളാണ് പ്രതിപാദ്യവിഷയം.

ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.

ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാ‍ണാം) കേരളത്തിലെ “ഇൻസെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കൾക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങൾ സർ‌ക്കുലേഷൻ കൂട്ടാൻ വേണ്ടി സർവേ എന്ന പേരിൽ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളിൽ ഭൂരിഭാഗവും അനാശാസ്യപ്രവർത്തനത്തിലേർപ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മർദ്ദം കൂട്ടിയവരാണല്ലോ നമ്മൾ! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളിൽ പഠിച്ച പെൺകുട്ടികളെല്ലാം പിഴയാവാൻ സാധ്യതയുണ്ടെന്നതിനാൽ നാട്ടിൽ പഠിച്ചുവളർന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയിൽ തന്നെ ഉണ്ട് (ഒരു പോസ്റ്റിൽ ഒരു പ്രമുഖബ്ലോഗർ ഇട്ട കമന്റാണ്. ലിങ്ക് മനഃപൂർവം ഒഴിവാക്കുന്നു).

എന്തോ ആവട്ടെ. പ്രണയവിവാഹങ്ങൾ കൂടുന്നത് സ്വർണക്കച്ചവടത്തെ കാര്യമായി ബാധിച്ചേക്കാം എന്ന് സ്വർണക്കടക്കാർക്ക് നല്ല തീർച്ചയുള്ളതിനാൽ അവർ പടച്ചുവിട്ട പരസ്യാഭാസത്തെ അവഗണിക്കാവുന്നതേയുള്ളൂ. (ആരെന്ത് പറഞ്ഞാലും പ്രേമിക്കാനുള്ളവർ പ്രേമിക്കും, കല്യാണം കഴിക്കാനുള്ളവർ അതും ചെയ്യും. ഒരു വിഷയമല്ല അത്)

എന്നാൽ രണ്ടാമത്തെ വീഡിയോ അങ്ങനെ എളുപ്പം തള്ളിക്കളയാവുന്നതല്ല... (ഈ വീഡിയോ കാണുക )

കോടതിയിൽ വിവാഹമോചനത്തിനെത്തിയ ചെക്കൻ പറയുന്ന ന്യായം സ്ത്രീധനമായി കിട്ടിയ പൊന്ന് ശുദ്ധമല്ലായിരുന്നു എന്നാണ്. എന്തൊരു തോന്ന്യാസം! സ്ത്രീധനം ഇന്ത്യയിൽ കുറ്റകരമാണെന്ന് ഇരിക്കെ, സ്ത്രീധനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പരസ്യത്തിനു വേദി കോടതി. സ്ത്രീധനമായി കൊടുത്ത പൊന്ന് വ്യാജമല്ലാത്തതിനാൽ വരൻ കുറ്റക്കാരൻ എന്ന് കോടതി വിധിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിൽ കോടതിക്കെതിർപ്പില്ല, കൊടുത്ത സ്വർണം ശുദ്ധമായിരിക്കുന്നേടത്തോളം എന്ന്...!

ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി ഈ പരസ്യം അവഹേളിച്ചിരിക്കുന്നുവെന്ന് നമ്മളെന്തേ കാണാതെ പോകുന്നൂ?

എന്തിനും ഏതിനും കപടദേശീയതാ‍വാദവുമായി ഇറങ്ങുന്ന ഭാ‍രതാംബയുടെ ചില പൊന്നുമക്കൾ ഇതൊന്നും കണ്ടില്ലേ? ഓ സ്ത്രീകൾ പുറത്തിറങ്ങിനടക്കുകയോ ആണിനോട് സംസാരിക്കുകയോ അന്യമതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്യുമ്പോഴേ നിങ്ങളുടെ ഒക്കെ ദേശബോധം ഉണരൂ എന്ന് മറന്ന് പോയി. സ്ത്രീധനം വാങ്ങിയാലെന്ത്, കൊടുത്താലെന്ത്? അതൊക്കെ സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടിയല്ലേ! ഇന്ത്യൻ പീനൽ കോഡ് എന്നൊന്ന് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ സ്ത്രീധനത്തെക്കുറിച്ച് അതിൽ വല്ലതും പറയുന്നുണ്ടോ എന്നാർക്കറിയാം?

കഷ്ടം!

Disclaimer : This post doesn't contain any videos in it. It just contains references to existing videos in youtube. This blog or blogger is not responsible for any copyright violations associated with the videos mentioned. Any copyright violation should be notified to youtube.

Friday, October 2, 2009

ഹോ എന്നാലും എന്റെ കൃഷ്ണാ!!!!

ഹോ ഹോ ഹോ... ആർഷഭാരതപുരാണങ്ങളിലെ സയന്റ്ഫിക് ഡെവലപ്‌മെന്റുകൾ !!!!! കോരിത്തരിക്കുനിയാ കോരിത്തരിക്കുന്ന്.....

എന്തരണ്ണാ തെളിച്ച് പറ....

എടേയ് ടെലിഫോൺ എക്സ്ചേഞ്ച് വഴി ഒന്നിലധികം കോളുകൾ ഒക്കെ ഒരേ സമയം ഒരു നിശ്ചിത എണ്ണം കേബിളിൽ കൂടെ കൈമാറുന്നതെങ്ങനേണ് എന്ന് നെനക്കറിയോ?

അതണ്ണാ ടൈം ഡിവിഷൻ മൾട്ടിപ്ലക്സിംഗ് അല്ലേ?

അതെപ്പളാ കണ്ട് പിടിച്ചേ എന്ന് നെനക്കറിയോ?

അതണ്ണാ എന്റെയറിവ് ശര്യാണെങ്കിൽ എമിലി ബോഡറ്റ് എന്നൊരു പരന്ത്രീസ് ശാസ്ത്രജ്ഞൻ 1870 കളിൽ ആണ് ആദ്യമായി മുന്നോട്ട് വെക്കണത്. പക്ഷേ വോയിസ് കോൾ ഒക്കെ മൾടിപ്ലെക്സ് ചെയ്യാൻ തൊടങ്ങിയത് 1962 ഇൽ ബെൽ ലാബിൽ അനലോഗ് സ്വിച്ചുപയോഗിച്ച് മൾട്ടിപ്ലെക്സുന്ന വിദ്യ കണ്ട് പിടിച്ച ശേഷേണ്.

ഡേയ് പരട്ട് പയലേ.. ഇദാണ് നെനക്കൊന്നും വെവരമില്ലാ ന്ന് പറേണത്. ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ് ആദ്യം കണ്ട് പിടിച്ചതേ നമ്മടെ കിച്ചാമ്പായി ആണ്. സാക്ഷാൽ കൃഷ്ണഭഗവാൻ!

അതെപ്പോണ്ണാ????

എഡേയ് ചെക്കാ,... നീയീ രാ‍സക്രീഢാ രാസക്രീഢാ ന്ന് കേട്ടിട്ടുണ്ടാ?

അത് പിന്നെ അണ്ണാ... അത് കേക്കാത്തോരിണ്ടാവോ??

ആ അപ്പോ ശ്രീകൃഷ്ണൻ ഒരേ സമയത്ത് എല്ലാ ഗോപികമാരുടേം കൂടെ ഒരുമിച്ച് എങ്ങനാടാ ക്രീഢിച്ചത്?

എങ്ങനാ അണ്ണാ?

അതല്ലേ മ്വാനേ ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ്. ശ്രീകൃഷ്ണൻ ഒന്നല്ലേ ഒള്ളാരുന്നു. പുള്ളി ഹൈ ഫ്രീക്വൻസിയിൽ ഗോപികമാരുടെ ഇടയിൽ മാറി മാറി സ്വിച് ചെയ്യുവല്ലാരുന്നോ?

തന്നേ?

പിന്നേ... പെർസിസ്റ്റൻസ് ഓഫ് വിഷൻ കാരണം ഗോപികക്ക് ശ്രീകൃഷണൻ കണ്ടിന്യൂവസ് ആയി തന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. നമ്മടെ പൊസ്തകത്തിലില്ലാത്ത ശാസ്ത്രോ?

തമ്പുരാനേ!... അല്ലണ്ണാ ഈ ക്രീഢാ ക്രീഢാ ന്ന് പറയുമ്പോ കണ്ടാ മാത്രം മതിയോ? ടച്ചിംഗ്സ് വേണ്ടായോ?

എഡായെഡായെഡാ പൊന്നു മോനേ.... അതാണ് വേറെ ശാസ്ത്രസിദ്ധാന്തം., പെർസിസ്റ്റൻസ് ഓഫ് ടച്ചിംഗ്. അതൊന്നും ആധുനികശാസ്ത്രജ്ഞന്മാർ ഇതു വരെ കണ്ട് പിടിച്ചിട്ടില്ലാ.... ശാസ്ത്രത്തിനറിയാത്ത എന്തോരം കാര്യങ്ങളിരിക്കുന്നു ലോകത്തിൽ...

ഹോ അപാരമണ്ണാ അപാരം.... നമിച്ച്...

അത്താണ്... ഇനീം ഇതേ പോലെ ഫീകരശാസ്ത്രസത്യങ്ങള് പഠിക്കണോങ്കിൽ മ്വാൻ പോയി ദോണ്ടേ ദീ ബ്ലോഗ് വായീര്... ഇനീം ഉൽബുദ്ധൻ ആവാം....

ദാങ്ക്സ് അണ്ണാ ദാങ്ക്സ്.....

Thursday, September 17, 2009

ഹനാൻ - മാധ്യമങ്ങൾ ചെയ്തതെന്ത്?

എന്തിന് ബ്ലോഗ് വായന തുടരേണം എന്ന് ആദ്യമായി നമ്മളോട് ചോദിച്ചത് ഗുപ്തനാണ്. അച്ചടിമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന അത്രയോ അതിൽ നിന്നും അല്പം കൂടുതലോ ലഭിക്കാത്തടത്തോളം ബ്ലോഗ് വായനയെക്കെന്ത് പ്രസക്തി എന്ന് ഗുപ്തനെപ്പോലൊരാൾ ചോദിക്കുമ്പോൾ അതിന് മറുപടി നൽകേണ്ട ബാധ്യത ബ്ലോഗോസ്ഫിയറിനുണ്ട് താനും.

ഹനാന്റെ വിസ്മയയാത്ര പ്രപഞ്ചരഹസ്യങ്ങളിലൂടെ എന്ന സപ്തംബർ പതിനാലാം തീയതിയിലെ മാതൃഭൂമി വാർത്തയും അതിനോടനുബന്ധിച്ച് ബ്ലോഗിൽ നടന്ന ചർച്ചകളും ശ്രദ്ധിച്ചപ്പോഴാണ് ഗുപ്തന്റെ പഴയ ചോദ്യം മനസിലേക്ക് വീണ്ടുമെത്തിയത്.

ഗ്രേറ്റ് പവർ കംസ് വിത് ഗ്രേറ്റ് റെസ്പോൺസിബിളിറ്റി. കൂടുതൽ ജനങ്ങളിലെത്തിച്ചേരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അച്ചടിമാധ്യമങ്ങളുടെ സൃഷ്ടിക്കാ‍നും സംഹരിക്കാനുമുള്ള ശക്തി വളരെക്കൂടുതലാണ്. ഇന്ത്യയെപ്പോലെ മാധ്യമങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താത്ത രാജ്യത്ത് പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ തങ്ങൾ പടച്ച് വിടുന്ന വാർത്തകളുടെ ആധികാരികതയെക്കുറിച്ചുള്ള ഉത്തരവാദിത്വം പത്രങ്ങൾ സ്വയം ഏറ്റെടുക്കേണ്ടതാണ്. കുട്ടിക്കളിയല്ല പത്രധർമം.

ഒട്ടും ആശാവഹമല്ല കുറച്ചുകാലമായി കേരളത്തിലെ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് രീതി. “ഏസ് ഇറ്റ് ഈസ്” റിപ്പോർട്ടിംഗ് എന്ന രീതി മറന്ന് കൺക്ലൂസീവ് ആയി റിപ്പോർട് ചെയ്യുകയാണ് ഇന്നത്തെ ഫാഷൻ. മാധ്യമങ്ങൾ തെളിവുണ്ടാക്കരുത് എന്ന് സുകുമാർ അഴീക്കോട് പറയുമ്പോൾ മാധ്യമങ്ങൾ ഒന്നടങ്കം വിറളി പിടിക്കുന്നതും അത് കൊണ്ട് തന്നെ.

സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും അകന്നുപോയ കാല്പനികത അഭയം പ്രാപിച്ചത് മലയാളത്തിലെ അച്ചടിമാധ്യമങ്ങളെയാണോ എന്ന് തോന്നിപ്പോകും ഇത് പോലെയുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ.

വാർത്തകളിൽ നിന്നും തെളിവുകൾ കണ്ടെത്തേണ്ടത് റിപ്പോർട്ടറുടെ ജോലിയല്ല! റിപ്പോർട്ടറുടെ ജോലി റിപ്പോർട് ചെയ്യൽ മാത്രമാണ്. തനിക്ക് പകരമായി കാര്യങ്ങൾ നിരീക്ഷിച്ച് വരാൻ ഡോകടർ വാട്‌സനെ അയക്കുന്ന ഷെർ‌ലക്ക് ഹോംസ് വാട്സനോട് ഇങ്ങനെ പറയുന്നുണ്ട്. “‘നടന്ന കാര്യങ്ങൾ അതേ പടി പറയുക വാട്സൻ... കാര്യങ്ങൾ മാത്രം. എനിക്ക് നിങ്ങളുടെ നിഗമനങ്ങൾ ആവശ്യമില്ല. നിഗമനങ്ങളിലെത്തിച്ചേരുക എന്നത് എന്റെ മാത്രം ജോലിയാണ്. അതെനിക്ക് വിട്ടു തന്നേക്കുക.”

ലാവ്‌ലിനിൽ തുടങ്ങി അഭയയിലും പോൾ -ആരുഷി വധക്കേസുകളിലും മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിംഗ് രീതികൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും പറയാനുള്ളതും ഒരു പക്ഷേ ഇത് തന്നെയാവും.

ഹനാന്‍ ബിന്ത് ഹഷീം എന്ന “അത്ഭുതബാലിക“യെക്കുറിച്ചുള്ള മാതൃഭൂമി റിപ്പോർട്ട് ആദ്യം ബ്ലോഗിൽ സ്കാൻ ചെയ്തിട്ടത് ചിത്രകാരനാണ്. വാർത്ത വായിക്കുന്ന ഏതൊരു സാധാരണമലയാളിക്കും തോന്നാവുന്ന സാധാരണ കൌതുകമാവും ചിത്രകാരനെ ഇതിനു പ്രേരിപ്പിച്ചതും. ചിത്രകാരന്റെ പോസ്റ്റിൽ വാർത്തയുടെയും വാർത്തയിൽ ഹനനോ റിപ്പോർട്ടറോ ക്ലൈം ചെയ്യുന്ന വസ്തുതകളുടെയും ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് സൂരജ് കമന്റ്റ് ഇടുന്നതോട് കൂടെയാണ് ഹനാനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാവുന്നത്.

സൂരജിന്റെ കമന്റ് ഇങ്ങനെ :

ചിത്രകാരന്‍ മാഷേ,

തപ്പിപ്പോയിടത്തോളം ഈ വാര്‍ത്ത ഒരു വന്‍ ഉഡായിപ്പാവാനുള്ള സാധ്യത വളരെ കൂടുതലാണ്‍. ഈ കൊച്ച് സിദ്ധാന്തിച്ചെന്നൊക്കെ ഇതില്പറയുന്ന തിയറി ഒഫ് അബ്സല്യൂട്ട് സീറോയൊന്നും ഇന്റര്‍നെറ്റില്‍ കാണുന്നില്ല. മാത്രവുമല്ല അമേരിക്കന്‍ ജേണല്‍ ഒഫ് തിയററ്റിക്കല്‍ ഫിസിക്സെന്നൊരു ജേണല് തന്നെ കാണുന്നില്ല !

ഈ വാര്‍ത്ത പോലും ജൂണ്‍ മാസം ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയുടെ ഏകദേശ കോപ്പിയാണ്.

ഈ കൊച്ച് ബിരുദമെടുത്തെന്ന് പറയുന്ന നാസയുടെ ഹ്യൂസ്റ്റണ്‍ സ്പേയ്സ് സെന്ററിലെ സ്പേയ്സ് സ്കൂള്‍ എന്നത് ഈ വിഷയത്തില്‍ ജനങ്ങളിലും കുട്ടികളിലും താല്പര്യം വളര്‍ത്താനുദ്ദേശിച്ച് ഒരു മ്യൂസിയമോ പ്ലാനെറ്റേറിയമോ ഒക്കെപ്പോലെ നടത്തുന്ന ഒരു പരിപാടിയാണ്. അവിടെ 15-18 വയസ്സ് പ്രായത്തിലുള്ള തല്പര വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വെറുതേ രെജിസ്റ്റര്‍ ചെയ്ത് കയറാം. വെറും 5 ദിവസത്തെ അനൌപചാരിക പരിപാടികളേ “സ്കൂളി”ലുള്ളൂ. ടീമുകളായിത്തിരിച്ച് ചില്ലറ എഞ്ചിനിയറിംഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പരിപാടികളുടെ സമാപനസമയത്ത് പുസ്തകങ്ങളും ടീഷര്‍ട്ടും കുറേ സ്റ്റിക്കറുകളും നല്‍കുന്നു.അനൌപചാരികമായി ഒരു “ബിരുദദാനവും” ഉണ്ടാവും. മൊത്തത്തില്‍ ശാസ്ത്രതാല്പര്യം വളര്‍ത്താനുള്ള ഒരു mock പരിപാടിയെന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ “കോഴ്സിനോ” “ബിരുദ”ത്തിനോ ഇല്ല.

Siemens Westinghouse Science and Technology competitionല്‍ പങ്കെടുക്കാന്‍ അര്‍ഹയായി എന്നൊക്കെപ്പറയുന്നത് അവിടെ വിളിച്ചു ചോദിച്ചാല് തന്നെ അറിയാം ഒള്ളതാണോ എന്ന് !

ഓഫ്:
അബ്ദുള്‍ക്കലാം കേറി ആശ്ലേഷിച്ചു എന്നവകാശപ്പെടുന്ന എല്ലാ “ശാസ്ത്രപ്രതിഭാസങ്ങളെ”യും സംശയത്തോടെ കാണേണ്ട ഗതികേടാണ്.(രാ‍മര്‍ പെട്രോളു മുതല്‍ ഓര്‍ക്കാം) അത്രയ്ക്കുണ്ട് ആശാന്റെ ക്രെഡിബിളിറ്റി !


സത്യത്തിൽ മാതൃഭൂമിയായിരുന്നില്ല ഹനാനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പൊതുശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്. ജൂൺ മാസത്തിൽ തന്നെ മനോരമയും ഇന്ത്യൻ എക്സ്പ്രസ്സും ആ കർത്തവ്യം നിറവേറ്റിയിരുന്നു. അന്നേ ന്യൂസ് ശ്രദ്ധിച്ചിരുന്നതാണ്.
മാതൃഭൂമിക്കാർ ചെയ്യാത്ത ഒരു കാര്യം മനോരമ ചെയ്തിരുന്നു അന്ന്. ഹനാനുമായുള്ള ഒരു ചെറിയ ഇന്റർവ്യൂ വീഡിയോ മനോരമന്യൂസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉള്ള സൌമനസ്യം അവർ കാണിച്ചു. റിലേറ്റിവിറ്റിയെക്കുറിച്ചും പരിണാമസിദ്ധാന്തത്തെക്കുറിച്ചുമുള്ള ഹനാന്റെ അപക്വമായ പ്രസ്താവാനകൾ ശ്രദ്ധിച്ചപ്പോൾ തന്നെ ഹനാനിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പ്രസ്താവനകളല്ലാതെ താൻ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള പേപ്പറോ തെളിവോ തീസീസൊ ഒന്നും ഹനാനോ വാർത്ത റിപ്പോർട്ട് ചെയ്തവരോ പങ്കുവെയ്ക്കുന്നുമുണ്ടായിരുന്നില്ല. മെയിൽ വഴിയും മറ്റും ഹനാനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്.

ഏതിനും സയൻസ് ലോകത്തോടാണല്ലോ ഹനാൻ സംവദിക്കാനൊരുങ്ങുന്നത്. അത് കൊണ്ട് തന്നെ തെറ്റിദ്ധാരണകൾ താനെ മാറിക്കൊള്ളുമല്ലോ എന്നോർത്ത് പിന്നീടതിനെക്കുറിച്ച് ചിന്തിച്ചുമില്ല.

അതിനു ശേഷമാണ് സപ്തംബർ പതിനാലാം തീയതി ഹനാൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.

സൂരജ് തുടങ്ങിവെച്ച ചർച്ച ചൂടുപിടിച്ച് കൊണ്ടിരിക്കെ വാർത്തയിലെ നെല്ലും പതിരും വേർ‌തിരിച്ചുകൊണ്ടുള്ള പപ്പൂസിന്റെ പോസ്റ്റ് പുറത്തു വന്നു. ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. വാർത്ത റിപ്പോർട് ചെയ്ത സിസി ജേക്കബ് ഒരു റിപ്പോർട്ടർ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും ഹനാന്റെ അവകാശവാദങ്ങളെക്കുറിച്ച് നടത്തിയിട്ടില്ല.

തെറ്റ് പറ്റുക സ്വാഭാവികമാണ്. റിലേറ്റിവിറ്റി തിയറിയോ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളോ ഒന്നും പൂർണമാ‍യും മനസിലാക്കിയിട്ടല്ല ഒരു പത്രപ്രവർത്തകനും ജോലിയിൽ പ്രവേശിക്കുന്നത്. ശാസ്ത്രസംബന്ധിയായ വാർത്തകൾ റിപ്പോർട് ചെയ്യുമ്പോൾ വാർത്തയുടെ ആധികാരികത സ്വയം മനസിലാക്കാനോ പരിശോധിച്ചറിയാനോ എളുപ്പം സാധിച്ചു എന്ന് വരില്ല. ഇവിടെയാണ് മുകളിൽ പറഞ്ഞ കൺക്ലൂസീവ് റിപ്പോർട്ടിംഗിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ജേണലിസ്റ്റ് ബോധവാൻ/വതിയാവേണ്ടത്.

റിപ്പോർട്ടറുടെ കടമ റിപ്പോർട് ചെയ്യൽ മാത്രമാണ്. അല്ലാതെ തിയറികളുണ്ടാക്കലല്ല. അത് SME(Subject Matter Experts)കളുടെ കടമയാണ്. അത് കോടതിയാവാം, പോലീസാവാം, ശാസ്ത്രജ്ഞരാവാം, മന്ത്രിയാവാം സാധാരണക്കാരനായ മറ്റാരെങ്കിലുമാവാം.

ഹനാന്റ്റെ വാദങ്ങൾ , വാദങ്ങൾ എന്ന രീതിയിൽ മാത്രം റിപ്പോർട് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള കർത്തവ്യം ശരിയായ ശാസ്ത്രജ്ഞാനം ഉള്ളവർക്ക് വിട്ട് കൊടുത്തേക്കുക. ഏതെങ്കിലും ശാസ്ത്രജ്ഞൻ തന്റെ വാദങ്ങളെ അംഗീകരിച്ചു എന്നോ പ്രോത്സാഹിപ്പിച്ചു എന്നോ ഹനാൻ പറയുമ്പോൾ റിപ്പോർട്ട് ചെയ്യും മുൻപ് ആ അദ്ധ്യാപകനോട് ഒരു ഈ-മെയിൽ വഴിയെങ്കിലും വസ്തുതകൾ ചോദിച്ചറിയാൻ ശ്രമിക്കുക.

ഇവിടെ റിപ്പോർട്ടർ ചെയ്യേണ്ടിയിരുന്ന അന്വേഷണം നടത്താൻ തയ്യാറായത് ബ്ലോഗേഴ്സും അത് പോലെ ചില സ്വതന്ത്രവ്യക്തികളുമാണ്. വസ്തുതകൾ വെളിച്ചത്ത് കൊണ്ട് വരാൻ സഹായിച്ചത് ബ്ലോഗ് എന്ന മാധ്യമവും.

രാജേഷ് പട്ടാമ്പി എന്ന ഐ.ഐ.ടി റിസർച്ച് സ്കോളർ, ഹനാൻ തന്റെ ഗൈഡുകൾ എന്ന് അവകാശപ്പെട്ട അദ്ധ്യാപകരുമായി നടത്തിയ മെയിൽ ക‌‌മ്യൂണിക്കേഷൻ ഞാൻ എന്ന ബ്ലോഗർ ലേഖകന് അയച്ച് തന്നത് താഴെ

Dear all,

One more mail regarding Hannan.

To know the truth about Hannan, I send a mail to Prof. H C Bhatt ( Dean, IIA, Bangalore) and Prof. Jayanth Murthy (IIA) whom she claims as guides. I am pasting the replies i got from them.

The mail I sent:

Dear Prof. Bhatt and Prof. Murthy,

This is regarding a news article that came in a Malayalam daily about an extraordinary girl who claims to prove Einstein’s Theory or Relativity wrong.

Before proceeding further I apologize for wasting your valuable time because somebody might have misused your name without your knowledge. In that article the girl claims that both of you are guiding her in research. You can find earlier English version of the story by visiting the following link.

http://www.expressbuzz.com/edition/story.aspx?title=14-yr-old%20girl%20going%20places%20with%20astrophysics&artid=xmAZxXfxV0Q=&type=

I am attaching two PDF files of the Malayalam Daily, in each PDF file the first news is about the girl who is doing miracles in theoretical physics as well as theoretical astrophysics. In the second article she claims that both of you are her guides. I don't know whether you can read and understand those Malayalam pages. These article looks like a scientific fraud. If this is a case of fraud, then i think we have a moral responsiblity to protest against such things.

My name is Rajesh K P and I am a research scholar in Department of Physics, IIT Madras. So I just wanted to know that is there something truth in these stories.


Yours sincerely

Rajesh K P


Reply from Bhatt:

Dear Rajesh,

Thank you for bringing this to our notice.

I have not guided Ms Hannan at all. She has visited our institute a couple
of times and requested use of our library. My only interaction with her
has been to give her official permission to use the library for 2 days,
some months ago. She has never discussed any science with me and never
revealed what she has been doing.

Unfortunately I can not read Malayalam and therefore can not comment on
what she has written.

Sincerely


H C Bhatt


Reply from Murthy:


Dear Rajesh,

Unfortunately, this girl is flat out lying. I met her twice, as I would
any student, and told her that she needed to study hard and learn a lot
more physics and mathematics before making wild claims like that. I will
take this up with her and with the paper.

Thanks,
Jayant


ഇതിനെക്കുറിച്ചന്വേഷിക്കാനും മെയിൽ പങ്ക് വെയ്ക്കാനും സന്മനസ്സ് കാണിച്ച രാജേഷിന് പ്രത്യേക അഭിനന്ദനങ്ങൾ! നന്ദിയും. കൂടെ ഞാൻ എന്ന ബ്ലോഗർക്കും.

ഇത് ചെയ്യേണ്ടിയിരുന്നത് സിസി ജേക്കബോ മാതൃഭൂമിയിലെ മറ്റാരെങ്കിലുമോ ആയിരുന്നു. ദൌർഭാഗ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥ.

ബ്ലോഗ് എന്ന മാധ്യമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മാതൃഭൂമിയുടെ ഉൾപേജിലെവിടെയ്യോ ഒരു സിംഗിൾ കോളം വായനക്കാരന്റെ കത്തിൽ ഒതുങ്ങിപ്പോയേനെ, ഹനാനെക്കുറിച്ചുള്ള സത്യങ്ങൾ.

ലാവ്‌ലിൻ, അഭയ, ആരുഷി, പോൾ വധം, ഹനാൻ.... മാധ്യമങ്ങൾ കഥ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. ഇനിയും മെനഞ്ഞ് കൊണ്ടേയിരിക്കും

വേണം ഗുപ്തൻ നമുക്ക് ബ്ലോഗ് വായന. അസത്യങ്ങളും അർദ്ധസത്യങ്ങളും കാല്പനികതയും വാർത്തകളായി അവതരിക്കുമ്പോൾ, സത്യത്തിന്റെ കണികകൾ എങ്കിലും അറിയാനായി.

Monday, July 20, 2009

നെഗറ്റീവ് എനർജി,പോസിറ്റീവ് എനർജി മണ്ണാങ്കട്ട!


“എന്താ സുശീലാ വീട്ടിൽ അതിഥികൾ ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ”
പെട്ടെന്ന് കുമാരേട്ടന്റെ ശബ്ദം കേട്ടപ്പോൾ സുശീലൻ ഒന്നു ഞെട്ടി.

“അതിഥിയല്ല കുമാരേട്ടാ, കൺസൾട്ടന്റാ .. വാസ്തു കൺസൾട്ടന്റ്. വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ പുറത്തു കളയിക്കാൻ കൊണ്ടുവന്നതാ.”

“നെഗറ്റീവ് എനർജിയോ?” കുമാരേട്ടനു സംശയമായി. താൻ കേട്ടത് തെറ്റിയതാവുമോ?

“ആ അതെ. വീട്ടിലും ജോലിസ്ഥലത്തും ആകെ പ്രശ്നങ്ങൾ. മനസ്സമാധാനം തീരേ ഇല്ല. നമ്മടെ ജോസാ പറഞ്ഞത്. താമസസ്ഥലത്തെ നെഗറ്റീവ് എനർജി കാരണമാണത്രേ. അവന്റെ വീട്ടിൽ വന്ന കൺസൾട്ടന്റിനെ അവനാ എനിക്കു പരിചയപ്പെടുത്തിയത്.“

“ഒരു എഞ്ചിനീയറായ നീ താൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ സുശീലാ?”

“കുമാരേട്ടനെന്താ ഈ പറയുന്നത്. അകത്തിരിക്കുന്ന കൺസൾട്ടന്റ് ആരാന്നറിയോ? ഒരു സയന്റിസ്റ്റാ. ശാസ്ത്രം ഒക്കെ ഒരുപാടു പഠിച്ച മനുഷ്യനാ. ഇത് അന്ധവിശ്വാസമല്ല ശാസ്ത്രമാ. നെഗറ്റീവ് എനർജി കണ്ടുപിടിക്കുന്ന ഒരു യന്ത്രം ഒക്കെ ഉണ്ട്”

“ശാസ്ത്ര - അജ്ഞൻ എന്നാണോ ഉദ്ദേശിച്ചത്? ഇല്ലാത്ത നെഗറ്റീവ് എനർജിയെ ഒക്കെ കണ്ടുപിടിക്കണമെങ്കിൽ ശാസ്ത്രജ്ഞനാവാൻ യാതൊരു സാധ്യതയും കാണുന്നില്ലല്ലോ.”

“ഏയ് വലിയ പുള്ളിയാ. ഭഗവദ്ഗീതയിൽ ബിംഗ് - ബാംഗ് ഉണ്ടെന്ന് കണ്ടുപിടിച്ച് പുസ്തകം ഒക്കെ എഴുതിയിട്ടുണ്ട്”

“ഓഹോ ഭഗവദ്ഗീതയിൽ ബിഗ് ബാംഗും ഉണ്ടോ?”

ഇത്രയുമായപ്പോൾ അകത്തു നിന്നും കൺസൾട്ടന്റ് കാര്യവട്ടം ശശി പുറത്തിറങ്ങി. കറുത്ത പാന്റും ഇൻസർട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും. തനി ജന്റ്റിൽമാൻ. ടൈയില്ല. കൈകളിൽ കറുത്തതും കാവിനിറത്തിലുമുള്ള ചരടുകൾ. നെറ്റിയിൽ നിറയെ ഭസ്മം. കൈയിൽ ഒരു ഡൌസിംഗ് റോഡ്.

“ഹെന്റെ പോത്തിൻ‌കാലപ്പാ. ആർക്കാ ഇവിടെ ശാസ്ത്രവിശ്വാസമില്ലാത്തത്”. ശശിയണ്ണൻ കോപിഷ്ഠനായി

സുശീലൻ കുമാരേട്ടനു നേരെ വിരൽ ചൂണ്ടി.

ശശിയണ്ണന്റെ നെറ്റിയൊന്നു ചുളിഞ്ഞു. പിന്നെ കണ്ണുകൾ മുകളിലേക്കാക്കി ധ്യാനിച്ചു.
“ഈശ്വരോ രക്ഷതു. ഇതൊക്കെ ശാസ്ത്രമാണ്. നിങ്ങൾക്കൊന്നും ഇതിനെക്കുറിച്ചറിയാഞ്ഞിട്ടാണ്. ഇതു കണ്ടോ?”
ശശിയണ്ണൻ ഡൌസിംഗ് റോഡ് ഉയർത്തിപ്പിടിച്ചു.

“ഇതുകൊണ്ട് ഞങ്ങൾ നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയും കണ്ടുപിടിക്കും. ഉദാഹരണത്തിനു കണ്ടോ ഈ വാ‍തിലിന്റെ പടിയിന്മേൽ ഇതുപയോഗിച്ച് പരിശോധിച്ചാൽ മനസിലാവും ഇവിടെ നെഗറ്റീവ് എനർജി നിറഞ്ഞിരിക്കുകയാ എന്ന്. പണ്ട് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ കൊല്ലാൻ ഇവിടം തിരഞ്ഞെടുക്കാൻ എന്താ കാരണം എന്നാ കരുതിയെ?”

ശശിയണ്ണന്റെ കണ്ണുകളിൽ ഭക്ത്യാനന്ദപരമാനന്ദം!

“ഈ നെഗറ്റീവ് എനർജി എന്നു പറയുന്നതെന്താണ്?“ കുമാരേട്ടന് സംശയമായി.

“പോസിറ്റീവ് അല്ലാത്ത എനർജി. ഗുണഫലങ്ങൾ തരില്ല. ദോഷഫലങ്ങളാണ് തരിക. നമ്മളെ ദോഷകരമായി ബാധിക്കുന്നത്”

“എനർജി എങ്ങനെ നെഗറ്റീവ് ആകും. എനർജിയുടെ യൂണിറ്റ് എന്താണെന്ന് അറിയാമോ”

ശശിയണ്ണൻ ഒന്നു ആലോചിച്ചു. എന്താ?
“ജൂൾ”. ആഹാ തന്നോടാണോ കളി.

“ജൂൾ എന്നു പറയുമ്പോൾ?”

“ജൂൾ = kg.m^2/s^2 “

“ആണല്ലോ. അപ്പോൾ ഒന്നു ചിന്തിച്ചു നോക്കിയേ. അപ്പോൾ ഇടതുവശത്തെ എനർജിയുടെ ചിഹ്നം നെഗറ്റീവ് ആവണെമെങ്കിൽ വലതു വശത്തെ പരാമീറ്ററുകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മൂന്നൂമോ നെഗറ്റീവ്‌ ആവണം. വേണ്ടേ?”

“അതു ശരിയാണ്” ശശിയണ്ണൻ തല കുലുക്കി.

“മീറ്റർ സ്ക്വയർ, സെക്കന്റ് സ്ക്വയർ ഇതു രണ്ടും ഒരിക്കലും നെഗറ്റീവ് ആവാൻ പോവുന്നില്ല. കാരണം വർഗങ്ങൾ നെഗറ്റീവ് ആവില്ല. ഇമാജിനറി സംഖ്യ ആവാത്തിടത്തോളം. നമ്മൾ യഥാർത്ഥത്തിൽ ഉള്ള എനർജിയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്”

ശശിയണ്ണൻ അല്പമൊന്നു വിയർത്തു.

“പിന്നെയുള്ളത് കിലോഗ്രാം. അതായത് മാസ്. അതെങ്ങനെ നെഗറ്റീവ് ആവും?”

ശശ്യണ്ണൻ തളർന്നു.

“ശരി ഞാൻ തന്നെ പറയാം. ന്യൂട്ടന്റെ രണ്ടാം ചലന നിയമപ്രകാരം F = ma. വല്ലോം കത്തിയോ?

“ഇല്ല”

“അതായത് നെഗറ്റീവ് മാസുള്ള ഒരു വസ്തുവിനെ വലത്തോട്ട് തള്ളിയാൽ അത് ആക്സിലറേറ്റാവുന്നത് അതായത് ത്വരണം സംഭവിക്കുന്നത് ഇടത്തോട്ടായിരിക്കും. അങ്ങോട്ട് തള്ളിയാൽ ഇങ്ങോട്ട് വരുന്ന ഒരു വസ്തു. പോത്തിങ്കാലപ്പന്റെ സഹായത്താൽ അങ്ങനെ ഒരു വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല.“

ശശിയണ്ണൻ സ്റ്റാച്യൂ ആയി.

സുശീലൻ ഇടപെട്ടു.
“എന്റെ ഭാര്യ രമണിയെ ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അവൾ അങ്ങോട്ടെ പോവൂ”

ശശിയണ്ണന് പെട്ടെന്ന് എന്തോ കത്തി. “അത്തരം വസ്തുക്കൾ ഇല്ലെന്ന് ഒന്നും തെളിയിച്ചിട്ടല്ലല്ലോ. അത്തരം വസ്തുക്കളോ എനർജിയോ ഈ വീടിനകത്തില്ലെന്ന് എങ്ങനെ പറയാൻ കഴിയും.”

“മണ്ടത്തരം പറയാതെ. അത്തരത്തിലുള്ള ഒരു പദാർത്ഥം അകത്തുണ്ടെന്ന് കരുതൂ. അതായത് നെഗറ്റീവ് മാസുള്ള വസ്തു. അത് ചുറ്റുപാടുമുള്ള സാധാരണ വസ്തുവുമായി പ്രതിപ്രവർത്തിച്ച് ഇല്ലാതായിത്തീരും. എക്സ് അളവ് മാസ് ഉള്ള സാധാരണവസ്തുവുമായി അതേ അളവ് നെഗറ്റീവ് മാസുള്ള വസ്തു കാൻസൽ ചെയ്യപ്പെടും. മുഴുവൻ വായു നിറഞ്ഞിരിക്കുന്ന മുറിയിൽ അപ്പോൾ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് കാൻസൽ ആ‍യിപ്പോവില്ലേ?”

ശശിയണ്ണൻ സ്റ്റാച്യൂ മാറി നെടുവീർപ്പിട്ടു.

കുമാരേട്ടൻ തുടർന്നു:

“എനർജി ഉയർന്നിരിക്കാം താഴ്ന്നിരിക്കാം. പക്ഷേ അതിനു പൂജ്യത്തിലും താഴാൻ കഴിയില്ല. എനർജി അതിന്റെ ഏതു രൂപത്തിൽ ആയാലും അതിനു നെഗറ്റീവോ പോസിറ്റീവോ ആയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉദാഹരണത്തിനു ഇലക്ട്രിക്കൽ എനർജി ഉപയോഗിച്ച് ഫാൻ കറക്കാം, ഭക്ഷണം പാകം ചെയ്യാം. ഇതേ എനർജി ഒരാളുടെ ശരീരത്തിൽ ഏല്പിച്ചാൽ അയാൾ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്ക് ഇടയാകുകയോ ചെയ്തേക്കാം. ഏത് എനർജിയാണെങ്കിലും അതെങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണ് കാര്യം. അല്ലാതെ ചില എനർജികൾ പോസിറ്റീവ് എന്നും മറ്റു ചിലവ നെഗറ്റീവ് എന്നും വർഗീകരിക്കാൻ കഴിയില്ല.

“അതിനു ഞങ്ങൾ പറയുന്ന നെഗറ്റീവ് എനർജിയിലെ നെഗറ്റീവ് എന്നു പറയുന്നത് നിങ്ങളുടെ മാത്തമറ്റിക്സിലെ നെഗറ്റീവ് എന്ന നൊട്ടേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് ആണെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ?” സംഗതി പന്തിയല്ല എന്ന് കണ്ട് ശശിയണ്ണൻ അടവു മാറ്റി

“അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്ന എനർജിയുടെ ഫിസിക്കൽ മീനിംഗ് എന്താണെന്ന് പറയൂ”

“നിങ്ങളുടെ ഫിസിക്സ് ഉപയോഗിച്ച് എല്ലാത്തിനേയും നിർവചിക്കാം എന്നു കരുതരുത്. മനുഷ്യനും ശാസ്ത്രത്തിനും മനസിലാവാത്ത പലതുമുണ്ട്. ഇത് ശാസ്ത്രമല്ല. ശാസ്ത്രത്തിനതീതമാണ്.”

“ഇതു ശാസ്ത്രമാണെന്ന് നിങ്ങൾ തന്നെയല്ലേ ആദ്യം പറഞ്ഞത്? ഇനി ഇത് ശാസ്ത്രമല്ലെങ്കിൽ, ശാസ്ത്രവുമായി ബന്ധപ്പെട്ട പദങ്ങൾ നിങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ കപടശാസ്ത്രപരീക്ഷണരീതികളായ, ഡൌസിംഗ് റോഡ് പോലുള്ളവ എന്തിനുപയോഗിക്കുന്നു”

ശശിയണ്ണൻ മൌനം പാലിച്ചു.

“ഐഡിയ കൊള്ളാം. ശാസ്ത്രപദങ്ങളുടെ പരസ്യമായ വ്യഭിചാരം അല്ലേ? “

ശശിയണ്ണൻ പുറത്തേക്കുള്ള വഴിലേക്ക് ദയനീയതയോടെ നോക്കി.

“പണ്ട് മന്ത്രവാദികൾ , മനുഷ്യരെ അവരുടെ കൺകെട്ടുവിദ്യകൾ വിശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ചില ടൂളുകൾ ഉണ്ട്. ഹോമകുണ്ഢത്തിൽ നിന്നും തീയുയർത്തുന്നതും, ചൂരലു കൊണ്ടടിച്ച് ബാധയെ ഒഴിപ്പിക്കുന്നതുമെല്ലാം. അതിന്റെ ആധുനിക രൂപമാണ് താങ്കളുടെ ഡൌസിംഗ് റോഡ്. താങ്കളുടെ ഫ്രോഡ് വേലകൾ ശാസ്ത്രത്തിന്റെ മറ നൽകാനുള്ള ഒരു ഉപാധി.

ശശിയണ്ണൻ ഒന്നും മിണ്ടിയില്ല..

"എന്നാൽ ഇതും കൂടെ കേട്ടു കൊള്ളൂ. ഗ്രാവിറ്റേഷനൽ പൊട്ടെൻഷ്യൽ എനർജിയെ നെഗറ്റീവ് ആയി ആണ് കണക്കാക്കുന്നത്. അതായത് ഉയരത്തിൽ ഇരിക്കുന്ന വസ്തുവിനു ഉള്ള എനർജിയെ നെഗറ്റീവ് എന്ന് മാർക്കു ചെയ്തിരിക്കുന്നു. മുകളിൽ നിന്നും താഴേക്ക് വീഴുന്ന വസ്തുവിനെ ഉയർത്തി വീണ്ടും പഴയ സ്ഥാനത്ത് വെയ്ക്കുമ്പോൾ ആദ്യം ചെയ്ത വർക്കിനെതിരായി (അതു പോസിറ്റീവ് ആയി കണക്കാക്കിയാൽ) അതു കാൻസൽ ചെയ്യുന്നു എന്നതു കൊണ്ട് ഉയരത്തിലിരിക്കുന്ന ഒരു വസ്തുവിനുള്ളത് നെഗറ്റീവ് എനർജിയായി ആണ് പരിഗണിക്കുന്നത്. അവിടെ ശശ്യേട്ടൻ പറഞ്ഞത് കറക്റ്റും ആവും ഉയരത്തിൽ ഇരിക്കുന്ന വല്ല വസ്തുവും തലയിൽ വീണാൽ ഉണ്ടാവുക നെഗറ്റീവ് എഫക്റ്റ് ആവും.

“ഞാനപ്പഴേ പറഞ്ഞില്ലേ നെഗറ്റീവ് എനർജി ഉണ്ടെന്ന് ?” ശശിയണ്ണനിൽ വീണ്ടും പോസിറ്റീവ് എനർജി നിറഞ്ഞു.


“അടങ്ങ് ശശ്യണ്ണാ അടങ്ങ്. ഇതേ പൊട്ടൻഷ്യൽ എനർജി എന്ന കൺസപ്റ്റിലൂന്നി വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുമ്പോൾ അതു നെഗറ്റീവ് എഫക്ടോ പോസിറ്റീവ് എഫക്ടോ. അതായത് എനർജി നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.”

ശശ്യണ്ണൻ കൺഫ്യൂഷസും സോക്രട്ടീസും ആയി. ഇനി നിന്നാൽ ശരിയാവൂല എന്ന് പതുക്കെ ബാഗു കൈയിലേക്കെടുത്ത് പുറത്തേക്കിറങ്ങി.

“മിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരു ഫ്രോഡാണ്.”

“നിന്നെ പോത്തുംകാലപ്പൻ എടുത്തോളുമെടാ” കുമാരേട്ടനെ പ്രാകിക്കൊണ്ട് ശശിയണ്ണൻ സ്പീഡിൽ റോഡിലേക്ക് നടന്നു.

വീട്ടിനകത്തെ പോസിറ്റീവ് എനർജി കൂട്ടുവാൻ വേണ്ടി കാര്യവട്ടം ശശി സ്ഥാപിച്ച പിച്ചളത്തിൽ തീർത്ത ആമയേയും തവളയേയും വഴിയരികിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുശീലൻ പിറിപിറുത്തു

“നെഗറ്റീവ് എനർജി, പോസിറ്റീവ് എനർജി മണ്ണാങ്കട്ട!“

കുമാരേട്ടൻ സുശീലനെ നോക്കി പുഞ്ചിരിച്ചു.

Sunday, July 12, 2009

ആരാണ്ടാ ലാലണ്ണനെ അപവാദം പറയണത്?

രാമൻ നായെഴ്സ് ചായക്കടയിലിരുന്ന് പ്രാദേശികകവി ശശിയണ്ണൻ വിനമ്രതകുനമ്രിതനായി.
കൈയിലിരുന്ന ചായഗ്ലാസ്സ് വലിച്ചെറിഞ്ഞ് ചാടി അറ്റൻഷൻ ആയി ടിവിയിൽ നോക്കി സല്യൂട്ട് അടിച്ചു.

“ലെഫ്റ്റനന്റ് കേണൽ ലാലണ്ണൻ, ആക്സപ്റ്റ് ഔവർ നാഷൻസ് സല്യൂട്സ്....
വീർ തും ബഡേ ചലോ ധീർ തും ബഡേ ചലോ“

“ഡേയ് ഡേയ് നീയെന്തരടേ കെടന്ന് തുള്ളണത്...“

“അണ്ണാ രോമാഞ്ചം രോമാഞ്ചം. നമ്മടെ ലാലണ്ണനെ പട്ടാളത്തിലെടുത്തണ്ണാ...”

“അതിനു നീയെന്തിനെടേ തുള്ളണത്? ആദ്യായിട്ടാണോ ആരേങ്കിലും പട്ടാളത്തിൽ എടുക്കുന്നത്?”

“അതല്ലണ്ണാ... മലയാ‍ളം സിനിമയിൽ പട്ടാളക്കാരനായി അഭിനയിച്ചതിനാ അണ്ണനെ പട്ടാളത്തിൽ എടുത്തത്.”

“ഓഹോ . അപ്പോ ബോയിംഗ് ബോയിംഗിൽ അഭിനയിച്ചതിനു അങ്ങേരെ ആസ്ഥാന പൂവാലനായും സ്പടികത്തിലും ദേവാസുരത്തിലും അഭിനയിച്ചതിന് ഗുണ്ടയായും പ്രഖ്യാപിക്കുമാരിക്കും ല്യോ?”

“അതല്ലണ്ണാ യുവതലമുറക്ക് ആവേശമുൾക്കൊള്ളാൻ വേണ്ടി സിനിമകളിൽ അഫിനയിക്കുന്ന ആളല്യോ മമ്മൂക്കായും മോഗൻലാലും”

“എൺപതുകളിലും തൊണ്ണൂറുകളിലും സാധാരണക്കാരനായ മനുഷ്യനെ അവതരിപ്പിച്ച കാലത്തൊന്നും അങ്ങേരെ ആരും എന്തേ പരിഗണിക്കാത്തത്? കീർത്തിചക്രയും നരസിംഹവുമാണോ ലാലണ്ണന്റെ മികച്ച ചിത്രങ്ങൾ?“

ഇത്രയും ആയപ്പോൾ ചാ‍യക്കടക്കാരൻ രാമന്നായരദ്ദേഹം പ്രശ്നം ഗുരുതരം എന്നു കണ്ട് ഇടപെട്ടു.

“ഡേയ് ഡെയ് കാര്യം ഒക്കെ ശരി. ഞങ്ങടെ കണിമംഗലം കൊട്ടാരത്തിലെ ആറാം തമ്പുരാനെ കളിയാക്കിയാൽ വിവരം അറിയും. ഒരു ദേശത്തിന്റെ മൊത്തം പ്രതീക്ഷയുമാണ് അദ്ദേഹമെന്ന് നിനക്കൊക്കെ അറിയാമോടേ? ദേവീടെ ക്ഷേത്രം പുനരുദ്ധരിക്കാനും വർഷങ്ങളായി മുടങ്ങിക്കിടന്ന ഉത്സവം നടത്താനുമായി അവതാരം കൊണ്ട നരസിംഹരൂപമാണാ തിരുവടികൾ. നിനക്കൊക്കെ അറിയാമോ?”

“അങ്ങനെ പറഞ്ഞ് കൊടുക്കെന്റെ രാമന്നായരേ. മുറിവേറ്റ സവർണഹൃദയത്തിന്റെ തേങ്ങലുകളാണ് പുള്ളി എന്നു പറഞ്ഞാൽ എവനൊക്കെ മനസിലാവുമോ? പണ്ടൊരിക്കൽ ചിരിയാഗഞ്ചിലിലെ ഒരു ചായക്കടയിൽ ജോലിക്കു തടസമാകുമെന്നു വനപ്പോൾ പൂണൂൽ പൊട്ടിച്ചെറിഞ്ഞു പിന്നീടെപ്പോഴോ രണ്ട് തുള്ളി കണ്ണുനീരും ചേർത്ത് യമുനയിൽ നിക്ഷേപിച്ചെങ്കിലെന്താ? മനസിൽ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റെ ശുദ്ധിയും മുറയും കാത്തു സൂക്ഷിക്കുന്നുണ്ട്. ആ‍വണപ്പലകയിലിരുത്തി അച്ഛൻ ചൊല്ലിത്തന്ന മന്ത്രങ്ങൾ മറന്നിട്ടുമില്ല. (ബാക്ഗ്രണ്ടിൽ മ്യൂസിക് ഉയരുന്നു : “യസ്യാം സമുദ്രാ“).“

“അതന്നെ കാര്യം... സംവരണം കൊണ്ട് ജോലി കിട്ടിയ ദളിതന്റെ മുന്നിൽ കുമ്പിട്ടു നിൽക്കേണ്ട സവർണന്റെ മനോവേദന എന്തെന്ന് നിങ്ങൾക്കറിയാമോ?“

“രാമന്നായര് പറഞ്ഞതാ അതിന്റെ ശരി. മസിലു കാട്ടി പെണ്ണിനെ വളയ്ക്കുന്ന, ശാസ്ത്രീയ സംഗീതം അറിയാവുന്ന, അസുരനിഗ്രഹകനായ ഞങ്ങടെ വിഗ്രഹത്തെ തൊട്ടാൽ തൊട്ടവൻ വിവരം അറിയും. കെട്ടോടാ രാജ്യദ്രോഹീ”

അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി ചായക്കട സമ്മേളനം പിരിഞ്ഞു. സ്ഥലത്ത് വീണ്ടും സമാധാനം പുലർന്നു. കൊച്ചു നീലാണ്ഠൻ ഉച്ചത്തിൽ അമറി. രാമന്നായർ പാറുക്കുട്ടിയുടെ പള്ളക്ക് രണ്ടേറും വച്ചു കൊടുത്തു.
“മിണ്ടാതിരിയെടീ പെണ്ണേ”


****
ആനവാൽ:-

നായികയുടെ കണ്ണിൽ നോക്കി അവളെ ഇഷ്ടമാണെന്ന് തുറന്ന് പറയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് ഐറ്റം ഡാൻസ് കളിക്കുന്നതിനു പകരം അവളെ ചുണ്ടുകളിൽ ചുംബിക്കുന്ന, പ്രേമിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാൻ ഗുരുവായൂരപ്പന്റെ ബ്രോക്കർ പണിയും കുമ്പിടി ഗണിക്കുന്ന ജാതകപ്പൊരുത്തവും ആവശ്യമില്ലാത്ത നായകൻ എന്നാണാവോ മലയാളം സിനിമയിൽ ഉണ്ടാകുന്നത്!

Thursday, May 7, 2009

പ്രപഞ്ചത്തിലെ ആറ്റങ്ങളെ എണ്ണാമോ?

ഉപക്രമം:

വളരെ ചെറുപ്പത്തില്‍ എനിക്കുള്ള ഒരു ശീലമായിരുന്നു പല തരത്തില്‍ ഉള്ള തീപ്പെട്ടികളുടെ പുറം കവറുകള്‍ മുറിച്ചെടുത്ത് സൂക്ഷിക്കുക എന്നത്. അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വളരെ പോപ്പുലര്‍ ആയ ഒരു കളിയുണ്ടായിരുന്നു - തീപ്പെട്ടിക്കവര്‍ മാച്ച് ചെയ്തു കൊണ്ടുള്ള.

വെറുതെ ശേഖരിക്കുക എന്നല്ലാതെ കളിയില്‍ എനിക്കധികം താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഒരു മിനി ഗാംബ്ലിങ്ങ് ആ കളിയെ അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാല്‍ "എന്നെങ്കിലും നീ കാണാതെ ഞാന്‍ അതെടുത്ത് അടുപ്പിലിടും " എന്നൊരു ഭീഷണി അമ്മ മുഴക്കിയിരുന്നു. അത്തരമൊരു ഭീഷണിയുടെ സാഹചര്യം ഉള്ളത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയാണ് ഞാനവയെ സൂക്ഷിച്ചിരുന്നത്. എന്നു ഉറങ്ങാന്‍ പോകുന്നതിനു മുന്‍പേ അവയെ എണ്ണിത്തിട്ടപ്പെടുത്തി വെയ്ക്കും. ഒന്ന്, രണ്ട്, മൂന്ന് ... എന്നിങ്ങനെ ഓരോന്നായി എണ്ണിയാല്‍ മതിയായിരുന്നു അതിനു. അന്‍പതു മുതല്‍ നൂറ്റമ്പത് വരെ തീപ്പെട്ടിച്ചിത്രങ്ങളെ എന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണത്.

നാട്ടില്‍ ഞങ്ങളുടെ വീടിന്റെ അടുക്കളയ്ക്കു മുകളിലായി തേങ്ങ സൂക്ഷിക്കുന്ന ഒരു അറയുണ്ട്. "അട്ടം "എന്നാണ് ഞങ്ങളുടെ നാട്ടില്‍ ആ അറയെ വിളിക്കുന്നത്. അടുക്കളയില്‍ നിന്നും ഉയരുന്ന പുക അട്ടത്തിലേക്ക് കടന്നു ചെല്ലുകയും പരമാവധി സമയം അവിടെ തങ്ങിനില്‍ക്കുകയും ചെയ്യത്തക്കവിധത്തിലാണ് അട്ടത്തിന്റെ രൂപകല്പന. ഇങ്ങനെ പുകയിലുണങ്ങിയ തേങ്ങകള്‍ രണ്ടോ നാലോ വര്‍ഷത്തില്‍ ഒരിക്കലാണ് പുറത്തേക്കെടുക്കുക. തേങ്ങയുടെ ചിരട്ട പൊട്ടിച്ചെടുത്താല്‍ ഉള്ളില്‍ നിന്നും "ഉണ്ട ലഭിക്കും". ഇതിനായി സ്ഥിരമായി വരാറുള്ളത് ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ കൂടിയായ വല്‍സേട്ടനും രാജേട്ടനും ആണ്. തേങ്ങയില്‍ നിന്നും ഉണ്ട പുറത്തെടുത്താല്‍ അവ എണ്ണി ചാക്കിലേക്കിടും. ഇതിനു അവര്‍ക്കു ഒരു പ്രത്യേക രീതിയുണ്ട്. ഒരേ സമയം ഇരുകൈകളിലുമായി നാല് ഉണ്ടകള്‍ ഒരുമിച്ച് ചാക്കിലേക്കിടും. അതോടൊപ്പം ഒന്ന്, രണ്ട് മൂന്ന് എന്ന് എണ്ണിപ്പോയ്ക്കൊണ്ടേയിരിക്കും.

അവസാനം എണ്ണിക്കിട്ടിയ സംഖ്യയെ നാലു കൊണ്ട് ഗുണിക്കും. അതോടെ മൊത്തം ഉണ്ടകളുടെ എണ്ണവും കിട്ടുന്നു. എന്തു മനോഹരമായ ഏര്‍പ്പാട്!

സങ്കലനത്തിനു പകരം ഒരു എണ്ണല്‍‌പ്രക്രിയയെ ഗുണനപ്രക്രിയ ഉപയോഗിച്ച് ലഘൂകരിക്കുകയാണ് ഇവിടെ ചെയ്തത്.

ഇവിടെ ഉണ്ടകളുടെ എണ്ണം കിറുകൃത്യം ആവണം എന്നു നിര്‍ബന്ധമുണ്ട്.
എന്നാല്‍ വീട്ടിലെ കുരുമുളകിന്റെ കാര്യം ഇങ്ങനെയായിരുന്നില്ല.

കൊചുത്രേസ്യ ഇവിടെ പറഞ്ഞത് പോലെ ഞങ്ങൾടെ കുരുമുളക്‌ എസ്റ്റേറ്റ്‌ അത്ര വലുതൊന്നുമല്ല..വീടിന്റെ തെക്കുവശത്തെ പറമ്പില്‍ രണ്ട് പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരോ കുരുമുളകു വള്ളിയും..

ആദ്യമാദ്യം കുരുമുളക് പറിക്കാന്‍ ആളെ വിളിക്കലും ഉണക്കലും ചിക്കലും വില്പനയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇത് എക്കണോമിക്കല്‍ അല്ല എന്നു കണ്ടാണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇനി മുതല്‍ പാകമായ വിള അതേ പടി "അമ്മത്ക്കാ" യ്ക്ക് വില്‍ക്കാം എന്ന് അച്ഛന്‍ തീരുമാനിച്ചത്.
അമ്മത്ക്കാ കുരുമുളകുവള്ളികള്‍ കണ്ട ശേഷം ഒരു വില പറയും. അത് തരും. പിന്നെ വിളവെടുപ്പും ഉണക്കലും വില്പനയും എല്ലാം അമ്മത്ക്കായുടെ ജോലിയാണ്.

അമ്മത്ക്കാ ഇരുപ്ലാവുകളെയും ഒരു മൂന്ന് മിനിട്ട് വെച്ച് നോക്കും. ഒരഞ്ചു മിനുട്ട് ധ്യാനിക്കും.
എന്നിട്ട് ഒരഞ്ചു മിനിട്ട് കണ്ണടച്ച് അങ്ങനെ ധ്യാനിച്ചു നില്‍ക്കും. പിന്നെ കണ്ണു തുറന്ന് വെളിപാട് വന്ന പോലെ അങ്ങ് പറയും

"ഒരിരുന്നൂറുറുപ്യേക്ക്ണ്ട് "( ഒരു ഇരുന്നൂറ് രൂപക്ക് ഉണ്ട്).

ദിവ്യവെളിപാടാണ്. എതിരു പറയാന്‍ പാടില്ല!. അതോടെ കച്ചവടം ഉറയ്ക്കുന്നു.
ഈ മൂന്നും മൂന്നും ആറും അതിന്റെ കൂടെ ഒരഞ്ചുമായി പതിനൊന്നു മിനിട്ടില്‍ അമ്മദ്ക്കായുടെ തലച്ചോറില്‍ നടക്കുന്നത് ചില്ലറക്കാര്യമാണ് എന്ന് ധരിക്കരുത്. കുരുമുളക് വള്ളിയുടെ നീളം , ഒരു അടി നീളം കുരുമുളകുവള്ളിയില്‍ ഉള്ള ശരാശരി കുരുമുളകുതിരികളുടെ എണ്ണം, ഒരു തിരിയിലെ കുരുമുളകിന്റെ വലിപ്പം, എണ്ണം ഇതെല്ലാം ഹൈ ഫ്രീക്വന്‍സിയില്‍ പ്രൊസസ്സ്ഡ് ആയിക്കൊണ്ടിരിക്കയാണ്.

ഇതെല്ലാം വെച്ച് മൊത്തം കുരുമുളകിന്റെ അളവ് പുള്ളി കണക്കാകിയെടുക്കും. അതു തെറ്റുകയുമില്ല.
പുള്ളിയുടെ മനസില്‍ ഒരു അഞ്ചു കിലോ ആണെങ്കില്‍ ഒരു അഞ്ച് കിലോ +/- നൂറ് ഗ്രാം വരെ പോകാം.
(കുറച്ചു കൂടെ ശാസ്ത്രീയമായ രീതിയില്‍ ശ്രമിച്ചാല്‍ ഉത്തരം കൂടുതല്‍ കൃത്യമായി ലഭിക്കുകയും ചെയ്യും.)

ഇവിടെ കുരുമുളകിനെ ഓരോന്നായി എണ്ണിയില്ലെങ്കിലും മൊത്തം കുരുമുളകിന്റെ എണ്ണം കണ്ടുപിടിക്കാം. (എണ്ണമോ, ഭാരമോ , വ്യാപ്തമോ ഏതു വേണമെങ്കിലും കണ്ടുപിടിക്കാം. എല്ല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു).

എണ്ണല്‍‌പ്രശ്നങ്ങളെ എങ്ങിനെ നേരിടുന്നു എന്നത് , പ്രശ്നത്തിന്റെ സ്വഭാവത്തെയും സങ്കീര്‍ണതയെയും ആശ്രയിച്ചിരിക്കും.

സ്റ്റാറ്റിറ്റിക്സ് ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പ്രോബബിളിറ്റി പ്രോബ്ലം ആക്കി മാറ്റിയേക്കാം. പെര്‍മ്യൂട്ടെഷന്‍ ഉപയോഗിക്കാം... അപ്രോക്സിമേഷനു തന്നെ ഒരുപാട് രീതികളുണ്ട്.


പ്രപഞ്ചത്തിലെ ആറ്റങ്ങളെ എങ്ങിനെ എണ്ണി?

മനുഷ്യനും വിവിധശാസ്ത്രങ്ങള്‍ക്കും പരിമിതികള്‍ ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. ഒരുപാട് ഉണ്ട് (*പരിശേഷം നോക്കുക). പക്ഷെ പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞ് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയുമോ? ഇല്ല



"The difference between genius and stupidity is that genius has its limits."


ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങള്‍ക്കാകട്ടെ പരിധികളില്ല താനും.

ജീനിയസ് തന്റെ പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അതില്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.

(മനുഷ്യന്റെ വിഡ്ഢിത്തരങ്ങള്‍ക്കാവട്ടെ യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്‍ന്നു വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")

പ്രപഞ്ചത്തിലെ ആറ്റങ്ങളെ എണ്ണുന്നതെങ്ങിനെ? ഓരോ ഹൈഡ്രജന്‍ ആറ്റത്തിനെയും ഓക്സിജന്‍ ആറ്റത്തിനെയും അതു പോലെ മറ്റനേകം മൂലകങ്ങളുടെ ആറ്റങ്ങളെയും ഓടിച്ചിട്ട് പിടിച്ചിട്ടാണോ? അങ്ങനെയെ സാധിക്കൂ എന്നു കരുതുന്നവര്‍ - അല്ലെങ്കില്‍ അതു മാത്രമാണ് ശരി എന്നു വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ട്. അതൊരു കുറ്റമല്ല താനും. (മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് വാചകം ഒന്നു കൂടി വായിക്കുക.)


പ്രപഞ്ചം എത്ര വലുതാണ്? ഒരുപാട് വലുതാണ്. ഒരുപാടെന്നു പറഞ്ഞാല്‍ ഒരുപാട്. പ്രപഞ്ചത്തിലെ മാറ്റര്‍ ഏതാണ്ട് 93
ബില്യണ്‍ പ്രകാശവര്‍ഷം സ്ഥലത്തായി പരന്നു കിടക്കുന്നു.
ഇതത്ര ചെറിയ ഒരു സംഖ്യയല്ല. സാധാരണ ഒരു ഗാലക്സിയുടെ വ്യാസം ഏതാണ്ട് മുപ്പതിനായിരം പ്രകാശവര്‍ഷമേ ഉള്ളൂ. അടുത്തടുത്തുള്ള രണ്ട് ഗാലക്സികള്‍ക്കിടെയിലെ ശരാശരി അകലം മൂന്ന്
മില്യണ്‍ പ്രകാശവര്‍ഷം എന്നു കണക്കാക്കാം. അപ്പോള്‍ 93 ബില്യണ്‍ എന്നു പറയുന്നത് എത്ര വലിയ സംഖ്യ ആണെന്ന് സങ്കല്പിച്ചു നോക്കൂ.

പ്രപഞ്ചത്തില്‍ മാറ്റര്‍ എല്ലായിടത്തും ഏകതാനമായി വിതരണം ചെയ്യപ്പെട്ടു കിടക്കുന്നു.
ആറ്റങ്ങള്‍ ചേര്‍ന്ന് നക്ഷത്രങ്ങളായും , നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഗാലക്സികളായും , ഗാലക്സികള്‍ ചേര്‍ന്ന് ക്ലസ്റ്ററുകളും സൂപ്പര്‍ ക്ലസ്റ്ററുകളും ആയി മാറ്റര്‍ പ്രപഞ്ചത്തിലത്രയും പരന്നു കിടക്കുന്നു.

ആറ്റങ്ങളെ എങ്ങിനെ എണ്ണാം?
നക്ഷത്രങ്ങള്‍ ഹൈഡ്രജന്‍ ആറ്റങ്ങളാല്‍ സമ്പൂരിതമാണ്. പ്രപഞ്ചത്തിലെ മൊത്തം ആറ്റങ്ങള്‍ എടുത്താല്‍ അതില്‍ ഹ്രഡ്രജന്‍ ആറ്റങ്ങളുടെ എണ്ണത്തെ അപേക്ഷിച്ച് മറ്റ് ആറ്റങ്ങളുടെ എണ്ണം എത്ര ഉണ്ടാവും? വെറുമൊരു സൗരയൂഥത്തിന്റെ അളവു മാത്രം വച്ച് ചിന്തിക്കുമ്പോള്‍ നമുക്കു ന്യായമായും തോന്നുക നല്ല ഒരു അളവ് മറ്റ് ആറ്റങ്ങളും കാണുമെന്നായിരിക്കും. എന്നാല്‍ 93 ബില്യണ്‍ പ്രകാശവര്‍ഷം സ്പേസിലായി പരന്നു കിടക്കുന്ന മാറ്ററിനെ പരിശോധിച്ചാല്‍ നമുക്കു കിട്ടുന്ന ചിത്രം വളരെ വ്യത്യസ്തമായിര്‍ക്കും. ഇന്നും ശൈശവാവസ്ഥയിലിരിക്കുന്ന പ്രപഞ്ചത്തിന്റെ സിംഹഭാഗവും എന്നല്ല ഏതാണ്ട് മുഴുവന്‍ തന്നെ നക്ഷത്രങ്ങളാണ്. അവയിലാവട്ടെ ഹൈഡ്രജന്‍ ആണ് ഏതാണ്ട് മുഴുവനായും.

സഹാറാ മരുഭൂമിയുടെ നടുവില്‍ വെച്ച ഒരു തേങ്ങയുടെ അത്രയും പോലും കാണില്ല പ്രപഞ്ചത്തിലെ ഹൈഡ്രജന്‍ ആറ്റങ്ങളുടെ തുകയുടെ മുന്‍പില്‍ മറ്റെല്ലാ ആറ്റങ്ങളുടേയും ആകെത്തുക!!!

സഹാറാമരുഭൂമിയിലെ മൊത്തം മണല്‍ത്തരികളെ എണ്ണൂമ്പോള്‍ ഒരു തേങ്ങയ്ക്കകത്ത് കൊള്ളാവുന്ന മണല്‍ത്തരികള്‍ എണ്ണിയില്ല എന്നു പറയുന്നതു പോലെയാണ് പ്രപഞ്ചത്തിലെ ആകെ ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ മറ്റുള്ള ആറ്റങ്ങളെ പരിഗണിച്ചില്ല എന്നു പറയുന്നത്

അതായത് പ്രപഞ്ചത്തിലെ മൊത്തം ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ ലഭിക്കുന്നത് പ്രപഞ്ചത്തിലെ മൊത്തം ആറ്റങ്ങളുടെ എണ്ണത്തോട് വളരെ വളരെ വളരെ അടുത്ത സംഖ്യ ആയിരിക്കും എന്നു ചുരുക്കം.

അപ്പോള്‍ ആകെ ആറ്റങ്ങളുടെ എണ്ണം കണ്ടു പിടിക്കാന്‍ ഉള്ള സമവാക്യം എന്തായിരിക്കും?

ആകെ ആറ്റങ്ങളുടെ എണ്ണം = മൊത്തം ഗാലക്സികളുടെ എണ്ണം x ഒരു ശരാശരി വലിപ്പമുള്ള ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം x ഒരു നക്ഷത്രത്തിലെ ശരാശരി ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണം. --> ( സമവാക്യം ഒന്ന്)


ഇതില്‍ ഓരോന്നായി നമുക്കു കണ്ടുപിടിച്ചു നോക്കാം.

മൊത്തം ഗാലക്സികളുടെ എണ്ണം കണക്കാക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പ് ആയ ഹബിള്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് വിവിധ ആംഗിളുകളില്‍ എടുത്ത ബഹിരാകാശചിത്രങ്ങളില്‍ നിന്നും ചില ഗണിതപ്രയോഗങ്ങളുടെ സഹായത്താലാണ്. അത് ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നതിനായി പ്രതിപാദിക്കാതെ വിടുന്നു.
ഏതാണ്ട് 80 ബില്യണ്‍ ഗാലക്സികളോളം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.



ഒരു ഗാലക്സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം = 4 x 10^11 (ടെലിസ്കോപ്പ് ഉപയോഗിച്ച് തിട്ടപ്പെടുത്തിയത്)

ഒരു നക്ഷത്രത്തിന്റെ ശരാശരി ഭാരം = 2 x 10^30 kg (പന്ത്രണ്ടാം ക്ലാസിലെ ടെക്സ്റ്റ് ബുക്ക് പരിശോധിക്കുക)

ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ ഭാരം = 1.67 x 10^ -27 kg (നെഗറ്റീവ് സൈന്‍ ശ്രദ്ധിക്കുക. മൂല്യത്തില്‍ സംശയം ഉള്ളവര്‍ പത്താം ക്ലാസിലെ കെമിസ്ട്രി പുസ്തകം പരിശോധിക്കുക)


അതുകൊണ്ട്,


ഒരു നക്ഷത്രത്തിലെ ശരാശരി ആറ്റങ്ങളുടെ എണ്ണം = 2 x 10^30 /1.67 x 10^ -27
=
1×10^57


ബോള്‍ഡ് ചെയ്ത വിലകള്‍ സമവാക്യം ഒന്നില്‍ ഇട്ടാല്‍

പ്രപഞ്ചത്തിലെ മൊത്തം ആറ്റങ്ങളുടെ എണ്ണം = 8x10^10 x 4 x 10^11 x 10^57
= 3 x 10^79


ഇത് ലോവര്‍ ലിമിറ്റാണ് (അതായത് ഗാലക്സികളുടെ എണ്ണവും, നക്ഷത്രങ്ങളുടെ എണ്ണവും മിനിമം വെച്ച് കണക്കാക്കിയാല്‍). ഇതേ പോലെ അപ്പര്‍ ലിമിറ്റ് വെച്ചു കണക്കാക്കിയാല്‍ (ഗാലക്സികളുടെ എണ്ണവും, നക്ഷത്രങ്ങളുടെ എണ്ണവും മാക്സിമം വെച്ചു കണക്കാക്കിയാല്‍) ഉത്തരം ലഭിക്കുക്കുക 3 x 10^81 എന്നായിരിക്കും.

അതായത് പ്രപഞ്ചത്തില്‍ ഏതാണ്ട് 3x10^80 എണ്ണം ആറ്റങ്ങളുണ്ട് എന്ന് കണക്കാക്കാം...

ഇതൊരു കൃത്യമായ കണക്കാണോ? നിങ്ങള്‍ തന്നെ പറ? ഇതില്‍ ഹൈഡ്രജന്‍ ആറ്റങ്ങളല്ലേ ഉള്ളൂ? ബാക്കി എവിടെ?

ഇവിടെയാണ് തലച്ചോറിന്റെ ഇമാജിനേഷന്‍ പവര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. 3 x 10^80 എന്നു പറയുന്നത് ഒരു ചില്ലറ സംഖ്യയല്ല....

3 x 10^80 ഇല്‍ നിന്നും ആയിരം കുറച്ചാല്‍ എന്തു സംഭവിക്കും? പതിനായിരം? ഒരു ലക്ഷം? ഒരു ബില്യണ്‍? നൂറ് ബില്യണ്‍? ഒരു ചുക്കും സംഭവിക്കില്ല... പ്രപഞ്ചത്തിലെ മറ്റെല്ലാ ആറ്റങ്ങളെയും എണ്ണിയെടുത്ത് ഒരു പതിനായിരം ബില്യണോ മറ്റോ മറ്റോ കിട്ടിയെന്നിരിക്കട്ടെ. അത് 3 x 10^80 നോട് ചേര്‍ത്താല്‍ കടലില്‍ കായം കലക്കിയതു പോലിരിക്കും. സംശയം ഉണ്ടോ?

നമുക്കു പരീക്ഷിച്ചു നോക്കാം

വേണമെങ്കില്‍ 3 അങ്ങ് ഒഴിവാക്കിയേരെ. നമുക്ക് 10^80 ന്റെ വലിപ്പം ഒന്നു പരിശോധിക്കാം

വീട്ടില്‍ ഒരു സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഉണ്ടെങ്കില്‍ അതില്‍ 10^80 + 100^10 (100^10 = നൂറ് ബില്യണ്‍ ) എന്നൊന്ന് ചെയ്തു നോക്കൂ...

ഉത്തരം എത്ര കിട്ടി? 10^80 എന്നു തന്നെ? നമ്മള്‍ കൂട്ടിയ നൂറു ബില്യണ്‍ എവിടെ പോയി? കടലില്‍ പോയി?

എന്നാല്‍ 10^80 + 1000^10 എന്നു കൂടെ ചെയ്തു നോക്കൂ... 10^80 എന്നു തന്നെ ഉത്തരം അല്ലേ?


ഓക്ക, ഇനി 10^80 + 10000^10 ഒന്നു ചെയ്തു നോക്കൂ... അതിനും ഉത്തരം 10^80 എന്നു തന്നെ?
അതാണ് സയന്റിഫിക് റപ്രസന്റേഷന്റെ ശക്തി എന്നു പറയുന്നത്.

10^10 എന്ന് എഴുതാനും 10^80 എന്നു എഴുതാനും അഞ്ച് ക്യാറക്ടര്‍ മതി. പക്ഷെ ആ സംഖ്യകള്‍ തമ്മിലുള്ള അന്തരമോ? വേണ്ട വിധത്തില്‍ ഇതു ഭാവനയില്‍ കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ 10^80 എന്ന സംഖ്യയുടെ വലിപ്പം മനസിലാക്കാന്‍ ആവില്ല.

പ്രപഞ്ചത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ അതിന്റെ വലിപ്പം ശരിക്കും മനസിലാക്കിയോ എന്ന് സംശയമാണ്. പ്രപഞ്ചം ഒരുപാട് വലുതാണ് എന്ന് മനസിലാക്കി എന്ന് അവകാശവാദം മുഴക്കുന്നവര്‍ പോലും 10^80 എന്ന സംഖ്യയുടെ വലിപ്പം മനസിലാക്കിയോ എന്ന് സംശയമാണ്. മുകളിലെ ഇംഗ്ലീഷ് വാചകം ഒന്നു കൂടെ വായിക്കുക. ചില സംഗതികള്‍ക്ക് പരിധി ഇല്ല.

10^80 എന്ന സംഖ്യ ഒരുപാട് വലുതാണ്. പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുത്.


പുരാണ‍ത്തിലും പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ സംഖ്യയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആദ്യമായി ഇത് എണ്ണിത്തിട്ടപ്പെടുത്തിത് ആര്‍ഷഭാരതമുനികുമാരന്മാരത്രേ.

ശ്രീകൃഷ്ണന്റെ ഭാര്യമാര്‍ 16008. ഇതില്‍ അവസാനത്തെ എട്ടും അതിനു തൊട്ടുമുന്‍പുള്ള പൂജ്യവും എടുത്ത് സ്ഥാനം ശരിയാക്കി എഴുതിയാല്‍ എഴുതിയാല്‍ 80 എന്നു കിട്ടും. അതിനു തൊട്ടുമുന്‍പുള്ള പൂജ്യവും ആദ്യത്തെ ഒന്നും സ്ഥാനം ശരിയാക്കി എഴുതിയാല്‍ 10 എന്നായി. അതിനു തൊട്ടു മുന്‍പുള്ള ആറ് - ഇത് പണ്ട് സിന്ധുനദീതടസംസ്കാരകാലത്ത് ടെന്‍ റ്റു ദ പവര്‍ ഓഫ് എന്നതിനു പകരമായി ഉപയോഗിച്ചിരുന്ന നൊട്ടേഷന്‍ ആണെന്ന് വാനര ശുനക സൂത്രത്തില്‍ പറയുന്നുണ്ട്. (വാനരശുനക സൂത്രം സിന്ധുനദീതടകാലത്ത് എഴുതിയതല്ല എന്നൊന്നും പറഞ്ഞ് വന്നേക്കരുത്. ആര്യ-ദ്രാവിഡ സംസ്കാരത്തെക്കുറിച്ചൊക്കെ നിങ്ങള്‍ക്കെന്തറിയാം?).., ഇനി ഇതെല്ലാം കൂട്ടി എഴുതി നോക്കൂ.
10 റ്റു ദ പവര്‍ ഓഫ് 80. എന്റെ ആര്‍ഷഭാരതമേ!!! നമിച്ചു.

ശ്രീകൃഷ്ണന്‍ ഒരു ബ്രഹ്മചാരി ആയിരുന്നു. പതിനാറായിരത്തെട്ട് എന്നത് പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കാന്‍ ഉള്ള ഒരു ബിംബകല്പനയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (അല്ലെങ്കില്‍ നാരദനോട് താന്‍ ഒരു നിത്യബ്രഹ്മചാരിയാണെന്ന് ശ്രീകൃഷ്ണഭഗവാന്‍ പറയേണ്ട കാര്യം എന്താണ്? )



പ്രപഞ്ചത്തിന്റെ വോളിയം, മാസ്, ഡെന്‍സിറ്റി:

ഏതായാലും ആറ്റങ്ങളെ എണ്ണി. നനഞ്ഞതല്ലേ കുളിച്ചിട്ട് കയറിയേക്കാം. പ്രപഞ്ചത്തിന്റെ വോളിയം, മാസ്, ഡെന്‍സിറ്റി ഇവയൊക്കെ കൂടെ ഒന്നു കണക്കാക്കി നോക്കിയാലോ? ( അനങ്ങിപ്പോവരുത് - വായന ഇവിടെ നിര്‍ത്താന്‍ ആണ് ഉദ്ദേശമെങ്കില്‍ മാ നിഷാദ)

മൊത്തം ഗാലക്സികളുടെ എണ്ണം 8 ബില്യണ്‍ ആണെന്ന് നമുക്കറിയാം.

പ്രപഞ്ചത്തിന്റെ ഭാരം = ആകെ ഗാലക്സികളുടെ എണ്ണം x ഒരു ഗാലക്സിയുടെ ശരാശരി ഭാരം.


നമ്മുടെ സ്വന്തം ഗാലക്സിയായ ആകാശഗംഗ ഏതാണ്ട് ശരാശരി വലിപ്പമുള്ള ഒരു ഗാലക്സി ആണു. അത് വെച്ച് ഗാലക്സിയുടെ ശരാശരി ഭാരം നമുക്ക കണക്കാക്കാം

ഒരു ഗാലക്സിയുടെ ശരാശരി ഭാരം = ഒരു ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം x ഒരു നക്ഷത്രത്തിന്റെ ശരാശരി ഭാരം


ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണം ഏതാണ്ട് 4 x 10^11 എന്ന് ടെലിസ്കോപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ഒരു ശരാശരി നക്ഷത്രത്തിന്റെ ഭാരം 2 x 10^33 gm.

അതായത് ഒരു ശരാശരി ഗാലക്സിയുടെ ഭാരം = 4 x 10^11 x 2 x 10^33 gm
=
8x 10^44 gm


അപ്പോള്‍,

പ്രപഞ്ചത്തിന്റെ ഭാരം = 8 x 10^10 x 8 10^44 = 64 x 10^54 ഗ്രാം

എന്നു ലഭിക്കും.


ഇനി നമുക്ക് പ്രപഞ്ചത്തിന്റെ വ്യാപ്തം(volume) കൂടെ കണ്ടു പിടിക്കാം.

പ്രപഞ്ചത്തെ ഒരു വലിയ ഗോളമായി സങ്കല്പിക്കുക.( ഇതില്‍ തെറ്റില്ല. മഹാവിസ്ഫോടനത്തിനു ശേഷം എല്ലാ വശങ്ങളിലേക്കും ഒരേ പോലെ മാറ്റര്‍ ചലിച്ചു കൊണ്ടേയിരിക്കുന്നു)

അപ്പോള്‍,

Volume = (4.pi.R^3)/3


ഇവിടെ

  • pi = 3.14
  • R = radius

റേഡിയസ് എങ്ങനെ കണ്ട് പിടിക്കും?
പ്രപഞ്ചം മഹാവിസ്ഫോടനത്തിനു ശേഷം വികസിച്ചു കൊണ്ടേയിരിക്കുന്നു... ഇങ്ങനെ വികസിക്കുമ്പോള്‍ ഏറ്റവും അകലത്തില്‍ എത്തിയിരിക്കുക ഏറ്റവും കൂടുതല്‍ വെലോസിറ്റിയോടെ സഞ്ചരിക്കുന്ന വസ്തുവായിരിക്കും. ഏറ്റവും കൂടിയ വേഗത പ്രകാശത്തിന്റെ വേഗതയാണ്. അതിനോട് അടുത്ത വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുവിന്റെ ഇപ്പോഴത്തെ പൊസിഷന്‍ കണ്ടുപിടിച്ചാല്‍ റേഡിയസ് ആയി... (കാല്‍ക്കുലേഷനു വേണ്ടി പ്രവേഗം നമുക്ക് പ്രകാശപ്രവേഗമായി എടുക്കാവുന്നതാണ്)

പൊസിഷന്‍ (അഥവാ ഡിസ്പ്ലേസ്മെന്റ് ) = പ്രവേഗം (പ്രകാശവേഗം) x സമയം (അതായത് പ്രപഞ്ചത്തിന്റെ പ്രായം)
= (3 x 10^10 cm/sec) x (4 x10^17 sec)
=
12x10^27 cm!!


അപ്പോ R നമുക്ക് കിട്ടി.

ഇതു മുകളിലെ സമവാക്യത്തില്‍ ഇട്ടാല്‍ :

Volume (വ്യാപ്തം) = (4.pi.R^3)/3 = 4.18 x 1728 x 10^81
=
72x 10^83 cm3



അതിക്രമം:
ഏതായാലും പ്രപഞ്ചത്തിന്റെ മാസും വോളിയവും കിട്ടി. എന്നാല്‍ പിന്നെ ഡെന്‍സിറ്റി കൂടെ കാണാലോ

ഡെന്‍സിറ്റി = മാസ്/വോളിയം = 64 x 10^54 /72x 10^83 =0.8 x 10^-29( gm)/( cm3)
=
9x10^ -30 gm/cm3


അത്രയേ ഉള്ളൂ!!! (അത്ര മാത്രമേ ഉള്ളൂ).

പരിശേഷം:

മറ്റെന്തിനേയും പോലെ ശാസ്ത്രത്തിനും മനുഷ്യനും പരിമിതികള്‍ ഉണ്ട്. പക്ഷേ പരിമിതികള്‍ എന്നു പലരും ധരിച്ചുവെച്ചിരിക്കുന്നത് പരിമിതികള്‍ അല്ലെന്ന് മാത്രം. ഉദാഹരണം സീറോ ഡിവിഷന്‍ . പൂജ്യം കൊണ്ട് ഹരിക്കാന്‍ കഴിയാത്തത് ഗണിതത്തിന്റെ പരിമിതി എന്നു കരുതുന്നവര്‍ ഉണ്ട്.

എന്നാല്‍ അതൊരു പരിമിതി അല്ല. അതു വളരെ സ്വാഭാവികം മാത്രമാണ് . പ്രദീപ്കുമാര്‍ എന്ന ബ്ലോഗറിന്റെ ഈ കമന്റ് അടിച്ചു മാറ്റുന്നു



10 മാങ്ങ ഉണ്ടെന്നു വിചാരിക്കു. ഈ 10 മാങ്ങ 5 പേര്‍ക്ക് പങ്കിട്ടു കൊടുത്താല്‍ ഓരോരുത്തര്‍ക്കും 2 വീതം ലഭിക്കും (10/5 = 2). ഇനി ഒരാളെ ഉള്ളു എങ്കില്‍ അയാള്‍ക്ക് പത്തും കിട്ടും (10/1 = 10). അങ്ങനെ 0 പേര്‍ക്ക് പങ്കിടണം എന്നത് അര്‍ത്ഥശൂന്യം അല്ലെ (10/0 = ?).

അദ്ദാണ്. അപ്പോള്‍ അതൊന്നും അല്ല പരിമിതി ( പരിമിതികള്‍ വേറേ ഉണ്ട്. )

(ലിമിറ്റുകള്‍ ഉപയോഗിച്ച് സീറോ ഡിവിഷന്റെ ഉത്തരം ഇന്‍ഫിനിറ്റി എന്നു കണ്ടുപിടിക്കാം. അതു വേറേ കാര്യം. തല്‍ക്കാലം പോസ്റ്റിന്റെ പരിധി സംഖ്യാഗണിതത്തില്‍ ഒതുക്കുന്നു. കാല്‍ക്കുലസ് ആദ്യം കണ്ടുപിടിച്ചത് ന്യൂട്ടണ്‍ ആണോ ലെബിനിറ്റ്സ് ആണോ എന്നറിഞ്ഞിട്ടാവാം അതൊക്കെ)

Wednesday, April 15, 2009

തിരഞ്ഞെടുപ്പ് - എന്റെ നിലപാട്

നേരമില്ലാത്ത നേരത്ത് ഇങ്ങനെ പോസ്റ്റിട്ടേ തീരൂ എന്ന് തോന്നി....

തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യസം‌വിധാനത്തിന്റെ അടിസ്ഥാനശിലയാണ്. നമ്മുടെ ഭരണാധികരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മള്‍ വിനിയോഗിക്കേണ്ട അവസരം...

എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ നാടിന്റെ പുരോഗതിയ്ക്കും ജാനാധിപത്യമതേതര സ്വഭാവത്തിന്റെ നിലനില്പിനും കൂടുതല്‍ യോജിച്ച കക്ഷി ആരാണോ അവര്‍ക്ക് വോട്ട് ചെയ്യുക.

നിങ്ങള്‍ വോട്ട് ചെയ്യുന്നത് LDF നോ UDF നോ എതിരെ ആവരുത്. മറിച്ച് LDF നോ UDF നോ അനുകൂലമായി ആവേണം...

മുന്‍പ് ജാതിയും മറ്റും പറഞ്ഞ് ചില ഹേറ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതിന് തുല്യമായി ഇന്ന് രാഷ്ട്രീയത്തിന്റെ പേരിലും ചില ഹേറ്റ് ഗ്രൂപ്പുകള്‍ വളര്‍ന്നു വരുന്നത് കാണുന്നു. ഏതെങ്കിലും ജനാധിപത്യപ്രസ്ഥാനത്തിനെതിരെ വെറുപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗുണപരമായ ഒരു മാറ്റവും നമ്മുടെ സമൂഹത്തില്‍ വരുത്താന്‍ കഴിയില്ല.

ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും നിലപാടുകളും വീക്ഷണങ്ങളും പരിശോധിക്കുക. അതിനു ശേഷം മികച്ചതാരോ അവര്‍ക്ക് വോട്ട് ചെയ്യുക...

ഇനി എന്റെ നിലപാട് :-
Vote for LDF...

കാരണങ്ങള്‍ താഴെ :-


* കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാൻ.

* ഭീകരതയ്ക്കു വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാൻ.

* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താൻ.

* 60% ജനങ്ങൾ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയിൽ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നു പ്രഖ്യാപിക്കാൻ.

* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകൾ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാൻ.

* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികൾ വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്നു് ഉറപ്പിക്കാൻ.

* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബിൽ, ബാങ്കിംഗ് ബിൽ, ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബിൽ എന്നിവ പിന്‍വലിക്കാൻ.

* സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതുമേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളിൽ ഉടന്‍ നിയമനം നടത്തുമെന്നു് ഉറപ്പുവരുത്താന്‍.

* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താൻ.

* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താൻ, പണിമുടക്കാനും വിലപേശാനും തൊഴിലാളികൾക്കുള്ള അവകാശം സംരക്ഷിക്കാൻ.

* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്നു് ഉറപ്പുവരുത്താനും.

* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാൻ.

* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാൻ.

(സ്ക്രിപ്റ്റ് അവലംബം: PAG ബുള്ളറ്റിൻ. പോസ്റ്റര്‍ ഡിസൈന്‍ : പരാജിതൻ)

Thursday, March 26, 2009

ജീവന്‍-ആഹാരം-ഊര്‍ജ്ജം-കോസ്മോളജി

ഭക്ഷണം ജീവനും ജീവികളും ആയി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? അതിലുപരി അനന്തവും അനാദിയുമായ ഈ പ്രപഞ്ചത്തില്‍ ആഹാരത്തിന്റെ സ്ഥാനം എവിടെയാണ്? ഒരു കോസ്മിക് സെന്‍സില്‍ സസ്യഹാരത്തിനും മാസാഹാരത്തിനും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ടോ? ഇത്തരം ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിനാധാരം.

മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പോസ്റ്റിനു അനുബന്ധമായി ഇട്ട ഈ പോസ്റ്റിനോട്

ജീവനും ഊര്‍ജ്ജവും :

ജീവനുള്ള ഏതൊരു വസ്തുവിന്റേയും അടിസ്ഥാനധര്‍മങ്ങളാണ് നിലനില്‍ക്കുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുക എന്നത്.

നിലനില്പ്, വളര്‍ച്ച, പ്രത്യുല്പാദനം മുതലായ അടിസ്ഥനധര്‍മങ്ങള്‍ നിറവേറ്റാന്‍ ഊര്‍ജ്ജം അത്യന്താപേക്ഷികം ആണ്. ഊര്‍ജ്ജം എങ്ങിനെ ലഭിക്കും?

ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാവുന്നതാണ്.

ചേര്‍ത്ത് ഇത് വായിക്കാവുന്നതാണ്.
1) chemical (രാസപ്രവര്‍ത്തനങ്ങള്‍)
2) physical (ഭൗതിക പരിവര്‍ത്തനങ്ങള്‍).


ഒരു ടോര്‍ച്ച് പ്രകാശിപ്പിക്കാന്‍ നമുക്ക് ഊര്‍ജ്ജം വേണമല്ലോ. ഇതിനായി നാം ഒരു രാസപ്രവര്‍ത്തനെത്തെ ഉപയോഗിക്കുന്നു. "ബാറ്ററി" അഥവാ "ഇലക്ട്രിക്കല്‍ സെല്‍" അകത്തെ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഊര്‍ജ്ജത്തെയാണ് നാം ഇതിനായി ഉപയോഗിക്കുന്നത്.

അതേ സമയം ഒരു ഇലക്ട്രിക്‌ മോട്ടോര്‍ വെള്ളച്ചാട്ടത്തിനടിയില്‍ സ്ഥാപിച്ച് ടര്‍ബൈന്‍ വഴി കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ അവിടെ രാസപ്രവര്‍ത്തനങ്ങള്‍ ഇല്ല. വെറും ഭൗതികപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ.

എന്നാല്‍ ജീവനുള്ള വസ്തുക്കളിലെല്ലാം ഊര്‍ജ്ജത്തിനു വേണ്ടി രാസപ്രവര്‍ത്തനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.

ഇതില്‍ സസ്യങ്ങള്‍ക്ക് ഹരിതകം എന്ന വസ്തുവിന്റെ സഹായത്തൊടേ സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ വേണ്ട കഴിവുണ്ട്. തങ്ങളുടെ ജൈവീകമായ ആവശ്യത്തിനു വേണ്ടിയുള്ള ഊര്‍ജ്ജമത്രയും സൂര്യനില്‍ നിന്നാണ് സസ്യങ്ങള്‍ സ്വീകരിക്കുന്നത്.

അതു കൊണ്ട് തന്നെ ആഹാരത്തിന്റെ ഭാഗമായി മറ്റു ജീവനുകളെ സംഹരിക്കേണ്ട ആവശ്യം സസ്യങ്ങള്‍ക്കില്ല.

( സൂര്യനില്‍ നടക്കുന്നത് മറ്റൊരു രാസപ്രവര്‍ത്തനമാണ്. ന്യൂക്ലിയാര്‍ ഫ്യൂഷന്‍. അതു വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് വികിരണങ്ങളായി ഭൂമിയില്‍ എത്തിച്ചേരുന്നു. ആ വികിരണങ്ങളെ സ്വീകരിച്ച് തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ സസ്യങ്ങള്‍ ഉപയോഗിക്കുന്നു.)

അതേ സമയം ജന്തുക്കളിലാവട്ടെ ഹരിതകസാന്നിദ്ധ്യമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ഭക്ഷണം അഥവാ ഊര്‍ജ്ജത്തിനായി മറ്റൊരു ജീവനുള്ള വസ്തുവിനെ ആശ്രയിക്കേണ്ടി വരുന്നു.
സസ്യങ്ങളില്‍ ഊര്‍ജ്ജം സ്വീകരിച്ച് അപ്പോള്‍ തന്നെ അതു ചിലവഴിക്കുക മാത്രം അല്ല. അവ ശേഖരിക്കുക കൂടേ ചെയ്യുന്നുണ്ട്.

ജീവനും ഊര്‍ജ്ജതന്ത്രവും :

എങ്ങിനെയാണ് സസ്യങ്ങള്‍ ഊര്‍ജ്ജം ശേഖരിക്കുന്നത്?

സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് സസ്യങ്ങള്‍ ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നു. തങ്ങളൂടെ ദൈനം ദിന ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്നവയെയാണ് സസ്യങ്ങള്‍ കാര്‍ബോ കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ രൂപത്തില്‍ സൂക്ഷിച്ച് വയ്ക്കുന്നത്. പിന്നീട് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മറ്റൊരു രാസപ്രവര്‍ത്തനം നടത്തുന്നു. അതിന് അത്യാവശ്യമായി വേണ്ടത് ഓക്സിജന്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

( ഒരു ഡീസല്‍ എഞ്ചിനിലും ഏതാണ്ട് ഇതേ പോലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പറയാം. മാറ്ററിനെ ഓക്സിജനുമായി രാസപ്രവര്‍ത്തനം നടത്തിയാണ് എഞ്ചിന്‍ കറക്കാന്‍ ഉള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്).


ഇതു കൊണ്ട് തന്നെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജന്റെ സാന്നിദ്ധ്യം അവശ്യഘടകം ആവുന്നത്.

എന്തിനാണ് സസ്യങ്ങള്‍ ഊര്‍ജ്ജം സംഭരിച്ച് വെയ്ക്കുന്നത് ?


1. തീര്‍ച്ചയായും പിന്നീട് ഉപയോഗിക്കാന്‍
2. അടുത്ത തലമുറക്കായി.


അടുത്ത തലമുറയ്ക്ക് വേണ്ടി സസ്യങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത് പ്രധാനമായും താഴെ പറയുന്ന രീതികളിലാണ്.

A)ഊര്‍ജ്ജം , മാറ്റര്‍ ആയി സംഭരിച്ച ശേഷം പ്രത്യുലപാദനശേഷിയുള്ള ആവരണം കൊണ്ട് അവയെ പൊതിയുക. (ഉദാ :- ചേന, ഉരുളക്കിഴങ്ങ്‌.‌). പുതിയ സസ്യങ്ങള്‍ വളരുമ്പോള്‍ അവ സ്വന്തമായി ഫോട്ടോസിന്തസിസ് നടത്താറാകുവേളം വേണ്ട ഊര്‍ജ്ജം ശേഖരിക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നും ലഭിക്കുന്നു.

B)വിത്തിനോടൊപ്പം. പ്രത്യുല്‍‌പാദനശേഷിയുള്ള ഭ്രൂണത്തിനു ചുറ്റും കാര്‍ബോഹൈഡ്രേറ്റിന്റെ ( പലപ്പോഴും പ്രോട്ടിനുകളൂം) ഒരു ആവരണം സൃഷ്ടിക്കുന്നു. (ഉദാ :- നെല്ല്). വിത്ത് ജലവും ഓക്സിജനും സൂര്യപ്രകാശവുമുള്ള സാഹചര്യത്തില്‍ മുളക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമാദ്യം ആവശ്യമായ ഊര്‍ജ്ജം ഇതില്‍ നിന്നും ലഭിക്കും.

C) വിത്തിനോടൊപ്പം ഉള്ള പഴത്തില്‍ :- ഇവിടെ വിത്തിനും പുറത്തോ( മാങ്ങ) , കൂടെയോ (കശുമാങ്ങ) കുറെ കാര്‍ബോഹൈഡ്രെറ്റും പ്രോട്ടിസും ഒക്കെ സൂക്ഷിക്കുന്നു. വിത്തുവിതരണത്തിന് സസ്യങ്ങളെ സഹായിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് ഉള്ള ഒരു ഇന്‍സന്റീവ് എന്ന നിലയില്‍ ആണ് സസ്യം ശേഖരിച്ചു വച്ച ഊര്‍ജ്ജം ഇങ്ങനെ ചിലവിടുന്നത്. ( ഓര്‍ക്കുക വിത്തിനകത്തെ ഊര്‍ജ്ജം , ജന്തുക്കളുടെ ഭക്ഷണാര്‍ത്ഥം അല്ല!).

ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട ഭക്ഷണങ്ങളാണ് മിക്ക സസ്യഭുക്കുകളുടേയും മിശ്രഭുക്കുകളുടേയും ഊര്‍ജ്ജശ്രോതസ്സ്. ഒന്നു ചിന്തിച്ചു നോക്കൂ, എത്ര കഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും രാസവസ്തുക്കളെ വലിച്ചെടുത്ത് സൂര്യപ്രകാശം ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ചേനയും കപ്പയും, തേങ്ങയും നെല്ലും ഒക്കെയാണ് എലിയെയും മനുഷ്യനെയും പോലുള്ള മൃഗങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിച്ചു തിന്നുന്നത് എന്ന്‌!

അപ്പോള്‍ ജന്തുക്കളില്‍ ഊര്‍ജ്ജശേഖരണം ഇല്ലേ?

തീര്‍ച്ചയായും. ജന്തുക്കളില്‍ കാര്‍ബോഹൈഡ്രേറ്റ്സിനു പകരം കൊഴുപ്പിന്റെ രൂപത്തിലാവും എന്ന് മാത്രം. ജന്തുക്കളുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടെ ഊര്‍ജ്ജത്തില്‍ തന്നെയാണ് അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും (സിംഹം, കടുവ) മിശ്രഭുക്കുകളുടേയും താല്പര്യം.

സസ്യങ്ങളെപ്പോലെ ജന്തുക്കളിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം, കുഞ്ഞുങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ കൂടിയാണ് ഈ ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നത്. അത് പല തരത്തിലാവാം.

മുട്ടയിടുന്ന ജന്തുക്കളില്‍ ഭ്രൂണത്തോടൊപ്പം കൊഴുപ്പിന്റേയും പ്രോട്ടീനിന്റേയും രൂപത്തില്‍ സംഭരിക്കുന്നു. അതേ സമയം സസ്തനികള്‍ ഗര്‍ഭസമയത്ത് മാതാവില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്നത് റിയല്‍ ടൈം ആയിട്ടാണ്.
പിന്നീട് മുലപ്പാലിലൂടെയാണ് ശേഖരിച്ച ഊര്‍ജ്ജം കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.

ഊര്‍ജ്ജം ഊര്‍ജ്ജം സര്‍‌വത്ര:-

ഊര്‍ജ്ജമാണ് പ്രപഞ്ചത്തെ സംബന്ധിച്ചേടത്തോളം എല്ലാം എന്നു പറയാം. കോസ്മോളജിക്കല്‍ ഇവല്യൂഷന്‍സിന്റെ ഒരു ഭാഗം മാത്രം ആയ ഓര്‍ഗാനിക് ഇവല്യൂഷനിലും ഊര്‍ജ്ജകൈമാറ്റം തന്നെയാണ് നിലനില്പിന്നാധാരം.

സൂര്യന്‍ എന്ന നക്ഷത്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജീവി നിലനില്‍ക്കുന്നു (പ്രകൃതി നിര്‍ദ്ധാരണം അഥവാ നാചുറല്‍ സെലക്ഷന്‍!). നേരിട്ട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കഴിയുന്ന ജീവികളില്‍ നിന്നും അതു സ്വീകരിക്കാന്‍ കൂടുതല്‍ കഴിവുള്ള ജീവി നിലനില്‍ക്കുന്നു.

എന്താണ് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യന്‍ പുരോഗമിക്കാന്‍ ഉണ്ടായ കാരണം? ഉത്തരം ളരെ വളരെ ലളിതം. ഊര്‍ജ്ജ ഉപയോഗത്തിനും സംഭരണത്തിനും ആവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ മറ്റ് ജീവികള്‍ക്കെല്ലാ( സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും) ശരീരത്തിനകത്ത് വെച്ചു മാത്രമേ നടത്താന്‍ കഴിയൂ എന്നിരിക്കെ ,മനുഷ്യന്‍ ഇത്തരം രാസപ്രവര്‍ത്തനങ്ങളെ അല്ലാതെ നിയന്ത്രിക്കാന്‍ പഠിച്ചു.
മാറ്ററില്‍ നിന്നും എനര്‍ജി ഉണ്ടാക്കുന്ന ഏറ്റവും ലളിതമായ രാസപ്രവര്‍ത്തനത്തെ ( തീ) അവന്‍ ആദ്യമായി നിയന്ത്രിക്കാന്‍ പഠിച്ചു. (മറ്റൊരു ജന്തുവിനും ഇത് സാദ്ധ്യമല്ലെന്ന് ഓര്‍ക്കുക).

പിന്നീടങ്ങോട്ട് ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. പല തരം രാസപ്രവര്‍ത്തനങ്ങളെ അവന്‍ സ്വായത്തമാക്കി. രാസപ്രവര്‍ത്തനങ്ങള്‍ മാത്രമോ?ഭൗതികപ്രവര്‍ത്തനങ്ങളിലൂടെയും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉള്ള സൂത്രങ്ങള്‍ അവന്‍ കണ്ടൂപിടിച്ചു.
ഉദാ:- കാറ്റിനെ, ഒഴുക്കിനെ, പൊടന്‍ഷ്യല്‍ എനര്‍ജിയെ ( വെള്ളച്ചാട്ടം)

എന്തിനേറെ പറയുന്നു സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ ഉള്ള മാര്‍‌ഗങ്ങളും അവന്‍ കണ്ടുപിടിച്ചു - സോളാര്‍ സെല്ലുകള്‍ (സ്വന്തം ശരീരത്തിനുള്ളിലെ മെറ്റബോളിസത്തിന് ഇത് ഉതകില്ലെങ്കിലും).

എന്നാല്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഒരു കുഞ്ഞുസൂര്യനെത്തന്നെ സൃഷ്ടിക്കാനും അവനു കഴിയും( നിയന്ത്രിത ന്യൂക്ലിയാര്‍ ഫിഷന്‍).

ഊര്‍ജ്ജമാണ് താരം. ഊര്‍ജ്ജം തന്നെയാണ് താരം:

കൂടുതല്‍ ഊര്‍ജ്ജം ( അല്ലെങ്കില്‍ മാറ്ററൊ) ഉള്ളത് കൂടുതല്‍ കാലം നിലനില്‍ക്കും. അത് അചേതനമായാലും സചേതനമായാലും. ( കൂടുതല്‍ ഹൈഡ്രജന്റെ അളവുള്ള നക്ഷത്രങ്ങല്‍ കൂടുതല്‍ കാലം കത്തിയെരിയും. അല്ലാത്തവ അതില്‍ കുറവും.)

എന്നാല്‍ ഊര്‍ജ്ജത്തെ നിയന്തിക്കേണ്ടതുണ്ട് താനും. ജീവന്‍ അറ്റുപോകാതെ നിലനിര്‍ത്താന്‍ ഉള്ള പ്രകൃതിയുടെ സ്വഭാവത്തിന് ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനിര്‍മ്മിത അണുബോംബുകളാണ്. ഭൂമിയെ പത്തോ അന്‍പതോ തവണ ചുട്ടെരിക്കാന്‍ പോന്നത്രയും അണുബോംബ് ശേഖരം നമുക്കുണ്ട്. ഒന്നാലോചിച്ചു നോക്കുക.നമുക്ക് അണുവായുധങ്ങള്‍ വേണോ?

( വീണ്ടും, ഇക്കാര്യത്തില്‍ അചേതനമെന്നോ സചേതനമെന്നോ വ്യത്യാസമില്ല. ഹൈഡ്രജന്‍ ഫ്യവലിന്റെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ ആയി ക്രിട്ടിക്കല്‍ മാസിനെ മറികടന്നാല്‍ നക്ഷത്രത്തിന്റെ കാര്യവും തഥൈവ!).

നക്ഷത്രസമൂഹങ്ങളായാലും ജീവനുള്ളവയായാലും എല്ലാം കോസ്മോളജിക്കല്‍ ഇവല്യൂഷന്റെ ഒരു ഭാഗം മാത്രം. ഇവിടെ തുടങ്ങി ഇവിടെ അവസാനിക്കാന്‍ ഉള്ളത്. എനര്‍ജിയും മാറ്ററും - മാറ്ററും എനര്‍ജിയും അതിനിടയില്‍ അതിന്റെ പല രൂപങ്ങളായി സസ്യങ്ങള്‍-ജന്തുക്കള്‍-മനുഷ്യര്‍...
നമ്മളെല്ലാവരും ഊര്‍ജ്ജത്തിന്റെ ഒരു പദാര്‍ത്ഥരൂപം മാത്രം

അഹം ബ്രഹ്മാസ്മി!

Monday, March 16, 2009

കര്‍മ്മണിപ്രയോഗങ്ങളില്‍ ഒരു ഗണിതപ്രയോഗം

വെള്ളെഴുത്തിന്റെ കര്‍മ്മണിപ്രയോഗങ്ങള്‍ എന്ന പോസ്റ്റില്‍ ഒരു ചെറിയ കഥ വിവരിച്ചിരിക്കുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാങ്ക് ആര്‍ സ്റ്റോക്ടണ്‍ എഴുതിയ ഒരു കഥ. രത്നച്ചുരുക്കം ഇങ്ങനെ. രാജകുമാരിയെ സ്നേഹിച്ച് ചെറുപ്പക്കാരനെ കുടുക്കാന്‍ വേണ്ടി രാജാവ് ഒരു മുറിയില്‍ സിംഹവും വേറേ ഒരു മുറിയില്‍ ഒരു സുന്ദരിയേയും ഇട്ട ശേഷം തടവുകാരന് ഇഷ്ടമുള്ള മുറി തുറക്കാന്‍ അനുവദിക്കുന്നു.

അതായത് രക്ഷപ്പെടാനോ മരിക്കാനോ ഉള്ള സാദ്ധ്യത 50-50. കഥയ്ക്ക് വ്യക്തമായ ക്ലൈമാക്സ് ഇല്ല. വായനക്കാരില്‍ അവസാനിക്കേണ്ട സസ്പെന്‍സ്. എന്തായിരിക്കും എന്തായിരിക്കും എന്ന് ആലോചിച്ച് കമന്റു പോലും ഇടാതെയിരുന്നപ്പോഴാണ് ബാബു കല്യാണം കഥയ്ക്ക് ഒരു ക്ലൈമാക്സ് കണ്ടു പിടിച്ചത്.

"I've read the Martin Gardner version of the story... The climax is like
this..."he stands in front of the wall between the doors, and opens both the
doors at the same time and hid himself between the triangle shaped room created
between the doors and the wall between the doors. lions come out of one room,
enters the next room and that's that :-)"

പ്രശ്നം അവിടെ തീര്‍ന്നല്ലോ എന്നു കരുതി സമാധാനിച്ച് വെള്ളെഴുത്തിനെ വെറുതെ വിട്ടപ്പോഴാണ് ബാബു കല്യാണം അടുത്ത കമന്റ് ഇടുന്നത്

"Gardner's was just trying to find a soluടിon to the puzzle. So please done
blame him ;-) And he gave a much more complicated one in return and here it
goes....

രാജകുമാരിയുടെ കാമുകന്‍ രക്ഷപെട്ടത് കണ്ടു രാജാവിന്റെ ദേഷ്യം വീണ്ടും കൂടി.
ഇത്തവണ ശിക്ഷയില്‍ ഒരു മാറ്റം വരുത്തി. വാതിലുകള്‍ എല്ലാം ശരിയാക്കി (no more
cheating). The king will toss a coin, if it's head, he'll keep a lion in the
first room (otherwise a beautiful girl)and repeat the same procedure for the
second room as well.
The princess's lover can chose to open one and only one
room. What's the probability that he may survive?
PS: He looked at the
princess. This time she doesn't know. But there was a pale expression on her
face. ;-)"


ശ്ശേടാ ഇതു വീണ്ടും ഗുലുമാലായല്ലോ എന്ന് കരുതി, രാജാവിന്റെ പുതിയ കെണിയില്‍ തടവുകാരന്‍ രക്ഷപ്പെടാന്‍ ഉള്ള സാധ്യത എത്ര , മരിക്കാന്‍ ഉള്ള സാധ്യത എത്ര എന്നു വെറുതെ ഒന്നു ചിന്തിച്ചു. അത് അവിടെ കമന്റായി ഇടുകയും ചെയ്തു.

"മരിക്കാന്‍ ഉള്ള പ്രോബബളിറ്റി=രണ്ട് മുറിയിലും സിംഹം വരാന്‍ ഉള്ള
പ്രോബബിളിറ്റി + ആദ്യത്തെമുറിയില്‍ സിംഹം വരികയും ആ മുറി തുറക്കുകയും ചെയ്യാന്‍
ഉള്ള പ്രോബബിളിറ്റി + രണ്ടാമത്തെ മുറിയില്‍ സിംഹം വരികയും രണ്ടാമത്തെ മുറി
തുറക്കുകയും പ്രോബബളിറ്റി
1/4 + 1/2*1/4 + 1/2*1/4 = 1/4+2/8 = 4/8 =
1/2

സാങ്കേതികമായി പറഞ്ഞാല്‍ പ്രോബബിളിറ്റി കൂടുകയോ കുറയുകയോ
ചെയ്യുന്നില്ല.
ആത്യന്തികമായി ഒരു മാത്തമറ്റിക്കല്‍ പ്രശ്നം ആയത് കൊണ്ട്
വെള്ളെഴുത്തിനെ വെറുതെ വിട്ടിരിക്കുന്നു :) "


ഇതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത താഴെ പറയും പ്രകാരം കണക്കാക്കിക്കൂടെ എന്ന് മധുസൂദനന്‍ ജീ ചോദിക്കുക ഉണ്ടായി.

"ടോസ്സ് ചെയ്യാതെ പെൺകുട്ടിയേയും സിംഹത്തെയും മുറിയിലിടാൻ ഒരു പെൺകുട്ടിയും
ഒരു
സിംഹവും മതിയായിരുന്നു. ടോസ് ചെയ്തിടാൻ രണ്ട് പെണ്കുട്ടിയും രണ്ട് സിംഹവും
വേണം. ഈ നാലു ജീവികളിൽ രണ്ടെണ്ണം സിംഹമായതിനാൽ മുറിയിൽ സിംഹമാകാനുള്ള സാദ്ധ്യത
നാലിൽ രണ്ട് സമം രണ്ടിൽ ഒന്ന്.
Events: [L]G, [L]L, [G]L,
[G]G
Probability:
[L]G, [L]L / [L]G, [L]L, [G]L, [G]G
ഇനി രണ്ടു
മുറികളിൽ ഒന്നു തന്നെ
തുറക്കാനുള്ള സാദ്ധ്യത വീണ്ടും രണ്ടിൽ ഒന്ന്.
അപ്പോൾ
ഒന്നിച്ചുള്ള സാദ്ധ്യത സമം
½ ഗുണം ½ സമം ¼ ആയില്ലേ?"


അതായത് കോയിന്‍ ടൊസിംഗിന്റെ സാധ്യതയായ 1/2 * സിംഹം
വരാന്‍ ഉള്ള സാധ്യതയായ 1/2 ഉമായി ഗുണനപ്രക്രിയ ചെയ്യുന്നു.

ഇതിനുള്ള ഉത്തരം രണ്ട് കമന്റുകളിലൂടെ അവിടെ നല്‍കുക ഉണ്ടായി.
1. ഇവിടെ

2. ഇവിടെ


കമന്റിലെ കാല്‍ക്കുലേഷന്റെ തിയറി താഴെ പറയും പ്രകാരമാണ്.

Probability is assigned to certain repeatable events. The probability P(E) of an event E is a measure of therelative frequency with which those events occur. It is therefore a number lying between 0and 1. If it isequal to 0, that means the event cannot occur at all. If it is 1, that means it is certain. For example, if youtoss a coin in the air, it will presumably land ‘heads’ exactly as often as it lands ‘tails’, so the probability ofeither event is 1/2. If you throw a single die, the probability of any one of the 6 faces coming out on top is1/6. Even elementary events like this can be combined to make up more complicated ones, as we shall seein a moment. For example, if you throw a single die, what is the probability that the score is 3 or less?There are three basic rules which tell us how to compute the probability of more complicated events withouta great deal of trouble.

• Complementarity. If E is an event with probability P(E), then the probability that E doesn’t occur is1 − P(E).

• Sum. If E and F are two events which cannot occur simultaneously, then the probability that either Eor F occurs is P(E) + P(F).

• Product. If E and F are two independent events, then the probability that both occur is P(E)P(F).

the first and second rule, we have this consequence:• If an event has possible distinct outcomes E1, E2, . . . , En then the sum of the probabilities P(Ei) is 1.

Informally, you can just say that, after all, something has to happen! And if you have listed all the possibilities,then it has to be one of them.As for the product rule, independent events are ones which do not affect each other at all.


ഇത് പൂര്‍ണമായും സംശയനിവാരണത്തിന് ഉതകുന്നില്ല എന്ന് ബോധ്യം വന്നതിനെത്തുടര്‍ന്ന് പ്രോബബിളിറ്റി ഉപേക്ഷിച്ച് ഒരു എണ്ണല്‍‌പ്രശ്‌നം (counting problem) ആയി മാറ്റിയ ശേഷം ഒരു കമന്റു കൂടെ ഇട്ടൂ

"ഒന്നു കൂടെ ലളിതവല്‍ക്കരിച്ച് പറയാം..

ഇവിടെ പ്രോബബിളിറ്റി ഒഴിവാക്കി വെറും കൗണ്ടിംഗ് പ്രോബ്ലം ആയി
ചെയ്യുകയാണ്.

ആദ്യത്തെ മുറി തുറക്കുമ്പോള്‍ :

രണ്ടിലും സിംഹം വന്ന കേസില്‍- മരിക്കുംആദ്യത്തേതില്‍ സിംഹം വന്ന കേസില്‍ -
മരിക്കുംആദ്യത്തേതില്‍ സുന്ദരി വന്ന കേസില്‍ - രക്ഷപ്പെടുംരണ്ടിലും സുന്ദരി വന്ന
കേസില്‍ - രക്ഷപ്പെടും

രണ്ടാമത്തെ മുറി തുറക്കുമ്പോള്‍ :
രണ്ടിലും സിംഹം ആണെങ്കില്‍ -
മരിക്കുംആദ്യത്തേതില്‍ സിംഹം വന്ന കേസില്‍ - രക്ഷപ്പെടുംആദ്യത്തേതില്‍ സുന്ദരി വന്ന
കേസില്‍ - മരിക്കുംരണ്ടിലും സുന്ദരി വന്ന കേസില്‍ - രക്ഷപ്പെടും.

ആകെ കേസുകള്‍ -8

രക്ഷപ്പെടുന്ന കേസുകള്‍ - 4, Probabilty - 4/8 =
1/2

മരിക്കുന്ന കേസുകള്‍ - 4 , Probability - 4/8 = 1/2


അനുബന്ധം :- ഏതാണ്ട് എല്ലാ പ്രോബബിളിറ്റി പ്രശ്നങ്ങളേയും കൗണ്ടിംഗ്
പ്രശ്നങ്ങള്‍ ആയി മാറ്റാവുന്നതാണ്. പക്ഷേ കൂടുതല്‍ സയന്റിഫിക് മെത്തേഡ് എന്നു
പറയുന്നത് അതിനെ പ്രോബബിളിസ്റ്റിക് ആക്കി സോള്വ് ചെയ്യുന്നത് ആണ്. അതു കൊണ്ട്
അങ്ങനെ ചെയ്തു എന്ന് മാത്രം.

പോരാത്തതിന് നമ്പര്‍ ഓഫ് കേസസ് കൂടുന്നതിന് അനുസരിച്ച് കൗണ്ടിംഗ് ദുഷ്കരം
ആവും.(ഇത് വെറും സിമ്പിള്‍ കേസ്) അതു കൊണ്ട് ഒന്നു കൂടെ അഭികാമ്യം പ്രോബബളിറ്റി
പ്രശ്നം ആയി കണ്‍സിഡര്‍ ചെയ്യുന്നത്‌ തന്നെ."


ഇതിന്വളരെ ലളിതവും വ്യക്തവുമായ ഒരു വിശദീകരണം ഉമേഷ്ജീ ഗുരുകുലത്തിലെ ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഉമേഷ്ജീക്ക് നന്ദി.

സാദാ പ്രശ്‌നങ്ങളെ സാദ്ധ്യതാപ്രശ്‌നങ്ങളാക്കി ചിന്തിക്കുന്നത് വളരെ രസകരമാണ്. എണ്ണല്പ്രശ്നങ്ങളും സാദ്ധ്യതാപ്രശനങ്ങളും തമ്മില്‍ ഉള്ള ബന്ധം അതിലും രസകരമാണ് അത് ഇനിയൊരു പോസ്റ്റില്‍.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത വെള്ളെഴുത്ത്, മധുസൂദനന്‍ പേരടി, ബാബു കല്യാണം ഉമേഷ് എന്നിവര്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി.

ഓഫ് :ഓഫടിച്ച് ഓഫടിച്ച് വെള്ളെഴുത്തിന്റെ പോസ്റ്റിനെ ഒരു വഴിക്കാക്കിയപ്പോള്‍ എന്തൊരാശ്വാസം! :)

Saturday, March 14, 2009

ഭക്ഷണം രാഷ്ട്രീയപ്രശ്നം ആവുമ്പോള്‍ - ശാസ്ത്രം എങ്ങിനെ ചിന്തിക്കുന്നു?

മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പേരില്‍ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗില്‍ ഡോക്ടര്‍ സൂരജ് മനോഹരമായ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. (ഒറിജിനല്‍ പോസ്റ്റ് ഇവിടെ വായിക്കാം)

മാംസാഹാരത്തിന്റെ രാഷ്ട്രീയം, വൈദ്യശാസ്ത്രം, പുരാണം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പോയിന്റ്സും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു മികച്ച പോസ്റ്റ്.
രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ മുറുകുന്നതിനിടയില്‍ സസ്യാഹാരവുമായി ബന്ധപ്പെട്ട "അഹിംസാവാദം" പൊങ്ങിവരികയും സസ്യാഹാരം സാത്വികജീവനത്തിന്റെ ഭാഗമാണെന്ന് സമര്‍ത്ഥിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് സസ്യങ്ങള്‍ക്ക് ജീവനില്ലേ എന്ന ഒരു ചോദ്യം അവിടെ കമന്റായി ഇട്ടുവെങ്കിലും അത് വേണ്ട രീതിയില്‍ അല്ല വായിക്കപ്പെട്ടത് എന്ന്‌ തോന്നിയതിനാല്‍ താഴെയുള്ള കമന്റ് അവിടെ ഇടുകയുണ്ടായി

"മാംസാഹാരം വര്‍ജ്ജിക്കുന്നവര്‍ സാത്വികരാണ് എന്ന് പറയുന്നവര്‍ക്ക് ആണീ കമന്റ് :-
സസ്യങ്ങള്‍ക്ക് ജീവനുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കോശഘടനയില്‍ തുടങ്ങി സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനന്തമാണെങ്കിലും സസ്യങ്ങള്‍ ഭക്ഷണത്തിനായി മറ്റു ജീവജാലങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് പ്രാഥമികമായ വ്യത്യാസം ( എക്സപ്ഷന്‍സ് ഉണ്ട്. അത് പ്രസക്തമല്ലാത്തതിനാല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല.)

ജന്തുക്കള്‍ ഭക്ഷണത്തിനായി പ്രാഥമികമായി ആശ്രയിക്കുന്നത് മറ്റു ജീവനുള്ള വസ്തുക്കളേയാണ്. അത് സസ്യമോ സസ്യേതരമോ ആവാം.സസ്യഭോജിയായ ഒരു ജന്തു ഒരു സസ്യത്തെ ആഹരിക്കുമ്പോള്‍ ഒരു ജീവനെ തന്നെയാണ് സംഹരിക്കുന്നത്.

ഇതിനപവാദമായുള്ളത് വിത്തുവിതരണത്തിനായി സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, കായകള്‍( പച്ചക്കറികളില്‍ പെടുന്നവ), ഇവ മാത്രമാണ്.
വിത്തുവിതരണം എന്ന സുന്ദരമനോഹരപദ്ധതിയ്ക്ക് വേണ്ടി സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഇടയിലെ ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് ഇത് എന്ന് പറയാം. മാങ്ങ കഴിച്ച് അണ്ടി ചുരണ്ടി വൃത്തിയാക്കി സൂക്ഷിച്ച് എവിടെയെങ്കിലും ഉപേക്ഷിക്കുന്ന അണ്ണാന്‍, ഉണങ്ങിയ പുല്ല് നെല്ലടക്കം കഴിച്ച് പുല്ലിനെ ദഹിപ്പിച്ച് നെല്ലിനെ ചാണകത്തോടൊപ്പം എവിടെയെങ്കിലും നിക്ഷേപിക്കുന്ന പശുവര്‍ഗം അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

ഇവിടെ സസ്യം പ്രതീക്ഷിക്കുന്നത്, പഴം അല്ലെങ്കില്‍ കായയുടെ മാംസളമായ ഭാഗം ജന്തുക്കളുടെ ഭക്ഷണം ആവുകയും, വിത്ത് ആവാതിരിക്കുകയും ചെയ്യും എന്നതാണ്. അത് കൊണ്ടാണ് മിക്കവാറും വിത്തുകള്‍ക്കെല്ലാം കട്ടിയുള്ള പുറന്തോട് ഉണ്ടാവുന്നത്

വിത്തുവിതരണം ജന്തുക്കള്‍ വഴി മാത്രമല്ല. കാറ്റ്‌( അപ്പൂപ്പന്‍ താടി), വെള്ളം ( തെങ്ങ്), മൃഗങ്ങളുടെ രോമം (കുറുക്കന്‍ പുല്ല് - വസ്ത്രങ്ങളില്‍ ഒട്ടിപ്പിടിക്കുന്നവ), അങ്ങനെ പല പല രീതികള്‍ ഉണ്ട്.
സസ്യങ്ങള്‍ ഭക്ഷണം എന്ന രീതിയില്‍ സ്വയമേവ വെച്ച് നീട്ടുന്നത് പഴങ്ങളും പച്ചക്കറിവര്‍ഗത്തിലെ കായ്കളും മാത്രമെന്ന് സാരം.

എങ്കിലും ഭക്ഷ്യശൃംഖല അവിടം കൊണ്ട് അവസാനിച്ചില്ല. സസ്യഭോജികളില്‍ തന്നെ സസ്യങ്ങളുടെ മറ്റു ഭാഗങ്ങളും ആഹാരമാക്കുന്ന പ്രവണത പരിണാമത്തിന്റെ ദിശയില്‍ എവിടെയോ സംഭവിച്ചു.
പശു ഉണങ്ങിയ വൈക്കോല്‍ മാത്രമല്ല, പച്ചപ്പുല്ലും തിന്നാന്‍ തുടങ്ങി. അതേ പോലെ ഒട്ടനേകം ഉദാഹരണങ്ങള്‍. ഭക്ഷ്യദൗര്‍ലഭ്യം ആവാം ഇതിനൊരു കാരണം. പരിണാമത്തിന്റെ ഭാഗമായി വികാസം പ്രാപിക്കുന്ന ശരീരഘടനയെ നിലനിര്‍ത്താന്‍ വേണ്ടിയും ആവാം.

മൃഗങ്ങളെ തന്നെ ഭക്ഷിക്കുന്ന മാംസഭോജികളും, സസ്യ-സസ്യേതരഭക്ഷണങ്ങള്‍ ഭക്ഷിക്കുന്ന മിശ്രഭോജികളും ഉണ്ടായി. മാംസഭോജികളെപ്പോലെ തന്നെ , സസ്യത്തിന്റെ വിത്തുവിതരണത്തിനു വേണ്ടിയല്ലാത്ത മറ്റെന്ത് ഭാഗങ്ങള്‍ കഴിക്കുന്ന ജീവജാലങ്ങളും മറ്റൊരു ജീവനെ തന്നെയാണ്‌ ആഹരിക്കുന്നത്.

മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരു മിശ്രഭുക്കാണ്.

അതില്‍ തന്നെ സസ്യഭോജനം എന്നത് വെറും കായ്കനികളില്‍ ഒതുങ്ങുന്നില്ല. പലതരം ഇലവര്‍ഗങ്ങള്‍ കിഴങ്ങുകള്‍ എന്നുവേണ്ട വിത്തുകള്‍ വരെ അവന്റെ ആഹാരമാണ്. നെല്ല് ഗോതമ്പ് മാത്രമോ, തേങ്ങ ചക്കക്കുരു പയറുവര്‍ഗങ്ങള്‍ തുടങ്ങി ഏറ്റവും കട്ടികൂടിയ ആവരണത്തോട് കൂടിയ വിത്തുകള്‍ വരെ തന്റെ വികാസം പ്രാപിച്ച വിരലുകള്‍ കൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ച്കുത്തിത്തുറന്ന് അവന്‍ തിന്നു.

ദഹിക്കാത്തവയെ അഗ്നിശുദ്ധി ചെയ്തെടുത്തു. വെള്ളത്തില്‍ വേവിച്ച്, ആവിയില്‍ വേവിച്ച്, എണ്ണയില്‍ വറുത്ത് ഏതെല്ലാം രീതിയില്‍ ആണ് അവന്‍ വിത്തുകളെ കശാപ്പു ചെയ്തത്?
ഒരു കോഴിമുട്ട കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം മനുഷ്യന്‍ ചെയ്യുന്നെവെങ്കില്‍ , ഒരു ചക്കക്കുരു കഴിക്കുമ്പോഴും നെല്ല് കുത്തി അരിയാക്കി ചോറ് വെച്ച് കഴിക്കുമ്പോഴും അതേ പാപം തന്നെയാണ് അവന്‍ ചെയ്യുന്നത്.

ഒരു കോഴിയെ കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം ചെയ്യുന്നുണ്ടെങ്കില്‍ , ഒരു ചെടിയെ "സമൂലം " പിഴുത് ഔഷധമാക്കുമ്പോഴും അവന്‍ അതേ പാപം ചെയ്യുന്നു.

മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കാത്ത ഏതെങ്കിലും പ്രകൃതിജീവനക്കാരുണ്ടോ? ശാന്തം പാപം!ഒരു ഇന്‍ഫന്റിനെയാണ് അവര്‍ ആഹാരമാക്കുന്നത്. വേവിക്കാതെ കഴിക്കുമ്പോള്‍ ജീവനോടെയാണ് ആഹരിക്കുന്നത്.....

മുകളില്‍ പറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും മനുഷ്യന്‍ എന്ന ജീവിയ്ക്ക് ആവശ്യമാണ്. അവന്റെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറാന്‍ പല തരം ഭക്ഷണങ്ങള്‍ ആഹരിച്ചേ മതിയാകൂ....
ഇതിനര്‍ഥം മനുഷ്യന്‍ ഒരു പ്രകൃതിവിരുദ്ധശക്തി ആണ് എന്നല്ല.

വിത്തുകള്‍ ഭക്ഷണമാക്കുമ്പോല്‍ തന്നെ, അവയില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് അവന്‍ കൃഷി ചെയ്യുന്നു. അങ്ങനെ വിത്തുകള്‍ കൊണ്ടുള്ള ആത്യന്തികധര്‍മം അവന്‍ നിറവേറ്റുന്നു.

അതേ പോലെ മുയലിറച്ചി ഭക്ഷിക്കുന്ന അവന്‍ മുയല്‍കൃഷിയും ചെയ്യുന്നുണ്ട്. കൃഷിസ്ഥലത്ത് മുയലുകളോട് ക്രൂരമായി പെരുമാറുന്നവര്‍ ഉണ്ടാവാം. അത് അവരുടെ സ്വഭാവദൂഷ്യം. അങ്ങനെയല്ലാത്ത എത്രയോ പേര്‍ കാണും.

സ്പീഷിസുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടൂള്ളത് മനുഷ്യന്‍ ആഹാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴല്ല. വിനോദത്തിനു വേണ്ടീ വേട്ടയാടുമ്പോഴാണ്. വിനോദത്തിന് വേണ്ടി മരങ്ങള്‍ നശിപ്പിക്കുന്നതും അതേ പോലെ വിപത്താണ്. കുറ്റകരവും.

ഭക്ഷ്യശൃംഖല പ്രകൃതിയില്‍ കൃത്യമായി നിര്‍‌വചിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യന്‍ ആ വ്യവസ്ഥിതിയില്‍ ഒരു മിശ്രഭുക്ക് ആണ്.

സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഗന്ധം, സ്വാദ് എന്നീ രണ്ട് ഘടകങ്ങള്‍ എല്ലാ ജന്തുക്കള്‍ക്കും പ്രകൃതി നല്‍കിയിട്ടൂണ്ട്. ഒരു ഭക്ഷണപദാര്‍ത്ഥം വായക്കടുത്ത് എത്തുമ്പോള്‍ തന്നെ അതിന്റെ ഗന്ധം തലച്ചോര്‍ പിടിച്ചെടുത്ത് "ഏഡിബിള്‍" ആണോ അല്ലയോ എന്ന് തീരുമാനിക്കും.
കുറേ നെല്ല് എടുത്ത് മൂക്ക്കിനടുത്ത് പിടിച്ചാല്‍ നമുക്ക് കഴിക്കാന്‍ തോന്നില്ല. പക്ഷേ നന്നായി വേവിച്ച് ചോറ് ചൂടോടെ മണത്തു നോക്കൂ. വിശപ്പുണ്ടെങ്കില്‍ കഴിക്കാന്‍ തോന്നാതിരിക്കില്ല.ചൂടില്ലാത്തതാണെങ്കില്‍ അത്ര ഇഷ്ടം തോന്നില്ല. പഴകിയതാണെങ്കില്‍ ശര്‍ദ്ദിക്കാന്‍ വരും

അതേ പോലെ തന്നെയാണ് മാസാഹാരവും. ഫ്രഷ് ആയ മത്സ്യമോ മാസമോ നന്നായി വേവിച്ച ശേഷം ( ഒരു മസാലയും ചേര്‍ക്കാതെ തന്നെ) മണക്കുമ്പോള്‍ അത് കഴിക്കാന്‍ തോന്നും. ( ചെറുപ്പത്തിലേ ഉള്ള ശീലങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചേക്കാം)
ഫ്രഷ് അല്ലാത്ത മാസം ആണെങ്കിലും, സസ്യഭക്ഷണം ആണെങ്കിലും തലച്ചോര്‍ അതിനെ നിരാകരിക്കുകയും ചെയ്യും.

ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് ആഹാരയോഗ്യം എന്ന് തലച്ചോര്‍ തിരിച്ചറിയുന്നു. അതില്‍ മാംസാഹാരവും പെടുന്നു."

(പ്രസക്തം അല്ലാത്ത ഓഫുകള്‍ ഒഴിവാക്കിയിട്ടുണ്ട്)

അഹിംസവാദത്തിനപ്പുറം വേദനപ്പിക്കാതെ ഭക്ഷിക്കുക എന്നത് സസ്യാഹാരരീതിയുടെ ഗുണമായി കാണാം എന്ന രീതിയില്‍ ചര്‍ച്ച വികസിച്ചു. അപ്പോള്‍ താഴെ പറയും പ്രകാരം ഒരു കമന്റ് കൂടെ അവിടെ ഇടുകയുണ്ടായി

"വേദന എന്ന ടോപിക് കടന്നു വരുമ്പോള്‍ പ്രസക്തമാവുന്ന ചില പോയിന്റുകള്‍ കൂടി.എന്താണ് വേദന എന്നതിലുപരി എന്തിനാണ്‌ വേദന എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്...
അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ജീവികള്‍ക്ക് പ്രകൃതി നല്‍കിയ ഒരു ട്രിക്ക് ആണ് ശാരീരികവേദന എന്നത്.

സസ്യങ്ങളെ അപേക്ഷിച്ച് ജന്തുകളുടെ ഒരു പ്രത്യേകത ചലനശേഷി ആണ്. കൂടുതല്‍ ചലനശേഷി ഉള്ളത് കൊണ്ട് അപകടങ്ങളില്‍ ചെന്ന് ചാടാന്‍ ഉള്ള സാധ്യത ജന്തുക്കളില്‍ കൂടുതല്‍ കാണാം. അതോടൊപ്പം തന്നെ അപകടം ഉണ്ടാവുകയാണെങ്കില്‍ അവിടെ നിന്നും ഓടി/നീന്തി/പറന്ന് മറ്റെവിടെയെങ്കിലും മാറി നില്‍ക്കാന്‍ ഉള്ള ഒരു ഓപ്ഷനും ജന്തുക്കള്‍ക്ക് ഉണ്ട്.

( ങേ ഉരുള്‍പൊട്ടലോ? ഇതു തടഞ്ഞ് നിര്‍ത്താന്‍ മുകളില്‍ വേറേ മരങ്ങളില്ലെന്നോ?, അല്ലെങ്കില്‍ കുറെ പേര്‍ ഇങ്ങോട്ട് വരുന്നുണ്ടല്ലോ? ങേ അവര്‍ മരം മുറിക്കുകയാണല്ലോ? വേഗം എങ്ങോട്ടേക്കെങ്കിലും രക്ഷപ്പെടാം എന്നൊക്കെ ആത്മഗതം നടത്തി ഓടി മറ്റൊരിടത്തെത്തുന്ന മരങ്ങള്‍ തല്‍ക്കാലം പഴയ ദൂരദര്‍ശന്‍ ആനിമേഷനുകളില്‍ മാത്രമേ ഉള്ളൂ)

അപ്പോള്‍ അപകടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടി മൃഗങ്ങളെ ഒന്നു പ്രേരിപ്പിക്കാന്‍ ആണ് വേദന. ഒരു മുറിവ് ഉണ്ടായാല്‍ ശരീരത്തിന് കേടാണ്. പക്ഷേ വേദന ഇല്ലെങ്കില്‍ അത് നമ്മള്‍ മൈന്‍ഡ് ചെയ്യില്ലല്ലോ. അപ്പോള്‍ മോനേ കുട്ടാ നിനക്ക് മുറിവുണ്ടായി അത് വേഗം ഉണക്കാനുള്ള സൂത്രങ്ങള്‍ ചെയ്തോ, ഇനി ഉണ്ടാവാതെ നോക്കിക്കോ എന്നൊക്കെ ശരീരം നമ്മോട് പറയുകയാണ് വേദനയിലൂടെ ചെയ്യുന്നത്.

എല്ലു പൊട്ടുമ്പോള്‍ അസഹനീയമായ വേദന ഉണ്ടാവുന്നത് , അത് വീണ്ടൂം കൂടിച്ചേരുന്നത് വരെ അടങ്ങി ഒരിടത്ത് ഇരിക്കാന്‍ വേണ്ടിയാണ്. ( ആ സമയത്തെ ഭക്ഷണകാര്യങ്ങള്‍ എങ്ങനെ ശരിയാകും എന്നതിന് തല്‍ക്കാലം ഉത്തരം ഇല്ല. സോഷ്യല്‍ ആനിമല്‍സിന്റെ ഇടയില്‍ മറ്റുള്ളവര്‍ സഹായിക്കും എന്നാവും പ്രകൃതി ഉദ്ദേശിക്കുന്നത്. മറ്റുള്ളവ നോ ഐഡിയ)

വേദന പോലെ തന്നെയാണ് പേടിയും അക്രമവാസനയും എല്ലാം....
അഡ്രിനാലിന്‍/നോര്‍ അഡ്രിനാലിന്‍ ഹോര്‍മോണുകള്‍ ആണ് ഇതിനു പിന്നില്‍. തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത അപകടങ്ങള്‍ ആണെങ്കില്‍ ( ഒരു കാട്ടുതീ, രാജവെമ്പാലയെ കാണല്‍), ഓടി രക്ഷപ്പെടാന്‍ ശരീരത്തെ ഉപദേശിക്കലാണ് പേടി ഉണ്ടാക്കല്‍.. പേടി ഇല്ലെങ്കില്‍ സിംഹത്തിന്റെ വായിലും പോയി നമ്മള്‍ തലയിട്ട് നോക്കുമല്ലോ...ഡിഫന്‍സീവ് മാന ;)

അതേ പോലെ ചില അപകടങ്ങളെ ആക്രമിച്ചു കീഴപ്പെടുത്തേണ്ടി വരാം. നമ്മടെ സ്വന്തം വീട്ടില്‍ കയറി അത്ര ബലവാനല്ലാത്ത ഒരുത്തന്‍ ആക്രമിച്ചാല്‍ നമ്മള്‍ ഒളിച്ചോടാന്‍ പാടില്ലല്ലോ. അപ്പോള്‍ ഒരിത്തിരി ആവേശം തോന്നണം അവനെ കീഴ്പ്പെടുത്താന്‍. അതാണ് ഒഫന്‍സീവ് മാന.. (സ്വന്തം വീട്ടില്‍ എല്ലാവരും പുലി ആവുന്നതിന്റെ സൈക്കോളജി ഇതാവണം).

ഇത്രയും പറഞ്ഞത്, സസ്യങ്ങളില്‍ വേദന അതിന്റെ പൂര്‍ണമായ രൂപത്തില്‍ കാണുന്നില്ലെങ്കില്‍ അതിന്റെ പ്രകൃതിശാസ്ത്രം അവയുടെ താരതമ്യേന ലെസ് കോമ്പ്ലക്സ് ആയ അനാട്ടമി ആണെന്നാണ്.
എങ്കിലും വേദനയ്ക്ക് പകരം പല ട്രിക്കുകളും ചെടികളിലും ഉണ്ട്. ഉദാഹരണത്തിന് ഒരു ചെമ്പരത്തി ചെടിയുടെ കിഴക്കോട്ട് പോകുന്ന ഒരു കൊമ്പ് മുറിച്ച് അതിനെ നിരീക്ഷിക്കുക. അവിടെ നിന്നും പുതിയ മുള പൊട്ടുന്നത കിഴക്കോട്ടാവില്ല. വശങ്ങളിലോട്ട് ആവും. കിഴക്കുഭാഗത്ത് ഒരു അപകടം പതിയിരിപ്പുണ്ട് എന്ന് ചെടി ധരിക്കുന്നു. ഇനി അങ്ങോട്ട് വളരാന്‍ ശ്രമിച്ചാല്‍ അപകടമാണ്, പ്രയോജനവുമില്ല എന്ന് അത് മനസിലാക്കുന്നു( ഹോര്‍മോണ്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്)

അതായത് തങ്ങളുടെ മൊബിലിറ്റിക്ക് അനുസരിച്ചുള്ള വേദന/സെന്‍സ് ഒക്കെ സസ്യങ്ങള്‍ക്കും ഉണ്ടെന്ന് സാരം.

ജന്തുക്കളിലോട്ട് എത്തുമ്പോല്‍ ഇതിന്റെ ഇന്റന്‍സിറ്റി കൂടുന്നത് അവയവങ്ങളുടെ സോഫിസ്റ്റിക്കേഷന്‍ മൂലമാവണം. ചെറിയ പോറല്‍ പോലും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന കണ്ണ്, നട്ടെല്ല് മുതലായവക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് വേദന അതികഠിനമായിരിക്കും. വിരല്‍ ഇത്തിരി ഒന്നു മുറിഞ്ഞാല്‍ അത്ര വേദന ഉണ്ടാവില്ലല്ലോ.

ഇതെല്ലാം ഒരു ദിവസം പൊട്ടിമുളച്ച് ഉണ്ടായതല്ല. വര്‍ഷങ്ങളോളം ഉള്ള സെല്‍ഫ് എക്സ്പിരിമെന്റ്ലൂടെ പ്രകൃതി കണ്ടെത്തിയ മാര്‍ഗങ്ങള്‍ ആണ്. ഡാര്‍‌വിനു മുന്‍പില്‍ നമുക്ക് ഒന്നു കൂടി തല കുനിക്കാം. അതില്‍ ഈഗോ പ്രശ്‌നങ്ങള്‍ വേണ്ട. സയന്‍സ് വളരുന്തോറും കൂടുതല്‍ ശരി എന്ന് തെളിയുന്ന മറ്റൊരു തിയറിയും ഉണ്ടെന്ന് തോന്നുന്നില്ല.

ഡാര്‍‌വിന്‍ തിയറിയെ എതിര്‍ക്കുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് അറിവ് നേടാനുള്ള മാര്‍ഗങ്ങള്‍ സ്വയം അടയ്ക്കുക എന്നതാണ് എന്ന് നിസ്സംശയം പറയാം.

ഓഫ് ഒന്ന് :- എന്തായാലും ഇറങ്ങി. ഇനി കുളിച്ചിട്ടേ കയറുന്നുള്ളൂ...ഓഫ് രണ്ട് :- ഒരു ഡോക്ടറുടെ സൈറ്റില്‍ ആണ് ജൈവശാസ്ത്രം ഒക്കെ വാരി വിളമ്പിയിക്കുന്നത്. വായിക്കുന്നവര്‍ തെറ്റുകളെ തിരുത്തി ദയവായി മാനക്കേടില്‍ നിന്നും രക്ഷിക്കുക :)"

ഇഷ്ടമുള്ള ആഹാരരീതി ഓരോരുത്തര്‍ക്കും സ്വയം തിരഞ്ഞെടുക്കാം എന്ന അഭിപ്രായം ആണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. മറ്റുള്ളവരുടെ ആഹാരരീതിയെ എതിര്‍ക്കുകയോ, കുറ്റം പറയുകയോ ചെയ്യുന്നത് അത്ര നല്ല പ്രവണതയായി തോന്നുന്നില്ല.

നല്ല ഒരു ചര്‍ച്ചയ്ക്ക് വഴി വെച്ച സൂരജ് ജീക്ക് ഒരിക്കല്‍ കൂടെ നന്ദി പറയുകയാണ്.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.