Saturday, June 26, 2010

അതും നമുക്കറിയാമായിരുന്നു!

ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് നാസ ഈയിടെ സ്ഥിരീകരിക്കുക ഉണ്ടായിരുന്നല്ലോ. ഇതിനോടനുബന്ധിച്ച് മനോരമയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ താഴെ ക്ലിക് ചെയ്ത് വായിക്കുക.

നമുക്കറിയാം, ചന്ദ്രനില്‍ വെള്ളമുണ്ട്!

ലേഖനത്തിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍ താഴെ എടുത്തെഴുതുന്നു. നീലയില്‍ എഴുതിയത് ഈ ബ്ലോഗറുടെ കമന്റുകളാണ്

എന്നാല്‍ നമ്മുടെ ചന്ദ്രയാന്‍ ദൌത്യത്തിനു രണ്ടു മാസത്തിനു ശേഷം അമേരിക്കന്‍ ബഹിരാകാശഗവേഷണ സ്ഥാപനമായ 'നാസയുടെ ഒരു ഇംപാക്ട് പ്രോബ് അവിടെ ഇടിച്ചിറക്കുകയുണ്ടായി. അതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുവന്ന പൊടിപടലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഐസിന്റെ കട്ടകള്‍ ഉള്ളതായി ബോധ്യപ്പെട്ടിരിക്കുന്നു. അതു നല്ല തോതില്‍ തന്നെയുണ്ട്. ഇത്തരം ഐസ് കട്ടകള്‍ എടുത്ത് ജലം വേര്‍പെടുത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് അവിടത്തെ ആവശ്യത്തിനുള്ള വെള്ളം ലഭിക്കും എന്നും സ്ഥിരീകരിച്ചിരിക്കുന്നു.

ആധുനികശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇപ്പോള്‍ മാത്രമാണ് ഇത്രയും വിവരങ്ങള്‍ ശേഖരിക്കാന്‍ നമുക്കും പരദേശികള്‍ക്കും സാധിച്ചിട്ടുള്ളത്. എന്നാല്‍ ഭാരതീയ ഋഷീശ്വരന്മാര്‍ അവരുടെ ജ്ഞാനദൃഷ്ടി കൊണ്ട് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചന്ദ്രന്‍
ജലമയനാണെന്നും അവിടെ മഞ്ഞുകട്ടകള്‍ ഉണ്ടെന്നും ഭാരതീയ ശാസ്ത്രവിഷയങ്ങളിലൂടെയും മറ്റു ഗ്രന്ഥങ്ങളിലൂടെയും നമുക്കു കാണിച്ചുതന്നിട്ടുണ്ട്.

ആദ്യമായി അമരസിംഹന്റെ 'അമരകോശം പാരമേശ്വരീ വ്യാഖ്യാനം പരിശോധിക്കാം:

''ഹിമാംശുശ്ചന്ദ്രമാംശ്ചന്ദ്ര ഇന്ദുഃ കുമുദബാന്ധവഃ
വിധുഃ സുധാംശുഃ ശുഭ്രാംശുരോഷധീശോ നിശാപതിഃ
അബ്ജോ ജൈവാതൃകസ്സോമോ ഗൌര്‍മൃഗാങ്കഃ കലാനിധിഃ
ദ്വിജരാജശ്ശശധരോ നക്ഷത്രേശഃ ക്ഷപാകരഃ

ഇതില്‍ കൊടുത്തിരിക്കുന്ന ചന്ദ്രന്റെ 20 പര്യായപദങ്ങളില്‍ ചില പദങ്ങളുടെ അര്‍ഥം ശ്രദ്ധിക്കാം.

ഹിമാംശുഃ - തണുത്ത രശ്മികള്‍ ഉള്ളവന്‍.
ഇന്ദുഃ - തുഷാരകിരണങ്ങളാല്‍ നിലാവിനെ ഉണ്ടാക്കിത്തീര്‍ക്കുന്നവന്‍
അബ്ജഃ - അബ്ജോ സ്ത്രീ ശഖേ നാ നിചൂളേ ധന്വന്തരൌ ച ഹിമകരണേ ക്ളീബം പത്മേ ഇതി വിശ്വഃ (ജലത്തില്‍ നിന്നുണ്ടായവന്‍ എന്നര്‍ഥം)
സുധാംശുഃ - അമൃതമിശ്രങ്ങളായ രശ്മികള്‍ ഉള്ളവന്‍.

ഈ പദങ്ങളിലെല്ലാം ചന്ദ്രന് ജലവുമായി ബന്ധമുണ്ടെന്നു കാണുന്നു.

ജ്യോതിഷത്തിലെ സുപ്രധാന താത്വികഗ്രന്ഥമായ 'വരാഹമിഹിരന്റെ ഹോരാ വ്യാഖ്യാനിക്കുന്ന ഘട്ടത്തില്‍ കൈക്കുളങ്ങര രാമവാരിയര്‍ ഗാര്‍ഗിവാക്യം എടുത്ത് എഴുതിയിട്ടുണ്ട്.

''ചതുര്‍ഥേ കര്‍ക്കടോ മീനോ മകരാര്‍ധം ച പശ്ചിമം
ഭവന്തി ബലിനോ നിത്യമേതേ ഹി ജലരാശയഃ (1-17)
(കര്‍ക്കടകം, മീനം, മകരത്തിന്റെ ഉത്തരാര്‍ധം എന്നീ രാശികള്‍ നാലാമത്തേതായാല്‍ ബലമുള്ളതാണെന്നും മേല്‍പറഞ്ഞ രാശികള്‍ ജലരാശികള്‍ ആകുന്നു എന്നും പറയുന്നു. ചന്ദ്രന്റെ ക്ഷേത്രമാണു കര്‍ക്കടകം)

ഹോരാശാസ്ത്രത്തില്‍ ചന്ദ്രന്റെ പര്യായമായി മറ്റൊരിടത്ത് 'ശീതരശ്മിഃ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (2-2)

ഹോരയില്‍ തന്നെ 'ജലത്തെ ചിന്തിക്കണമെന്നു മറ്റൊരു ശ്ളോകത്തില്‍ പറയുന്നു:

''വഹ്ന്യംബ്വഗ്നിജകേശവേന്ദ്രശചികാഃ
സൂര്യാദിനാഥാഃ ക്രമാല്‍... (2-5)
(സൂര്യനെക്കൊണ്ട് അഗ്നിയെയും ചന്ദ്രനെക്കൊണ്ടു ജലത്തെയും ചൊവ്വയെക്കൊണ്ടു സുബ്രഹ്മണ്യനെയും ബുധനെക്കൊണ്ടു വിഷ്ണുവിനെയും വ്യാഴത്തെക്കൊണ്ട് ഇന്ദ്രനെയും ശുക്രനെക്കൊണ്ടു ശചിയെയും ശനിയെക്കൊണ്ട് ബ്രഹ്മാവിനെയും ചിന്തിക്കണം.)
[ചന്ദ്രനെക്കൊണ്ട് ജലത്തെ ചിന്തിക്കേണം എന്നതിന്റെ അര്‍ഥം ചന്ദ്രനില്‍ ജലമുണ്ട് എന്നത് ആവാം എന്നതിനാല്‍ ചൊവ്വയില്‍ സുബ്രഹ്മണ്യനും ബുധനില്‍ വിഷ്ണുവും ശനിയില്‍ ബ്രഹ്മാവും ഉണ്ടാവും എന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാസ എന്നെങ്കിലും അവിടെയൊക്കെ പ്രോബുകള്‍ സ്ഥാപിക്കുമ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതിരിക്കില്ല.]


''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)
[അതായത് ദാസാ ചന്ദ്രനിലെ വെള്ളമാണ് സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് എന്ന്. ]

സംഹിതയില്‍ പറയുന്നു:

''സലിലമയേ ശശിനി രവേര്‍ദീധിതയോ
മൂര്‍ച്ഛിതാസ്തമോ നൈശം ക്ഷപയന്തി
(ജലമയനായിരിക്കുന്ന ചന്ദ്രനില്‍ സൂര്യന്റെ രശ്മികള്‍ പതിച്ച് രാത്രിയിലെ ഇരുട്ടിനെ നശിപ്പിക്കുന്നു)

ഈ വക പ്രമാണങ്ങളില്‍ കൂടി ചന്ദ്രന്‍ 'ജലമയനാണെന്നു പണ്ടേ വ്യക്തമല്ലേ?

ശാസ്ത്രജ്ഞന്മാര്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനു മുന്‍പ്, നമ്മുടെ ഋഷീശ്വരന്മാര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ കൂടിയും മറ്റു ഗ്രന്ഥങ്ങളില്‍ കൂടിയും സ്പഷ്ടമായി നമുക്കു കാണിച്ചുതന്നിട്ടുള്ള പ്രമാണങ്ങളിലൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.
അമൂല്യമായ ഇത്തരം വിവരങ്ങള്‍ പങ്കുവെയ്ക്കുകയും നമ്മെയെല്ലാം ഉല്‍ബുദ്ധരാവാന്‍ സഹായിക്കുകയും ചെയ്ത ശ്രീമാന്‍ രമേഷ് പണിക്കരോടും മനോരമയോടും ഉള്ള അകൈതവമായ നന്ദി ഇതുവഴി രേഖപ്പെടുത്തിക്കൊള്ളട്ടെ.

Thursday, April 8, 2010

ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

ലോകം കണ്ട ഏറ്റവും കഴിവുള്ള പ്രഭാഷകരിലൊരാളായിരുന്നു അഡോള്‍ഫ് ഹിറ്റലര്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് വെറും ഒരു 'റണ്ണര്‍' ആയിരുന്ന ഹിറ്റ്‌‌ലര്‍ രണ്ടാം മഹായുദ്ധകാലമാവുമ്പോഴേക്കും ജര്‍മനിയുടെ ഭരണക‌‌ര്‍ത്താവായിത്തീര്‍ന്നത് വെറും നാവിന്റെ ബലത്തിലായിരുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

ഹിറ്റലര്‍ കവലയില്‍ തന്റെ ആദ്യപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കേള്‍വിക്കാര്‍ വിരലിലെണ്ണാവുന്നവരായിരുന്നത്രേ! പിന്നീട് അത് പത്തായി, നൂറായി, ആയിരവും പതിനായിരവുമായി ഒടുക്കം ഒരു രാജ്യത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കിയെന്നു മാത്രമല്ല, മുഴുവന്‍ ലോകത്തെയും വിറപ്പിക്കുക കൂടി ചെയ്തു. എന്തായിരുന്നു ഹിറ്റ്ലറിന്റെ വിജയരഹസ്യം? വളരെ ലളിതം - ജനങ്ങള്‍ എന്താണോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉറക്കെ വിളിച്ചു പറയുക. അവിടെ തെറ്റിനും ശരിയ്ക്കും പ്രസക്തിയില്ല.

ആദ്യത്തെ പടി ഏതെങ്കിലും തരത്തിലുള്ള വികാരത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ( ഹിറ്റ്ലര്‍ - ആര്യവം‌‌ശം, താക്കറെ - മറാഠിവികാരം , ബുഷ് - അമേരിക്കന്‍ പാട്രിയോട്ടിസം , മോഡി - ഹിന്ദുത്വം).
ദേശീയതയും മതവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന മറ്റു വിഷയങ്ങളാണ്.

രണ്ടാമത് ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിക്കല്‍. തങ്ങളുടെ വം‌‌ശം , രാജ്യം, വര്‍ഗം മുതലായവയ്ക്ക് വെല്ലുവിളിയായി മറ്റൊരു വര്‍ഗമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അതിനു എരിവു പകരാന്‍ സാങ്കല്‍പികശത്രുവിന്റെ കൂട്ടത്തിലെ ഒന്നോ രണ്ടോ‌പേരുടെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ മതിയാകും (അത് തന്നെ നിര്‍ബന്ധം ഉള്ള കാര്യമല്ല). ജ്യൂതര്‍ എന്ന സമ്പന്നവര്‍ഗം ആര്യജനതയുടെ പുരോഗതിയെ തടയുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവരാണ് എന്ന ഹിറ്റ്ലറുടെ പ്രചരണം എത്ര പെട്ടെന്നാണ് സ്വീകരിക്കപ്പെട്ടത്! മുംബായിലെ ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് കാരണം മറ്റു സംസ്ഥാനത്ത് നിന്നും എത്തുന്നവരാണെന്ന് താക്കറെ പറയുമ്പോഴും , ഇസ്ലാം എന്നാല്‍ തീവ്രവാദി എന്ന് ബുഷ് ഭരണകൂടം പ്രചരിപ്പിച്ചപ്പോഴും അവ സ്വീകരിക്കപ്പെട്ടത് ഇത്ര തന്നെ എളുപ്പത്തിലായിരുന്നു . ഈ സാന്കല്പികശത്രു ഏതൊരു ഭരണകൂടത്തിനും താന്താങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമാണ്.

തങ്ങള്‍ പട്ടിണി കിടന്നാണെന്കിലും ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ മിസൈലുകള്‍ സൃഷ്ടിക്കും എന്നായിരുന്നു ബേനസീര്‍ ഭൂട്ടോ‌ തന്റെ മരണത്തിനു മുന്പുള്ള അവസാനത്തെ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പത്രറിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വികസനത്തിനു തടസം നില്ക്കുന്നത് ചൈനയാണെന്നും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ ചൈനീസ് ചാരന്മാരാണെന്നും കോണ്‍ഗ്രസുകാര്‍. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇവിടെ സത്യത്തിനു പ്രസക്തിയില്ല. കേള്‍വിക്കാരന്‍ എന്ത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ അത് ഉറക്കെ വിളിച്ചു പറയുക എന്ന് മാത്രമാണ് പ്രധാനം.

ആര്‍‌‌ഷഭാരതസംസ്കാരമെന്നും പറഞ്ഞ് ഇല്ലാത്ത കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോ:ഗോപാലകൃഷ്ണനു ഈ കാര്യങ്ങളെല്ലാം വളരെ നന്നായി അറിയാമായിരിക്കണം. അദ്ദേഹത്തിന്റെയും പ്രസംഗത്തിന്റെ പാത ഇതേ വഴിയിലാണെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന്റെ വിജയത്തിന്റെ ചേരുവ വളരെ ലളിതമാണ്.

1. ശ്ലോകങ്ങള്‍ ( ഇഷ്ടാനുസരണം വ്യാഖ്യാനിച്ചത് ).
2. ശാസ്ത്രം (വളച്ചൊടിച്ചത്).
3. ദേശസ്നേഹം (ആവശ്യത്തിന്).
4. പാല്‍പുഞ്ചിരി.
5. സസ്‌‌പെന്‍സ് (കൂടുതല്‍ ആയി എന്തൊക്കെയോ ഉണ്ടെന്ന ഒരു തോന്നലിനു വേണ്ടി മാത്രം)
6. സാന്ക‌‌ല്‍പികശത്രു - മോഡേണ്‍ സയന്സ് /സയന്റിസ്റ്റുകള്‍.

ശരിയായ ശാസ്ത്രപുരോഗതി ഇന്നും അന്യം നില്ക്കുന്ന, അതിന്റെ അപകര്‍ഷതാ ബോധം അനുഭവിക്കുന്ന ഒരു ജനതയ്ക്കിടയിലേക്കാണ് 'ആര്‍ഷഭാരതത്തിലില്ലാത്തത് ഒന്നുമില്ല' എന്ന വാക്യം അദ്ദേഹം വളരെയധികം ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ തട്ടിവിടുന്നത്. ന്യൂട്ടനും കെപ്ലറും ഐന്‍സ്റ്റീനും ഡാര്‍വിനും എല്ലാം കണ്ടെത്തിയത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയിരുന്നു എന്ന പൊള്ളയായ വാദം മാത്രമല്ല അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്, അതോടൊപ്പം ഇത്തരം കണ്ടെത്തലുകളെ മനഃപൂര്‍വ്വം ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു മോഡേണ്‍ സയന്റിസ്റ്റുകള്‍ എന്നു കൂടി പലപ്പോഴും നേരിട്ടോ‌ അല്ലാതെയോ‌ അദ്ദേഹം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് (സാന്കല്‍പ്പിക ശത്രു ഇല്ലാതെ കാര്യം നടക്കില്ലല്ലോ).

അഞ്ചാമത് പറഞ്ഞ സസ്പെന്സ് - അതും വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും ഏതാണ്ട് എല്ലാത്തിന്റെയും മുഖവുര ഒരേ പോലെയാണ്. "ഞാനിവിടെ ചില വലിയ സംഭവങ്ങള്‍ പറയാനാണ് പോവുന്നത്. അതൊക്കെ വല്യേ കോമ്പ്ലിക്കേറ്റഡ് ആയ, ചിലര്‍ക്ക് മാത്രം (സവര്‍ണര്‍?) മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. നിങ്ങള്‍ക്ക് ഒന്നും മനസിലാവാന്‍ പോകുന്നില്ല. പക്ഷേ ഒക്കെ സത്യമാണ്." ഇതാണ് പൊതുവേയുള്ള മുഖവുര. സത്യത്തില്‍ അദ്ദേഹം പറയുന്നതൊക്കെയും ശ്രമിച്ചാല്‍ ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളല്ല. പക്ഷേ അതു കൊണ്ട് കാര്യമില്ലല്ലോ. "ഞാന്‍ പറഞ്ഞത് സത്യമാണ്, നീ വിശ്വസിച്ചാല്‍ കൊള്ളാം , പ്രൂഫ് ഒന്നും ഇല്ല, വിശ്വസിച്ചില്ലെന്കില്‍ നിനക്കത് മനസിലാക്കാനുള്ള ബുദ്ധിയില്ല." ഇതാണ് അദ്ദേഹം നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഓരോ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ ശേഷവും അതിന്റെ കൂടെ ഒരു ദേശസ്നേഹം ഇളക്കിവിടുന്ന വാചകം കൂടെ അടിച്ചു വിട്ടാല്‍ കേട്ടിരിക്കുന്നവര്‍ താനെ കയ്യടിച്ചുകൊള്ളും. ആര്‍ഷഭാരതത്തില്‍ വിമാനമുണ്ടായിരുന്നുവെന്നും പ്രകാശപ്രവേഗം കണ്ടെത്തിയിരുന്നുവെന്നും സൗരകേന്ദ്രിത സൗരയൂഥത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും കേട്ടാല്‍ ഏത് ഇന്ത്യക്കാരനാണ് കുളിരു കോരാതിരിക്കുക? ഇതൊക്കെ സത്യമായിരുന്നെന്കില്‍ നല്ലത് തന്നെ. പക്ഷേ അതല്ലല്ലോ‌ സത്യം‌‌.

ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ നെല്ലും പതിരും വ്യക്തമായി വേര്‍തിരിക്കുന്നു ഉമേഷിന്റെ ഈ പോസ്റ്റ്.

ഗോപാല‌‌കൃഷ്ണനോട് പോവാന്‍ പറ, കാര്യത്തിലേക്ക് വാ:

ഗോപാലകൃഷ്ണന്‍ വെറും ഒരു വ്യക്തി. അദ്ദേഹത്തിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കപ്പെടേണ്ടത് തന്നെ. പക്ഷേ അതിനേക്കാള്‍ പ്രധാനമായി തിരിച്ചറിയപ്പെടേണ്ടത് മറ്റു ചില വസ്തുതകളാണ്.

1. ദേശസ്നേഹത്തിന്റെ പേരില്‍ ആരെന്കിലും എന്തെന്കിലും തട്ടിവിടുമ്പോള്‍ ഓര്‍ക്കുക. അതെല്ലാം സത്യമാവണമെന്നില്ല. ഗോപാലകൃഷ്ണന്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ കേള്‍ക്കാനിഷ്ടമുള്ളത് നിങ്ങളോട് സംസാരിച്ച് നിങ്ങളുടെ വികാരത്തെ മുതലെടുക്കുക മാത്രമാവാം. ഒരു പക്ഷേ ഇല്ലാത്ത ഒരു ശത്രുവിനു നേരെ നിങ്ങളെ തിരിച്ച് വിട്ട് നിങ്ങളേയും രാജ്യത്തെയും നാശത്തിലേക്ക് തള്ളിവിടുകയാവാം.

2. ജ്യോതിഷം എന്ന മഹാതട്ടിപ്പ്. :- ജ്യോതിഷം എന്ന അന്ധവിശ്വാസത്തെ പ്രചരിപ്പിക്കേണ്ടത് ഒരു . ഗോപാലകൃഷ്ണന്റെ മാത്രം ആവശ്യമല്ല. അതിനൊരു രാഷ്ട്രീയമുണ്ട്. നിര്‍ദ്ദോഷമായ ഒരു സാമ്പത്തികമാര്‍ഗം എന്ന നിലയില്‍ 'വെറും ഒരു വിശ്വാസത്തെ' അല്ല ഗോപാലകൃഷ്ണന്മാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ പല വലിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചില 'സവര്‍ണനാമധാരികള്‍ക്ക്' മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന 'എന്തോ‌ ഒരു വലിയ ശാസ്ത്രസത്യം' എന്ന് ജ്യോതിഷത്തെ ഗോപാലകൃഷ്ണന്‍ നിര്‍വചിക്കുമ്പോള്‍ അതിന്റെ പിറകിലെ രാഷ്ട്രീയമെന്തെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഗോപാലകൃഷ്ണന്മാരെ അരങ്ങുകള്‍ വാഴാന്‍ അനുവദിക്കുമ്പോള്‍ നാമോരോരുത്തരും ചെയ്യുന്നത് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ് എന്നത് മറന്നുകൂടാ.

ജ്യോതിഷത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ അകറ്റാനും എന്താണ് ജ്യോതിഷമെന്ന് ശരിയായി മനസിലാക്കുവാനും സൂരജിന്റെ ഈ പോസ്റ്റ് വായിക്കുക. ജ്യോതിഷമെന്ന തട്ടിപ്പിനെ സത്യമെന്ന് പലപ്പോഴും ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത് തികച്ചും മനഃശാസ്ത്രപരമായ ചില കാരണങ്ങള്‍ മൂലം മാത്രമാണ്. മനുഷ്യമനസ്സുകളുടെ അത്തരം പ്രത്യേകതകളെക്കുറിച്ച് ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

Monday, January 25, 2010

അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!

വാരഫലങ്ങള്‍, വര്‍ഷഫലങ്ങള്‍, ജാതകം നോക്കി ഫലം പറയല്‍, കൈനോട്ടം, പക്ഷിശാസ്ത്രം, മുഖം നോക്കി ഭൂതവും ഭാവിയും പറയല്‍... ഇവിയില്‍ പലതിലും സത്യമില്ലേ എന്നു സംശയിക്കാത്തവര്‍ ചുരുങ്ങും. “ആ ജ്യോത്സ്യന്‍/കൈനോട്ടക്കാരന്‍ എന്നെക്കുറിച്ചു പറഞ്ഞതെല്ലാം അച്ചട്ടാ” എന്ന് നിങ്ങള്‍ തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ?
ഇതിന്റെ പിറകിലെ മനഃശ്ശാസ്ത്രത്തെക്കുറിച്ച് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇല്ലെങ്കില്‍ ചില രസകരമായ കാര്യങ്ങള്‍ തുടര്‍ന്നു വായിക്കൂ.

Forer effect :

ഒരുപാടാളുകളെ സംബന്ധിച്ച് സത്യമാകാവുന്ന ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ തന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരമസത്യം എന്ന് ചിന്തിക്കാന്‍ ഉള്ള ഒരു വ്യക്തിയുടെ പ്രവണതയെയാണ് ഫോറര്‍ എഫക്ട് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.

Bertram R. Forer എന്ന അമേരിക്കന്‍ മനഃശ്ശാസ്ത്രജ്ഞനാണ് ഈ പ്രവണതയെ ആദ്യമായി തിരിച്ചറിഞ്ഞത്. തന്റെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണ് ഫോറര്‍ എഫക്ടിന്റെ കണ്ടുപിടിത്തത്തിനു വഴി തെളിച്ചത്. താഴെ പറയുന്ന തരത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

You have a need for other people to like and admire you, and yet you tend to be critical of yourself. While you have some personality weaknesses you are generally able to compensate for them. You have considerable unused capacity that you have not turned to your advantage. Disciplined and self-controlled on the outside, you tend to be worrisome and insecure on the inside. At times you have serious doubts as to whether you have made the right decision or done the right thing. You prefer a certain amount of change and variety and become dissatisfied when hemmed in by restrictions and limitations. You also pride yourself as an independent thinker; and do not accept others' statements without satisfactory proof. But you have found it unwise to be too frank in revealing yourself to others. At times you are extroverted, affable, and sociable, while at other times you are introverted, wary, and reserved. Some of your aspirations tend to be rather unrealistic.
(ഫേസ്ബുക്കിലെയും ഓര്‍കുട്ടിലേയും പേഴ്സണാലിറ്റി ടെസ്റ്റുകളുടെ റിസള്‍ട്ട്, വാരഫലം , കമ്പ്യൂട്ടര്‍ ജാതകക്കുറിപ്പ് ഇവയിലെ ഉള്ളടക്കവുമായി സാമ്യം തോന്നുന്നുവോ? :))

ഈ കുറിപ്പ് നല്‍കിയ ശേഷം ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം/വ്യക്തിത്വവുമായി എന്തുമാത്രം സാദൃശ്യം തോന്നുന്നുവെന്ന് 0 മുതല്‍ 5 വരെ മാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ( 0 ഒട്ടുമില്ല. 5 വളരെയധികം).
1948 ഇല്‍ ആദ്യമായി അദ്ദേഹം ഈ പരീക്ഷണം നടത്തിയപ്പോള്‍ ക്ലാസിലെ വിദ്യാര്‍ത്തികളുടെ ശരാശരി 4.26 ആയിരുന്നു. ഈ പരീക്ഷണം നൂറുകണക്കിനു തവണ ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോഴും ശരാശരി 4.2 നു അടുത്ത് തന്നെയായി തുടരുന്നു (84% ).

ഓരോരുത്തരുടെയും വ്യക്തിത്വത്തെ തനിക്കളക്കാന്‍ കഴിയുന്നുവെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് ചിന്തിക്കുവാന്‍ ഫോറര്‍ക്ക് കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫോറര്‍ ചെയ്തത് ഒരു പത്രത്തിലെ അസ്ട്രോളജി കോളത്തില്‍ നിന്നും എടുത്ത വാചകങ്ങളെ എല്ലാ രാശിക്കാര്‍ക്കും ഒരേ പോലെ കൊടുക്കുകയായിരുന്നു.

നാളെയെക്കുറിച്ചുള്ള പ്രതീക്ഷ, ഭാവിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ എന്നീ രണ്ട് മനോഗുണങ്ങളാണ് ഇത്തരം അസ്ട്രോളജിക്കല്‍ ഫലപ്രവചനങ്ങളെ ശരിയെന്നു തോന്നിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നത്. വെറും സൈക്കോളജിക്കല്‍ തട്ടിപ്പ്. ഈ തട്ടിപ്പ് ഇന്നും അനുസ്യൂതം തുടരുന്നു :)

Subjective Validation:

ജ്യോതിഷി, കൈനോട്ടക്കാരന്‍ തുടങ്ങിയവര്‍ പറയുന്ന വാചകങ്ങളെ തന്നെസ്സംബന്ധിച്ചേടത്തോളം വ്യക്തിപരമായി ശരിയാ‍ണെന്ന് ഒരു വിശ്വാസിയെക്കൊണ്ട് ചിന്തിപ്പിക്കുന്ന പ്രവര്‍ത്തിയെയാണ് സബ്ജക്ടീവ് വാലിഡേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാഥമികമായ ആവശ്യം (Basic requirement) ജ്യോതിഷിയുടെ മുന്‍പില്‍ ഇരിക്കുന്ന വ്യക്തി വിശ്വാസി ആയിരിക്കേണം എന്നതാണ്. ജ്യോതിഷി പറയുന്ന സാമാന്യ വാചകത്തിനു സത്യത്തില്‍ മുന്നിലിരിക്കുന്ന വ്യക്തിയുടെ ജീവിതമായോ വ്യക്തിത്വവുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കില്‍ കൂടി ആ വാചകം ശരിയാവാന്‍ വേണ്ടിയുള്ള എന്തെങ്കിലും ഒരു സംഭവം വിശ്വാസി താനേ ഓര്‍മിച്ചെടുക്കുന്നു.

ഉദാ:-

ജ്യോതിഷി പറയുന്നു. മുപ്പത് വയസു മുന്‍പേ പൂര്‍വീകരുടെ സമ്പത്ത് അനുഭവിക്കാന്‍ ഇടവരും.
വിശ്വാസിയുടെ വീട്ടില്‍ ഭാഗം വെയ്ക്കല്‍ നടക്കുകയോ സ്വത്ത് കൈമാറ്റം നടക്കുകയോ ഒന്നും സംഭവിച്ചിട്ടില്ല ഇതു വരെ. എങ്കിലും ജ്യോതിഷി പറയുന്നത് എപ്പോഴെങ്കിലും ശരിയായോ എന്ന് വിശ്വാസി മനസില്‍ പരതിക്കൊണ്ടേയിരിക്കുന്നു. അപ്പോഴാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ തന്റെ പ്രിയപ്പെട്ടെ ഫൌണ്ടെയ്ന്‍ പേന തനിക്ക് സമ്മാനമായി തന്നത് വിശ്വാസിക്ക് ഓര്‍മ വരുന്നത്. ജ്യോത്സ്യന്‍ പറഞ്ഞതെത്ര ശരിയായി!

Selective memory:

ജ്യോത്സ്യനും കൈനോട്ടക്കാരനും മറ്റും ഭൂതം പറയുമ്പോള്‍ ശരികള്‍ മാത്രം ഓര്‍മയിലെത്തുകയും തെറ്റായിപ്പറഞ്ഞവ ഒഴിവാക്കപ്പെടുകയും ചെയ്യുന്നതാണ് സെലക്ടീവ് മെമ്മറി. സബ്ജക്ടീവ് വാലിഡേഷന്റെ പ്രധാനകാരണങ്ങളിലൊന്ന് സെലക്ടീവ് മെമ്മറിയാണ്.


Confirmation Bias:

തന്റെ വിശ്വാസത്തെ ശരി വെയ്ക്കുന്ന കാര്യങ്ങളെ കൃത്യമായി ശ്രദ്ധിക്കുകയും അതേ സമയം വിശ്വാസത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുകയും ചെയ്യുന്ന മനുഷ്യമനസിന്റെ പ്രത്യേകതയെ കണ്‍ഫേമേഷന്‍ ബയസ് എന്ന് വിളിക്കാം.

ഉദാ:-
ഒരു കാര്യത്തിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മുന്‍പില്‍ ആദ്യം പശുവിനെ ലക്ഷണമായി കാണുന്നത് ശുഭകരമാണ് എന്ന് ഒരാള്‍ വിശ്വസിക്കുന്നു എന്നിരിക്കട്ടെ. അങ്ങിനെ പത്തു തവണ പുറത്ത് പോയപ്പോളെല്ലാം മുന്‍പില്‍ പശു വന്ന് പെടുകയും അതില്‍ നാലു തവണ കാര്യസാദ്ധ്യമുണ്ടാവുകയും ആറ് തവണ കാ‍ര്യങ്ങള്‍ താറുമാറാവുകയും ചെയ്തു എന്നു കരുതുക. വിശ്വാസിയെസ്സംബന്ധിച്ചേടത്തോളം നാലു തവണ കാര്യം നടന്നത് മാത്രം കൃത്യമായി ഓര്‍മ വെയ്ക്കുകയും പശു നല്ല കണിയാണ് എന്ന തന്റെ വിശ്വാസം ശരിയെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.
എന്ന് മാത്രമല്ല പലപ്പോഴും മറ്റാറ് തവണത്തെ പരാജയത്തിനും മറ്റെന്തെങ്കിലും കാരണം കണ്ട് പിടിക്കുകയും ചെയ്യും. ഉദാ: ഒരു തവണ കറുത്ത പൂച്ച വട്ടം ചാടി, രണ്ടാ‍മത്തെ തവണ മകന്‍ പുറകില്‍ നിന്ന് വിളിച്ചു അങ്ങനെയങ്ങനെ.

ഇതു പോലെ വിശ്വാസത്തെ ശരിവെയ്ക്കുന്നവയെ മാത്രം ഉള്‍ക്കൊള്ളുകയും അല്ലാത്തവയെ ബോധപൂര്‍വമോ അല്ലാതെയോ തള്ളിക്കളയുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് കണ്‍ഫമേഷന്‍ ബയസ്.

വിവരങ്ങള്‍ക്ക് കടപ്പാട് :

Sunday, January 24, 2010

ആ പഴയ വാരിയെല്ലിനെക്കുറിച്ച് തന്നെ.

ബ്രൈറ്റിന്റെ games people play...!!! എന്ന ലേഖനത്തോടുള്ള പ്രതികരണമാണിത്. ലേഖനം വായിച്ച ശേഷം ഈ പോസ്റ്റ് വായിക്കാൻ താല്പര്യം.

---------------------------------------------

ലേഖനങ്ങളില്‍ ചില ഭാഗങ്ങളോട് വിയോജിപ്പുള്ളതിവിടെ കുറിക്കട്ടെ.(വിയോജിപ്പുകളേക്കാള്‍ യോജിപ്പാണ് കൂടുതല്‍. അവ എടുത്ത് പറയേണ്ട ആവശ്യമില്ലാത്തത് കൊണ്ട് പറയുന്നില്ലെന്ന് മാത്രം. ബ്രൈറ്റിന്റെ ലേഖനപരമ്പരയുടെ മൊത്തത്തില്‍ ഉള്ള ആശയത്തെ ഖണ്ഢിക്കുക ഈ കമന്റിന്റെ ഉദ്ദേശമല്ലെന്ന് മുങ്കൂറ് മുന്നറിയിപ്പ്. പ്രത്യേകിച്ചും പരിണാമവിരോധികളോട് ;))

ഒരു പഴയ സര്‍ദാര്‍ജി ഫലിതത്തോടെ തുടങ്ങാം.
(നോ ഒഫന്‍സ് റ്റു സര്‍ദാര്‍ജീസ് നൈതെര്‍ റ്റു പാറ്റാസ് )

സര്‍ദാര്‍ജി ഒരു പാറ്റയെ പിടിച്ച് ടേബിളില്‍ വെച്ചു. എന്നിട്ട് ഉറക്കെ പറഞ്ഞു വോക്. പാറ്റാ സ്പീഡില്‍ ഓടി. സര്‍ദാര്‍ജി അതിനെ പിടിച്ചു അതിന്റെ ഒരു കാല്‍ കത്രിക കൊണ്ട് വെട്ടിക്കളഞ്ഞു. എന്നിട്ട് മേശമേല്‍ വെച്ചിട്ട് പറഞ്ഞു ‘വോക്’. അല്പം ബുദ്ധിമുട്ടിയാണെങ്കിലും പാറ്റ സാമാന്യം സ്പീഡീല്‍ തന്നെ ഓടി. ഒരു കാലു കൂടി മുറിച്ച് മാറ്റി സര്‍ദാര്‍ജി പരീക്ഷണം ആവര്‍ത്തിച്ചു. പാറ്റയുടെ സ്പീഡ് അല്പം കുറഞ്ഞു. സര്‍ദാര്‍ജി കാലുകള്‍ മുറിച്ച് പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. പാറ്റയുടെ സ്പീഡും കുറഞ്ഞ് കൊണ്ടിരുന്നു. അവസാനം എല്ലാ കാലുകളും വെട്ടിമാറ്റിയ ശേഷം സര്‍ദാര്‍ജി പറഞ്ഞു ‘വോക്’. പാറ്റ അനങ്ങിയില്ല.

സര്‍ദാര്‍ജി പരീക്ഷണം ഇങ്ങനെ കണ്‍ക്ലൂഡ് ചെയ്തു. “കാലുകളുടെ എണ്ണം കുറയും തോറും പാ‍റ്റയുടെ ശ്രവണശക്തി കുറയുന്നു”

തമാശയാണെങ്കിലും ഇതില്‍ ഒരല്പം കാ‍ര്യമുണ്ട്. പരീക്ഷണം മാത്രം ശാസ്ത്രീയമായത് കൊണ്ട് കാര്യമില്ല. മറിച്ച് നീരിക്ഷണങ്ങളില്‍ നിന്നും നിഗമനങ്ങളിലേക്കെത്തിച്ചേരുന്ന രീതിയും ശാസ്ത്രീയമായിരിക്കേണമെന്നാണ്.

ആദ്യമായി David Buss ന്റെ പരീക്ഷണം തന്നെയെടുക്കാം. പ്രാഥമികമായി പറയാനുള്ളത് സര്‍വേകള്‍ക്ക് പൂര്‍ണമായും ശാസ്ത്രീത അവകാശപ്പെടാനാവില്ല എന്നതാണ്. എത്രയൊക്കെ രഹസ്യസ്വഭാവം വാഗ്ദാനം ചെയ്താലും സര്‍വേകള്‍ വഴി ഒരു സബ്സെറ്റില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ജെനറലൈസ്ഡ് റിസള്‍ട് കണ്ടെത്താന്‍ കഴിയില്ല. സൈക്കോളജിക്കല്‍ ആയ ഘടകങ്ങള്‍ തന്നെ പ്രധാനം. ഉദാഹരണത്തിന് “വഴിയില്‍ നിങ്ങള്‍ ആ‍ക്സിഡന്റ് നടന്നു പരിക്കു പറ്റിയ ഒരാളെ കാണുന്നു, നിങ്ങള്‍ അയാളെ സഹായിക്കുമോ?” എന്നാണ് ചോദ്യമെങ്കില്‍ സഹായിക്കും എന്ന് മിക്ക പേരും ഉത്തരം നല്‍കാം. കാരണം സ്വന്തം മനസില്‍ ഓരോരുത്തരും സദ്ഗുണസമ്പന്നന്‍ ആണെന്നത് കൊണ്ടാണ്. അല്ലാതെ കള്ളം പറയുന്നതല്ല. ശരിക്കുള്ള ഒരു സിറ്റുവേഷനില്‍ സഹായിക്കാന്‍ നില്‍ക്കാതെ കടന്നു പോവുകയാവും ഒരു പക്ഷേ അയാള്‍ ചെയ്യുക.

ഇനി ശാസ്ത്രീയമായി തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ വഴി (സൈക്കോളജിക്കല്‍ ഘടകങ്ങളെ എലിമിനേറ്റ് ചെയ്യുന്ന തരം ട്രിക്കി ചോദ്യങ്ങള്‍ ഒക്കെ ആയി. ) തന്നെ സര്‍വേ നടത്തി എന്നു തന്നെയിരിക്കട്ടെ. ഒരു സബ്‌സെറ്റിന്റെ പ്രതികരണം വഴി കൃത്യമായ ഒരു ഉത്തരത്തിലെത്തിച്ചേരാം എന്നത് പ്രായോഗികമല്ല.

അതും മാറ്റിവെച്ചാല്‍ പോലും ‘സ്ത്രീ വിമോചനസമരങ്ങള്‍ക്ക് ശേഷമുള്ള അമേരിക്ക‘ എന്നത് ഒരു പൂര്‍ണമായ സോഷ്യല്‍ ബാക്ഗ്രൌണ്ട് ചെക്കിംഗ് ആവുന്നില്ല. നൂറ്റാണ്ടുകളുടെ കണ്ടീഷനിംഗ് കഴിഞ്ഞു വന്ന മനസുകളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ശരിയായ ബോധം പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടാവും എന്ന് കരുതുന്നത് വെറുതെയാ‍ണ്. ഇവിടെയാണ് നേരത്തെ പറഞ്ഞ സര്‍ദാര്‍ജി പരീക്ഷണത്തിന്റെ സ്വഭാവം കടന്നുവരുന്നത്. ബയോളജിക്കല്‍ ഇവോല്യൂഷന് അപ്പുറം നൂറ്റാണ്ടുകളുടെ സോഷ്യല്‍ ഇവോല്യൂഷനു വിധേയമായ ഒരു സ്പീഷീസിനെക്കുറിച്ച് പഠനം നടത്തുമ്പോള്‍ ഒരു സര്‍വേ വഴി കിട്ടിയെ റെസ്പോണ്‍സ് വെച്ച് ഫ്രീ സെക്സ് പുരുഷന്മാരുടെയും ലോംഗ് ടേം റിലേഷന്‍ഷിപ്പുകള്‍ സ്ത്രീകളുടെയും ‘ബേസിക് ഇന്‍സ്റ്റിങ്റ്റ്’ ആണ് എന്ന നിഗമനത്തിലേക്കെത്തിച്ചേരുന്നതിനോട് വിയോജിപ്പുണ്ട്. (അല്ല എന്ന് പറയുന്നില്ല. ഒരു പക്ഷേ ആയിരിക്കാം. അങ്ങനെ ഒരു കണ്‍ക്ലൂഷനിലെത്താന്‍ സര്‍വേയോ ഒരു ദിവസം പുരുഷന്മാര്‍ എത്ര തവണ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്ന എന്ന കണക്കോ മതിയാവില്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ )

ഇനി തത്വത്തില്‍ ഇതംഗീകരിച്ചാല്‍ തന്നെ അതായത് പുരുഷന് നൈമിഷിക താല്പര്യങ്ങളും സ്ത്രീക്ക് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള റിലേഷനും ആണ് ബേസിക് ആയ ഇന്‍സ്റ്റിങ്റ്റ് എന്ന് സമ്മതിച്ചാല്‍ തന്നെ, പുരുഷനു വേലി ചാടാം സ്ത്രീ വേലി ചാടാന്‍ പാടില്ല എന്ന സോഷ്യല്‍ നിര്‍മ്മിതിയിലേക് എത്തിച്ചേരാന്‍ അതൊരു കാരണമല്ല. പുരുഷനു അങ്ങനെയൊക്കെ ആഗ്രഹം കണ്ടെന്നിരിക്കും അത് സ്ത്രീകള്‍ (ലോംഗ് ടേം റിലേഷന്‍ഷിപ്പ് ആഗ്രഹിക്കുന്ന സ്ത്രീകള്‍) അംഗീകരിച്ച് കൊടുത്തേക്കണം എന്ന് നിയമമുണ്ടാവുന്നതിന് ഇന്‍സ്റ്റിംഗ്റ്റുകള്‍ സാധൂകരണമാവുന്നതെങ്ങനെ?. ഇവിടെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ബ്രൈറ്റിന്റെ നിലപാടുകളോട് വിയോജിക്കേണ്ടി വരുന്നതും.

സാമൂഹികമായ ആവശ്യങ്ങളും നിയമങ്ങളും സമത്വവും പൂര്‍ണമായും പ്രകൃതിനിയമങ്ങളെ പിന്തുടര്‍ന്നല്ല സൃഷ്ടിക്കപ്പെടുന്നത്. ഉദാഹരണത്തിന് പ്രകൃതിനിയമപ്രകാരം കയ്യൂക്കുള്ളവന് അതില്ലാത്തവനെ കീഴടക്കിയോ കൊലപ്പെടുത്തിയോ അവന്റെ ഭക്ഷണം സ്വന്തമാക്കാം. എന്നാല്‍ സാമൂഹികനിര്‍മ്മിതിയില്‍ അങ്ങനെയല്ല. ജീവിക്കാനുള്ള ഇരുവരുടേയും അവകാശങ്ങള്‍ തുല്യമാവേണ്ടതുണ്ട്. വിശക്കുമ്പോള്‍ മറ്റൊരുത്തന്റെ ഭക്ഷണം തട്ടിപ്പറിക്കാന്‍ ഇന്‍സ്റ്റിങ്റ്റ് മനുഷ്യനുണ്ടായാലും അത് തട്ടിപ്പറിക്കലിനു ന്യായീകരണമാവില്ല. ഇത്തരം തട്ടിപ്പറിക്കലുകള്‍ തുടര്‍ക്കഥകളാവുമ്പോഴാണ് ചൂഷിതനു സംഘടിക്കേണ്ടി വരികയും ചൂഷകനെതിരെ സംഘടിതരാവേണ്ടിയും വരുന്നത്.

സ്ത്രീയും പുരുഷനും ബയോളജിക്കലി/സൈക്കോളജിക്കലി ഒരേ പോലെയാണ് എന്നതാണോ ഫെമിനിസ്റ്റ് ബുദ്ധിജീവികളുടെ വാദം എന്നെനിക്ക് പൂര്‍ണ ഉറപ്പില്ല. സാമൂഹികമായി തുല്യ അവകാശങ്ങളാണ് സ്ത്രീക്ക് എന്നാണ് വാദത്തിന്റെ ക്രീം എന്നു പറയുന്നത്. അതിന്റെ ജൈവശാസ്ത്രപരമായ തെളിവ് അല്ലെങ്കില്‍ സാധൂകരണം സ്ത്രീയും പുരുഷനും ഒരേ വികാരങ്ങളോ ജെനിറ്റിക്കല്‍ ക്വാളിറ്റികളുള്ളവരോ എന്നല്ല. മറിച്ച് പരിണാമത്തിനിടെ റീപ്രൊഡക്ഷന്‍ എന്ന ജീവന്റെ അട്സ്ഥാനഫം‌ഗ്ഷനിലുള്ള ഉത്തരവാദത്തം വിഭജിച്ചെടുക്കപ്പെട്ടപ്പോള്‍ ഉള്ള വര്‍ഗനിര്‍മ്മാണം മാത്രമാണ് സ്ത്രീ പുരുഷന്‍ എന്ന രണ്ട് വര്‍ഗങ്ങള്‍ നിലനില്‍ക്കുന്നതിന്റെ കാരണം എന്നാണ്. ഇവിടെ ഒരു കര്‍ത്തവ്യത്തിന്റെ രണ്ട് ഭാഗങ്ങള്‍ പങ്കിട്ടെടുക്കുമ്പോള്‍ ഒരു വര്‍ഗം യാതൊരു തരത്തിലും മറ്റൊന്നിന്റെ മീതെ ആവുന്നു എന്ന് വരുന്നില്ല. രണ്ട് പേരും അവരവരുടെ ഭാഗം ചെയ്ത് തീര്‍ക്കുന്നു എന്ന് മാത്രം.

തീര്‍ച്ചയായും റീപ്രൊഡക്ഷനിലെ സ്ത്രീയുടെയും പുരുഷന്റെയും റോളുകള്‍ വ്യത്യസ്തമായത് കൊണ്ട് അവര്‍ തമ്മില്‍ സ്വാഭാവത്തിലും ആവശ്യങ്ങളിലും വ്യത്യാസമുണ്ട് എന്നത് ശരി. പക്ഷേ അത് ഫെമിസ്നിസ്റ്റുകളുടെ വാദങ്ങളെ നിരാകരിക്കുകയല്ല മറിച്ച് സാധൂകരിക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. (ചിത്രകാരന് ബ്രൈറ്റിന്റെ പോസ്റ്റിന്റെ എസ്സന്‍സ് മനസിലായില്ല എന്ന് ന്യായമായും സംശയിക്കുന്നു).

ശാസ്ത്രവും സൃഷ്ടിവാദവും അത് കൊണ്ട് തന്നെ ലിംഗസമത്വത്തെ നോക്കിക്കാണുക തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും. ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം വര്‍ഗമുണ്ടായത് പരിണാമം എന്ന ബ്ലൈന്റ് ആയ പ്രക്രിയക്കിടയില്‍ ഒന്നിലധികം പാരന്റില്‍ നിന്നും ഓഫ്സ്പ്രിങ്ങുകളെ ഉത്പാദിപ്പിക്കുക എന്നതിലേക്കെത്തിച്ചേര്‍ന്നതിനിടയില്‍ സംഭവിച്ചു പോയ ഒന്നാണ്. ഇവിടെ ഒന്നിലധികം എന്ന വാക്കിനു കൂടുതല്‍ സ്ട്രെസ്സ് കൊടുക്കാന്‍ ആഗ്രഹിക്കുന്നു. മൂന്ന് വ്യത്യസ്ത ഇന്‍ഡിവിജ്വലുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യുല്പാദനപ്രക്രിയ ഉണ്ടാവാമായിരുന്നു ഒരു പക്ഷേ. ഗണിതശാസ്ത്രപരമായി അതിന്റെ ആവശ്യം ഇല്ല എന്ന് മുന്‍പ് ഇട്ട ഈ കമന്റില്‍ പറഞ്ഞിരുന്നു.

പ്രസക്തഭാഗം


മനുഷ്യശരീരത്തില്‍ 23 ക്രോമസോം പെയറുകള്‍ ആണ് ഉള്ളത്.
അതായത് ഒരു അണ്ഡമോ ബീജമോ ഉണ്ടാവുമ്പോള്‍ സാദ്ധ്യമായ ക്രോമസോം കോമ്പിനേഷന്‍ = 2^23 = 8 ബില്യണ്‍!
വീണ്ടും മാതാവില്‍ നിന്നും 8 ബില്യണ്‍ സാദ്ധ്യതകള്‍ പിതാവില്‍ നിന്നും 8 ബില്യണ്‍ സാദ്ധ്യതകള്‍.
അതൊകൊണ്ട് മൊത്തം സാദ്ധ്യതകള്‍ = 8 ബില്യണ്‍ x 8 ബില്യണ്‍ = 64 ട്രില്യണ്‍.
രണ്ട്‌ പാരന്റ്സ് ഉണ്ടെങ്കില്‍ തന്നെ ആവശ്യമായ എണ്ണം ക്രോമസോമുകള്‍ വഴി എത്ര മാത്രം കോമ്പിനേഷനുകള്‍ സാദ്ധ്യമാണ് എന്ന് ശ്രദ്ധിക്കുക.
സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് വര്‍ഗങ്ങള്‍ മാത്രം മതി കുഞ്ഞുങ്ങള്‍ക്കിടയില്‍ വൈവിധ്യം നിലനിര്‍ത്താന്‍ എന്ന് സാരം.



എന്നാല്‍ സൃഷ്ടിവാദത്തിന്റെ കഥ ഇതല്ല. സെമിറ്റിക് സങ്കല്പങ്ങളെ എടുത്താല്‍ ആദത്തിനു ബോറടിച്ചപ്പോള്‍ കൂട്ടിനായി ആണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീ ഒരു രണ്ടാം തരം പൌരനാണ് എന്ന സൂചനയാണ് ഇത് തരുന്നത്. പുരുഷന്റെ സൃഷ്ടിയും നിലനില്പുമായിരുന്നു പ്രധാ‍നം. അവന്റെ ആവശ്യങ്ങള്‍ക്കായി അവളെ സൃഷ്ടിച്ചു എന്നത് പല തരത്തിലായി മതഗ്രന്ഥങ്ങളില്‍ കാണാം. ശാസ്ത്രീയമായ അറിവു പ്രകാരം വര്‍ഗങ്ങള്‍ ഉണ്ടാവുന്നത് ഒരുമിച്ച് ആണ് എന്ന് പറയാം. സ്ത്രീ ഉണ്ടാ‍യപ്പോഴാണ് പുരുഷന്‍ ഉണ്ടാവുന്നത് (അല്ലെങ്കില്‍ തിരിച്ച്) അത് വരെ അസെക്ഷ്വല്‍ ആയ ജീവിയായിരുന്നു ഉള്ളത്. തുല്യതയുടെ സങ്കല്പം ഇവിടെ തന്നെ തുടങ്ങുന്നു.

(സെമിറ്റിക് മതങ്ങളില്‍ നിന്നും ഉദാഹരണമെടുത്തത് അതിനു ഒരു കോമണ്‍ സ്വഭാവമുള്ളത് കൊണ്ടാണ്. മിക്സഡ് മതമായ ഹിന്ദു വിശ്വാസങ്ങളെ മൊത്തം എടുത്ത് പരിശോധിക്കാ‍ന്‍ നിന്നാല്‍ കുഴങ്ങിപ്പോവും. ‘ഹിന്ദു മതം’ ഉണ്ടാക്കിയെടുക്കും മുന്‍പേ ശൈവര്‍ക്കും ആദികാരണം ശിവനും വൈഷ്ണവര്‍ക്ക് വിഷ്ണുവും അങ്ങനെ കാക്കത്തൊള്ളായിരം വിശ്വാസികള്‍ക്ക് അവരവരുടെ ദൈവങ്ങളുമായിരുന്നു. വലിയ കഥയാണ് ;))

ബ്രൈറ്റ് പറ്യുന്നു

ഇപ്പോള്‍ ടീവിയില്‍ കാണുന്ന AXE EFFECT പരസ്യം ശ്രദ്ധിക്കുക.സ്പ്രേ പൂശിയ പുരുഷന്‍ ഒരു ലിഫ്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നു.ഒരു ഉയരംകുറഞ്ഞ underdog എന്നു വിളിക്കാവുന്ന ഒരു പുരുഷനും ഒരു സ്ത്രീയും അകത്തു കയറുന്നു.മുന്‍പ് ലിഫ്ടില്‍നിന്നു ഇറങ്ങിപോയ പുരുഷന്റെ 'ആക്സ് ഇഫക്റ്റ്' സ്ത്രീയില്‍ പ്രകടമാകുന്നു.പിന്നെ കാണുന്നത് അത്ഭുതവും ആനന്ദവും കൊണ്ട് മതിമറന്നിരിക്കുന്ന പുരുഷനെയാണ്.പരസ്യം നല്‍കുന്ന സൂചന ഇതാണ്.ഒരു സ്ത്രീയുടെ ലൈംഗികാക്രമണം പുരുഷന്റെ ഭാഗ്യമാണ്.ഞങ്ങളുടെ സുഗന്ധദ്രവ്യം ഉപയോഗിച്ച് ആ ഭാഗ്യം നേടുക.'Boost your chances' എന്ന് പരസ്യം...for what..? സുന്ദരികളുടെ ലൈംഗിക പീഡനം അനുഭവിക്കാനോ?

ഇനി ഇതിന്റെ മറുവശം നോക്കുക.ഏതെങ്കിലും സ്പ്രേയുടെ സ്വാധീനത്തില്‍ ഒരു പുരുഷന്‍ ലിഫ്റ്റില്‍ കയറിയ ഒരു സ്ത്രീയെ 'സ്നേഹിക്കുന്നു.'അങ്ങനൊരു പരസ്യം എന്തുകൊണ്ട് ഉണ്ടാകുന്നില്ല? ഇനി അഥവാ ഉണ്ടായാല്‍ സ്ത്രീകള്‍ ആ സുഗന്ധദ്രവ്യം വാങ്ങാന്‍ തെരക്കു കൂട്ടും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ഇവിടെ ബ്രൈറ്റിന്റെ നിഗമനങ്ങളിലേക്കെത്തിച്ചേരലിനോട് യാതൊരു യോജിപ്പും ഇല്ല. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിലാണ് ഇത്തരം പരസ്യങ്ങളുണ്ടാവുന്നത് എന്നത് ബ്രൈറ്റ് അപ്പാടെ വിട്ടു പോയി.

ബ്രൈറ്റിനോട് ഉള്ള ചോദ്യങ്ങൾ ഇതാണ്.
1. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ട് വെയ്ക്കുന്ന എതെല്ലാം വാദഗതികളെയാണ് ബ്രൈറ്റ് പോസ്റ്റിൽ ഖണ്ഢിക്കാൻ ശ്രമിക്കുന്നത് എന്നറിയാൻ താല്പര്യമുണ്ട്. കഴിയുമെങ്കിൽ ഏത് സംഘടന, ആരു ഏത് അവസരത്തിൽ മുന്നോട്ട് വെച്ച വാദഗതി എന്ന വിവരം നൽകിയാൽ കൂടുതൽ പ്രയോജനപ്രദം.

2. നാല് പോസ്റ്റുകളായി പരന്ന് കിടക്കുന്ന അത്യന്തം വിജ്ഞാനപ്രദമായ പോസ്റ്റിൽ പക്ഷേ ലിംഗസമത്വത്തെക്കുറിച്ചുള്ള ബ്രൈറ്റിന്റെ നിലപാട് എന്തെന്ന് കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. സംശയങ്ങൾക്കതീതമായി അത് വ്യക്തമാക്കൂവാൻ താല്പര്യം.

അവസാനവാക്കായി, ബ്രൈറ്റ് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നില്ല. അതിൽ നിന്നും ബ്രൈറ്റ് സബ്ടിൽ ആയി മുന്നോട്ട് വെയ്ക്കുന്ന നിലപാടുകളോടാണ് വിയോജനം
(ഇതെഴുതുന്നയാൾ തെറ്റിദ്ധരിക്കപ്പെട്ടതല്ലെങ്കിൽ).

Sunday, January 10, 2010

കന്യാകാത്വം ജൈവശാസ്ത്രപരമായി പ്രാധാന്യമുള്ള അറിവോ?

ഈ പറയുന്നത് വല്ലോം മനസിലാവണേങ്കീ ആദ്യം ദിത് വായിക്കണം ( ബ്രൈറ്റിന്റെ പുത്യേ പോസ്റ്റാണ് ദത്. ദതിനിട്ട കമന്റാണ് ദിത്.)

കന്യകാത്വം എന്നാല്‍ ബയോളജിക്കല്‍ എന്നതിനേക്കാള്‍ സോഷ്യല്‍ ആയ ഒരു കണ്‍സെപ്റ്റ് ആണ്. കന്യക എന്നതിനു പുല്ലിംഗമില്ലാത്തത് അത് കൊണ്ട് തന്നെ സ്ത്രീവിരുദ്ധമാവേണ്ടതാണ്. ഒന്നാമത് ബ്രൈറ്റ് തന്നെ സാന്ദര്‍ഭികവശാല്‍ പരാമര്‍ശിച്ചിട്ടുള്ള ധനം എന്ന എലമന്റാണ് കന്യകാത്വം/പാതിവ്രത്യം എന്ന കണ്‍സെപ്റ്റിന്റെ പിറവിക്കാധാ‍രം. കുടുംബം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ നിലവില്‍ വരുന്നത് തന്നെ ഇതിനു വേണ്ടിയാണ്. വേട്ടയാടലില്‍ നിന്നും കൃഷിയിലേക്ക് പ്രവേശിക്കുന്നതോട് കൂടി സ്വകാര്യസ്വത്ത് എന്ന എക്കണോമി നിലവില്‍ വരികയും അതിനു ശേഷം താ‍ന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തന്റെ ജീനിനു തന്നെ കൈമാറുന്നു എന്ന് ഓരോ ഇൻഡിവിജ്വലിനും ഉറപ്പു വരുത്തേണ്ടതായും വന്നു. പോസ്റ്റില്‍ പിന്നീടൊരിടത്ത് സൂചിപ്പിച്ചത് പോലെ ‘അമ്മയെന്നത് ഒരു യാഥാര്‍ത്ഥ്യവും അച്ഛന്‍ എന്നത് ഒരു വിശ്വാസവും’ ആയിരുന്നു (ഡി.എന്‍.എ ടെസ്റ്റൊന്നും ഇല്ലല്ലോ ). അമ്മയെ സംബന്ധിച്ചേടത്തോളം പ്രസവിച്ച കുഞ്ഞ് തന്റെ ജീനാണെന്ന് ഉറപ്പാണ്. (വയറ്റാട്ടി പണി തരാത്തിടത്തോളം. പകല്‍‌പ്പൂരം എന്നൊരു മലയാളം സിനിമയില്‍ ഇത് പോലൊരു സന്ദര്‍ഭം ഉണ്ട്.) അച്ഛനെ സംബന്ധിച്ച് മകന്‍/മകള്‍ തന്റെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുടുംബം എന്ന മുറുകിയ ചട്ടക്കൂടുണ്ടാവുന്നതും കന്യകാത്വം, പാതിവ്രത്യം തുടങ്ങിയ സങ്കല്പങ്ങള്‍ ഉണ്ടാവുന്നതും ഇതിനു ശേഷം ആണെന്ന് പറയാം.

സമ്പത്തിന്റെ കൈമാറ്റത്തില്‍ കവിഞ്ഞ സാദാചാരബോധങ്ങളൊന്നും ഒരുകാലത്തും ഇല്ലായിരുന്നുവെന്ന് തന്നെ പറയേണ്ടിയും വരും. കുടുംബസ്വത്ത് പുറത്ത്പോവാതിരിക്കാന്‍ ഈജിപ്തുകാര്‍ കണ്ടെത്തിയ എളുപ്പവഴി കുടുംബക്കാര്‍ തന്നെ പരസ്പരം വിവാഹം കഴിക്കുക എന്നതായിരുന്നു (സഹോദരനും സഹോദരിയും). ഇന്‍സെസ്റ്റ് നിയമപരമായി ശരിയാകുന്ന സാ‍മൂഹ്യസ്ഥിതി. (ക്ലിയോപാട്ര ആദ്യമായി വിവാഹം കഴിച്ചത് തന്റെ അനിയനെയായിരുന്നു. റോമിനെ സംബന്ധിച്ചേടത്തോളം അധികാരം കൈവിടാ‍ാതിരിക്കാന്‍ സഹോദരിയെ തന്നെ വിവാഹം കഴിക്കുന്ന രാജകുമാരന്‍ ഗ്ലാഡിയേറ്ററിലുണ്ട്. )

കേരളത്തില്‍ രസകരമായൊരു ആള്‍ടര്‍നേറ്റീവ് ഉണ്ടായിരുന്നു. മരുമക്കത്തായം. മക്കളില്‍ തന്റെ ജീനുണ്ടോ എന്ന് അച്ഛനു ഉറപ്പ് വരുത്താന്‍ അക്കാലത്ത് വയ്യ. എളുപ്പപ്പണി സമ്പത്ത് പെങ്ങളുടെ മകനു നല്‍കലാണ്. പെങ്ങളും താനും ഒരമ്മക്ക് പെറ്റതായത് കൊണ്ട് കോമൺ ജീനുണ്ട് എന്നുറപ്പ്. അപ്പോൾ പെങ്ങടെ മക്കള്‍ക്കും കാണും. ഇങ്ങനെ മരുമക്കത്തായം നിലവില്‍ നിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് താരത‌മ്യേന കൂടുതൽ ലൈംഗികസ്വാതന്ത്ര്യം ഉണ്ടായിരുന്നത്രേ! സംബന്ധവുമായി വരുന്നവന് സ്വത്തില്‍ അവകാശമൊന്നുമില്ലാത്തതിനാല്‍ പെങ്ങള്‍ക്ക് ഒന്നിലധികം ലൈംഗികബന്ധങ്ങള്‍ ആവാമെന്ന് സ്വത്തിന്റെ ഉടമയായ തറവാട്ടില്‍ക്കാരണവരും കരുതും എന്നത് തന്നെ കാര്യം. കേരളത്തില്‍ നായർ സമുദായത്തിൽ മരുമക്കത്തായവും അതിനോടനുബന്ധിച്ച ഈ ലൈംഗികസ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് കൊണ്ടാണ് ബൂലോകത്തെ ഏറ്റവും വലിയ ഷോവനിസ്റ്റുകളിലൊരാളായ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ബ്ലോഗിലുടനീളം ഓടി നടന്ന് നായര്‍സ്ത്രീകളെ തെറി വിളിച്ചു കൊണ്ടിരിക്കുന്നത്. :) ( എന്നാല്‍ കേരളത്തില്‍ നായർ സമുദായത്തിൽ മാത്രം ആയിരുന്നില്ല മരുമക്കത്തായം നിലവില്‍ നിന്നിരുന്നത് എന്നത് ചിത്രകാരന്‍ മറന്നും പോയി ;))

കന്യകയെന്ന പദം ബയോളജിക്കലായ ആവശ്യത്തേക്കാള്‍ സോഷ്യല്‍ ആയ ആവശ്യം (പുരുഷന്റെ ആവശ്യം എന്ന് വായിക്കുക) ആണെന്നത് കൊണ്ട് തന്നെ വെറും ബയോളജിക്കല്‍ ആ‍യ ഒരര്‍ത്ഥം തിരയുന്നതിന് പ്രസക്തിയില്ല താനും.

പിന്നെ കൃത്യമായും ബയോളജിക്കല്‍ ആയ അര്‍ത്ഥം ആണ് അന്വേഷിക്കേണ്ടതെങ്കില്‍ തന്നെ പ്രകൃതിയെ സംബന്ധിച്ചേടത്തോളം ജീവന്‍/സ്പീഷിസിനെ നിലനിര്‍ത്തുക എന്നതിനു കന്യകാത്വമോ പാതിവ്രത്യമോ ഒന്നും ഒരു പ്രശ്നമല്ല. അണ്ഢത്തിന്റെ ഉടമയായ സ്ത്രീ ഏറ്റവും അനുയോജ്യമായ ബീജത്തിനുടമയായ പുരുഷനുമായി ഇണ ചേരുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ഉറപ്പ് വരുത്തേണ്ട കാര്യം. അതിനു പാതിവ്രത്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. മാത്രമല്ല മനുഷ്യന്‍ എന്ന സ്പീഷിസിനു ലൈംഗികത സന്താനോല്പാദനത്തിനു മാത്രമുള്ളതല്ല. ആസ്വാദനത്തിനു കൂടിയുള്ളതാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ആസ്വാദനത്തിനു വേണ്ടി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീക്ക് കഴിയുകയും ചെയ്യും.

ഒന്നു ചുരുക്കിപ്പറഞ്ഞാല്‍

[[സ്ത്രീക്ക് പുരുഷസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ എന്നത് ജൈവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട അറിവാണ്. എന്നാല്‍ പുരുഷന് സ്ത്രീസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് ജൈവശാസ്ത്രപരമായ പ്രാധാന്യമുള്ള അറിവല്ല.(സ്ത്രീക്ക് ഭര്‍ത്താവല്ലാതെ വേറെ പുരുഷനുമായി ബന്ധമുണ്ടാവുക എന്നത് ഭര്‍ത്താവിന്റെ ഭാവിയെ(genetic future) ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നത് ഭാര്യയുടെ ഭാവിയെ(genetic future) ബാധിക്കുന്നതല്ല-ഭര്‍ത്താവിന്റെ ധനം etc പങ്കുവച്ചുപോകുന്നതൊഴിച്ചാല്‍....ആ ബന്ധത്തില്‍ കുട്ടിയുണ്ടാകുന്നെങ്കില്‍ അത് മറ്റേ സ്ത്രീയുടെ പ്രശ്നമാണ്.അപ്പോള്‍ 'കന്യകന്‍ 'ഒരു അവശ്യ അറിവല്ല.]]


അതായത് ജൈവശാസ്ത്രപരമായി പുരുഷനു (മാത്രം) പ്രാധാന്യമുള്ളത് എന്ന് അല്ലേ? അതല്ലല്ലോ പ്രധാ‍നം. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ഈ അറിവിനു പ്രാധാന്യമുണ്ടോ എന്നതാണ്. പ്രകൃതിയെ സംബന്ധിച്ചേടത്തോളം അങ്ങിനെയില്ലാത്തിടത്തോളം കാലം പ്രകൃത്യാ ലൈംഗികമായി സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം തന്നെ. .(പുരുഷനു മാത്രമായി അങ്ങിനെ പല ആവശ്യങ്ങളും കണ്ടെന്നിരിക്കും. :))
ലിംഗസമത്വം എന്നത് ബ്രൈറ്റ് പറഞ്ഞ ലോജിക് വെച്ച് തന്നെ ബയോളജിക്കലായി ഇല്ലാതായിട്ടൊന്നുമില്ല. പുരുഷനെ സംബന്ധിച്ച് ലിംഗസമത്വം അംഗീകരിക്കാന്‍ പ്രയാസമായിരിക്കും എന്ന് മാത്രമേ അത് ദ്യോതിപ്പിക്കുന്നുള്ളൂ ;) അതാ‍വട്ടെ പുരുഷന്റെ സ്ട്രെങ്ത് ആയി കരുതാന്‍ കഴിയില്ല.വീക്നെസ്സ് ആയി മാത്രമേ കാണാന്‍ കഴിയൂ ;)


വിവരങ്ങള്‍ക്ക് പലതിനും എതിരന്‍ കതിരവനോട് കടപ്പാട്.

Wednesday, October 21, 2009

വിശ്വാസമാണല്ലോ പ്രധാനം!

ഈയടുത്ത കാലത്തായി മലയാളം ചാനലുകൾ പ്രദർശിപ്പിച്ച ചില സ്വർണക്കടപ്പരസ്യങ്ങളാണ് പ്രതിപാദ്യവിഷയം.

ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.

ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാ‍ണാം) കേരളത്തിലെ “ഇൻസെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കൾക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങൾ സർ‌ക്കുലേഷൻ കൂട്ടാൻ വേണ്ടി സർവേ എന്ന പേരിൽ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളിൽ ഭൂരിഭാഗവും അനാശാസ്യപ്രവർത്തനത്തിലേർപ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മർദ്ദം കൂട്ടിയവരാണല്ലോ നമ്മൾ! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളിൽ പഠിച്ച പെൺകുട്ടികളെല്ലാം പിഴയാവാൻ സാധ്യതയുണ്ടെന്നതിനാൽ നാട്ടിൽ പഠിച്ചുവളർന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയിൽ തന്നെ ഉണ്ട് (ഒരു പോസ്റ്റിൽ ഒരു പ്രമുഖബ്ലോഗർ ഇട്ട കമന്റാണ്. ലിങ്ക് മനഃപൂർവം ഒഴിവാക്കുന്നു).

എന്തോ ആവട്ടെ. പ്രണയവിവാഹങ്ങൾ കൂടുന്നത് സ്വർണക്കച്ചവടത്തെ കാര്യമായി ബാധിച്ചേക്കാം എന്ന് സ്വർണക്കടക്കാർക്ക് നല്ല തീർച്ചയുള്ളതിനാൽ അവർ പടച്ചുവിട്ട പരസ്യാഭാസത്തെ അവഗണിക്കാവുന്നതേയുള്ളൂ. (ആരെന്ത് പറഞ്ഞാലും പ്രേമിക്കാനുള്ളവർ പ്രേമിക്കും, കല്യാണം കഴിക്കാനുള്ളവർ അതും ചെയ്യും. ഒരു വിഷയമല്ല അത്)

എന്നാൽ രണ്ടാമത്തെ വീഡിയോ അങ്ങനെ എളുപ്പം തള്ളിക്കളയാവുന്നതല്ല... (ഈ വീഡിയോ കാണുക )

കോടതിയിൽ വിവാഹമോചനത്തിനെത്തിയ ചെക്കൻ പറയുന്ന ന്യായം സ്ത്രീധനമായി കിട്ടിയ പൊന്ന് ശുദ്ധമല്ലായിരുന്നു എന്നാണ്. എന്തൊരു തോന്ന്യാസം! സ്ത്രീധനം ഇന്ത്യയിൽ കുറ്റകരമാണെന്ന് ഇരിക്കെ, സ്ത്രീധനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പരസ്യത്തിനു വേദി കോടതി. സ്ത്രീധനമായി കൊടുത്ത പൊന്ന് വ്യാജമല്ലാത്തതിനാൽ വരൻ കുറ്റക്കാരൻ എന്ന് കോടതി വിധിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിൽ കോടതിക്കെതിർപ്പില്ല, കൊടുത്ത സ്വർണം ശുദ്ധമായിരിക്കുന്നേടത്തോളം എന്ന്...!

ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി ഈ പരസ്യം അവഹേളിച്ചിരിക്കുന്നുവെന്ന് നമ്മളെന്തേ കാണാതെ പോകുന്നൂ?

എന്തിനും ഏതിനും കപടദേശീയതാ‍വാദവുമായി ഇറങ്ങുന്ന ഭാ‍രതാംബയുടെ ചില പൊന്നുമക്കൾ ഇതൊന്നും കണ്ടില്ലേ? ഓ സ്ത്രീകൾ പുറത്തിറങ്ങിനടക്കുകയോ ആണിനോട് സംസാരിക്കുകയോ അന്യമതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്യുമ്പോഴേ നിങ്ങളുടെ ഒക്കെ ദേശബോധം ഉണരൂ എന്ന് മറന്ന് പോയി. സ്ത്രീധനം വാങ്ങിയാലെന്ത്, കൊടുത്താലെന്ത്? അതൊക്കെ സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടിയല്ലേ! ഇന്ത്യൻ പീനൽ കോഡ് എന്നൊന്ന് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ സ്ത്രീധനത്തെക്കുറിച്ച് അതിൽ വല്ലതും പറയുന്നുണ്ടോ എന്നാർക്കറിയാം?

കഷ്ടം!

Disclaimer : This post doesn't contain any videos in it. It just contains references to existing videos in youtube. This blog or blogger is not responsible for any copyright violations associated with the videos mentioned. Any copyright violation should be notified to youtube.

Friday, October 2, 2009

ഹോ എന്നാലും എന്റെ കൃഷ്ണാ!!!!

ഹോ ഹോ ഹോ... ആർഷഭാരതപുരാണങ്ങളിലെ സയന്റ്ഫിക് ഡെവലപ്‌മെന്റുകൾ !!!!! കോരിത്തരിക്കുനിയാ കോരിത്തരിക്കുന്ന്.....

എന്തരണ്ണാ തെളിച്ച് പറ....

എടേയ് ടെലിഫോൺ എക്സ്ചേഞ്ച് വഴി ഒന്നിലധികം കോളുകൾ ഒക്കെ ഒരേ സമയം ഒരു നിശ്ചിത എണ്ണം കേബിളിൽ കൂടെ കൈമാറുന്നതെങ്ങനേണ് എന്ന് നെനക്കറിയോ?

അതണ്ണാ ടൈം ഡിവിഷൻ മൾട്ടിപ്ലക്സിംഗ് അല്ലേ?

അതെപ്പളാ കണ്ട് പിടിച്ചേ എന്ന് നെനക്കറിയോ?

അതണ്ണാ എന്റെയറിവ് ശര്യാണെങ്കിൽ എമിലി ബോഡറ്റ് എന്നൊരു പരന്ത്രീസ് ശാസ്ത്രജ്ഞൻ 1870 കളിൽ ആണ് ആദ്യമായി മുന്നോട്ട് വെക്കണത്. പക്ഷേ വോയിസ് കോൾ ഒക്കെ മൾടിപ്ലെക്സ് ചെയ്യാൻ തൊടങ്ങിയത് 1962 ഇൽ ബെൽ ലാബിൽ അനലോഗ് സ്വിച്ചുപയോഗിച്ച് മൾട്ടിപ്ലെക്സുന്ന വിദ്യ കണ്ട് പിടിച്ച ശേഷേണ്.

ഡേയ് പരട്ട് പയലേ.. ഇദാണ് നെനക്കൊന്നും വെവരമില്ലാ ന്ന് പറേണത്. ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ് ആദ്യം കണ്ട് പിടിച്ചതേ നമ്മടെ കിച്ചാമ്പായി ആണ്. സാക്ഷാൽ കൃഷ്ണഭഗവാൻ!

അതെപ്പോണ്ണാ????

എഡേയ് ചെക്കാ,... നീയീ രാ‍സക്രീഢാ രാസക്രീഢാ ന്ന് കേട്ടിട്ടുണ്ടാ?

അത് പിന്നെ അണ്ണാ... അത് കേക്കാത്തോരിണ്ടാവോ??

ആ അപ്പോ ശ്രീകൃഷ്ണൻ ഒരേ സമയത്ത് എല്ലാ ഗോപികമാരുടേം കൂടെ ഒരുമിച്ച് എങ്ങനാടാ ക്രീഢിച്ചത്?

എങ്ങനാ അണ്ണാ?

അതല്ലേ മ്വാനേ ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ്. ശ്രീകൃഷ്ണൻ ഒന്നല്ലേ ഒള്ളാരുന്നു. പുള്ളി ഹൈ ഫ്രീക്വൻസിയിൽ ഗോപികമാരുടെ ഇടയിൽ മാറി മാറി സ്വിച് ചെയ്യുവല്ലാരുന്നോ?

തന്നേ?

പിന്നേ... പെർസിസ്റ്റൻസ് ഓഫ് വിഷൻ കാരണം ഗോപികക്ക് ശ്രീകൃഷണൻ കണ്ടിന്യൂവസ് ആയി തന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. നമ്മടെ പൊസ്തകത്തിലില്ലാത്ത ശാസ്ത്രോ?

തമ്പുരാനേ!... അല്ലണ്ണാ ഈ ക്രീഢാ ക്രീഢാ ന്ന് പറയുമ്പോ കണ്ടാ മാത്രം മതിയോ? ടച്ചിംഗ്സ് വേണ്ടായോ?

എഡായെഡായെഡാ പൊന്നു മോനേ.... അതാണ് വേറെ ശാസ്ത്രസിദ്ധാന്തം., പെർസിസ്റ്റൻസ് ഓഫ് ടച്ചിംഗ്. അതൊന്നും ആധുനികശാസ്ത്രജ്ഞന്മാർ ഇതു വരെ കണ്ട് പിടിച്ചിട്ടില്ലാ.... ശാസ്ത്രത്തിനറിയാത്ത എന്തോരം കാര്യങ്ങളിരിക്കുന്നു ലോകത്തിൽ...

ഹോ അപാരമണ്ണാ അപാരം.... നമിച്ച്...

അത്താണ്... ഇനീം ഇതേ പോലെ ഫീകരശാസ്ത്രസത്യങ്ങള് പഠിക്കണോങ്കിൽ മ്വാൻ പോയി ദോണ്ടേ ദീ ബ്ലോഗ് വായീര്... ഇനീം ഉൽബുദ്ധൻ ആവാം....

ദാങ്ക്സ് അണ്ണാ ദാങ്ക്സ്.....

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.