Friday, November 3, 2023

ലാലേട്ടൻ : ഒരു തുള്ളി ജലത്തിലെ കടൽ

ലാലേട്ടൻ : ഒരു തുള്ളി ജലത്തിലെ കടൽ പ്രപഞ്ചത്തെപ്പറ്റി സംസാരിക്കാൻ നമ്മളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്തു ചെയ്യും? പെട്ടു പോകും. എവിടെ തുടങ്ങും? എന്തിനെപ്പറ്റിയെല്ലാം പറയും? കാലത്തെപ്പറ്റി, സ്ഥലത്തെപ്പറ്റി, ദ്രവ്യത്തെപ്പറ്റി, ഊർജത്തെപ്പറ്റി, ഉൽക്കകളെപ്പറ്റി, താരാഗണങ്ങളെപ്പറ്റി, സൂര്യനെപ്പറ്റി, പ്രകാശത്തെപ്പറ്റി, ഗുരുത്വാകർഷണത്തെപ്പറ്റി. എവിടെയും തുടങ്ങുകയും എവിടെയും അവസാനിക്കുകയും ചെയ്യാത്ത മഹാപ്രപഞ്ചത്തെപ്പറ്റി എങ്ങിനെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തും? ലാലേട്ടനെപ്പറ്റിയും അങ്ങിനെത്തന്നെ. ഒരു സമുദ്രത്തിൽ ഒരുപാട് തുള്ളികൾ ഉണ്ടെങ്കിലും ഒരു തുള്ളി ജലത്തിൽ തന്നെ ഒരു മഹാസമുദ്രവുമുണ്ടത്രെ! ഒരു തുള്ളി ജലത്തിന്റെ രുചിയറിഞ്ഞാൽ മതി സമുദ്രത്തെ അറിയാൻ. അല്ലെങ്കിൽ അങ്ങിനെയേ സമുദ്രത്തെ അറിയാനാവൂ. പ്രപഞ്ചത്തിൽ അനേകം ആറ്റങ്ങളുണ്ടാകാം, എന്നാൽ ഒരോ ആറ്റവും സ്വയം മുഴുവൻ പ്രപഞ്ചമാണ്. 

പ്രപഞ്ചമെന്ന മഹാസാഗരത്തിലെ ഒരു തുള്ളിയാണ് ലാലേട്ടൻ. എന്നാൽ ലാലേട്ടനിൽ ആ മഹാസമുദ്രം ഒന്നായി അലയടിക്കുന്നു. അലകൾ ചിലപ്പോൾ കഥാപാത്രങ്ങളായി നമുക്കു മുൻപിൽ എത്തുന്നു. മറ്റു ചില നേരങ്ങളിൽ അവ ഗുരുരൂപം കൈവരിക്കുന്നു. ആത്മജ്ഞാനത്തെപ്പറ്റി സെൻഗുരുക്കന്മാർ പങ്കു വെയ്ക്കുന്ന രഹസ്യമുണ്ട്. മോക്ഷം പതിയെ പതിയെ പഠിച്ചെടുക്കുന്ന വിദ്യയല്ല. ഒരൊറ്റ സെക്കന്റിൽ പെട്ടെന്നുണ്ടാകുന്ന ഒരു വെളിപാടാണ്. സെൻ ഗുരുക്കന്മാർ ചിലപ്പോൾ ചെറിയൊരു ദണ്ഡ് കയ്യിൽ കൊണ്ടു നടക്കാറുണ്ട്. അത് കൊണ്ട് ചിലപ്പോൾ ശിഷ്യർക്ക് ഒരു കിഴുക്ക് കൊടുക്കും. ആ നേരത്താവും ശിഷ്യൻ ബുദ്ധത്വം കൈവരിക്കുന്നത്. കിഴുക്ക് എന്നത് വാച്യാർഥത്തിൽ എടുക്കണമെന്നില്ല. ഗുരുവുൽ നിന്നും ശിഷ്യനിലേക്ക് പ്രവഹിക്കുന്ന എന്തോ. എന്തോ ഒരു ഊർജം. ജ്ഞാനം. തത്വം. 

 

ലെനയ്ക്ക് തത്വജ്ഞാനമുണ്ടായത് കഴിഞ്ഞ ജൂലൈ മാസത്തിൽ ഏതോ ഒരു ദിവസം ആണെന്നാണ് പറയുന്നത്. എന്നാൽ അതിന്റെ തുടക്കം ലാലേട്ടനിൽ നിന്നായിരുന്നു. ഓഷോയുടെ ഏതോ ഒരു പുസ്തകം വായിച്ചിരിക്കുക ആയിരുന്നു ലെന. അപ്പൊഴാണ് യദൃച്ഛയാ ലാലേട്ടൻ അത് വഴി കടന്നുപോകുന്നത്. സത്യത്തിൽ ലാലേട്ടന് അത് വഴി കടന്ന് പോകേണ്ട ഒരാവശ്യവുമില്ല. എന്നാൽ ജീവിതമെന്ന് പറയുന്നത് ഒരു മാജിക്കാണ്. ആ നിമിഷത്തിൽ ലെനയുടെ അരികിൽ ലാലേട്ടൻ എത്തേണ്ടതുണ്ടായിരുന്നു. എത്തി. അഥവാ എത്തിയേ പറ്റൂ. ആ നിമിഷത്തിൽ ലാലേട്ടനിലൂടെ ലെന ഓഷോയുടെ ശരിയായ പുസ്തകത്തിൽ എത്തുന്നു. എല്ലാ പുസ്തകങ്ങളും ശരിയാണ്. എന്നാൽ ഓഷോയുടെ ഭൈരവ വ്യാഖ്യാനമായിരുന്നു ലെനയ്ക്ക് വേണ്ടി കാത്തിരുന്ന മുഴുവൻ ശരി. അത് ലാലേട്ടനിലൂടെ സംഭവിക്കുകയായിരുന്നു. യാദൃച്ഛികത എന്ന് വെറുതെ തള്ളിക്കളയാവുന്ന ഒരു സംഭവം അല്ലിത്. ഓഷോ പൂർണ മനുഷ്യനെപ്പറ്റി പറയുന്ന വിശേഷണമുണ്ട്. ‘സോർബ ദ ബുദ്ധ’ എന്നതാണത്. സ്വയം ‘സോർബ ദ ബുദ്ധ’ എന്നായിരുന്നു ഓഷോ വിളിച്ചിരുന്നത്. പൂർണമായ മനുഷ്യൻ സോർബയെപ്പോലെ ഭൗതികതയിലും ബുദ്ധനെപോലെ ആത്മീയതയിലും ഒരേ സമയം വിരാജിക്കുന്നു. പരിപൂർണ ആത്മീയഗുരു ആയിരുന്ന, തത്വജ്ഞാനിയായിരുന്ന ഓഷോ ഡയമണ്ട് വാച്ചുകൾ ധരിച്ചിരുന്നു. റോൾസ് റോയിസിൽ സഞ്ചരിച്ചിരുന്നു. എന്നാൽ തൊണ്ണൂറ്റിമൂന്ന് റോൾസ് റോയിസുകളിന്മേലും ഓഷോ ഉടമസ്ഥാവകാശം സ്ഥാപിച്ചില്ല. അവ ഉപയോഗിക്കുക മാത്രം ചെയ്തു. രായ്ക്കു രാമാനം അമേരിക്ക് വിട്ട് ലോകം ചുറ്റി പൂനെയിൽ തിരിച്ചെത്തിയപ്പോൾ നഷ്ടപ്പെട്ട റോൾസ് റോയിസുകളെക്കുറിച്ച് ഓർത്ത് ഓഷോ ദുഃഖിച്ചില്ല. കാരണം അവ ഒരിക്കലും ഓഷോയുടേത് ആയിരുന്നില്ല. അവ ഓഷോയിലൂടെ അവയുടെ ധർമം നിർവഹിച്ച് മടങ്ങിയെന്ന് മാത്രം. 

 

ഓഷോയ്ക്ക് ശേഷം ഇത് പോലെ പരിപൂർണനായ ഒരു മനുഷ്യൻ ലോകത്തുണ്ടായത് പിന്നീട് ലാലേട്ടൻ മാത്രമാണ്. ലാലേട്ടന്റെ വിശേഷണങ്ങൾ സോർബയിലും ബുദ്ധനിലും ഒതുങ്ങുന്നില്ല. സോർബ ആൻഡ് മാർക്സ് ഇൻ ബുദ്ധ എന്നാണ് ലാലേട്ടനെ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. ലാലേട്ടന്റെ കഴിഞ്ഞ കുറച്ച് മാസങ്ങൾ മാത്രം എടുത്തു നോക്കൂ. മെയ് മാസത്തിൽ അദ്ദേഹം ഏഷ്യാനെറ്റ് എംഡി മാധവൻ നായരോടൊപ്പം മലേഷ്യയിൽ സ്വന്തം ജന്മദിനം ആഘോഷിച്ചു. ഒക്ടോബറിൽ ആവട്ടെ അമൃതപുരിയിൽ മാതാ അമൃതാനന്ദമയീദേവിയുടെ ജന്മദിനത്തിൽ ധ്യാനത്തിൽ മുഴുകി ഇരിക്കുക ആയിരുന്നു ലാലേട്ടൻ. നവംബറിൽ പിണറായി വിജയനോടോപ്പം തോളോട് തോൾ ചേർന്ന് കേരളത്തിന്റെ ജന്മദിനവും ആഘോഷിച്ചു. ലാലേട്ടൻ ഒരു ക്യാപിറ്റലിസ്റ്റ് അല്ല. എന്നാൽ അദ്ദേഹം മലേഷ്യയോട് നോ പറയുന്നില്ല. ലാലേട്ടൻ ഒരു സന്യാസിയല്ല. എന്നാൽ അദ്ദേഹം അമൃതപുരിയോട് നോ പറയുന്നില്ല. ലാലേട്ടൻ ഒരു കമ്യൂണിസ്റ്റല്ല. എന്നാൽ അദ്ദേഹം പിണറായിയോട് നോ പറയുന്നില്ല. മലേഷ്യയിലെ നീന്തൽക്കുളത്തിലാണെങ്കിലും അമൃതപുരിയിലെ ധ്യാനമുറിയിലാണെങ്കിലും കേരളീയത്തിന്റെ സദസ്സിലാണെങ്കിലും ബിഗ് ബോസിന്റെ സെറ്റിലാണെങ്കിലും സിനിമാഷൂട്ടിങ്ങിന്റെ തിരക്കിലാണെങ്കിലും അവിടെയൊന്നും ലാലേട്ടൻ ഇല്ല. അവയൊക്കെ ലാലേട്ടനിലൂടെ കടന്ന് പോവുക മാത്രം ചെയ്യുന്നു. 

 

അങ്ങിനെ ഇരിക്കെയാണ് ജൂലായിൽ ലെന തത്വജ്ഞാനിയായതും പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തത്. എന്നാൽ ലെന പറഞ്ഞ പല കാര്യങ്ങളും മലയാളികൾ , ദുഃഖകരമെന്ന് പറയട്ടേ, ശരിയായല്ല മനസിലാക്കിയത്. പ്രത്യേകിച്ച് സൈക്യാട്രിസ്റ്റുകളും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും. ലെന പറഞ്ഞ പല കാര്യങ്ങളും ശാസ്ത്രീയമായി, അല്ലെങ്കിൽ വസ്തുതാപരമായി ശരിയല്ല എന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ സി.ജെ. ജോൺ സർ തന്റെ ഫേസ്ബുക്കിലൂടെയും മനോരമയിലൂടെയും പറഞ്ഞത്. സമാനമായ കാര്യങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും പറയുക ഉണ്ടായി. എന്നാൽ ഇതെല്ലാം പൂർണമായും തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായത് ആണെന്ന് പറയേണ്ടി വരും. ഒന്നാമത് ലെന ഇല്ല. ലൈഫ് മാത്രമേ ഉള്ളൂ. ഇക്കാര്യം ലെന ആദ്യമേ വ്യക്തമാക്കുന്നുണ്ട്. ഇല്ലാത്ത ഒന്നിനെ നിങ്ങൾ എങ്ങിനെയാണ് വസ്തുതാപരമായി നിരൂപിക്കുക? ലെനയും ഡോക്ടർ സി.ജെ. ജോണും രണ്ടല്ല, ഒന്നാണ്. സത്യത്തിൽ എല്ലാം ഒന്നാണ്. അത് ഗ്രഹിച്ച ആളാണ് ലെന. ലെനയിൽ നിന്നും വ്യതിരിക്തമായി ഒരു സിജെ ജോണില്ല. ലൈഫ് മാത്രമേ ഉള്ളൂ. അത് ലെനയായും ജോണായും ഒക്കെ തോന്നപ്പെടുന്നു എന്ന് മാത്രം. നിങ്ങൾക്കതിനെ ലൈഫ് എന്ന് വിളിക്കാം, പരബ്രഹ്മം എന്ന് വിളിക്കം, സെൻ എന്നോ ദൈവമെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. അവയെല്ലാം തീർത്തും ലേബലുകൾ മാത്രം. 

 

 ലെന ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ല എന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകാരുടെ അസോസിയേഷൻ അവകാശപ്പെടുന്നത്. ഏതോ രണ്ട് വർഷത്തെ കോഴ്സ് കൂടെ കഴിഞ്ഞാൽ ലെനയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവാൻ സാധിക്കൂ. ഇവിടെ വീണ്ടും കാര്യത്തെ വസ്തുതാപരമായി സമീപിക്കുക എന്ന തെറ്റായ സമീപനമാണ് സൈക്കോളജിസ്റ്റുകൾ സ്വീകരിക്കുന്നത്. ലെന പൂർവജന്മസ്മരണ ഉള്ള ആളാണ്. കഴിഞ്ഞ ജന്മത്തിൽ തിബറ്റിലെ ഒരു ബുദ്ധിസ്റ്റ് സന്യാസി ആയിരുന്നു. അതിനു മുൻപ് പലതുമായിരുന്നു. പല രൂപങ്ങളിലും പിറവിയെടുത്ത ഒരു ജീവാത്മാവിന്റെ ഏറ്റവും പുതിയ രൂപം മാത്രമാണ് ലെന. രണ്ട് വർഷത്തെ എം.ഫിൽ കോഴ്സിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ജ്ഞാനം ലെനയിൽ കുടിയിരിക്കുന്നു എന്ന് മനസിലാക്കുക. ജന്മങ്ങളിൽ നിന്നും ജന്മങ്ങളിലേക്ക് പകരുന്ന അറിവ് കൂടി ചേർന്നതാണ് പൂർവജന്മസ്മരണ നേടിയ ഒരു ആളിന്റേത്. ലെനയുടെ കോഴുസ്കൾ എല്ലാം കഴിഞ്ഞ ജന്മങ്ങളിലേ പാസായതാണ്. 

 

 രണ്ടാമത് സമയമെന്നത് രേഖീയമായ ഒന്നല്ല എന്ന് ലെന വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ഡിഗ്രി , രണ്ട് വർഷത്തെ പിജി, അഞ്ച് വർഷത്തെ ഗവേഷണം എന്നൊക്കെ പറയുന്നത് കാലത്തെ രേഖീയമായി മാത്രം മനസിലാക്കുന്നവരുടെ വസ്തുനിഷ്ഠബോധത്തിൽ നിന്ന് ഉണ്ടാവുന്ന തെറ്റിദ്ധാരണയാണ്. ലെനയുടെ പല ജന്മങ്ങൾ ഒരേ സമയം തന്നെ നില കൊള്ളുന്നുണ്ട്, അല്ലെങ്കിൽ അവ ഓവർലാപ് ചെയ്യുന്നുണ്ട് എന്നൊക്കെ പറയാവുന്നതാണ്. ഇന്നലെ , നാളെ എന്നൊക്കെയുള്ള തെറ്റായ ഭാഷാപ്രയോഗങ്ങൾ വരുത്തി വെയ്ക്കുന്ന കുഴപ്പമാണത്. ഇപ്പോൾ ഈ നിമിഷം മാത്രമേ യഥാർത്ഥമായുള്ളൂ. ആ നിമിഷത്തിൽ എല്ലാ അടങ്ങിയിട്ടുണ്ട്. അതിൽ ലെനയുടെ പല ജന്മങ്ങലുണ്ട്. ലാലേട്ടനുണ്ട്. ഭാരതമുണ്ട്. മഹാസമുദ്രത്തിലെ തുള്ളികൾ, ഓരോ തുള്ളിയും സ്വയം ഓരോ മഹാപ്രപഞ്ചം. അതിന്റെ വൈബ്രേഷനിലുള്ള വ്യത്യാസങ്ങൾ. നമ്മളിത് മനസിലാക്കേണ്ടതുണ്ട്. 

 

ലെന ഇല്ല. ലാലേട്ടൻ ഇല്ല. ഞാനും നിങ്ങളും സൈക്ക്യാട്രിസ്റ്റ് സി.ജെ. ജോണുമില്ല. ആകെ ഉള്ളത് ലൈഫ് മാത്രമാണ്. ലെന അത് ജൂലായിൽ മനസിലാക്കി. ലാലേട്ടൻ അതിനും എത്രയോ മുൻപേ മനസിലാക്കി. ഓഷോയും ബുദ്ധനും ശങ്കരനും കാലങ്ങൾക്ക് മുൻപേ മനസിലാക്കി. നമ്മൾക്ക് അടുത്ത് ഡിസംബറിൽ എങ്കിലും ഇത് മനസിലാക്കാൻ സാധിക്കട്ടെ എന്ന് സർവപ്രപഞ്ചത്തോടും പ്രാർത്ഥിക്കുന്നു.

Saturday, May 6, 2023

അരിക്കൊമ്പൻ, ചക്കക്കൊമ്പൻ , കുങ്കിയാന മുതൽ പേർ

 അന്തർവനം , ബാഹ്യവനം, പുൽമേട് എന്നിവയെ ഫ്രോയ്ഡിയൻ ആശയങ്ങളായ ഇഡ്, ഈഗോ, സൂപ്പർ-ഈഗോ എന്നിവയുമായി താരതമ്യം ചെയ്തു എന്നിരിക്കട്ടെ. ജസ്റ്റ് ഒരു തമാശയ്ക്ക്. ഇവിടെ ഏതെങ്കിലും തദ്ദേശയൂണിവേഴ്സിറ്റിയിൽ നമ്മൾ ഒരു റിസേർച്ച പ്രപ്പോസൽ സമർപ്പിക്കുകയാണെന്ന് സങ്കല്പിച്ചാൽ മതി.  മലയാളിയുടെ ആഹ്ലാദ ചിത്തമാണ് (plesaure centre) ആ തരത്തിൽ ചിന്തിച്ചാൽ അരിക്കൊമ്പൻ. കൊമ്പൻ മലയാളിയുടെ ഈഗോയിൽ (ബാഹ്യവനം) സ്വതന്ത്രവിഹാരം ചെയ്യുന്ന ഒരു കാട്ടുമൃഗമാണ്.  മൃഗം അതിരുകൾ ഭേദിച്ച് ജനവാസമേഖലയിൽ സൈര്യവിഹാരത്തിനെത്തുന്നു. കെട്ടുപൊട്ടിക്കുന്ന ആഹ്ലാദലോകമാണ് (ഇഡ്) കൊമ്പന്റെ റേഷൻ കടയാക്രമണങ്ങൾ. അരിക്കൊമ്പനെ തളച്ച് അന്തർവനത്തിലേക്ക് അയക്കണമെന്നാണ് പൊതുസമൂഹവും സ്റ്റേയ്റ്റും ആഗ്രഹിക്കുന്നത്. എന്നാൽ ആന അന്തർവനത്തിൽ ജീവിക്കുന്ന തരം ഒരു കാട്ടുമൃഗമല്ല. കെട്ടുകഥകളിൽ മാത്രമാണ് ആനയും സിംഹവും ഒക്കെ വനത്തിന്റെ ഏറ്റവും ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നത്. ഒരു സൂത്രൻ  ചിത്രകഥാ തമാശ മാത്രമാണത്. കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയ കഥ. 


ഋതുവാകൽ(puberty)  പൂർത്തിയാകുന്നതോടെയും സ്വന്തം ലൈംഗികചോദനകൾ തിരിച്ചറിയുന്നതോടെയും അരിക്കൊമ്പൻ വസിക്കുന്നയിടങ്ങൾ വ്യത്യസ്തമാണെന്ന് വ്യക്തി തിരിച്ചറിയുന്നു. ഈ  പുത്തൻ ജ്ഞാനം (eating of the fruit from tree of knowledge)   ഒരേ സമയം ആഹ്ലാദവും സംഘർഷവും വ്യക്തിക്കുള്ളിൽ സൃഷ്ടിക്കുന്നു.  ധാർമികതയും ആധുനികതയും ഉയർത്തിപ്പിടിക്കുന്ന മനസിന്റെ ഭാഗം (suprer-ego) കൊമ്പനെ ഉൾവനത്തിലേക്ക് അയക്കാൻ ആഗ്രഹിക്കുമ്പോഴും അത് കെട്ടുപൊട്ടിച്ച് ജനവാസപ്രദേശത്തേയ്ക്കെത്തി  റേഷനരിയിൽ കൈവെയ്ക്കുന്നു. സദാചാരത്തിന്റെ ഈ കെട്ടുപൊട്ടിക്കൽ ഭയപ്പെടുത്തുന്നത് പൊതുസമൂഹത്തെ മാത്രമല്ല , സ്റ്റേയ്റ്റിനെക്കൂടിയാണ്. സമൂഹത്തിന്റെ സംരക്ഷകരാണെന്ന സ്റ്റേയ്റ്റിന്റെ അവകാശവാദം നിലനിൽക്കേണ്ടതുണ്ടെങ്കിൽ അരിക്കൊമ്പനെ തളയ്ക്കേണ്ടതുണ്ട് എന്ന് സ്റ്റേയ്റ്റിന് നന്നായിട്ടറിയാം.
എന്നാൽ എത്ര തളച്ചാലും ആഹ്ലാദചിത്തം വീണ്ടും വീണ്ടും തലപൊക്കിയെത്തും എന്ന് ആധുനിക വിജ്ഞാനം മനുഷ്യയുക്തിയെ പഠിപ്പിച്ചിട്ടുണ്ട്. അവിടെയാണ് സ്റ്റേയ്റ്റിന് പാനോപ്ടിക്കോൺ അനുഗ്രഹമാകുന്നത്. അരിക്കൊമ്പനെ ഉൾക്കാട്ടിൽ പുനർവിന്യസിച്ചാൽ മാത്രം പോര,  അതിന് റേഡിയോ കോളർ ഘടിപ്പിക്കണം എന്നും യുക്തി മനസിലാക്കുന്നു. ഇരുപത്തിനാലു മണിക്കൂറും സർവൈലൻസിന് കീഴിൽ അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യമാഗ്രഹിച്ച് പുറത്തേക്കിറങ്ങുമെന്ന് സ്റ്റേയ്റ്റ് യാഥാർഥ്യബുദ്ധിയോടെ മനസിലാക്കിയിരിക്കുന്നു. നിർമിതബുദ്ധി ഉൽക്കൊള്ളുന്ന ട്രാഫിക് ക്യാമറകളും അരിക്കൊമ്പന്റെ കഴുത്തിൽ കിടക്കുന്ന റേഡിയോ കോളറും തമ്മിലുള്ള വ്യത്യാസം തീർത്തും സാങ്കേതികം മാത്രമാണെന്ന് സാരം (കോവിഡ് ലോക്ഡൗൺ കാലത്ത്   ഡ്രോൺ കാമറകൾ പിന്തുടർന്നപ്പോൾ മുണ്ടും തലയിൽക്കെട്ടി ഓടിയ മലയാളിയെ ഓർക്കാം )

 

യൂബർ ഓട്ടോ സമയത്ത് എത്താഞ്ഞത് കൊണ്ട് ട്രക്കിൽ ഉൾവനത്തിലേക്ക് സഞ്ചരിക്കേണ്ടി വന്ന അരിക്കൊമ്പൻ  (ചിത്രം : ബിബിസി)

 


കേരളത്തിൽ നിന്നും അകവനത്തിലേക്ക് കാടുകടത്തിയ കൊമ്പൻ തമിഴ്നാട് അതിർത്തി ഭേദിച്ച് ജനവാസപ്രദേശത്തെ ആക്രമിച്ചതായി തമിഴ് പത്രങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നു. പുനർവിന്യസിച്ച ഇടത്തിൽ നിന്നും വീണ്ടൂം മറ്റ് റേഷൻ കടകൾ അരിക്കൊമ്പൻ തേടിച്ചെല്ലില്ലേ എന്ന് കോടതിയും സർക്കാർ അഭിഭാഷകനോട് ന്യായമായിത്തന്നെ ആരാഞ്ഞിട്ടുണ്ട്. താനൊരു ഫെഡറലിസ്റ്റല്ല, മറിച്ച് നാഷ്നലിസ്റ്റാണ് എന്ന് തമിഴ്നാട് ഗ്രാമാക്രമണത്തിലൂടെ സംശയലേശമെന്യേ അരിക്കൊമ്പൻ വ്യക്തമായിരിക്കുന്നു. ആനയ്ക്കെന്ത് കേരള-തമിഴ്നാട് ബോർഡർ.
 റേഡിയോ കോളറുകളും കുങ്കിയാനകളും (സ്റ്റേയ്റ്റും മതബോധവും എന്ന് മാറ്റി വായിക്കാം ) എത്ര തളയ്ക്കാൻ  ശ്രമിച്ചാലും  മനുഷ്യന്റെ ലൈംഗികത റേഷനരി കിട്ടുന്നയിടങ്ങൾ തേടിപ്പോകുമെന്ന വാസ്തവം എല്ലാവരും തിരിച്ചറിയുന്നുണ്ട്. എങ്കിലും തളയ്ക്കാൻ  ശ്രമിക്കാതിരിക്കാൻ വയ്യ.  അരിക്കൊമ്പൻ ഓപ്പറേഷൻ ന്യൂസ് ചാനലുകൾ വമ്പൻ പ്രാധാന്യത്തോടെ ഇരുപത്തിനാല് മണിക്കൂർ ലൈവ് സംപ്രേഷണം ചെയ്യുന്നത് അത് കൊണ്ടാണ്.  ബിഗ് ബോസിലെ സ്വകാര്യകാമറകൾ ഒപ്പിയെടുക്കുന്ന സ്വകാര്യരംഗങ്ങളെയ്ക്കാളും വോയറിസ്റ്റിക് മൂല്യം ആനയെ തളയ്ക്കുന്ന ദൃശ്യങ്ങളിലുണ്ട്.   അത് കാണാനായി മലയാളികൾ ടിവിയ്ക്കും യൂട്യൂബിനും മുൻപിൽ അടയിരിക്കുന്നു. ഇതിനിടെ  അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മിലുള്ള സൗഹൃദം ഒരു ചാനൽ കണ്ടെത്തി പ്രേക്ഷകരെ അറിയിച്ചു. ചക്കക്കൊമ്പന് ചക്ക വലിച്ചിട്ട് കൊടുത്തിരുന്നത് അരിക്കൊമ്പനാണെന്നത് ഹൃദയഹാരിയായ ഒരു ന്യൂസാണ്. യേ ദോസ്തി ഹം നഹി തോഡേംഗെ. പക്ഷെ ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ചെറിഞ്ഞ് പേടിപ്പിച്ചോടിച്ച് അരിക്കൊമ്പനെ ഒറ്റപ്പെടുത്തിയാണ് അരിക്കൊമ്പനെ വനംവകുപ്പ്  കൂട്ടിലാക്കിയത്.  എന്തൊരു ക്രൂരതയാണെന്ന് ചിന്തിച്ച് നോക്കുക. സൗഹൃദം തേങ്ങാക്കൊലയാണെന്ന് കേരളത്തിൽ ആകെ വിശ്വസിക്കുന്നത് ശ്യാം പുഷ്കരൻ മാത്രമാണ്. ലാലേട്ടനും പ്രിയദർശനും ആന്റണി പെരുമ്പാവൂരുമടങ്ങുന്ന ഒരു തലമുറ മലയാളിയെ പഠിപ്പിച്ചിരിക്കുന്നത് സൗഹൃദം തേങ്ങാക്കൊലയല്ലെന്നാണ്. ചക്കക്കൊമ്പനിൽ നിന്നും തന്റെ പ്രണയിനിയാനകളിൽ നിന്നും അരിക്കൊമ്പനെ വേർപെടുത്തിയത് പരിപൂർണ വയലൻസാണ്.

അതേ സമയം വിഷയത്തിൽ സ്റ്റേയ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന വനം മന്ത്രി , വിഷയത്തിൽ പരമാവധി  സ്വകാര്യത പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.  സ്വകാര്യത ഈ വിഷയത്തിൽ പരമപ്രധാനമാണല്ലോ. പൊതുജനത്തിന്റെ സംരക്ഷണവും വന്യജീവിസംരക്ഷണവും ഒരു പോലെ പ്രധാനമാണെന്നാണ് മന്ത്രി പറഞ്ഞത്. സംഗതി ഒരു നൂല്പാലത്തിലൂടെയുള്ള യാത്രയാണ്. ഇത്തിരി അങ്ങോട്ട് പോയാൽ പൊതുജനവും ശകലം ഇങ്ങോട്ട് പോയാൽ വന്യമൃഗസ്നേഹികളും രണ്ടിനുമിടയിൽ ബാലൻസ് തെറ്റിയാൽ കോടതിയും  മന്ത്രിയുടെയും സർക്കാറിന്റെയും മുന്നണിയുടെയും പരിപ്പിളക്കും. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വരെ പതിവിന് വിരുദ്ധമായി ചില്ലപ്പോൾ യുക്തിഭദ്രമായി എന്തെങ്കിലും പറഞ്ഞ് കളയാൻ സാധ്യതയുണ്ട്. അങ്ങനെ എങ്ങാൻ സംഭവിച്ചാൽ പിന്നെ തീർന്നു എന്ന് കൂട്ടിയാൽ മതി.

ഫോറൻസിക് സർജൻ പായിച്ച അഞ്ച് മയക്കുവെടികൾക്കും അരിക്കൊമ്പന്റെ ശൗര്യം അടക്കാൻ സാധിച്ചില്ല എന്നാണ് ന്യൂസ് റിപ്പോർട്ടുകൾ പറഞ്ഞത്. കുങ്കിയാനകൾ വിരണ്ടുപോയി! എങ്ങനെ വിരണ്ട് പോകാതിരിക്കുമെന്നാണ്. നൂറ്റാണ്ടുകൾ കൊണ്ട് മെരുക്കിയെടുത്ത വൈകാരികതകളെയാണ് വാരിക്കുഴികളില്ലാതെ തളയ്ക്കാൻ ശ്രമിക്കുന്നത്. വെയ്ച്ച മയക്കുവെടികളൊന്നും ആനയുടെ ആരോഗ്യത്തെ ബാധിച്ചിട്ടില്ല എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചക്കുറവുണ്ട്. പ്രണയം അന്ധമാണെന്നൊക്കെ കവികൾ പലവട്ടം മനുഷ്യനെ ഓർമിപ്പിച്ചിരുന്നു എന്നത് മറക്കരുത്. അരിക്കൊമ്പന്റെ ഉള്ളിൽ  രാജമാണിക്യവും ലോർഡ് ബൈറണുമെല്ലാം കുടിയിരിക്കുന്നുണ്ട്. അതിനെ ദീർഘകാലത്തേയ്ക്ക് തളയ്ക്കാൻ ശ്രമിക്കുന്നത് അബദ്ധമാണെന്ന് മാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂ.

Monday, October 14, 2013

പുസ്തകം , പൂജ, ആയുധം ...

 എല്ലാ വര്‍ഷവും ശരാശരി  മലയാളിയുടെ യുക്തിചിന്തയോടുള്ള ഏറ്റവും വലിയ
വെല്ലുവിളി നടക്കുന്ന ദിവസങ്ങളാണ്‌ കഴിഞ്ഞു പോയത്. ഉല്‍സവദിനങ്ങളും
അനുഷ്ഠാനദിനങ്ങളും മറ്റനേകമുണ്ടെങ്കിലും ആരാധനയും ആരാധനാലയ സന്ദരശനങ്ങളും
പതിവു പോലെ നടക്കുമെങ്കിലും അതില്‍ നിന്നുമെല്ലാം വേറിട്ടു
നില്‍ക്കുന്നതാണ്  സരസ്വതീപൂജയും ആയുധപൂജയുമെന്ന്
നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നാലക്ഷരം പഠിച്ചാല്‍ നന്നാകാമെന്നോ
ഗുണമുണ്ടെന്നോ മലയാളിക്ക് വ്യക്തമായ ബോധമുണ്ട്. അതിനാല്‍ തന്നെ
വിദ്യയോട് അടങ്ങാത്ത ആഗ്രഹബഹുമാനങ്ങളുണ്ട്. സര്‍ക്കാര്‍/എയിഡഡ്
സ്കൂളുകളുടെ പടിക്കകത്ത് നേരിട്ട് പ്രവേശനമുള്ള റിച്വലുകളില്‍ ഒന്നു
കൂടിയാണ്‌ നവമി പൂജ.  അതേ പോലെ നൃത്തസംഗീത-സംഗീതോപകരണ വിദ്യാലയങ്ങളിലും
ഇതിനു പ്രാധാന്യമുള്ളത് കൊണ്ട്  യുവജനോല്‍സവം ഒബ്സെഷന്‍ ആയ സമൂഹത്തില്‍
ഏറെക്കുറെ എല്ലാ പേരും നേരിട്ട് പങ്കെടുക്കുന്ന ഒന്നു കൂടിയാകുന്നു ഇത്,
ജാതിമതഭേദമന്യേ.

അഗ്നോസ്റ്റിക്കുകള്‍ പോലും 'ഓ ഒന്നുമില്ലെങ്കിലും അക്ഷരത്തെ അല്ലേ
പൂജിക്കുന്നത്' എന്ന് എളുപ്പത്തില്‍ ഒഴിവു കഴിവു കണ്ടുപിടിക്കുന്ന
ആചാരങ്ങളിലൊന്നു കൂടിയാണിത്. സാമാന്യേന പുരോഗമനചിന്താഗതിയുള്ളവര്‍ കൂടി
വീണു പോകുന്ന ഏര്‍പ്പാട്.  പല വിധ സ്ഥാപനങ്ങള്‍ നടത്തുന്ന
എഴുത്തിനിരുത്തുല്‍സവങ്ങളില്‍ മടിയിലിരുത്തീയെശുതിക്കുന്ന പ്രഭൃതികളില്‍
പ്രശസ്തരെയും പ്രഗല്‍ഭരെയും പുരോഗമനവാദികളെയും എന്നു വേണ്ട  പ്രഖ്യാപിത
നിരീശ്വരവാദികളെ വരെ കണ്ടെന്നിരിക്കും

യുക്തിയെ കൈവിടാതെ കൊണ്ടു നടക്കാനാഗ്രഹിക്കുന്നവര്‍ പ്രത്യേകം
ചിന്തിക്കുക. പൂജിച്ചാലും ഇല്ലെങ്കിലും റിച്വലുകളില്‍ പങ്കെടുത്താലും
ഇല്ലെങ്കിലും വിദ്യ വരികയോ പോവുകയോ ഇല്ല. ഒരു തലമുറയുടെ വിദ്യാഭ്യാസ
സാധ്യതകളെ, അതിന്റെ നിലവാരത്തെ ആകെത്തുകയായി ബാധിക്കുന്ന ഘടകങ്ങള്‍ -
പരിസരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവൈലബളിറ്റി, സര്‍ക്കാര്റിന്റെ
വിദ്യാഭ്യാസനയങ്ങള്‍, അധ്യാപകരുടെ നിലവാരം, ഫീസ് മുതലായ സാമ്പത്തിക
പരിഗണനകള്‍ , സമൂഹത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടും നീതിബോധവും,
രക്ഷിതാക്കള്‍ എന്ന നിലയില്‍ ‍ ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടും
ഇടപെടലുകളും, വിദ്യാര്‍ത്ഥികളുടെ അര്‍പ്പണബോധവും ലക്ഷ്യബോധവും, വായനശാല
മുതലായവയുടെ സാന്നിദ്ധ്യം ഇവയൊക്കെയാണ്. ഇതൊക്കെ ഡിറ്റര്‍മിനിസ്റ്റിക്കായ
പരാമീറ്ററുകളാണ്. ഇവയെ ഗുണപരമായ രീതിയില്‍ മാറ്റിയെടുക്കുക
സാധ്യമാകുന്നത് രാഷ്ട്രീയവും സാമൂഹ്യവുമായ ചിന്തകളിലൂടെയും
പ്രവര്‍ത്തികളിലൂടെയുമാണ്.  ഇനി വ്യക്തിക്കു/കുടുംബത്തിനു സംഭവിക്കുന്ന
അപകടങ്ങള്‍ , ദുരനുഭവങ്ങള്‍ മുതലായവ വിദ്യാഭ്യാസത്തെ ബാധിക്കുന്ന
അണ്‍ഡിറ്റര്‍മിനിസ്റ്റിക് ആയ ഘടകങ്ങള്‍ പുസ്തകങ്ങള്‍ പൂജിക്കാന്‍
വെച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ച് മാറ്റം സംഭവിക്കാത്ത കാര്യവുമാണ്.
ഒരു പ്രത്യേക ദിവസം  പ്രഗല്‍ഭന്റെ മടിയിലിരുത്തി എഴുതിത്തുടങ്ങിയത്
കൊണ്ട് മാത്രം  ഒരു കുട്ടിയുടെ വിദ്യാസമ്പന്നത കൂടാനോ കുറയാനോ
പോകുന്നില്ല.

അല്ലെങ്കില്‍ തന്നെ പുസ്തകങ്ങളെ സാമാന്യേന അങ്ങനെ പൂജിക്കാന്‍ മാത്രമായി
ഒന്നുമില്ല. എനി ബുക് ഈസ് ഏസ് ഗുഡ് ഏസ് ഇറ്റ്സ് കണ്ടന്റ്സ്‌.
ഉള്ളടക്കത്തിന്റെ മേന്മയേ പുസ്തകത്തിനുമുള്ളൂ. നല്ല കണ്ടന്റുള്ള
പുസ്തകത്തോട് ചെയ്യാനുള്ള പൂജ അത് വായിക്കുക എന്നത് മാത്രമാണ്.
 മേല്‍പറഞ്ഞ വസ്തുതകളൊക്കെ പണിയായുധങ്ങള്‍ക്കും ബാധകമാണ്. മണ്‍‌വെട്ടി
മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള തൊഴിലായുധങ്ങളും ചെണ്ട മുതല്‍ കീബോഡ്
വരെയുള്ള സംഗീതോപകരണങ്ങളും അത് ഡിസൈന്‍ ചെയ്ത രീതിയില്‍
പ്രവര്‍ത്തിച്ചോളും. മെയിന്റനന്‍സ് ഇടക്കിടെ നല്ലതാണ്‌.അതിനു പക്ഷേ
തീര്‍ത്തും ഭൗതികമായ ഇടപെടലുകള്‍ മാത്രം മതി.

വ്യക്തികള്‍ക്ക് ഇടക്കിടെ തൊഴിലില്‍ നിന്നും പഠിത്തത്തില്‍ നിന്നും ഒരു
ചെറു ബ്രേക്ക് എടുത്ത് വീണ്ടും ഒന്നേന്ന് തുടങ്ങാന്‍ ആഗ്രഹം തോന്നുന്നത്
സ്വാഭാവികമാണ്‌. അത് അവനന്വനു വേണ്ടപ്പോള്‍ സാഹചര്യത്തിനനുസരിച്ച്
അവനന്വന്‍ തീരുമാനിച്ച് ചെയ്യേണ്ടതാണ്‌. അല്ലാതെ അതിനു  ഒരു മാസ്
ഹിസ്റ്റീരിയയുടെ ആവശ്യമില്ല.

യുക്തി പുലരട്ടെ.

Friday, September 20, 2013

ഉമ്പര്‍ട്ടോ എക്കോയുടെ കൊമ്പനാനകള്‍

ബിബിലിയോഫൈലുകളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത് എന്നത് കൊണ്ട് തന്നെ ഉണ്ണി.ആര്‍ എഴുതിയ 'എന്റെയാണെന്റെയാണീക്കൊമ്പനാനകള്‍' എന്ന കഥയും  ബി.മുരളിയുടെ 'ഉമ്പര്‍ട്ടോ എക്കോ' എന്ന കഥയും  ചേര്‍ത്തുനിര്‍ത്തി വായനകള്‍ സാധ്യമാണ്. 

കൊമ്പനാനകളിലെ പ്രഭാകരനും പുസ്തകങ്ങളുമായുള്ള ബന്ധം  അരുമമൃഗവും  ഉടമസ്ഥനും  തമ്മിലുള്ളതിനു സമാനമാകുന്നുണ്ട്. അതിനാല്‍ തന്നെ വായനക്കാരന്റെ മനസില്‍ 'ശബ്ദിക്കുന്ന കലപ്പ' ഓര്‍മയിലെത്തുകയും  ചെയ്യും. എന്നാല്‍ പൊന്‍കുന്നം  വര്‍ ക്കിയുടെ കഥാപാത്രം  ഗതികേടുകൊണ്ട് കാളയെ വില്‍ക്കേണ്ടി വരുന്ന അതിസാധാരണക്കാരനാവുമ്പോള്‍, ഉണ്ണി.ആറിന്റെ കഥയില്‍ പ്രഭാകരന്റെ മൃഗത്തിനു പ്രൗഢഗംഭീരനായ ഒരു കൊമ്പനാനയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്. പ്രഭാകരന്റെ (അധികാര) നഷ്ടം സ്വന്തം  ഇഷ്ടപ്രകാരമാണ് ഉണ്ടാകുന്നത്.  കേരളത്തിന്റെ സാമൂഹ്യപരിസരത്തില്‍  കൊമ്പനാന എന്ന രൂപകം  തീര്ക്കുന്ന സാംസ്കാരികസംജ്ഞ എന്ത് എന്ന്   പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്.

ഏത് തരത്തിലുള്ള അറിവും   അധികാരത്തെ സൃഷ്ടിക്കുന്നുണ്ട് എന്നിരിക്കെ, ഉമ്പര്‍ട്ടോ എക്കോയിലെ രാമകൃഷ്ണന് തന്റെ വായനാശീലമാണ് അധികാരിയുടെ സ്ഥാനം  നല്‍കുന്നത്. തന്റെ അറിവധികാരത്തെ കാമുകിയായ സുജാതയുടെ മനസും  ശരീരവും  കീഴടക്കാനുള്ള ഒരു ഉപാധിയായി  രാമകൃഷ്ണന്റെ അബോധമനസ്സ് മാറ്റുന്നു. അതില്‍ ഏറെക്കുറെ അയാള്‍ വിജയിക്കുകയും  ചെയ്യുന്നുണ്ട്. എന്നാല്‍ അറിവിന്റെ സ്വതന്ത്ര്യമായ മേഖലകളിലൂടെ സ്വന്തമായി സഞ്ചരിക്കാന്‍ സുജാതയ്ക്ക് ഇടം  ലഭിക്കുന്നതിലൂടെ രാമകൃഷ്ണനു അവള്‍ക്ക്` മേലുള്ള അധികാരതീവ്രത നഷ്ടപ്പെടുകയാണ്. ഈ വാചകം  ശ്രദ്ധിക്കുക. 

ബാര്‍ത്തിന്റെ അടുത്തേക്ക് പോയ വഴി, സുജാതയുടെ സല്വാറിന്റെ ഷാളിലുടക്കി ഒരു  സിഡ്നി ഷെല്‍ഡന്‍ താഴെ വീണു. പുച്ഛത്തോടെ അവള്‍ അതിനെ അവഗണിച്ചു. അതിന്റെ പൊരുള്‍ അറിയാതെ, രാമകൃഷ്ടന്‍ പുസ്തകമെടുത്ത് തട്ടിലേക്ക് തിരിച്ചു വെയ്ക്കാന്‍ ഒരുമ്പടവേ, സുജാത രൂക്ഷമായി അവനെ നോക്കി. സിഡ്നി ഷെല്‍ഡന്‍ വീണ്ടും  താഴെ വീണു. 

വേറൊരിടത്ത് സുജാതയില്‍ നിന്നും  താല്കാലികമായി രക്ഷപ്പെടാന്‍ വേണ്ടി അല്ത്തൂസറിനെ ക്വാട്ട് ചെയ്യാന്‍ തുടങ്ങുന്ന രാമകൃഷ്ണനോട് അവള്‍  പ്രതികരിക്കുന്നത് എങ്ങിനെയെന്ന് ശ്രദ്ധേയമാണ്. 

"സുജാത, അല്ത്തൂസറിന്റെ പുതിയ ഇടതുപക്ഷചിന്താപദ്ധതിയും  സാഹിത്യവും  ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതല്ലേ?"
സുജാത ഉറക്കെ പൊട്ടിച്ചിരിച്ചപ്പോള്‍ , മുന്‍പില്‍ നടന്ന വയസ്സനും  രണ്ട് പെണ്ണുങ്ങളും  തിരിഞ്ഞ് നോക്കി. രാമകൃഷ്ണന്‍ അമ്പരന്ന് സുജാതയെ നോക്കി. അവള്‍ ചിരി നിര്‍ത്താതെ പറഞ്ഞു : "ഞാനിപ്പോള്‍ ഓര്‍ക്കുന്നത് ആരോ പറഞ്ഞ ആ വാചകമാണ്. മലയാളത്തിന്റെ റോഡ് സൈഡുകളില്‍ നിന്ന് അല്ത്തൂസര്‍ കൂകുന്നു."

ഒടുവില്‍ സുജാതയെ നഷ്ടപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുന്ന രാമകൃഷ്ണന്‍ കണ്ണശ്ശരാമായണം  വായനയിലേക്ക് തിരിച്ചു പോകുകയാണ്. രാമയാണം  കഥയിലെ കാമനാധികാരചിഹ്നങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ടെന്ന് കഥയെ വിശകലനം ചെയ്യവേ വി.സി്.ഹാരിസ് ചൂണ്ടിക്കാട്ടുന്നു. 

Thursday, September 5, 2013

Taleb and his Swan


So I wanted to read Taleb for long. I had read a few reviews, heard the name a few times here and there and have seen his books in display at all books stores. Antifragile was the first one that caught my attention, thanks to some online review. When I checked the price during next visit to a book store, I found the book somewhat costly. 800+ bucks for something unknown is terrifying. Spending some 200-300+ for an unfamiliar, unread-before-author is OK, but when that rupee figure tends to reach the 1000 mark that's scary. And the new market condition and rupee fall doesn't help the cause either.

Then I saw the paperback edition of Black Swan priced at 30% discount in FlipKart. Not bad I thought. Its below Rs. 300 now. And Black Swan is considered to be the masterpiece of Taleb. Why not start with it then? So I bought it.

Waiting for the book you have ordered is one of the greatest pleasures that online shopping has brought in our lives. There's an expectation, some anxiety, curiosity and even some imaginative thinking about how the books is going to be.

Once I got the book in my hands, as I always do when I get a new book to read, I scanned the barcode in my android using the GoodReads application. Of late I've started keeping a log of books I have read and planning to read in goodreads. Thanks to technology even a lazy person like me can keep a log easily and without spending much time. 

When I scanned the code the goodreads page for 'Black Swan' appeared. And then I saw the rating given by Adwaith as 3 out of 5. "Not cool" I thought. Adwaith is certainly amongst the reliable when it comes to books/reading/political  views/ideas and philosophy etc. So that was my first clue about the book.

I just glanced at the black covered thing. Covers were crowded with opinions from celebrity writers, thinkers, quotes from news paper reviews... Phew... and then I saw in back cover Nial Ferguson praising the book as 'top class' or something like that. That should have been my second clue. Come on its Nial Ferguson! I have ROTFL'd at many of the foolish remarks that he made in his book 'Civilization - West and the Rest'. And not to forget his infamous spat with Pankaj Sharma, historian and author. If Ferguson praises a book there should be definitely something wrong with it.

Anyway bottom line is that I am yet to finish the book. And it seems like its going to take eons for me to finish it. The intention of this note is not to reject Taleb as a thinker or his idea of Black Swan. It is a genuine idea and deserves some attention. But the book as a whole is boring. That best describes it in one word. Author is stretching a simple and single idea too much so that it gets difficult to turn pages after few chapters. Repetition is bad. To add more pain to it, Taleb is either confused or deliberately dressing up old ideas such as 80-20 rule about wealth with new terminologies and jargons and try to present it as a fresh idea. Not cool Taleb, not cool.

I remember Adwaith telling me that Taleb is a great thinker and I tend to agree with him, but may not agree that he is a good writer. This whole best selling saga is surprising about the book. One may even wish if the thinker used a  ghost writer. Or fetch a co-author from that hyped journalist class. Or at least employ someone to  edit the entire thing to make it readable.

OK so now I am all the more doubtful about spending 800 + bucks for Antifragile. Anyone has a copy to lend for free?

For people interested


Thursday, November 15, 2012

അയാളെന്ന പ്രേക്ഷകനും ലാല്‍ജോസും തമ്മില്‍ - അഥവാ കളങ്കങ്ങള്‍ പേറുന്ന സൈബര്‍ സിനിമാസ്വാദനങ്ങള്‍




നിഷ്കളങ്കതയെക്കുറിച്ചാണ് ലാല്‍ജോസ് സംസാരിക്കുന്നത്. പാപം  ചെയ്യാത്തവരുടേതായ  ഒരു ലോകത്തെ വിഭാവനം  ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും  ഉണ്ടായിരിക്കണം.  മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം   സൈബര്‍ ലോകത്തില്‍ ഇതിനോടകം  തന്നെ ആവശ്യത്തിനു ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം  ഉത്തരം  റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും   സമ്പൂര്‍ണവും  ആയി നല്‍കിയിട്ടുണ്ട്.  അതിനാല്‍ ലാല്‍ജോസിനു കൂടുതല്‍ മറുപടി എഴുതാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പകരം  പ്രശ്നം, അങ്ങനെയൊന്നുണ്ടെങ്കില്‍, അത് എവിടെ നിന്നുല്‍ഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ചിന്ത.

അതിനായി അധികാരം  സൃഷ്ടിക്കുന്ന സാമൂഹ്യപരിസരത്തെ മുന്‍നിര്‍ത്തി വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്. സിനിമ നിര്‍മ്മിക്കുന്നയാളും  അതാസ്വദിക്കുന്നയാളും  തമ്മിലൊരു പ്രശ്നം (conflict ) നിലനില്‍ക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് ഘടകങ്ങള്‍ക്കിടയില്‍ ഏതു തരത്തില്‍ ഉരുവാകുന്നു?

വ്യക്തികളോ ആശയങ്ങളോ സമൂഹമോ സെക്ടുകളോ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അധികാര കേന്ദ്രീകരണങ്ങളെക്കുറിച്ച്  ഫൂക്കോയെ, ഗ്രാംഷിയെപ്പോലെ ഉള്ളവര്‍ ഏറെ ഗഹനമായി മുന്നേ തന്ന പറഞ്ഞിരിക്കുന്നു.  ഏറ്റവുമടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുവില്‍ , വിജയ് നാഗസ്വാമി തന്റെ പംക്തിയില്‍ ഈ വിഷയം  കൈകാര്യം  ചെയ്യുന്നതില്‍ നിന്നും  ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു.


"Looking around, one can see that in most dyadic relationships (those involving two people), there is the tacit, often explicit, assumption, that one of the two has a casting vote. Whether between parent and child, man and woman, boss and subordinate, teacher and student, sibling and sibling, friend and friend or service provider and service recipient, most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. The most serene relationships are those in which the power structure is accepted unquestioningly by both partners in the dyad, and both can therefore be relatively true to their respective selves and each other within the framework of this acceptance."

നമ്മുടെ രാജ്യത്തെ മാത്രം  ഉദാഹരണമായി എടുത്താല്‍, ചില സവിശേഷ ബന്ധങ്ങളില്‍ , ഒരാളുടെ മേല്‍ക്കോയ്മയെ ചോദ്യം  ചെയ്യാനാവാത്ത വിധം  സമൂഹം  അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്  ഗുരു എപ്പോഴും  ശരിയാണ് (ഗുരു-ശിഷ്യ). അച്ചനമ്മമാര്‍ എപ്പോഴും  ശരിയാണ് (മാതാപിതാക്കള്‍ - കുട്ടികള്). പ്രായത്തില്‍ മൂത്തയാള്‍ എപ്പോഴും  ശരിയാണ് ( മുതിര്‍ന്നവര്‍ - ചെറുപ്പക്കാര്‍).

നിലവിലെ  സിനിമാപ്രവര്‍ത്തകരും  പ്രേക്ഷകരും  തമ്മില്‍, അധികാരം  കൃത്യമായും  നിര്‍വചിക്കപ്പെട്ട ദ്വന്ദസ്വഭാവമുള്ള ഒരു ബന്ധത്തെ ലാല്‍ജോസ്  ഇത്തരത്തില്‍ മനസില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്ന് കരുതാവുന്നതാണ്.

വിജയ് നാഗസ്വാമിയുടെ ഉദ്ധരിണിയിലെ ഈ ഭാഗം  ശ്രദ്ധിക്കുക.

"most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. "

 താന്‍ മനസില്‍ കൊണ്ടുനടക്കുന്ന അധികാരസങ്കല്‍പത്തിനു ഒരു വെല്ലുവിളി നേരിടുന്നതായി ലാല്‍ജോസ്  കരുതുന്നുണ്ടാകണം.  സൈബര്‍സ്പേസാണ് അതിനു പ്രധാനകാരണമായി ലാല്‍ജോസ് കണ്ടെത്തിയിരിക്കുന്നത്.   അതെന്തുകൊണ്ടാകും?

ഒന്നു കൂടെ ദ ഹിന്ദുവിലേക്ക് തിരിച്ച് പോകാ. കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച Crime and punishment in cyber world എന്ന പുസ്തകനിരൂപണത്തില്‍ നിന്നും 

In the network society, the Internet-connected world that sociologist Manuel Castells explores in his writings, people exchange millions of messages in real time. They live in an age of ‘mass self-communication’, and governments are at a disadvantage because people ignore authority and create meanings about their world with a sense of independence. “Mass self-communication provides the technological platform for the construction of the autonomy of the social actor, be it individual or collective, vis-à-vis the institutions of society,” Professor Castells, author of The Internet Galaxy, said recently in the aftermath of the uprising against authoritarian governments and unjust economic policies in many countries.

വ്യവസ്ഥാപിത സിനിമവ്യവസായം , പ്രേക്ഷകന്‍,  നിലവിലെ അധികാരഘടന,  സൈബറിടങ്ങളിലെ 'സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം' എന്നിവ ചേര്‍ത്ത് വായിച്ചാല്‍ ലാല്‍ജോസിന്റെ അസംതൃപ്തിയുടെ മൂലകാരണം   കണ്ടെത്താന്‍ സാധിക്കുന്നതേയുള്ളൂ.

ലാല്‍ജോസിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കാം. 

ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലായിരുന്നതിനാല്‍ അന്ന് അതാരുമറിഞ്ഞില്ല.

കോപ്പിയടിക്കുന്നോ എന്നതല്ല, അത് പ്രേക്ഷകന്‍ അറിയാന്‍ പാടില്ല എന്നാതാണ് ലാല്‍ജോസിന്റെ നിര്‍ബന്ധങ്ങളിലൊന്നു. അറിവില്ലാത്ത ഒരു പ്രേക്ഷകനെ, അഥവാ അറിവില്ലായ്മയിലൂടെ  അധികാരത്തെ അഡ്രസ് ചെയ്യാന്‍ പ്രാപ്തനല്ലാത്ത ഒരു പ്രേക്ഷകനെ ലാല്‍ജോസ് എല്ലാക്കാലത്തേക്കും  ആഗ്രഹിക്കുകയാണ്.  ആഗ്രഹങ്ങള്‍ക്ക് അല്ലെങ്കിലും  പരിധികള്‍ ഇല്ലല്ലോ.

Thursday, September 8, 2011

ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍

ഓണാഘോഷവും കേരളവും:

അപ്പോ ഓണം ആഘോഷിക്കണോ വേണ്ടയോ, ഓണം അവര്‍ണാഘോഷമാണോ സവര്‍ണാഘോഷമാണോ, മഹാബലി ദ്രാവിഡരാജാവായിരുന്നോ ചേരമാന്‍ പെരുമാളായിരുന്നോ, ഓണാഘോഷത്തെ സാവര്‍ണ്യത്തിനു വിട്ടുകൊടുക്കണോ, ഓണം കാര്‍ഷികാഘോഷമാണോ, ഓണം ഇന്ന് വിപണിയുടെ ആഘോഷമാണോ ഇതൊക്കെയാണ് വിഷയം അല്ലേ?

 എന്റെ വക പത്തു പൈസകള്‍.

മഹാബലി മിത്തും പരശുരാമന്‍ മഴുവെറിഞ്ഞ മിത്തും മിത്ത് മാത്രമാണെന്ന് കൊച്ചുപിള്ളേര്‍ക്കു പോലും അറിയാമായിരിക്കുമെങ്കിലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.

മഹാബലിയുടെ വര്‍ണം:

1. ഓണത്തെ ഈ പ്രദേശത്തോട്ട് പിന്നീടെത്തിയ ബ്രാഹ്മണമതം ഏറ്റെടുത്തു തൃക്കാക്കരയപ്പനെ പൂജിക്കാന്‍ വിധിയുണ്ടാക്കിയത് പോലെ തന്നെ ബ്രാഹ്മണമതം കൊണ്ടുവന്ന മിത്തായിരിക്കണം മഹാബലി എന്ന രാജാവും എന്ന് ചിന്തിക്കുവാനേ ന്യായമുള്ളൂ.

2. കേരളത്തിന്റെ ചരിത്രവും ജിയോഗ്രഫിക്കല്‍ പ്രത്യേകതകളും പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഏറെ പണ്ട് ഈ പ്രദേശത്തെ ഒന്നാകെ(ഏറെക്കുറേ എങ്കിലും ) ഭരിച്ചിരുന്ന ഒരു രാജഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല എന്നു തന്നെയാണ്.

3. ഇങ്ങോട്ട് കുടിയേറിയ ബ്രാഹ്മണര്‍  ഇവിടത്തെ സുബ്രഹ്മണ്യന്‍, അയപ്പന്‍ മുതലായ ദ്രാവിഡദൈവങ്ങളെ ആര്യദൈവത്തിന്റെ കുടുംബക്കാര്‍ ആക്കി മാറ്റിയതു പോലെ ഇവിടത്തെ മഹാബലിയെ ഹിന്ദു പുരാണത്തിന്റെ ഭാഗമാക്കി എന്നൊരു വാദവുമുണ്ട്. അത് ശരിയാകാന്‍ സാധ്യത  തീരെയില്ല. മഹാബലിയെന്ന കഥാപാത്രവും  വാമനനോടൊപ്പം  ഈ പ്രദേശത്തെ ചരിത്രത്തിലേക്ക് പിന്നീട് പ്ലാന്റ് ചെയ്തതായിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത.

സമത്വസുന്ദരധനികഭൂതകാലം :
1. മറ്റൊരു മിത്ത് തന്നെ ആവാനേ വഴിയുള്ളൂ. അറിവിനെപ്പോലെ തന്നെ കാലഘട്ടത്തിലൂടെ അക്യുമുലേറ്റ് ചെയ്ത് വന്ന മൂല്യങ്ങളാണ് മനുഷ്യന്റെ ജനാധിപത്യബോധവും, സമത്വചിന്തകളും, നീതിബോധവും മറ്റും.

2. സത്യയുഗത്തില്‍ ശാന്തി വിളയാടിയിരുന്നു എന്ന മിത്തിനു തുല്യമാണ് കേരളം ഉള്‍പ്പെട്ട പ്രദേശത്ത് പണ്ട്‌ സമത്വവും നീതിയും വിളയാടിയിരുന്നു എന്ന ഐതിഹ്യം. അങ്ങേയറ്റം പ്രാകൃതമായ നിയമങ്ങളും രീതികളും ഒക്കെത്തന്നെയായിരുന്നു മറ്റേതു പ്രദേശവും പോലെ ഇവിടെയും എന്ന് കാണാവുന്നതാണ്.

3. ഒരു ധനിക കാര്‍ഷികസംസ്കാരസമ്പന്നമായ ഭൂതകാലം പതിനെട്ടോ പതിനേഴോ നൂറ്റാണ്ടിനു മുന്‍പ് ഇവിടെ നിലനിന്നിരുന്നു എന്നത് ശുദ്ധമായ അന്ധവിശ്വാസമാണ്.

4. ലാന്‍ഡ് റീഫോമഷേനു ശേഷം കൃഷി അതിനു താല്‍പര്യമില്ലാത്തവന്റെ കൈകളിലെത്തി അങ്ങനെ കൃഷി നശിച്ചു, ലാഭകരമല്ലാതെയായി തുടങ്ങിയ വാദങ്ങള്‍ പോലെ അടിസ്ഥാനരഹിതമാണ് ഇതും.

5. കേരളത്തിലെ തെങ്ങുകൃഷിയുടെയും നെല്‍കൃഷിയുടെയും ചരിത്രം താരതമ്യേന സമീപഭൂതകാലത്താണ് തുടങ്ങുന്നത്.

6. ലാഭകരമായ രീതിയില്‍ നെല്‍കൃഷി നടത്താന്‍ വേണ്ട കൃത്രിമജലസേചനസൗകര്യമോ , വളമുപയോഗിച്ച് കൃഷിസ്ഥലം പുഷ്ടിപ്പെടുത്താന്‍ ഉള്ള മാര്‍ഗമോ‌, മൃഗങ്ങളുടെ അധ്വാനം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയോ ഒന്നും പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിലില്ലായിരുന്നു എന്ന് കാണാം.

7. കൃഷിക്കു വേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇതര ഭാരതീയനാടുകളുമായി നൂറ്റാണ്ടുകള്‍ പിന്നിലായിരുന്നു കേരളം എന്നും പരിശോധനയില്‍ തെളിയും.

8. നമ്മുടെ സംസ്കാരത്തെ സൂക്ഷിക്കാന്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നാം ഹൈസ്കൂളില്‍ പഠിച്ച സഹ്യപര്‍വത നിരതന്നെയാവണം ഇതരപ്രദേശത്തു നിന്നും സാങ്കേതികവിദ്യകളെ ഇങ്ങെത്തുന്നതില്‍ നിന്നും തടഞ്ഞത്.

9. ഉന്നതമായ ഒരു സംസ്കാരം ഡെവലപ് ചെയ്യാനും നിലനിര്‍ത്താനും സാധ്യമാവേണമെങ്കില്‍ അത്യാവശ്യം വേണ്ട 'Food Surplus' ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

10. നെല്‍കൃഷിയില്‍ നിന്നും ഉണ്ടായ ഭക്ഷണം കൃഷിയിടങ്ങളില്‍ പണിയെടുത്ത അവര്‍ണരെ മുക്കാല്‍പ്പട്ടിണിയിലും വരേണ്യരെ അര്‍ദ്ധപട്ടിണിയിലും കൊല്ലാതെ ജീവിപ്പിച്ചു പോന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

11. പറമ്പിലും മറ്റും അവിടിവിടെയായി വളരുകയും വിളയുകയും ചെയ്ത തെങ്ങ്, പ്ലാവ്, മാവ്, ചേന, ചേമ്പ് മുതലായവയൊക്കെയാണ് ഇപ്രദേശത്തുകാരെ മുഴുപ്പട്ടിണിയില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടാവുക.

12. മണ്‍സൂണുമായുള്ള കേരളത്തിലെ ഭക്ഷണത്തിന്റെ ചരിത്രം അഭേദ്യകരമാം വണ്ണം പരസ്പരബന്ധിതമാണ്.

13. കാലാവസ്ഥയ്ക്കനുസൃതമായി കിട്ടുന്ന ഭക്ഷണമാണ് ജീവന്‍ എന്നതിനാല്‍, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കേരളീയരുടെ തനത് ആഘോഷങ്ങളായി മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ ഓണം കേരളത്തിന്റെ പ്രാദേശിക ഉല്‍സവം തന്നെയായിരിക്കണം. വളരെപ്പണ്ടു കാലം മുതല്‍ക്കേ‌ ഓണം ആഘോഷിച്ചുമിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്‌ താനും.

ഓണം എങ്ങനെ ആഘോഷിക്കണം/ആഘോഷിക്കപ്പെട്ടു?

1. ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ എന്ന് പാഠത്തില്‍ നാം പഠിച്ച ഓണാഘോഷങ്ങളില്‍ മിക്കതും സമീപഭൂതകാലനിര്‍മ്മിതികള്‍ ആവാനേ തരമുള്ളൂ.


2. രാവിലെ എഴുന്നേറ്റ് രംഗ ബിരംഗേ കപ്പടേ ഉടുക്കാനുള്ള വഹയൊന്നും ഇവിടത്തെ രാജാക്കന്‍മാര്ക്ക് പോലും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. [അതിനുള്ള സാങ്കേതികവിദ്യ തീരേ നഹിം നഹിം ].

3. സെറ്റുസാരിയുമുടുത്ത് തിരുവാതിര കളിക്കുന്ന യുവതികള്‍ കേരളത്തിലെ തനതുകാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ നിവര്‍ത്തിയില്ല. സാരി തന്നെ കേരളത്തില്‍ എത്തിയിട്ട് ഏറെക്കാലമായില്ല.

4. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ പലതും അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു.

5. ഓണത്തല്ലെന്ന് സുപരിചിതമായ ഓണക്കളി ധാരാളം മനുഷ്യക്കുരുതികള്‍ക്ക് വഴി വെയ്ക്കുന്ന തരം ആയുധം ഉപയോഗിച്ചുള്ള പട തന്നെയായിരുന്നു. വിനോദത്തിനായി അങ്ങോട്ടുമിങ്ങോട്ടും കൊന്ന ചരിത്രവും ഓണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം. സമത്വസുന്ദരഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ പറ്റിയ ആഘോഷരീതികള്‍ തന്നെ!

6. കിട്ടുന്ന തേങ്ങയും മാങ്ങയും ഇച്ചിരി മീനും പശുവിറച്ചിയും ഒക്കെ കഴിച്ചു ജീവിച്ച ഒരു ജനത വെജിറ്റേറിയന്‍ സദ്യ ഓണത്തിനൊരുക്കി എന്നത് പുളുവാകാനേ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ അതിനു നെല്ലെവിടെ? പില്‍ക്കാലത്ത് വല്ല രാജകുടുംബമോ, ഇല്ലങ്ങളിലോ, കാശുള്ള നായര്‍ത്തറവാറുകളിലോ [ which was of course a rarity] സദ്യയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലായി. 

7. ഓണാഘോഷത്തെ സവര്‍ണതയ്ക്ക് വിട്ടുകൊടുക്കരുത് എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.

8. സാരിയും ഡബിള്‍ മുണ്ടൂമുടുത്താല്‍ ട്രഡീഷനല്‍ ഡ്രസ്സിട്ട ആഘോഷമാകാന്‍ അത് കൊണ്ട് തന്നെ തീരെ തരമില്ല. ട്രഡീഷനല്‍ ഡ്രസ്സിന്റെ പിറകെ പോയാല്‍ മുക്കാലും നഗ്നരാവാനേ പറ്റുകയുള്ളൂ. ഡ്രസ്സൊക്കെ അവനവനിഷ്ടമുള്ളതും സൗകര്യമുള്ളതും ആകുന്നത് കൊണ്ട് ഓണത്തിന്റെ മാഹാത്മ്യം കുറയാനോ കൂടാനോ ഒന്നും തരമില്ല.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓണാഘോഷം മലയാളികളില്‍ പലരുടെയും റൊട്ടീന്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിനവധി ഉള്ളത് കാരണം നാട്ടില്‍ പോക്ക്, ഒത്തു കൂടല്‍, ഒരുമിച്ചുള്ള കുക്കിങ്ങ്, വിപണിയില്‍ മറ്റു സമയത്തെ അപേക്ഷിച്ച് വിലക്കുറവുണ്ടാകുമെന്ന കാരണത്താല്‍ ഷോപ്പിങ്ങ് ഈ സമയത്തേക്ക് മാറ്റിവെക്കല്‍, പ്രാദേശികമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അത് വിറ്റഴിക്കാന്‍ ഉള്ള സമയം എറ്റ്സട്രാ എറ്റ്സട്രാ.. അതൊക്കെ അതിന്റെ വഴിക്കു തന്നെ അങ്ങനെ പോക്കോട്ടേ.

എന്നു കരുതി മലയാളികള്‍ മുഴുവന്‍ - എല്ല മതത്തിലും വിശ്വാസത്തിലും ഉള്ളവര്‍ - സെറ്റ് സാരിയും കസവുമുണ്ടുമുടുത്ത് തിരുവാതിര കളിച്ചും വെജിറ്റേറിയന്‍ ഓണസ്സദ്യ ഉണ്ടും 'നാളികേരത്തിന്റെ നാട്ടില്‍' പാട്ടു പാടിയും ഓണമാഘോഷിച്ചില്ലെങ്കില്‍ മലയാളിയാവില്ല, സെക്യുലര്‍ ആവില്ല, ദേശസ്നേഹി ആവില്ല എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധതോന്ന്യാസമാണ് .

ഈ തിരുവോണത്തിന്റന്ന് പുതുതായി വാങ്ങിയ ലോക്കല്‍ മേഡ് കാപ്രീസും ഇട്ട് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് ഓണമാഘോഷിക്കാന്‍ ആണ് എന്റെ തീരുമാനം ;)

അപ്പോ ഷാപ്പീ പോണം, അല്ല ഹാപ്പി ഓണം റ്റു ഓള്‍

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.