Thursday, September 17, 2009

ഹനാൻ - മാധ്യമങ്ങൾ ചെയ്തതെന്ത്?

എന്തിന് ബ്ലോഗ് വായന തുടരേണം എന്ന് ആദ്യമായി നമ്മളോട് ചോദിച്ചത് ഗുപ്തനാണ്. അച്ചടിമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന അത്രയോ അതിൽ നിന്നും അല്പം കൂടുതലോ ലഭിക്കാത്തടത്തോളം ബ്ലോഗ് വായനയെക്കെന്ത് പ്രസക്തി എന്ന് ഗുപ്തനെപ്പോലൊരാൾ ചോദിക്കുമ്പോൾ അതിന് മറുപടി നൽകേണ്ട ബാധ്യത ബ്ലോഗോസ്ഫിയറിനുണ്ട് താനും.

ഹനാന്റെ വിസ്മയയാത്ര പ്രപഞ്ചരഹസ്യങ്ങളിലൂടെ എന്ന സപ്തംബർ പതിനാലാം തീയതിയിലെ മാതൃഭൂമി വാർത്തയും അതിനോടനുബന്ധിച്ച് ബ്ലോഗിൽ നടന്ന ചർച്ചകളും ശ്രദ്ധിച്ചപ്പോഴാണ് ഗുപ്തന്റെ പഴയ ചോദ്യം മനസിലേക്ക് വീണ്ടുമെത്തിയത്.

ഗ്രേറ്റ് പവർ കംസ് വിത് ഗ്രേറ്റ് റെസ്പോൺസിബിളിറ്റി. കൂടുതൽ ജനങ്ങളിലെത്തിച്ചേരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അച്ചടിമാധ്യമങ്ങളുടെ സൃഷ്ടിക്കാ‍നും സംഹരിക്കാനുമുള്ള ശക്തി വളരെക്കൂടുതലാണ്. ഇന്ത്യയെപ്പോലെ മാധ്യമങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താത്ത രാജ്യത്ത് പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ തങ്ങൾ പടച്ച് വിടുന്ന വാർത്തകളുടെ ആധികാരികതയെക്കുറിച്ചുള്ള ഉത്തരവാദിത്വം പത്രങ്ങൾ സ്വയം ഏറ്റെടുക്കേണ്ടതാണ്. കുട്ടിക്കളിയല്ല പത്രധർമം.

ഒട്ടും ആശാവഹമല്ല കുറച്ചുകാലമായി കേരളത്തിലെ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് രീതി. “ഏസ് ഇറ്റ് ഈസ്” റിപ്പോർട്ടിംഗ് എന്ന രീതി മറന്ന് കൺക്ലൂസീവ് ആയി റിപ്പോർട് ചെയ്യുകയാണ് ഇന്നത്തെ ഫാഷൻ. മാധ്യമങ്ങൾ തെളിവുണ്ടാക്കരുത് എന്ന് സുകുമാർ അഴീക്കോട് പറയുമ്പോൾ മാധ്യമങ്ങൾ ഒന്നടങ്കം വിറളി പിടിക്കുന്നതും അത് കൊണ്ട് തന്നെ.

സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും അകന്നുപോയ കാല്പനികത അഭയം പ്രാപിച്ചത് മലയാളത്തിലെ അച്ചടിമാധ്യമങ്ങളെയാണോ എന്ന് തോന്നിപ്പോകും ഇത് പോലെയുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ.

വാർത്തകളിൽ നിന്നും തെളിവുകൾ കണ്ടെത്തേണ്ടത് റിപ്പോർട്ടറുടെ ജോലിയല്ല! റിപ്പോർട്ടറുടെ ജോലി റിപ്പോർട് ചെയ്യൽ മാത്രമാണ്. തനിക്ക് പകരമായി കാര്യങ്ങൾ നിരീക്ഷിച്ച് വരാൻ ഡോകടർ വാട്‌സനെ അയക്കുന്ന ഷെർ‌ലക്ക് ഹോംസ് വാട്സനോട് ഇങ്ങനെ പറയുന്നുണ്ട്. “‘നടന്ന കാര്യങ്ങൾ അതേ പടി പറയുക വാട്സൻ... കാര്യങ്ങൾ മാത്രം. എനിക്ക് നിങ്ങളുടെ നിഗമനങ്ങൾ ആവശ്യമില്ല. നിഗമനങ്ങളിലെത്തിച്ചേരുക എന്നത് എന്റെ മാത്രം ജോലിയാണ്. അതെനിക്ക് വിട്ടു തന്നേക്കുക.”

ലാവ്‌ലിനിൽ തുടങ്ങി അഭയയിലും പോൾ -ആരുഷി വധക്കേസുകളിലും മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിംഗ് രീതികൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും പറയാനുള്ളതും ഒരു പക്ഷേ ഇത് തന്നെയാവും.

ഹനാന്‍ ബിന്ത് ഹഷീം എന്ന “അത്ഭുതബാലിക“യെക്കുറിച്ചുള്ള മാതൃഭൂമി റിപ്പോർട്ട് ആദ്യം ബ്ലോഗിൽ സ്കാൻ ചെയ്തിട്ടത് ചിത്രകാരനാണ്. വാർത്ത വായിക്കുന്ന ഏതൊരു സാധാരണമലയാളിക്കും തോന്നാവുന്ന സാധാരണ കൌതുകമാവും ചിത്രകാരനെ ഇതിനു പ്രേരിപ്പിച്ചതും. ചിത്രകാരന്റെ പോസ്റ്റിൽ വാർത്തയുടെയും വാർത്തയിൽ ഹനനോ റിപ്പോർട്ടറോ ക്ലൈം ചെയ്യുന്ന വസ്തുതകളുടെയും ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് സൂരജ് കമന്റ്റ് ഇടുന്നതോട് കൂടെയാണ് ഹനാനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാവുന്നത്.

സൂരജിന്റെ കമന്റ് ഇങ്ങനെ :

ചിത്രകാരന്‍ മാഷേ,

തപ്പിപ്പോയിടത്തോളം ഈ വാര്‍ത്ത ഒരു വന്‍ ഉഡായിപ്പാവാനുള്ള സാധ്യത വളരെ കൂടുതലാണ്‍. ഈ കൊച്ച് സിദ്ധാന്തിച്ചെന്നൊക്കെ ഇതില്പറയുന്ന തിയറി ഒഫ് അബ്സല്യൂട്ട് സീറോയൊന്നും ഇന്റര്‍നെറ്റില്‍ കാണുന്നില്ല. മാത്രവുമല്ല അമേരിക്കന്‍ ജേണല്‍ ഒഫ് തിയററ്റിക്കല്‍ ഫിസിക്സെന്നൊരു ജേണല് തന്നെ കാണുന്നില്ല !

ഈ വാര്‍ത്ത പോലും ജൂണ്‍ മാസം ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയുടെ ഏകദേശ കോപ്പിയാണ്.

ഈ കൊച്ച് ബിരുദമെടുത്തെന്ന് പറയുന്ന നാസയുടെ ഹ്യൂസ്റ്റണ്‍ സ്പേയ്സ് സെന്ററിലെ സ്പേയ്സ് സ്കൂള്‍ എന്നത് ഈ വിഷയത്തില്‍ ജനങ്ങളിലും കുട്ടികളിലും താല്പര്യം വളര്‍ത്താനുദ്ദേശിച്ച് ഒരു മ്യൂസിയമോ പ്ലാനെറ്റേറിയമോ ഒക്കെപ്പോലെ നടത്തുന്ന ഒരു പരിപാടിയാണ്. അവിടെ 15-18 വയസ്സ് പ്രായത്തിലുള്ള തല്പര വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വെറുതേ രെജിസ്റ്റര്‍ ചെയ്ത് കയറാം. വെറും 5 ദിവസത്തെ അനൌപചാരിക പരിപാടികളേ “സ്കൂളി”ലുള്ളൂ. ടീമുകളായിത്തിരിച്ച് ചില്ലറ എഞ്ചിനിയറിംഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പരിപാടികളുടെ സമാപനസമയത്ത് പുസ്തകങ്ങളും ടീഷര്‍ട്ടും കുറേ സ്റ്റിക്കറുകളും നല്‍കുന്നു.അനൌപചാരികമായി ഒരു “ബിരുദദാനവും” ഉണ്ടാവും. മൊത്തത്തില്‍ ശാസ്ത്രതാല്പര്യം വളര്‍ത്താനുള്ള ഒരു mock പരിപാടിയെന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ “കോഴ്സിനോ” “ബിരുദ”ത്തിനോ ഇല്ല.

Siemens Westinghouse Science and Technology competitionല്‍ പങ്കെടുക്കാന്‍ അര്‍ഹയായി എന്നൊക്കെപ്പറയുന്നത് അവിടെ വിളിച്ചു ചോദിച്ചാല് തന്നെ അറിയാം ഒള്ളതാണോ എന്ന് !

ഓഫ്:
അബ്ദുള്‍ക്കലാം കേറി ആശ്ലേഷിച്ചു എന്നവകാശപ്പെടുന്ന എല്ലാ “ശാസ്ത്രപ്രതിഭാസങ്ങളെ”യും സംശയത്തോടെ കാണേണ്ട ഗതികേടാണ്.(രാ‍മര്‍ പെട്രോളു മുതല്‍ ഓര്‍ക്കാം) അത്രയ്ക്കുണ്ട് ആശാന്റെ ക്രെഡിബിളിറ്റി !


സത്യത്തിൽ മാതൃഭൂമിയായിരുന്നില്ല ഹനാനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പൊതുശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്. ജൂൺ മാസത്തിൽ തന്നെ മനോരമയും ഇന്ത്യൻ എക്സ്പ്രസ്സും ആ കർത്തവ്യം നിറവേറ്റിയിരുന്നു. അന്നേ ന്യൂസ് ശ്രദ്ധിച്ചിരുന്നതാണ്.
മാതൃഭൂമിക്കാർ ചെയ്യാത്ത ഒരു കാര്യം മനോരമ ചെയ്തിരുന്നു അന്ന്. ഹനാനുമായുള്ള ഒരു ചെറിയ ഇന്റർവ്യൂ വീഡിയോ മനോരമന്യൂസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉള്ള സൌമനസ്യം അവർ കാണിച്ചു. റിലേറ്റിവിറ്റിയെക്കുറിച്ചും പരിണാമസിദ്ധാന്തത്തെക്കുറിച്ചുമുള്ള ഹനാന്റെ അപക്വമായ പ്രസ്താവാനകൾ ശ്രദ്ധിച്ചപ്പോൾ തന്നെ ഹനാനിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പ്രസ്താവനകളല്ലാതെ താൻ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള പേപ്പറോ തെളിവോ തീസീസൊ ഒന്നും ഹനാനോ വാർത്ത റിപ്പോർട്ട് ചെയ്തവരോ പങ്കുവെയ്ക്കുന്നുമുണ്ടായിരുന്നില്ല. മെയിൽ വഴിയും മറ്റും ഹനാനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്.

ഏതിനും സയൻസ് ലോകത്തോടാണല്ലോ ഹനാൻ സംവദിക്കാനൊരുങ്ങുന്നത്. അത് കൊണ്ട് തന്നെ തെറ്റിദ്ധാരണകൾ താനെ മാറിക്കൊള്ളുമല്ലോ എന്നോർത്ത് പിന്നീടതിനെക്കുറിച്ച് ചിന്തിച്ചുമില്ല.

അതിനു ശേഷമാണ് സപ്തംബർ പതിനാലാം തീയതി ഹനാൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.

സൂരജ് തുടങ്ങിവെച്ച ചർച്ച ചൂടുപിടിച്ച് കൊണ്ടിരിക്കെ വാർത്തയിലെ നെല്ലും പതിരും വേർ‌തിരിച്ചുകൊണ്ടുള്ള പപ്പൂസിന്റെ പോസ്റ്റ് പുറത്തു വന്നു. ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. വാർത്ത റിപ്പോർട് ചെയ്ത സിസി ജേക്കബ് ഒരു റിപ്പോർട്ടർ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും ഹനാന്റെ അവകാശവാദങ്ങളെക്കുറിച്ച് നടത്തിയിട്ടില്ല.

തെറ്റ് പറ്റുക സ്വാഭാവികമാണ്. റിലേറ്റിവിറ്റി തിയറിയോ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളോ ഒന്നും പൂർണമാ‍യും മനസിലാക്കിയിട്ടല്ല ഒരു പത്രപ്രവർത്തകനും ജോലിയിൽ പ്രവേശിക്കുന്നത്. ശാസ്ത്രസംബന്ധിയായ വാർത്തകൾ റിപ്പോർട് ചെയ്യുമ്പോൾ വാർത്തയുടെ ആധികാരികത സ്വയം മനസിലാക്കാനോ പരിശോധിച്ചറിയാനോ എളുപ്പം സാധിച്ചു എന്ന് വരില്ല. ഇവിടെയാണ് മുകളിൽ പറഞ്ഞ കൺക്ലൂസീവ് റിപ്പോർട്ടിംഗിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ജേണലിസ്റ്റ് ബോധവാൻ/വതിയാവേണ്ടത്.

റിപ്പോർട്ടറുടെ കടമ റിപ്പോർട് ചെയ്യൽ മാത്രമാണ്. അല്ലാതെ തിയറികളുണ്ടാക്കലല്ല. അത് SME(Subject Matter Experts)കളുടെ കടമയാണ്. അത് കോടതിയാവാം, പോലീസാവാം, ശാസ്ത്രജ്ഞരാവാം, മന്ത്രിയാവാം സാധാരണക്കാരനായ മറ്റാരെങ്കിലുമാവാം.

ഹനാന്റ്റെ വാദങ്ങൾ , വാദങ്ങൾ എന്ന രീതിയിൽ മാത്രം റിപ്പോർട് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള കർത്തവ്യം ശരിയായ ശാസ്ത്രജ്ഞാനം ഉള്ളവർക്ക് വിട്ട് കൊടുത്തേക്കുക. ഏതെങ്കിലും ശാസ്ത്രജ്ഞൻ തന്റെ വാദങ്ങളെ അംഗീകരിച്ചു എന്നോ പ്രോത്സാഹിപ്പിച്ചു എന്നോ ഹനാൻ പറയുമ്പോൾ റിപ്പോർട്ട് ചെയ്യും മുൻപ് ആ അദ്ധ്യാപകനോട് ഒരു ഈ-മെയിൽ വഴിയെങ്കിലും വസ്തുതകൾ ചോദിച്ചറിയാൻ ശ്രമിക്കുക.

ഇവിടെ റിപ്പോർട്ടർ ചെയ്യേണ്ടിയിരുന്ന അന്വേഷണം നടത്താൻ തയ്യാറായത് ബ്ലോഗേഴ്സും അത് പോലെ ചില സ്വതന്ത്രവ്യക്തികളുമാണ്. വസ്തുതകൾ വെളിച്ചത്ത് കൊണ്ട് വരാൻ സഹായിച്ചത് ബ്ലോഗ് എന്ന മാധ്യമവും.

രാജേഷ് പട്ടാമ്പി എന്ന ഐ.ഐ.ടി റിസർച്ച് സ്കോളർ, ഹനാൻ തന്റെ ഗൈഡുകൾ എന്ന് അവകാശപ്പെട്ട അദ്ധ്യാപകരുമായി നടത്തിയ മെയിൽ ക‌‌മ്യൂണിക്കേഷൻ ഞാൻ എന്ന ബ്ലോഗർ ലേഖകന് അയച്ച് തന്നത് താഴെ

Dear all,

One more mail regarding Hannan.

To know the truth about Hannan, I send a mail to Prof. H C Bhatt ( Dean, IIA, Bangalore) and Prof. Jayanth Murthy (IIA) whom she claims as guides. I am pasting the replies i got from them.

The mail I sent:

Dear Prof. Bhatt and Prof. Murthy,

This is regarding a news article that came in a Malayalam daily about an extraordinary girl who claims to prove Einstein’s Theory or Relativity wrong.

Before proceeding further I apologize for wasting your valuable time because somebody might have misused your name without your knowledge. In that article the girl claims that both of you are guiding her in research. You can find earlier English version of the story by visiting the following link.

http://www.expressbuzz.com/edition/story.aspx?title=14-yr-old%20girl%20going%20places%20with%20astrophysics&artid=xmAZxXfxV0Q=&type=

I am attaching two PDF files of the Malayalam Daily, in each PDF file the first news is about the girl who is doing miracles in theoretical physics as well as theoretical astrophysics. In the second article she claims that both of you are her guides. I don't know whether you can read and understand those Malayalam pages. These article looks like a scientific fraud. If this is a case of fraud, then i think we have a moral responsiblity to protest against such things.

My name is Rajesh K P and I am a research scholar in Department of Physics, IIT Madras. So I just wanted to know that is there something truth in these stories.


Yours sincerely

Rajesh K P


Reply from Bhatt:

Dear Rajesh,

Thank you for bringing this to our notice.

I have not guided Ms Hannan at all. She has visited our institute a couple
of times and requested use of our library. My only interaction with her
has been to give her official permission to use the library for 2 days,
some months ago. She has never discussed any science with me and never
revealed what she has been doing.

Unfortunately I can not read Malayalam and therefore can not comment on
what she has written.

Sincerely


H C Bhatt


Reply from Murthy:


Dear Rajesh,

Unfortunately, this girl is flat out lying. I met her twice, as I would
any student, and told her that she needed to study hard and learn a lot
more physics and mathematics before making wild claims like that. I will
take this up with her and with the paper.

Thanks,
Jayant


ഇതിനെക്കുറിച്ചന്വേഷിക്കാനും മെയിൽ പങ്ക് വെയ്ക്കാനും സന്മനസ്സ് കാണിച്ച രാജേഷിന് പ്രത്യേക അഭിനന്ദനങ്ങൾ! നന്ദിയും. കൂടെ ഞാൻ എന്ന ബ്ലോഗർക്കും.

ഇത് ചെയ്യേണ്ടിയിരുന്നത് സിസി ജേക്കബോ മാതൃഭൂമിയിലെ മറ്റാരെങ്കിലുമോ ആയിരുന്നു. ദൌർഭാഗ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥ.

ബ്ലോഗ് എന്ന മാധ്യമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മാതൃഭൂമിയുടെ ഉൾപേജിലെവിടെയ്യോ ഒരു സിംഗിൾ കോളം വായനക്കാരന്റെ കത്തിൽ ഒതുങ്ങിപ്പോയേനെ, ഹനാനെക്കുറിച്ചുള്ള സത്യങ്ങൾ.

ലാവ്‌ലിൻ, അഭയ, ആരുഷി, പോൾ വധം, ഹനാൻ.... മാധ്യമങ്ങൾ കഥ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. ഇനിയും മെനഞ്ഞ് കൊണ്ടേയിരിക്കും

വേണം ഗുപ്തൻ നമുക്ക് ബ്ലോഗ് വായന. അസത്യങ്ങളും അർദ്ധസത്യങ്ങളും കാല്പനികതയും വാർത്തകളായി അവതരിക്കുമ്പോൾ, സത്യത്തിന്റെ കണികകൾ എങ്കിലും അറിയാനായി.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.