ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍

ഓണാഘോഷവും കേരളവും:

അപ്പോ ഓണം ആഘോഷിക്കണോ വേണ്ടയോ, ഓണം അവര്‍ണാഘോഷമാണോ സവര്‍ണാഘോഷമാണോ, മഹാബലി ദ്രാവിഡരാജാവായിരുന്നോ ചേരമാന്‍ പെരുമാളായിരുന്നോ, ഓണാഘോഷത്തെ സാവര്‍ണ്യത്തിനു വിട്ടുകൊടുക്കണോ, ഓണം കാര്‍ഷികാഘോഷമാണോ, ഓണം ഇന്ന് വിപണിയുടെ ആഘോഷമാണോ ഇതൊക്കെയാണ് വിഷയം അല്ലേ?

 എന്റെ വക പത്തു പൈസകള്‍.

മഹാബലി മിത്തും പരശുരാമന്‍ മഴുവെറിഞ്ഞ മിത്തും മിത്ത് മാത്രമാണെന്ന് കൊച്ചുപിള്ളേര്‍ക്കു പോലും അറിയാമായിരിക്കുമെങ്കിലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.

മഹാബലിയുടെ വര്‍ണം:

1. ഓണത്തെ ഈ പ്രദേശത്തോട്ട് പിന്നീടെത്തിയ ബ്രാഹ്മണമതം ഏറ്റെടുത്തു തൃക്കാക്കരയപ്പനെ പൂജിക്കാന്‍ വിധിയുണ്ടാക്കിയത് പോലെ തന്നെ ബ്രാഹ്മണമതം കൊണ്ടുവന്ന മിത്തായിരിക്കണം മഹാബലി എന്ന രാജാവും എന്ന് ചിന്തിക്കുവാനേ ന്യായമുള്ളൂ.

2. കേരളത്തിന്റെ ചരിത്രവും ജിയോഗ്രഫിക്കല്‍ പ്രത്യേകതകളും പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഏറെ പണ്ട് ഈ പ്രദേശത്തെ ഒന്നാകെ(ഏറെക്കുറേ എങ്കിലും ) ഭരിച്ചിരുന്ന ഒരു രാജഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല എന്നു തന്നെയാണ്.

3. ഇങ്ങോട്ട് കുടിയേറിയ ബ്രാഹ്മണര്‍  ഇവിടത്തെ സുബ്രഹ്മണ്യന്‍, അയപ്പന്‍ മുതലായ ദ്രാവിഡദൈവങ്ങളെ ആര്യദൈവത്തിന്റെ കുടുംബക്കാര്‍ ആക്കി മാറ്റിയതു പോലെ ഇവിടത്തെ മഹാബലിയെ ഹിന്ദു പുരാണത്തിന്റെ ഭാഗമാക്കി എന്നൊരു വാദവുമുണ്ട്. അത് ശരിയാകാന്‍ സാധ്യത  തീരെയില്ല. മഹാബലിയെന്ന കഥാപാത്രവും  വാമനനോടൊപ്പം  ഈ പ്രദേശത്തെ ചരിത്രത്തിലേക്ക് പിന്നീട് പ്ലാന്റ് ചെയ്തതായിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത.

സമത്വസുന്ദരധനികഭൂതകാലം :
1. മറ്റൊരു മിത്ത് തന്നെ ആവാനേ വഴിയുള്ളൂ. അറിവിനെപ്പോലെ തന്നെ കാലഘട്ടത്തിലൂടെ അക്യുമുലേറ്റ് ചെയ്ത് വന്ന മൂല്യങ്ങളാണ് മനുഷ്യന്റെ ജനാധിപത്യബോധവും, സമത്വചിന്തകളും, നീതിബോധവും മറ്റും.

2. സത്യയുഗത്തില്‍ ശാന്തി വിളയാടിയിരുന്നു എന്ന മിത്തിനു തുല്യമാണ് കേരളം ഉള്‍പ്പെട്ട പ്രദേശത്ത് പണ്ട്‌ സമത്വവും നീതിയും വിളയാടിയിരുന്നു എന്ന ഐതിഹ്യം. അങ്ങേയറ്റം പ്രാകൃതമായ നിയമങ്ങളും രീതികളും ഒക്കെത്തന്നെയായിരുന്നു മറ്റേതു പ്രദേശവും പോലെ ഇവിടെയും എന്ന് കാണാവുന്നതാണ്.

3. ഒരു ധനിക കാര്‍ഷികസംസ്കാരസമ്പന്നമായ ഭൂതകാലം പതിനെട്ടോ പതിനേഴോ നൂറ്റാണ്ടിനു മുന്‍പ് ഇവിടെ നിലനിന്നിരുന്നു എന്നത് ശുദ്ധമായ അന്ധവിശ്വാസമാണ്.

4. ലാന്‍ഡ് റീഫോമഷേനു ശേഷം കൃഷി അതിനു താല്‍പര്യമില്ലാത്തവന്റെ കൈകളിലെത്തി അങ്ങനെ കൃഷി നശിച്ചു, ലാഭകരമല്ലാതെയായി തുടങ്ങിയ വാദങ്ങള്‍ പോലെ അടിസ്ഥാനരഹിതമാണ് ഇതും.

5. കേരളത്തിലെ തെങ്ങുകൃഷിയുടെയും നെല്‍കൃഷിയുടെയും ചരിത്രം താരതമ്യേന സമീപഭൂതകാലത്താണ് തുടങ്ങുന്നത്.

6. ലാഭകരമായ രീതിയില്‍ നെല്‍കൃഷി നടത്താന്‍ വേണ്ട കൃത്രിമജലസേചനസൗകര്യമോ , വളമുപയോഗിച്ച് കൃഷിസ്ഥലം പുഷ്ടിപ്പെടുത്താന്‍ ഉള്ള മാര്‍ഗമോ‌, മൃഗങ്ങളുടെ അധ്വാനം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയോ ഒന്നും പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിലില്ലായിരുന്നു എന്ന് കാണാം.

7. കൃഷിക്കു വേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇതര ഭാരതീയനാടുകളുമായി നൂറ്റാണ്ടുകള്‍ പിന്നിലായിരുന്നു കേരളം എന്നും പരിശോധനയില്‍ തെളിയും.

8. നമ്മുടെ സംസ്കാരത്തെ സൂക്ഷിക്കാന്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നാം ഹൈസ്കൂളില്‍ പഠിച്ച സഹ്യപര്‍വത നിരതന്നെയാവണം ഇതരപ്രദേശത്തു നിന്നും സാങ്കേതികവിദ്യകളെ ഇങ്ങെത്തുന്നതില്‍ നിന്നും തടഞ്ഞത്.

9. ഉന്നതമായ ഒരു സംസ്കാരം ഡെവലപ് ചെയ്യാനും നിലനിര്‍ത്താനും സാധ്യമാവേണമെങ്കില്‍ അത്യാവശ്യം വേണ്ട 'Food Surplus' ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

10. നെല്‍കൃഷിയില്‍ നിന്നും ഉണ്ടായ ഭക്ഷണം കൃഷിയിടങ്ങളില്‍ പണിയെടുത്ത അവര്‍ണരെ മുക്കാല്‍പ്പട്ടിണിയിലും വരേണ്യരെ അര്‍ദ്ധപട്ടിണിയിലും കൊല്ലാതെ ജീവിപ്പിച്ചു പോന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

11. പറമ്പിലും മറ്റും അവിടിവിടെയായി വളരുകയും വിളയുകയും ചെയ്ത തെങ്ങ്, പ്ലാവ്, മാവ്, ചേന, ചേമ്പ് മുതലായവയൊക്കെയാണ് ഇപ്രദേശത്തുകാരെ മുഴുപ്പട്ടിണിയില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടാവുക.

12. മണ്‍സൂണുമായുള്ള കേരളത്തിലെ ഭക്ഷണത്തിന്റെ ചരിത്രം അഭേദ്യകരമാം വണ്ണം പരസ്പരബന്ധിതമാണ്.

13. കാലാവസ്ഥയ്ക്കനുസൃതമായി കിട്ടുന്ന ഭക്ഷണമാണ് ജീവന്‍ എന്നതിനാല്‍, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കേരളീയരുടെ തനത് ആഘോഷങ്ങളായി മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ ഓണം കേരളത്തിന്റെ പ്രാദേശിക ഉല്‍സവം തന്നെയായിരിക്കണം. വളരെപ്പണ്ടു കാലം മുതല്‍ക്കേ‌ ഓണം ആഘോഷിച്ചുമിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്‌ താനും.

ഓണം എങ്ങനെ ആഘോഷിക്കണം/ആഘോഷിക്കപ്പെട്ടു?

1. ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ എന്ന് പാഠത്തില്‍ നാം പഠിച്ച ഓണാഘോഷങ്ങളില്‍ മിക്കതും സമീപഭൂതകാലനിര്‍മ്മിതികള്‍ ആവാനേ തരമുള്ളൂ.


2. രാവിലെ എഴുന്നേറ്റ് രംഗ ബിരംഗേ കപ്പടേ ഉടുക്കാനുള്ള വഹയൊന്നും ഇവിടത്തെ രാജാക്കന്‍മാര്ക്ക് പോലും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. [അതിനുള്ള സാങ്കേതികവിദ്യ തീരേ നഹിം നഹിം ].

3. സെറ്റുസാരിയുമുടുത്ത് തിരുവാതിര കളിക്കുന്ന യുവതികള്‍ കേരളത്തിലെ തനതുകാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ നിവര്‍ത്തിയില്ല. സാരി തന്നെ കേരളത്തില്‍ എത്തിയിട്ട് ഏറെക്കാലമായില്ല.

4. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ പലതും അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു.

5. ഓണത്തല്ലെന്ന് സുപരിചിതമായ ഓണക്കളി ധാരാളം മനുഷ്യക്കുരുതികള്‍ക്ക് വഴി വെയ്ക്കുന്ന തരം ആയുധം ഉപയോഗിച്ചുള്ള പട തന്നെയായിരുന്നു. വിനോദത്തിനായി അങ്ങോട്ടുമിങ്ങോട്ടും കൊന്ന ചരിത്രവും ഓണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം. സമത്വസുന്ദരഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ പറ്റിയ ആഘോഷരീതികള്‍ തന്നെ!

6. കിട്ടുന്ന തേങ്ങയും മാങ്ങയും ഇച്ചിരി മീനും പശുവിറച്ചിയും ഒക്കെ കഴിച്ചു ജീവിച്ച ഒരു ജനത വെജിറ്റേറിയന്‍ സദ്യ ഓണത്തിനൊരുക്കി എന്നത് പുളുവാകാനേ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ അതിനു നെല്ലെവിടെ? പില്‍ക്കാലത്ത് വല്ല രാജകുടുംബമോ, ഇല്ലങ്ങളിലോ, കാശുള്ള നായര്‍ത്തറവാറുകളിലോ [ which was of course a rarity] സദ്യയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലായി. 

7. ഓണാഘോഷത്തെ സവര്‍ണതയ്ക്ക് വിട്ടുകൊടുക്കരുത് എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.

8. സാരിയും ഡബിള്‍ മുണ്ടൂമുടുത്താല്‍ ട്രഡീഷനല്‍ ഡ്രസ്സിട്ട ആഘോഷമാകാന്‍ അത് കൊണ്ട് തന്നെ തീരെ തരമില്ല. ട്രഡീഷനല്‍ ഡ്രസ്സിന്റെ പിറകെ പോയാല്‍ മുക്കാലും നഗ്നരാവാനേ പറ്റുകയുള്ളൂ. ഡ്രസ്സൊക്കെ അവനവനിഷ്ടമുള്ളതും സൗകര്യമുള്ളതും ആകുന്നത് കൊണ്ട് ഓണത്തിന്റെ മാഹാത്മ്യം കുറയാനോ കൂടാനോ ഒന്നും തരമില്ല.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓണാഘോഷം മലയാളികളില്‍ പലരുടെയും റൊട്ടീന്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിനവധി ഉള്ളത് കാരണം നാട്ടില്‍ പോക്ക്, ഒത്തു കൂടല്‍, ഒരുമിച്ചുള്ള കുക്കിങ്ങ്, വിപണിയില്‍ മറ്റു സമയത്തെ അപേക്ഷിച്ച് വിലക്കുറവുണ്ടാകുമെന്ന കാരണത്താല്‍ ഷോപ്പിങ്ങ് ഈ സമയത്തേക്ക് മാറ്റിവെക്കല്‍, പ്രാദേശികമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അത് വിറ്റഴിക്കാന്‍ ഉള്ള സമയം എറ്റ്സട്രാ എറ്റ്സട്രാ.. അതൊക്കെ അതിന്റെ വഴിക്കു തന്നെ അങ്ങനെ പോക്കോട്ടേ.

എന്നു കരുതി മലയാളികള്‍ മുഴുവന്‍ - എല്ല മതത്തിലും വിശ്വാസത്തിലും ഉള്ളവര്‍ - സെറ്റ് സാരിയും കസവുമുണ്ടുമുടുത്ത് തിരുവാതിര കളിച്ചും വെജിറ്റേറിയന്‍ ഓണസ്സദ്യ ഉണ്ടും 'നാളികേരത്തിന്റെ നാട്ടില്‍' പാട്ടു പാടിയും ഓണമാഘോഷിച്ചില്ലെങ്കില്‍ മലയാളിയാവില്ല, സെക്യുലര്‍ ആവില്ല, ദേശസ്നേഹി ആവില്ല എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധതോന്ന്യാസമാണ് .

ഈ തിരുവോണത്തിന്റന്ന് പുതുതായി വാങ്ങിയ ലോക്കല്‍ മേഡ് കാപ്രീസും ഇട്ട് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് ഓണമാഘോഷിക്കാന്‍ ആണ് എന്റെ തീരുമാനം ;)

അപ്പോ ഷാപ്പീ പോണം, അല്ല ഹാപ്പി ഓണം റ്റു ഓള്‍

ചാത്തു ആടു വളര്‍ത്തേ‌ണ്ടവന്‍ മാത്രമാണെന്ന് അവന്‍ തിരിച്ചറിയേണ്ടതുണ്ട്

തെസ്നി ബാനുവില്‍ നിന്നാവട്ടെ തുടക്കം. സംഭവം പുറത്തറിഞ്ഞയുടന്‍ ആദ്യമായി പൊതുവേദികളില്‍ ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ എടുത്തുപറയേണ്ടവയാണ്. വേട്ടയാടിയവര്‍ സാമൂഹ്യവിരുദ്ധരായിരുന്നു എന്നായിരുന്നു അതില്‍ ഏറ്റവും പ്രധാനം. അവര്‍ സാമൂഹ്യവിരുദ്ധര്‍ തന്നെയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തെ ഭൂരിഭാഗത്തെയുമാണെന്ന് തിരിച്ചറിയാന്‍ നമുക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. നമ്മളെപ്പോലുള്ള സാധാരണ പൗരന്മാരാണ് അവര്‍ എന്നും നമ്മുടെ ഉള്ളിലെ സങ്കുചിത വിചാരങ്ങളാണ് അവരിലൂടെ പുറത്തു വരുന്നത് എന്നും അംഗീകരിക്കാന്‍ മടിയായിരുന്നു നമ്മള്‍ക്ക്. അതിനാല്‍ തന്നെ അക്രമികള്‍ക്ക് ചില സ്വത്വങ്ങള്‍ പതിച്ചു നല്‍കാന്‍ നാം ശ്രമിച്ചു. മദ്യപാനികള്‍ , തെമ്മാടികള്‍, ഗുണ്ടകള്‍ എന്നിങ്ങനെ. ഗുണ്ടാവിളയാട്ടവുമായി ബന്ധപ്പെട്ട പോലീസിന്റെ അനാസ്ഥ വരെ ചോദ്യം ചെയ്യപ്പെട്ടു.

പതുക്കെ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിഷയത്തിന്റെ സ്വഭാവം മാറി. ഗുണ്ടകള്‍ എന്നത് നാട്ടുകാരായി മാറി. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളും സഞ്ചാരസ്വാതന്ത്രത്തിനു നമ്മുടെ സമൂഹം ഏര്‍പ്പെടുത്തിയ വിലക്കുകളും ചര്‍ച്ച ചെയ്യപ്പെട്ടേ മതിയാകൂ എന്ന് വന്നു. സ്വാഭാവികമായും ചര്‍ച്ചകളും ആ വഴിക്കു നീങ്ങി. അല്ലെങ്കിലും അതെപ്പോഴും അങ്ങിനെയാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും ഒളിച്ചോടാം. കണ്ടില്ലെന്ന് നടിക്കാം. പക്ഷേ രാഷ്ട്രീയം എന്നെങ്കിലും നിങ്ങളെത്തേടി എത്താതിരിക്കില്ല

ചര്‍ച്ച ന്യായമായും സഞ്ചരിക്കേണ്ടിയിരുന്നത് സ്ത്രീകള്‍ മൊത്തത്തില്‍ അനുഭവിക്കുന്ന സാമൂഹ്യവിലക്കുകളെയായിരുന്നു. എന്നാല്‍ അങ്ങിനെയല്ല ഉണ്ടായത്. ഐ.ടി തൊഴിലാളിയായ ഒരു സ്ത്രീക്ക് രാത്രി സഞ്ചരിക്കാന്‍ വേണ്ട അവസരം ഉണ്ടാവേണ്ടതല്ലേ എന്ന പരിമിതമായ അതിരുകളിലേക്ക് വിഷയത്തെ ഒതുക്കി നിര്‍ത്താന്‍ നാം പ്രത്യേകം ശ്രദ്ധിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ശ്രദ്ധയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഓരോ വാര്‍ത്തയിലും തെസ്നി ബാനു എന്ന പേരിനോട് ചേര്‍ത്ത് ഐ.ടി തൊഴിലാളി എന്ന് കൂടെ ചേര്‍ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. തെസ്നി ബാനു എന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം പൊങ്ങിവരുന്ന പുറങ്ങളില്‍ നിന്നും വാചകങ്ങള്‍ പകര്‍ത്തിയെഴുതട്ടെ.

കാക്കനാട്ട് ഇന്ഫോ പാര്ക്കിന് സമീപമുള്ള ഐ ടി സ്ഥാപനത്തിലെ ജീവനക്കാരിയായ തെസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില് ഒരാള് അറസ്റ്റിലായി. webdunia

കഴിഞ്ഞ ദിവസം കാക്കനാട്ട് വെച്ച് ആണ്സുഹൃത്തിനൊപ്പം ബൈക്കില് സഞ്ചരിക്കവേ സാമൂഹ്യവിരുദ്ധരുടെ അക്രമത്തിനിരയായ കൊച്ചി ഇന്ഫോ പാര്ക്ക് ജീവനക്കാരി തെസ്നി ബാനു - thatsmalayalam

ഐടി ജീവനക്കാരി തെസ്നി ബാനു പത്രസമ്മേളനത്തില് അറിയിച്ചു. ...- maathrubumi.

കൊച്ചി: ഐടി ഉദ്യോഗസ്ഥയായ തെസ്നി ബാനുവിനെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധര് ആക്രമിച്ച സംഭവത്തിനെതിരെ "സ്ത്രീകൂട്ടായ്മയും പെണ്ണരങ്ങും" സംയുക്തമായി പ്രതിഷേധയോഗം - deshabhimani

കൊച്ചി: കാക്കനാട് ഐടി ജീവനക്കാരിയെ അക്രമിച്ച സംഭവത്തില് സ്വമേധയാ കേസെടുക്കാതിരുന്ന എഎസ്ഐയെ സസ്പെന്ഡ് ചെയ്തു. - indiaeveryday

കൊച്ചി: കാക്കനാട്ട് ഇന്ഫോ പാര്ക്കിന് സമീപമുള്ള ഐ ടി സ്ഥാപനത്തിലെ ജീവനക്കാരിയായ തെസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില് ഒരാള് അറസ്റ്റ് ചെയ്തു. - doolnews

യൂണിക്കോഡില്‍ വാര്‍ത്ത പങ്കുവെയ്ക്കുന്ന ഓണ്‍ലൈന്‍ മലയാളം പത്രങ്ങളുടെ മാത്രം ലിസ്റ്റില്‍ നിന്നാണിത്രയും!

സ്വതന്ത്ര്യറിപ്പബ്ലിക്കായ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു പൗരയുടെ, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ അതേ രാജ്യത്തെ മറ്റു പൗരന്മാരാല്‍ നിഷേധിക്കപ്പെട്ടു എന്ന് തെളിമയേറിയ വിഷയത്തെ എങ്ങിനെ വികലമായി കൈകാര്യം ചെയ്യാം എന്നതിനു ഉദാഹരണമാണ് ഈ വാര്‍ത്തകള്‍. ഓരോ കുറിപ്പുകളിലും ഇതേ രീതി പിന്തുടരാന്‍ നാലാം എസ്റ്റേറ്റിനൊപ്പം പല സ്വയം പ്രഖ്യാപിത അഞ്ചാം എസ്റ്റേറ്റുകളും പ്രത്യേകം ശ്രമിച്ചിട്ടുണ്ട് എന്നതും പരാമര്‍ശിക്കപ്പെടേണ്ടതാണ്.

വാര്‍ത്തകളില്‍ തലക്കെട്ടിലും ഉള്ളടക്കത്തിലും ഓരോ തവണയും ഐ.ടി. ജീവനക്കാരി എന്ന് എടുത്തു പറയുക വഴി പത്രങ്ങള്‍ വായനക്കാരനോട് നിര്‍ദ്ദേശിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണെന്ന് കാണുവാന്‍ കഴിയും.

  1. നിങ്ങള്‍ വായിക്കാന്‍ പോകുന്ന വാര്‍ത്ത ഐടി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. നിങ്ങള്‍ക്ക് അവരിലൊരാളല്ലാത്ത പക്ഷവും താല്‍പര്യമില്ലെങ്കിലും വായന ഇവിടെ നിര്‍ത്തി അടുത്ത വാര്‍ത്തയിലോട്ട് കടക്കാവുന്നതാണ്.
  2. പ്രശ്നം ഐ.ടി തൊഴിലാളികളായ സ്ത്രീകള്‍ക്ക് രാത്രിസഞ്ചാരം അനുവദിക്കപ്പെടേണ്ടതിനെക്കുറിച്ചാണ്. ഭയപ്പെടേണ്ട, നിങ്ങളുടെ ഭാര്യ/സഹോദരി/കാമുകി/അമ്മ സ്കൂള്‍ ടീച്ചറോ സര്‍ക്കാര്‍ ഉദ്യോഗസ്ഥയോ മറ്റ് ഐടിയിതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണെങ്കില്‍ അവ‌‌ര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ട് എന്ന് ഞങ്ങള്‍ പറയുന്നില്ല.
  3. ഐ.ടി. തൊഴിലാളിയായത് കൊണ്ട് തെസ്നി ബാനുവിനു രാത്രി പുറത്ത് പോവേണ്ടതുണ്ട്. തെസ്നി ബാനുവിനേക്കാള്‍ കോര്‍പറേറ്റുകളുടെ ആവശ്യമാണത്. അത് നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.
  4. തെസ്നിയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഐ.ടി തൊഴിലാളികളുടെ ധാര്‍മ്മികമായ മൂല്യച്യുതിയുമായി ബന്ധപ്പെട്ടതു കൂടെയാണത്. അഥവാ തൊഴിലിനു വേണ്ടി തെസ്നിക്കു ഉപാധികളോടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുമ്പോഴും അവളെ നിലയ്ക്കു നിര്‍ത്താനായി ഇടയ്ക്കൊക്കെ രണ്ടെണ്ണം പൊട്ടിയ്ക്കേണ്ടതുണ്ട്.
  5. ബാംഗ്ലൂരിലേക്കുള്ള രാത്രിവണ്ടികളെക്കുറിച്ച് പ്രചുരപ്രചാരം നേടിയിട്ടുള്ള അശ്ലീലകഥകള്‍ പോലെ ഈ വാര്‍ത്ത വായിച്ചു പോവുക.

തെസ്നിബാനുവിന് അവളുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു സ്വത്വം കൃത്രിമമായി നിര്‍മ്മിച്ചു നല്‍കിക്കൊണ്ട് പരിഷ്കൃതമായ സമൂഹം എന്നെങ്കിലും ഒരിക്കല്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളില്‍ നിന്നും എത്രയെളുപ്പത്തില്‍ നമ്മള്‍ വഴുതിമാറി എന്ന് ശ്രദ്ധിക്കുക. ഓഫീസിലേക്കുള്ള നേര്‍വഴി സ്വീകരിക്കാതെ എന്തിനു വളഞ്ഞ വഴിയേ പോയി മുതലായ ചോദ്യങ്ങള്‍ തെസ്നി ബാനുവിനു നേരെ നീളുന്നത് പിന്നീട് നാം കണ്ടു. നിന്റെ ജോലിക്കാവശ്യമായ സ്വാതന്ത്രം ഞങ്ങള്‍ തരാം. അതിനപ്പുറം പൊതു ഇടങ്ങളില്‍ നിന്നെ കണ്ടു പോകരുത് എന്ന ശാസന. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ചെമ്മാനും ചെരുപ്പുകുത്തിക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ക്ഷുരകനും അവനവന്റെ തൊഴിലനിധിഷ്ഠിധമായിത്തന്നെയായിരുന്നു പ്രത്യക്ഷപ്പെടാന്‍ അവകാശമുള്ള ഇടങ്ങള്‍ പതിച്ചു നല്‍കപ്പെട്ടിരുന്നത് എന്ന് ഓര്‍ക്കുക. വാസനകള്‍ നമ്മെ വിട്ടൊഴിയുന്നില്ല.

******

രണ്ടാമതായി പേരിലെ ജാതിവാലുമായി ബന്ധപ്പെട്ടതാണ്. ഗൂഗിള്‍ ബസ്സില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഇട്ട ഒരു കമന്റ് താഴെ നല്‍കിയിരിക്കുന്നു.

"എന്റെ അഭിപ്രായത്തില്‍ പാശ്ചാത്യര്‍ സ്വീകരിച്ചു വരുന്ന ഫസ്റ്റ് നെയിം, മിഡില്‍ നെയിം , ലാസ്റ്റ് നെയിം -സിസ്റ്റം ആണ് നമുക്കും നല്ലത്. പൂര്‍വികര്‍ ഏതെങ്കിലും തലമുറയില്‍ ചെയ്തു ശീലിച്ച ജോലിയുടെ അടിസ്ഥാനത്തില്‍ ആണ് സര്‍ നെയിം. എല്ലാ ജോലികള്‍ക്കും അവര്‍ മാന്യത കല്പ്പിക്കുന്നതിനാല്‍ ആ പേരുകള്‍ അവര്‍ തലമുറകളോളം സൂക്ഷിക്കുന്നു. (ഉദാഹരണം, barber, carpenter, മുതല്‍ yeoman വരെ). ഇന്ത്യയില്‍ മിക്കയിടത്തും ഈ രീതി കുറച്ചു വ്യത്യാസത്തോടു കൂടിയെങ്കിലും നിലവില്‍ ഉണ്ട്. കേരളത്തില്‍ മാത്രം നമ്മള്‍ സ്വയം തലയില്‍ കൊണ്ട് നടക്കുന്ന (കപട) ജാതി വിരുദ്ധത തന്നെയാണ് ഈ വിചിത്ര സമ്പ്രദായത്തിനു കാരണം ആയതു. പേരില്‍ മാത്രം ജാതി ഒഴിവാക്കിയത് കൊണ്ട് ജാതി ഇല്ലാതാകുമോ? പലരും വിചാരിക്കുന്ന പോലെ നായര്‍, പിള്ള തുടങ്ങിയവ ജാതിപ്പേരുകള്‍ അല്ല. പഴയകാലത്തെ ജോലിയെ ആധാരമാക്കി ഭരണകര്‍ത്താക്കള്‍ നല്‍കിയ പദവികളുടെ തുടര്‍ച്ചയാണ്. പണിക്കര്‍, പിള്ള തുടങ്ങിയ പേരുകള്‍ ഈഴവ, മുസ്ലിം, നസ്രാണി സമുദായക്കാര്‍ക്കും ഉണ്ടായിരുന്നു.വടക്കേ ഇന്ത്യയില്‍ മുന്നോക്ക, പിന്നോക്ക (കാലഹരണപ്പെട്ട വാക്കുകള്‍ ) ഭേദം ഇല്ലാതെ ഒരുപാടു സിംഹങ്ങള്‍ (സിംഗ്) ഉണ്ട്.നമ്മളവരെ കണ്ടു പഠിക്കണം."
പാശ്ചാത്യരുടെ ഇടയിലെ പേരുകളില്‍ അവസാനനാമം ഇന്നും പൂര്‍വികരുടെ തൊഴിലുമായി ബന്ധപ്പെട്ടതാണെന്ന നിരീക്ഷണം ശരിയാണ്. ഇതില്‍ അനുകരണീയമായി എന്തുണ്ട് എന്നതാണ് ചോദ്യം. ജാത്യതീതമായി ഓരോരുത്തരും ഏര്‍പ്പെടുന്ന തൊഴില്‍ അതേത് തന്നെയായിരുന്നലും ഒരേ പോലെ ബഹുമാനിക്കപ്പെടേണ്ടത് തന്നെയാണെന്നത് നേരു തന്നെ . എന്നാല്‍ ഇന്ത്യന്‍ ഫ്യൂഡല്‍ സമ്പ്രദായത്തില്‍ തൊഴിലധിഷ്ഠധമായ പേരുകള്‍ പോലും അധഃകൃതവിഭാഗത്തിനു അനുവദിക്കപ്പെട്ടിരുന്നില്ല എന്ന സത്യം കമന്റിട്ടയാള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അടിയാളരുടെ കുഞ്ഞുങ്ങള്‍ക്ക് പേര്‍ ഇട്ടിരുന്നത് തമ്പ്രാക്കന്മാര്‍ തന്നെയായിരുന്നു എന്ന് ചരിത്രപുസ്തകങ്ങള്‍ നമ്മോടു പറയും. കുടിയില്‍ പിള്ളയൊന്നു പിറന്നു എന്നറിഞ്ഞാല്‍ തമ്പ്രാന്‍ പേരു കല്‍പിച്ചു നല്‍കും - ഒന്നുകില്‍ ചിരവയെന്ന്, അല്ലെങ്കില്‍ മുറമെന്ന്, കലപ്പയെന്നും ഉരലെന്നും ഒക്കെ. സചേതനമായവയ്‌‌ക്ക് അത്യന്തം അനുയോജ്യരായ പേരുകള്‍ തന്നെ. കുശവന്‍ എന്നും ബാ‌ര്‍ബര്‍ എന്നും പേരുകളായി സ്വീകരിക്കാന്‍ പോലും ആ തൊഴിലുകളെങ്കിലും ഉണ്ടായിരുന്നിരിക്കണം. അതു പോലും നിഷേധിക്കപ്പെട്ട മനുഷ്യര്‍ കൂടെ ഉള്‍പ്പെട്ടതാണ് നമ്മുടെ സമൂഹം എന്നത് മറക്കാമോ?

മറ്റൊന്നു കൂടെ. പേരിനോടൊപ്പം തൊഴില്‍ ചേര്‍ക്കുന്നതിന്റെ യുക്തിരാഹിത്യം ഒന്നു ചിന്തിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ. ബബീഷ് ഇന്നൊരു ഡോക്ടറാണ് എന്നിരിക്കട്ടെ. ബബീഷിനൊരു കുഞ്ഞു പിറന്നു ബബീഷ് ആ കുഞ്ഞിനു സനീഷ് ഡോക്‌‌ടര്‍ എന്ന് പേരിട്ടെന്നിരിക്കട്ടെ. സനീഷ് വളര്‍ന്ന് ഒരു വക്കീലാണായതെങ്കില്‍ സനീഷ് ഡോക്ടര്‍ എന്ന പേരു എന്താകും ദ്യോതിപ്പിക്കുന്നത്? സനീഷ് തന്റെ മകള്‍ക്ക് പിങ്കി ഡോക്ടര്‍ എന്ന് പേരിടണമോ അതോ പിങ്കി വക്കീല്‍ എന്നോ? അതോ പിങ്കി വക്കീല്‍ ഡോക്ടര്‍ എന്നോ? ഇനി ബബീഷിനു ശേഷമുള്ള ഓരോ തലമുറയും ഡോക്ടര്‍ എന്ന അവസാനനാമം സ്വീകരിച്ചു എന്ന് തന്നെയിരിക്കട്ടെ. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിക്കുന്ന ബബീഷിന്റെ ഒരു പിന്‍ഗാമിയെ - അയാള്‍ അധ്യാപകനാണ് എന്ന് സങ്കല്‍പിക്കുക - സംബന്ധിച്ചേടത്തോളം ഡോക്ടര്‍ എന്ന അവസാനനാമം എന്ത് ഗുണമാണയാള്‍ക്ക് നല്‍കുന്നത്? അഞ്ഞൂറു വര്‍ഷങ്ങ‌‌ള്‍ക്ക് മുന്പ് എപ്പോഴോ തന്റെ തലമുറയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു എന്ന അറിവോ? ഡോക്ടറല്ലാതെ മറ്റു തൊഴിലുകള്‍ എടുത്ത മുന്‍ഗാമികളെ അപ്പോള്‍ മറക്കാമെന്നോ?

ഇനി തിരിച്ച് ചിന്തിക്കുക. പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍‌‌പ് കേരളത്തില്‍ നിലനിന്നിരുന്നതെന്തോ അതാവേണം നമ്മളിലോരോരുത്തരുടെയും സ്വത്വം എന്ന് നമുക്കെന്തിനാണീ വാശി? എന്തുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍പുള്ളതെല്ലാം നമ്മുടെ സ്വന്തവും അതിനു ശേഷം - പ്രത്യേകിച്ച് 1900 നു ശേഷമുള്ളവയെല്ലാം - അന്യവുമാകുന്നു? ഇന്നില്‍ ജീവിക്കുന്നതില്‍ നിന്നും പുതിയൊരു നാളെയെ വാ‌‌ര്‍ത്തെടുക്കുന്നതില്‍ നിന്നും എന്താണ് നമ്മളെ തടയുന്നത്?

*******

ഇനി ചാത്തുവിലേക്ക് വരാം. ചാത്തു ആടിനെ പോറ്റിയിരുന്നു എന്നത് നിസ്തര്‍ക്കമായ വിഷയമാണ്. ചാത്തുവിനെ ആടിനെ പോറ്റുന്നയാള്‍ എന്ന് മാത്രം തിരിച്ചറിയുന്നിടത്താണ് പ്രശ്നങ്ങളത്രയും നില കൊള്ളുന്നത്. ആടിനെ പോറ്റേണ്ടത് ചാത്തുവിന്റെ കടമയായിരുന്നു എന്ന് നാം കരുതുന്നു. അഥവാ ആടിനെ ആരെങ്കിലും പോറ്റേണ്ടതുണ്ടെങ്കില്‍ അത് ചാത്തു മാത്രമാണ്. ഞാനോ മറ്റാരെങ്കിലുമോ അല്ല. ചാത്തുവിനെ അഭിസംബോധന ചെയ്യുമ്പോള്‍ ആടിനെ പോറ്റുന്നവന്‍ എന്ന് എടുത്തു പറയേണ്ടതുണ്ട്. ചാത്തു എന്നും ആ തൊഴിലില്‍ തുടരേണ്ടതും ചാത്തുവിന്റെ പിന്‍തലമുറകളും അതേ തൊഴില്‍ സ്വീകരിക്കേണ്ടതുമുണ്ട്. അഥവാ അപ്രകാരം സംഭവിച്ചില്ല എങ്കില്‍ ആടിനെ പോറ്റാത്ത ചാത്തു എന്നോ ആടിനെ പോറ്റിയിരുന്ന ചാത്തു എന്നോ ആടിനെ പോറ്റിയ ചാത്തുവിന്റെ മക്കളെന്നോ സംബോധനകളെ പുനര്‍നിര്‍മ്മിക്കാവുന്നതേയുള്ളൂ.

അല്ലെങ്കില്‍ തന്നെ ചാത്തു എന്തിനാണ് ആടിനെ പോറ്റാതിരിക്കുന്നത്? തന്റെ പരമ്പരാഗത തൊഴിലും സംസ്കാരവു അത്യന്തം അഭിമാനകരമാണെന്നും അത് എന്നെന്നേക്കുമായി സംരക്ഷിക്കേണ്ടത് തന്റെ മാത്രം കടമയാണെന്നും എന്തുകൊണ്ട് ചാത്തു തിരിച്ചറിയുന്നില്ല?

അക്കരക്കാഴ്ചകളെക്കുറിച്ച്.

ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗീതം അവന്റെ മാത്രമാകുന്നു.

ഒന്ന്‌‌:

സാംസ്കാരികമായ ഒരു തനിമയെ സംരക്ഷിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഗോത്രങ്ങളായി ജീവിച്ചുതുടങ്ങിയ കാലത്തോളം തന്നെ പഴക്കമുണ്ടാവണം. തങ്ങളുടേതായ ദൈവങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സൃഷ്ടിച്ചും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കലാരൂപങ്ങളെ - അവയെത്ര പ്രാകൃതരൂപത്തിലുള്ളതായിരുന്നെങ്കില്‍ കൂടെയും - കണ്ടെത്തിയും ഓരോ ഗോത്രവും തങ്ങള്‍ക്ക് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായൊരു നില‌‌നില്‍പുണ്ടെന്ന് ഉറപ്പുവരുത്താന്‍ കിണഞ്ഞു ശ്രമിച്ചു. ജലഭദ്രമായി വേര്‍തിരിക്കപ്പെട്ട അറകളില്‍ സംസ്കാരങ്ങളെയോരോന്നിനെയും അടച്ചുപൂട്ടി അവയുടെ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളെ നിഷേധിക്കേണ്ടതുണ്ടെന്ന് അവര്‍ക്ക് തോന്നി. ഗോത്രത്തിനു വെളിയില്‍ നിന്നും ഇണയെ കണ്ടെത്താനുള്ള അനുവാദം ഗോത്രാംഗങ്ങള്‍ക്കില്ലായിരുന്നു എന്ന് അനുമാനിക്കാം. അഥവാ അപ്രകാരം ചെയ്യുന്ന പക്ഷം ഊരുവിലക്ക് കല്‍പ്പിക്കാനുള്ള അധികാരം ഗോത്രനേതൃത്വത്തിനുണ്ടായിരുന്നു. ഇടപഴകല്‍ ഇഴുകിച്ചേരലുകളായി മാറുത്തീരുമെന്നവര്‍ക്കറിയമായിരുന്നിരിക്കണം. സാമൂഹ്യമായോ അല്ലാതെയോ മനുഷ്യന്‍ എത്ര പുരോഗമിക്കുമ്പോഴും തന്റെ ഗോത്രവാസനകളെ പൂര്‍ണമായും ഉപേക്ഷിക്കുക സാധ്യമല്ലെന്ന് നിരീക്ഷിക്കാവുന്നതാണ്. പത്രങ്ങളിലെ വൈവാഹികപംക്തികളില്‍ പരസ്യങ്ങളിലോരോന്നിന്റെയും തുടക്കം ജാതിപ്പേരുകളാവുന്നതിന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.

പൂര്‍വികരാല്‍ കൈമാറപ്പെട്ട ഒരു സംസ്കാരവും സ്വത്വവും തനിക്കുണ്ടെന്നും അത് തന്നിലൂടെ അടുത്ത തലമുറയിലേക്കും കൈമാറപ്പെടേണ്ടതുണ്ടെന്നും ഒരുവള്‍ ചിന്തിക്കുമ്പോള്‍ അതില്‍ ചെറുതല്ലാത്ത ആത്മാഭിമാനം അടങ്ങിയിട്ടുണ്ട്. അതാവട്ടെ അടിച്ചമര്‍ത്തപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്ത വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇന്ധനം പകരുവാന്‍ സഹായിക്കുകയും മറ്റവസരങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നുണ്ട്.

ഉദാഹരണത്തിനു റെഗ്ഗെ സംഗീതത്തിന്റെ കാര്യമെടുക്കുക. അടിമത്തത്തിന്റെയും കോളനിഭരണത്തിന്റെയും നാളുകളിലൂടെ കടന്നുവന്ന ഒരു ജനതയുടെ സ്വയം വീണ്ടെടുക്കലാണ്` റെഗ്ഗെ എന്ന് വിശേഷിപ്പിക്കാം.

" അമേരിക്കയിൽ മാത്രമല്ല യൂറോപ്യന്‍ നാടുകളിലും കരീബിയൻ ദ്വീപുകളിലുമൊക്കെ ആഫ്രിക്കയിൽനിന്നുള്ള കറുത്തവര്‍ അടിമ വേലയ്ക്കു നിയോഗിക്കപ്പെട്ടു. സ്വന്തം സംസ്കാരത്തിൽനിന്നും പുതിയ യജമാനന്മാരുടെ സംസ്കാരത്തിൽനിന്നും അവര്‍ ഒരേ സമയം അന്യവത്കരിക്കപ്പെട്ടു. ഇത്തരത്തിൽ നഷ്ടമായ സ്വത്വചിഹ്നങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിൽ റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീതശൈലികളുടെ മുന്‍ഗാമിയായ സ്കാ സംഗീതം പ്രചാരം നേടിയത്. 1960 കളിൽത്തന്നെ പ്രസിദ്ധ ജമൈക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് ബസ്റ്റര്‍ പറഞ്ഞു:

"എന്റെ സംഗീതം പ്രതിഷേധത്തിന്റെ സംഗീതമാണ്. ജമൈക്കയിലെ കോളനിഭരണത്തിനുകീഴിൽ ഞങ്ങളനുഭവിച്ച അടിമത്തത്തിനും വര്‍ഗപരമായ മുന്‍വിധികൾക്കും വംശീയതാവാദത്തിനും അസമത്വത്തിനും സാമ്പത്തികമായ വിവേചനത്തിനും അവസരനിഷേധത്തിനും അനീതിക്കും എതിരേയുള്ള പ്രതിഷേധത്തിന്റെ സംഗീതം. ആഫ്രിക്കയിൽ രാജാക്കന്മാരും രാജ്ഞിമാരുമായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍. അവരെ അടിമകളാക്കി കപ്പലിൽ ജമൈക്കയിലേക്കു കൊണ്ടുവന്നു. ഇവിടെ ഞങ്ങളുടെ സ്വന്തം പേരുകളിൽനിന്ന്, ഭാഷയിൽനിന്ന്, സംസ്കാരത്തിൽനിന്ന്, ദൈവത്തിൽനിന്ന്, മതത്തിൽനിന്നൊക്കെ ഞങ്ങൾ അഴിച്ചുമാറ്റപ്പെട്ടു. പക്ഷേ സംഗീതം ആഫ്രിക്കയുടെ ആത്മാവാണ്. അതിന്റെ ചോദനയും ഡി. എന്‍. എ. യും പാരമ്പര്യവുമാണ്. അതിനെ അവര്‍ക്കു കീഴ്‌പ്പെടുത്താനായില്ല. റോക്ക്സ്റ്റെഡി, റെഗ്ഗെ എന്നിവയ്ക്കു ജന്മം നല്കിയ, ഞങ്ങളുടെ ജീവിതശൈലിതന്നെയായ സ്കാ എന്ന ജമൈക്കന്‍ സാംസ്കാരികവിപ്ലവത്തെ സാധ്യമാക്കിയത് അതാണ്."

തങ്ങളുടെ ഇച്ഛയ്ക്കു വിരുദ്ധമായി സ്വന്തം മണ്ണില്‍ നിന്നും സംസ്കാരത്തില്‍ നിന്നും ബലമായി അടര്‍ത്തിമാറ്റപ്പെട്ട ഒരു ജനത സ്വന്തം സ്വത്വം തേടി ഒരു തിരിച്ചു പോക്ക് നടത്തിയില്ലെങ്കില്‍ അതില്‍ അസ്വാഭാവികമായി എന്തോ‌ ഒന്നുണ്ടെന്നാണ് കരുതേണ്ടത്. വ്യവാസായവിപ്ലവം ജന്മം നല്‍കിയ കോളനിവല്‍ക്കരണവും സാമ്രാജ്യത്വ അധിനിവേശവും കയ്യേറുകയും നശിപ്പിക്കുകയും ചെയ്ത വിവിധ സംസ്കാരങ്ങളുടെ എണ്ണം ലളിതഗണിതത്തിനു വഴങ്ങുന്നതിലും കൂടുതലത്രേ. കഴിഞ്ഞ സഹസ്രാബ്ദം ദര്‍ശിച്ച രണ്ടു മഹായുദ്ധങ്ങള്‍ക്കു ശേഷം മാറിമറഞ്ഞ രാഷ്ട്രീയസാഹചര്യങ്ങള്‍, അതു വരെ മരണത്തിനു കീഴടങ്ങാന്‍ കൂട്ടാക്കാതെ ഊര്‍ദ്ധ്വശാസം വലിച്ചു കിടന്നിരുന്ന ജനതകളോരൊന്നിന്റെയും അവരുടെ സംസ്കാരങ്ങളുടെയും പുനരുദ്ധാരണത്തിനു വഴിയൊരുക്കുകയാണുണ്ടായത്. അക്കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു ലോകമെമ്പാടുമുള്ള കറുത്ത വര്‍ഗക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍ക്കല്‍. സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഓരോ മുന്നേറ്റങ്ങളും ആഫ്രിക്കന്‍ വംശജരെ സംബന്ധിച്ചേടത്തോളം സ്വന്തം സ്വത്വം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടെ ചേര്‍ന്നതായിരുന്നു.

ഇത്തരം വീണ്ടെടുക്കലുകളുടെ അലയൊലികള്‍ ആംഗലേയരാജ്യങ്ങളിലങ്ങോളമിങ്ങോളം പരന്നു കിടന്നിരുന്ന ആഫ്രിക്കന്‍ വംശജരിലൊതുങ്ങുതായിരുന്നില്ല. കോളനി ഭരിച്ചവരുടെ സംസ്കാരത്തെയും അവര്‍ പിറകില്‍ ഉപേക്ഷിച്ച് പോയ സമ്പ്രദായങ്ങളെയും തങ്ങളില്‍ നിന്ന് തൂത്തെറിയേണ്ടതുണ്ടെന്ന ബോധം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനതയില്‍ ഇക്കഴിഞ്ഞ കാലയളവില്‍ ഉടലെടുത്തിരിക്കുന്നുവെന്ന് കാണാവുന്നതാണ്. സ്വന്തം നഗരങ്ങളുടെ (ഗ്രാമങ്ങളുടെയും) പേര്‍ വീണ്ടെടുക്കുന്നത് മുതല്‍ വിദ്യാഭാസസമ്പ്രദായങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വരെ സൂക്ഷ്മവും സ്ഥൂലവും ബൃഹത്തായതുമായ ഏറെ മാറ്റങ്ങള്‍ ഇതിന്റെ അനുരണനമെന്നോണം ഈ പ്രദേശങ്ങളില്‍ നിരീക്ഷിക്കാം. ഇക്കൂട്ടത്തില്‍ തങ്ങളുടെ ഭാഷ വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനമാണെന്ന വിശ്വാസം ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ വിവിധ ജനവിഭാഗങ്ങളില്‍ വേരൂന്നിയിട്ടുണ്ട്.

ഇത്രയും തര്‍ക്കമറ്റ വിഷയമാണെന്ന് തീര്‍ച്ചയായും സമ്മതിക്കേണ്ടതായുണ്ട്. എന്നാല്‍ ഈ പ്രവണത തീര്‍ത്തും അപകടകരമാണെന്ന് പറയുവാന്‍ സാധിക്കയില്ല. ഇത്തരം വീണ്ടെടുക്കലുകളുടെ രാഷ്ട്രീയമായ പരിണതി ഓരോ പ്രദേശത്തിന്റെയും നിലവിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം എന്നതാണ് വസ്തുത. ഏറെ പ്രസക്തമായ കാര്യം ഒരു പ്രത്യേക പ്രദേശത്തെ മുഴുവന്‍ ഏതെങ്കിലും ഒരു പ്രത്യേക പൂര്‍വസംസ്കാരത്തിന്റെ പരിധിയില്‍ നിര്‍ബന്ധിതമായി അടച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തിരാഹിത്യമാണ്. ഇത് പ്രതികൂലമായി ബാധിക്കുന്നതാവട്ടെ ആ പ്രദേശങ്ങളില്‍ നൂറ്റാണ്ടുകളായി അധഃകൃതരായി കഴിയേണ്ടി വരികയും ഇന്നും അതേ അവസ്ഥയില്‍ തുടരുകയും ചെയ്യുന്ന ജനവിഭാഗങ്ങളെയായിരിക്കും. ഉദാഹരണത്തിനു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളമുള്ള ചിതറിക്കിടന്നിരുന്ന വിവിധ സംസ്കാരങ്ങള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന പലവിധ ജനവിഭാഗങ്ങളെയെല്ലാം 'ഹിന്ദു' എന്ന മതവിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നാം ഉല്‍സാഹം കാണിച്ചിട്ടുണ്ട്. ചരിത്രപരമായി ഇതെത്രത്തോളം നീതിപൂര്‍വകമാണ് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ്. വിവിധ ഗോത്രസംസ്കൃതികളെ സെമിറ്റിക് മതങ്ങളില്‍ ലയിച്ചില്ലാതാവുന്നതില്‍ നിന്നും തടഞ്ഞുവെന്ന് സമാധാനിക്കാമെങ്കിലും അത്രത്തോളം തന്നെ അവര്‍ക്കു ശീലമില്ലാത്ത മറ്റൊരു സംസ്കാരത്തിന്റെ ഭാഗമായി മാറേണ്ടി വരികയും അതു വഴി തങ്ങളുടെ സ്വത്വം അവര്‍ക്ക് നഷ്ടമാവുകയും ആണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത് എന്ന് ദര്‍ശിക്കാവുന്നതാണ്.

മറ്റൊന്ന് കോളനിവല്‍ക്കരണത്തിനും മുന്‍പ് നിലനിന്നിരുന്ന സാമൂഹ്യഘടനയിലെ അധികാരശ്രേണികളെ പുനഃപ്രതിഷ്ഠിക്കുവാന്‍ 'സ്വത്വം വീണ്ടെടുക്കല്‍ ' ചെറുതല്ലാത്ത രീതിയില്‍ സഹായകമാകും എന്നതാണ്. പുരാതന ഇന്ത്യന്‍ സംസ്കാരം എന്ന പേരില്‍ നാം വിശ്വസിച്ച് പോരുന്ന സംസ്കാരികപൈതൃകം ദളിതര്‍ അടക്കമുള്ള വിവിധവിഭാഗങ്ങള്‍ക്ക് സ്വന്തം സംസ്കാരമായി തിരിച്ചറിയാന്‍ സാധിക്കുമെന്ന മുന്‍വിധി നമ്മെയാകെ നയിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിനു തങ്ങളെ അത്രയും കാലം മൃഗതുല്യമായി പരിഗണിച്ച ഒരു സംസ്കാരത്തെ തങ്ങളുടെ സംസ്കാരമായി അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുകളെ പറ്റി നാം ചിന്തിക്കുന്നേയില്ല എന്നതാണ് വാസ്തവം. ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ ഒരു പ്രദേശത്തെ മൊത്തം വ്യക്തികളിലൊന്നാകെ ഒരു സംസ്കാരം, ഒരു ഭാഷ മുതലായവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളിലെ അപകടവും പതിയിരിക്കുന്നത് ഇവിടെയാണ്. സാംസ്കാരിക അധിനിവേശം [cultural imperialism] ഇംഗ്ലീഷുകാരന്റെ മാത്രം ശീലമല്ലെന്നെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്.


രണ്ട്:

അക്കരക്കാഴ്ചകള്‍ എന്ന വിഖ്യാത മലയാള ടെലിവിഷന്‍ പരമ്പരയിലെ നാല്‍പത്തിയേഴാം എപ്പിസോഡ് ഓര്‍ക്കുന്നുവോ? ഗ്രിഗറി അഥവാ ഗിരിഗിരി അമേരിക്കന്‍ സംഗീതത്തെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു എന്നതാണ് കഥയുടെ മൂലം.

ജോര്‍ജ് തേക്കുമ്മൂട്ടില്‍ എന്ന പ്രധാനകഥാപാത്രത്തിന്റെ മരുമകനായ 'ഡിജെ കെജെ'യുടെ വരവാണ് കഥ സൃഷ്ടിക്കുന്നത്. പൂര്‍ണമായും അമേരിക്കന്‍ സംസ്കാരത്തില്‍ മുഴുകി ജീവിക്കുന്ന കെജെ ഒരല്‍ഭുതവസ്തുവാണ്. അവന്‍ ഒരു 'ഇയ്യോ' ആണെന്ന് പറയാം. 'yO'എന്നത് നമുക്കൊരു വെറുക്കപ്പെട്ട വാക്കാണ്. 'ഇയ്യോ' എന്നു പറയുന്നവരെയെല്ലാം കോമാളികളായാണ് നാം കാണാനിഷ്ടപ്പെടുന്നത്. അവന്‍ /അവള്‍ ഒരു 'yo type' ആണ് എന്ന് നാം പറയുന്നതിനര്‍ത്ഥം അവനൊരു 'അടിച്ചുപൊളി'ക്കാരനോ‌ [കാരിയോ] ആണെന്നും ഉത്തരവാദിത്വബോധമില്ലാത്ത, അരാജകത്വം ജീവിതരീതിയാക്കിയ ഒരുവന്‍ /ഒരുവളാണെന്നുമാണ്. സംസ്കാരമില്ലാത്തവര്‍, സ്വന്തം സംസ്കാരത്തെ അവഹേളിക്കുന്നവര്‍ , ദുരാചാരികള്‍ , ധൂര്‍ത്തര്‍ , അരാഷ്ട്രീയര്‍ മുതലായവ ഇയ്യോക്കാരനു നമ്മള്‍ അനുവദിച്ചുകൊടുക്കുന്ന മറ്റു ചില വിശേണങ്ങളാണ്. ഇയ്യോകള്‍ എന്തുകൊണ്ടാണ് ഇത്രയും വെറുക്കപ്പെടുന്നത്? കോമാളിവല്‍ക്കരിക്കപ്പെടുന്നത്? നിലവിലുള്ള സ്വത്വങ്ങളെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല എന്നത് തന്നെയാവാം പ്രധാനകാരണം. തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിന്റെയോ അതിന്റെ സംസ്കാരത്തിന്റെയോ‌ വ്യവസ്ഥാപിതമായ രീതികളില്‍ നിന്നും അകന്നു നില്‍ക്കുന്നുവെന്നത് സ്വന്തം സംസ്കാരങ്ങളെക്കുറിച്ചഭിമാനിക്കുന്ന നോണ്‍ ഇയ്യോകളെ അലോസരപ്പെടുത്തുന്നതില്‍ അല്‍ഭുതകരമായിട്ടൊന്നുമില്ല. എന്നാല്‍ അതില്‍ ചിന്തനീയമായി ഏറെയുണ്ടു താനും.

പ്രസ്തുത എപ്പിസോഡില്‍ ഒരു ഇയ്യോ ആയ കെജെയുടെ സ്വാധീനത്തില്‍ സ്വയം ഒരു ഇയ്യോ ആകുവാന്‍ ഗിരിഗിരി ശ്രമിക്കുകയാണ്. വേഷത്തിലും ഭാവത്തിലും കെ.ജെയെ ഗിരിഗിരി അനുകരിക്കുന്നു. കെ.ജെയുടെ സംഗീതത്തെ തന്റെ സംഗീതമായി സ്വീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഏറെക്കഴിയും മുന്‍പേ തന്നെ കെ.ജെയും മറ്റ് ഇയ്യോകളും ഗിരിഗിരിയെ കയ്യൊഴിയുന്നു. ഗിരിഗിരിയുടെ 'നാടന്‍ റാപ്പി'നെ കളിയാക്കുകയും ചെയ്യുന്നു.‌ നിരാശനായ ഗിരിഗിരി, ജോര്‍ജ്ജിന്റെ ഉപദേശം കൂടെ ഉള്‍ക്കൊണ്ട്, വീണ്ടും പഴയ സ്വത്വത്തിലേക്ക് തിരിച്ചെത്തുന്നു.

സ്വന്തം സ്വത്വം ഉപേക്ഷിച്ച് മറ്റൊന്നായിത്തീരാന്‍ ശ്രമിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന വിധി ഇതായിരിക്കാം എന്ന് സംവിധായകന്‍ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ നമ്മെ മനസിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടിവിടെ. അമേരിക്കന്‍ നഗരവീഥികളില്‍ വണ്ടിയോടിക്കുമ്പോഴും 'വികാരനൗകയുമായ്' എന്ന് നീട്ടിപ്പാടുന്ന ജോര്‍ജ് തേക്കുമ്മൂട്ടില്‍ സ്വത്വം കാത്തുസൂക്ഷിക്കുന്ന മലയാളികളുടെ ഉത്തമോദാഹരണമായി മറ്റ് എപ്പിസോഡുകളില്‍ ചിത്രീകരിക്കപ്പെടുന്നുമുണ്ട്.

എന്നാല്‍ പരമ്പരയുടെ മറ്റെപ്പിസോഡുകള്‍ കൂടെ പരിശോധിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ചിത്രം ഒരു പക്ഷേ‌ഏറെ വ്യത്യസ്തമായിരിക്കും. ഏറ്റവും പ്രധാനം സ്വന്തം ജനങ്ങളില്‍ നിന്ന് - അതായത് മലയാളികളില്‍ നിന്ന് - തന്നെ ഗിരിഗിരി നേരിടേണ്ടി വരുന്ന അവഗണനകളും പരിഹാസങ്ങളുമാണ്. ഗിരിഗിരിയുടെ കഥാപാത്രനിര്‍മ്മാണം തന്നെ പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നതാണ്. മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗിരിഗിരിക്കൊരു തറവാട്ടുപേരില്ല. ജോര്‍ജ്ജ് തേക്കുമ്മൂട്ടില്‍ എന്ന പേരു പോലെ അഭിമാനകരമായി പേര്‍ത്തും പേര്‍ത്തും ഉറെക്കെ വിളിച്ചു ചൊല്ലുന്ന ഒരു പേരല്ല ഗിരിഗിരിക്കുള്ളത്. ഗിരിഗിരിയുടെ യഥാര്‍ത്ഥനാമം ഗ്രിഗറി എന്നത്രേ! എന്നാല്‍ ഗിരിഗിരി അത്തരമൊരു നാമം അര്‍ഹിക്കുന്നില്ല എന്ന് മറ്റു കഥാപാത്രങ്ങള്‍ ചിന്തിക്കുന്നു. അവര്‍ക്ക് ഗിരിഗിരി, ഗിരിഗിരി മാത്രമാണ്. ഗ്രിഗറി എന്ന പേരിനു അഭികാമ്യനല്ലാത്തവന്‍.

ഒന്നു കൂടി പഴയ തലമുറയിലേക്ക് ചെല്ലുക. ജോര്‍ജ്ജ് തേക്കുമ്മൂട്ടിലിന്റെ പിതാവ് - അപ്പച്ചന്‍ - എന്ന കഥാപാത്രത്തെ സംബന്ധിച്ചേടത്തോളം ഗിരിഗിരി എന്ന പേരു പോലും അനാവശ്യമാണ്. 'പണിക്കാരന്‍ ചെക്കന്‍ ' എന്നാണ് അപ്പച്ചന്‍ ഗ്രിഗറിയെ എപ്പോഴും അഭിസംബോധന ചെയ്യുന്നത്. ഗിരിഗിരിയുടെ മുന്‍പില്‍ വെച്ച് അവനെ 'പണിക്കാരന്‍ ചെക്കന്‍ ' എന്ന് വിളിക്കരുത് എന്ന് ഒരിടത്ത് ജോര്‍ജ്ജ് അപ്പച്ചനെ വിലക്കുന്നുണ്ട്. കാരണം ഗിരിഗിരി വലിയ 'അഭിമാനി' ആണ് എന്നതത്രേ! പരമ്പരയിലുടനീളം ഗിരിഗിരി പല വിധത്തില്‍ മറ്റു കഥാപാത്രങ്ങളുടെ വിവിധ പരിഹാസങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരു കോമാളിയായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അവന്റെ കലാപരമായ വാസനകളും [കവിതയെഴുത്ത് ഉദാഹരണം ] ഭാഷാപരമായ കഴിവുകളും [ സംസാരിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വിക്ക്] ജോര്‍ജ് അടക്കമുള്ളവരില്‍ പരിഹാസമാണ് ഉണര്‍ത്തുന്നത്. ഒരിടത്ത് സ്പാനിഷ് സംസാരിക്കുമ്പോള്‍ തനിക്കു വിക്കില്ലെന്ന് ഗിരിഗിരി തിരിച്ചറിയുന്നുണ്ട്. തൊഴിലിനായും നിലനില്‍പിനായും ആണ് ഗിരിഗിരി സ്പാനിഷ് പഠിക്കുന്നത്. മാതൃഭാഷയായ മലയാളത്തെക്കാളും പോറ്റമ്മയായ സ്പാനിഷ് തന്നെ സ്വീകരിക്കുന്നുവെന്ന് ഗിരിഗിരി തിരിച്ചറിയുന്നതില്‍ വലിയൊരു പാഠം ഉണ്ടെന്ന് ന്യായമായും സംശയിക്കാം.

ഇത്തരുണത്തില്‍ സ്വന്തം സമൂഹമെന്ന് കരുതുന്നവരില്‍ നിന്നും ആ സംസ്കാരത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനകളും അന്യവ‌‌ല്‍ക്കരണവും തന്നെയാവണം ഗിരിഗിരിയെ പാശ്ചാത്യസംസ്കാരത്തെ സ്വീകരിക്കാന്‍ , അതിനായി ഒന്നു ശ്രമിക്കാന്‍ പ്രേരിപ്പിച്ച ഘടകം. പക്ഷെ ഗിരിഗിരിയെ എല്ലായിടത്തും കാത്തിരിക്കുന്നത് പരാജയമാണെന്ന് അക്കരക്കാഴ്ചകള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു പക്ഷേ പാശ്ചാത്യമോ പൗരസ്ത്യമോ ആയ നിലവിലുള്ള സംസ്കാരങ്ങളും ഭാഷയും സംഗീതവും ഗിരിഗിരിയുടേത് അല്ലാതിരിക്കാന്‍ സാധ്യതയുണ്ട്. അവന്റെ ഭാഷയും സംസ്കാരവും സംഗീതവും അതുവഴി അവന്റെ സ്വത്വവും അവന്‍ തന്നെ കണ്ടുപിടിക്കുക എന്നതായിരിക്കാം ഗിരിഗിരിയെ കാത്തിരിക്കുന്ന നിയോഗം. എന്നാല്‍ അതിനു അവനെ നമ്മള്‍ അനുവദിക്കുമോ എന്നതാണ് പ്രസക്തമായതും അവശേഷിക്കുന്നതുമായ ചോദ്യം.


For more reading/reference:

[1]. “Cultural Identity: Solution or Problem” - Peter Wade , ISBN 978-0-904674-26-2

[2]. “Cultural Imperialism” - Robert Cecil, ISBN 978-0-904674-06-4

[3]. "ബോബ് മാര്‍ലി: നഷ്ടദേശം തേടിയുള്ള ഒരു സംഗീതസഞ്ചാരം" - മനോജ് കുറൂര്‍

[4]. “Akkarakkazhchakal Ep:47” - http://www.youtube.com/watch?v=92jKBDyCIlg


ബോധി കോമണ്‍സില്‍ പ്രസിദ്ധീകരിച്ചത് - http://beta.bodhicommons.org/article/on-cultural-identities-akkarakazhchakal-and-girigiris-music

ഒരുലക്ഷം കോടിക്കുടമയിലൊരുവന്‍ ( തിരുവിതാംകൂര്‍ പ്രജ) കണിമംഗലത്തെ ആറാം തമ്പുരാനു സമര്‍പ്പിക്കും നിവേദനം

ബഹുമാനപ്പെട്ട ശ്രീ ജഗന്നാഥന്‍ നമ്പൂതിരി തിരുമനസ്സ് വായിച്ചറിയാന്‍,

അങ്ങുന്നേ,

താങ്കള്‍ ഇപ്പോള്‍ ഗ്രീസിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരിക്കുമെന്നറിയാം. പൊളിച്ചുവില്‍‌‌ക്കാന്‍ വെച്ചിരിക്കുന്നവ മൊത്തവിലയ്ക്ക് വാങ്ങി പൊളിക്കാതെ കാത്ത് സൂക്ഷിക്കുകയും മുടങ്ങിക്കിടന്ന ഉല്‍സവങ്ങള്‍ നടത്തിക്കളയുകയും ചെയ്യുക എന്നത് താങ്കളുടെ ഹോബിയാണല്ലോ. അല്ലെങ്കിലും ഗ്രീസുകാര്‍ക്കങ്ങനെത്തന്നെ വേണം. സോഷ്യലിസത്തെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതല്ലേ! അന്നേ ഞങ്ങള്‍ പറഞ്ഞതാണ് സോഷ്യലിസം വേണ്ടാ രാജഭരണം മതി എന്ന്. സോഷ്യലിസം വരും മുന്‍പേ ഭരിച്ച് മുടിച്ച കാപ്പിറ്റലിസമാണ് ഗ്രീസിന്റെ പണി തീര്‍ത്തതെന്നൊക്കെ അസൂയക്കാരു പറയും. അല്ലെങ്കില്‍ തന്നെ കാപ്പിറ്റലിസ്റ്റുകളോട് നമ്മള്‍ക്ക് പണ്ടേ വിരോധമൊന്നുമില്ല. കോഴിക്കോട്ടങ്ങാടിയില്‍ വന്നിറങ്ങിയ വാസ്കോഡഗാമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ച സാമൂതിരി തമ്പുരാന്‍ ഗാമയുടെ ജയന്‍ മോഡല്‍ ഷര്‍ട്ടിന്റെയും പാന്റ്സിന്റെയും എണ്ണിയാലൊടുങ്ങാത്ത കീശകളില്‍ മുഴുവന്‍ കുരുമുളകും നിറച്ച്കൊടുത്താണ് തിരിച്ച് യാത്രയാക്കിയതെന്ന് വില്യം ലോഗന്‍ സായ്‌‌വ് മലബാര്‍ മാന്വലീഴെതീട്ടുണ്ടെന്ന് വിവരമുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട് (വിക്കിപ്പിഡീയ തിരുത്താനൊഴിച്ച് അക്ഷരം പണ്ടേ നമുക്ക് വിരോധമായതിനാല്‍ ഇതുപോലുള്ളവയൊന്നും തുറന്ന് വായിച്ചങ്ങനെ നോക്കാറില്ല).

വിഷയം അതല്ല. ഇരുന്നൂറ്റമ്പത് കോടിയുണ്ടെങ്കില്‍ കേരള സംസ്ഥാനം മൊത്തം വാങ്ങിച്ചു കളയാം എന്ന് തമ്പുരാന്‍ പണ്ടൊരു സുഹൃത്തിനോട് വീമ്പിളക്കുക ഉണ്ടായല്ലോ. അതിനി നടപ്പില്ല. ഒറ്റ രാത്രി കൊണ്ട് തിരുവിതാംകൂറുകാര്‍ കുഴിച്ചെടുത്തത് ഒന്നും രണ്ടുമല്ല ഏതാണ്ട് രൂപാ ഒരു ലക്ഷം കോടിയുടെ സ്വത്തുക്കളാണ്. പണ്ട് നാടുവാഴും തിരുമനസും പിള്ളമാരും കൂടിച്ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയ കാശാണ് പത്തായപ്പുരയില്‍ നിന്ന് കണ്ടെടുത്തതെന്നൊക്കെ ആക്ഷേപമുണ്ട്. അത് കമ്യൂണിസ്റ്റുകാരു പറഞ്ഞുണ്ടാക്കുന്നതാകാനേ വഴിയുള്ളൂ. രാജഭരണമെന്നാല്‍ സ്വതന്ത്രസുന്ദരസോഷ്യലിസ്റ്റ് പുണ്യഭൂമി ആയിരുന്നെന്ന് ആര്‍ക്കാണറിയാത്തത്? ...

തുടര്‍ന്ന് ബോധിയില്‍ വായിക്കുമല്ലോ-> ഇവിടെ ക്ലിക് ചെയ്യുക

ഉബുണ്ടുവില്‍ സിഷാര്‍പ്/. നെറ്റ്



ഓഫീസില്‍ .‌‌നെറ്റും സീഷാര്‍പ്പും ഉപയോഗിച്ച് ഡെവലപ്മെന്റ്.
വീട്ടില്‍ എത്തിയാല്‍ ഉബുണ്ടു.
Troubled?
Just Install MonoDevelop by using the following command.

$sudo apt-get install monodevelop


enjoy :)

ബ്രൈറ്റിന്റെ പരിണാമം

ബ്രൈറ്റിനെ നമുക്കറിയാം. ജീവശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ കോമ്പ്രിഹെന്‍സീവായ എന്നാല്‍ വളരെയധികം‌ റീഡബിള്‍ ആയ പോസ്റ്റുകളിലൂടെയാണ് ബ്രൈറ്റ് ബ്ലോഗ്‌‌ലോകത്ത് കടന്നുവരുന്നതും അറിയപ്പെടാന്‍ തൂടങ്ങുന്നതും. പരിണാമവിരോധികളായെ സെമിറ്റിക് മതാന്ധവിശ്വാസികളെ കണക്കറ്റ് പരിഹസിച്ചും, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കിയും, ശാസ്ത്രീയമായ പോസ്റ്റുകളെഴുതിയും പരിണാമസിദ്ധാന്തചര്‍ച്ചകളെ ജീവസ്സുറ്റതാക്കാന്‍ ബ്രൈറ്റ് എന്ന ബ്ലോഗര്‍ കാണിച്ച നിഷ്ക്കര്ഷ പ്രശംസനാര്‍ഹമാണ്.

എന്നാല്‍ ബ്രൈറ്റിനു സ്വയം സംഭവിച്ച/സംഭവിച്ചുകൊണ്ടിരീക്കുന്ന പരിണാമം നിരാശാവഹമാണെന്ന് പറയാതെ വയ്യ. സ്ത്രീപക്ഷവാദികള്‍ക്കെതിരെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് എന്നാല്‍ പലയിടത്തും വളച്ചൊടിച്ചും പുകമറ സൃഷ്ടിച്ചും എഴുതിയ ഒരു സീരീസ് പോസ്റ്റിലൂടെയാണ് ബ്രൈറ്റില്‍ മാറ്റം പ്രകടമായി കണ്ടു തുടങ്ങിയത്. ജെന്‍ഡര്‍ ഡിസ്ക്രിമിനേഷനും ശാസ്ത്രത്തിന്റെ പിന്‍ബലം നല്കാന്‍ ഉള്ള ശ്രമത്തെ ഇതെഴുതുന്നയാളടക്കം പലരും അന്നേ വിമര്‍ശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദളിതപക്ഷവാദി എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ള ബ്ലോഗേഴ്സ് ബ്രൈറ്റിനെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു എന്ന വിരോധാഭാസകരമായി തോന്നിയേക്കാം.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ ന്യായമായും റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ വരേണ്ടതുണ്ടായിരുന്നു. അതിനുള്ള സൂചനകള്‍ ചിത്രകാരനു ബ്രൈറ്റ് നല്‍കിയ മറുപടികളില്‍ തന്നെ പ്രകടമായിരുന്നു താനും. വംശമഹിമാസിദ്ധാന്തത്തിനു ജനിതകശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന അങ്ങേയറ്റം പ്രതിലോമകരമായ പോസ്സ്റ്റുകളാണ് ബ്രൈറ്റില്‍ നിന്നും പിന്നീട് ഉണ്ടായത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു.

മാംസാഹാരവിദ്വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ച ബസ്സില്‍ നടക്കുമ്പോള്‍ സംഘപരിവാറിനു സുഖിക്കുന്ന ബസ് പോസ്റ്റുകളുമായി ബ്രൈറ്റെത്തി.

ഇപ്പോള്‍ ഏറ്റവും അവസാനമായി വിശ്വാസത്തിന്റെ ശാസ്ത്രം എന്ന പോസ്റ്റ് സീരീസാണ് ബ്രൈറ്റെഴുതിക്കൊണ്ടിരിക്കുന്നത്. മുഴുവനും പുറത്ത് വരാത്തതിനാല്‍ അഭിപ്രായം പറയുന്നതില്‍ അനൗചിത്യം ഉണ്ടെങ്കില്‍ കൂടി മേല്‍പറഞ്ഞ പരിണാമത്തിന്റെ അടുത്ത ഘട്ടമല്ലേ മുന്‍പിലെത്തിയിരിക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോവുന്നു. ഒരു യുക്തിവാദിയില്‍ നിന്നും മതം ഒഴിവാക്കാന്‍ ആവാത്ത ഒരു സ്ഥാപനമാണെന്നും അതില്‍ തന്നെ പരിണാമത്തെയടക്കം അംഗീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, ഹൈജീനിക് ശീലങ്ങള്‍ വച്ച് പുലര്‍ത്തുന്ന ബ്രാഹ്മണിക് മതങ്ങളാണ് മേത്തരമെന്നും ബ്രൈറ്റ് നിലപാടെടുത്താല്‍ ഞാനല്‍ഭുതപ്പെടില്ല.

ഡോക്കിന്‍സടക്കം ആധുനികജീവശാത്രജ്ഞരുടെ അഭിപ്രായങ്ങള്‍ തന്നയാണ് ഈ പോസ്റ്റിലും ബ്രൈറ്റ് അവലംബിക്കാന്‍ ശ്രമിക്കുന്നത്. മതം ഒരു 'ബൈ പ്രോഡക്ട്' ആണെന്ന ഡോക്കിന്‍സിന്റെ വാദം ബ്രൈറ്റ് ഉദ്ധരിക്കുന്നുണ്ട്. എങ്കിലും അതോടൊപ്പം ഡോക്കിന്‍സ് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങളില്‍ ചിലത് ബ്രൈറ്റ് വിട്ടുപോകുന്നില്ലേയെന്ന ചോദ്യം ഉന്നയിക്കാതെ വയ്യ.

സംഘപരിവാറ് അനുകൂലികളുമായി നടത്തിയ മിനിമം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ എനിക്കു മനസിലായ ഒരു മിനിമം കാര്യം മറ്റു മതങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ആറെസ്സെസ്സുകാരാനാവാന്‍ ഈശ്വരവിശ്വാസിയാവേണ്ടെന്നതാണ്. നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില്‍ നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. വംശമഹിമാസിദ്ധാന്തമാണ് മതത്തെക്കാള്‍ ആധുനികഹിന്ദുമതതീവ്രവാദികള്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് ചുരുക്കും [ഹിറ്റലറെ ഓര്മ വരുന്നുണ്ടോ?]

ബ്രൈറ്റിനു തീര്‍ച്ചയായും അഭയം കണ്ടെത്താന്‍ കഴിയുന്ന കൂടാരമാവും നീരിശ്വരവംശമഹിമാവാദികളുടേത്.
വിശാഖ് പറഞ്ഞത് പ്രസക്തമാകുന്നതിവിടെയാണ്.

-------------------------------------------------------------------------------------------------------------------------------------
https://profiles.google.com/visaksankar/posts/SV5iL8KBbWU#visaksankar/posts/SV5iL8KBbWU

വിശാഖ്: *യുക്തിവാദമെന്നത് കേവലം ദൈവ നിരാസം മാത്രമല്ല.* ജപിച്ചുകെട്ടലിനെയും, കൂടോത്രത്തെയും, രാഹുകാലത്തെയും, ആള്‍ദൈവങ്ങളേയും പോലുള്ള പ്രകടമായ യുക്തിരാഹിത്യങ്ങളെ നിരാകരിക്കുന്നതിലൂടെ മാത്രം ആരും ഒരു യുക്തിവാദി ആവുകയുമില്ല. *യുക്തി എന്നത് ഒരു സമഗ്രതയാണ്.അതുകൊണ്ടുതന്നെ യുക്തിവാദിയായ അരാഷ്ട്രീയവാദി രാഹുകാലം നോക്കി റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞനേയും, പുരുഷമേധാവിത്വ വാദിയായ ദളിതപക്ഷവാദിയേയും ഒക്കെപ്പോലുള്ള ഒരു അസംബന്ധം മാത്രമാണ്. ഇത്തരക്കാര്‍ തങ്ങളുടെ യുക്തിയുടേതായ താല്‍കാലിക കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഏതുനിമിഷവും അയുക്തികമായ സ്വാസ്ഥ്യങ്ങളുടെ ‘തറവാട്ടുവീട്ടി’’ലേയ്ക്ക് മടങ്ങിപ്പോയേക്കാം.*
--------------------------------------------------------------------------------------------------------------------------------------

ഈയൊരു മടങ്ങിപ്പോക്ക് ബ്രൈറ്റിന്റെ കാര്യത്തില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

അനുബന്ധം ഒന്ന്:

http://www.blaghag.com/2011/01/pop-evolutionary-psychology-game.html

My friend Jason and I accidentally invented this game while at a party last week. The rules are simple:

1. Make an observation about a particularly odd aspect of human behavior.

Example: "Why is it that everyone congregates in the kitchen at parties, even when there's plenty of space elsewhere?"

2. Come up with an explanation for how that behavior would have increased fitness in hunter gathering societies.

Example: "Well, food used to be sparse, so humans would congregate at food sources, so you'd be more likely to find a mate there, and thus have more babies.

3. Bonus points are rewarded for including 50's era gender stereotypes.

Example: "Well, we KNOW women are drawn to the kitchen because they're inclined to gather food, so they're always in the kitchen anyway. The men just go there to be around their potential mates."

Hours of fun guaranteed.


അനുബന്ധം രണ്ട് :

http://chandrakkaran.blogspot.com/2007/01/blog-post.html
മനുഷ്യരുടെ സ്വാതന്ത്ര്യം, പുരോഗതി എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന്‌ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വികാസം ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.

യുക്തി, ശാസ്ത്രം, പുരോഗതി, സമത്വം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതങ്ങള്‍ ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. ശാസ്ത്രവും യുക്തിയും പുരോഗതിയുടെയും വിജയത്തിന്റെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ അധികാരത്തിന്റെ ഉപകരണങ്ങളാള്‍ കൂടിയാണ്. മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത്‌ പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.

അജ്ഞതയുടെയും ചൂഷണത്തിന്റെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല ശാസ്ത്രഗവേഷണവും മറ്റ്‌ ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ്‌ ഇന്ന്‌ ശാസ്ത്രവും അതിന്റെ അനുബന്ധഗവേഷണങ്ങളും.

മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശാസ്ത്ര-വിജ്ഞാനങ്ങള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള രാഷ്ട്രീയക്രമത്തില്‍ ശാസ്ത്രവും വിജ്ഞാനവും പുരോഗമിച്ചിട്ടുള്ളത് അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. ശാസ്ത്ര-വിജ്ഞാനങ്ങള്‍ അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. അധികാരസ്ഥാപനങ്ങളുടെ ശാസ്ത്ര-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.

ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്‌. ജ്ഞാനം ഉല്‍‌പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത്‌ മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.

കുറിപ്പ് : ഇതൊരു വ്യക്തിഹത്യയോ ലേബലൊട്ടിക്കലോ അല്ല. ചില ചൂണ്ടിക്കാണിക്കലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം

CPU താപനില തല്‍സമയം നിരീക്ഷിക്കാന്‍

ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ - പ്രത്യേകിച്ച് പ്രൊസ്സസ്സിങ്ങ് പവര്‍ കൂടിയ തരം പ്രൊസസ്സറുകള്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് CPU താപനിലയുടെ കണക്കില്‍ കവിഞ്ഞുള്ള വര്‍ദ്ധനവ്. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ഉപയോഗിക്കുന്ന സമയത്തും ദീര്‍ഘകാലാടിസ്ഥാനത്തിലും ദോഷകരമായി ബാധിക്കുന്നതാണ് CPU, Hard disk മുതലായവയുടെ ഉയര്‍ന്ന താപനില.

ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് തല്സമയം താപനില നിരീക്ഷിക്കാനുള്ള ലളിതമായ ഒരു വഴിയാണ് താഴെ പറയുന്നത്.

1. താഴെ പറയുന്ന കമാന്ഡ് ഉപയോഗിച്ച് സെന്‍സര്‍ ആപ്‌‌ലെറ്റ് ഇന്സ്റ്റാള്‍ ചെയ്യുക.
sudo apt-get install sensors-applet

2. അതിനു ശേഷം മെനു പാനലില്‍ എവിടെയെങ്കിലും ഒന്ന് റൈറ്റ് ക്ലിക് ചെയ്ത് 'Add to Panel' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ലിസ്റ്റില്‍ നിന്നും 'Hardware sensors monitor ' സെലക്ട് ചെയ്ത് add button അമര്‍ത്തുക.

3. റീലോഗിന്‍ ചെയ്യുക. CPU മുതലായവയുടെ താപനില ഇപ്പോള്‍ പാനലില്‍ കാണാന്‍ സാധിക്കും.

60 ഡിഗ്രീയിലും മുകളിലാണ് താപനില എങ്കില്‍ ലാപ്ടോപ്പിന്റെ സ്ഥാനം മാറ്റി വെയ്ക്ക്കു, റൂമില്‍ ഏസിയോ ഫാനോ മറ്റോ ഉണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കുക മുതലായവ താല്‍ക്കാലികം ആയി ഗുണം ചെയ്യും . സ്ഥിരമായി ഉയര്‍ന്ന താപനില കാണിക്കുന്നുണ്ടെങ്കില്‍ CPU fan ഒരു ടെക്നീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും .

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.