Sunday, May 8, 2011

ബ്രൈറ്റിന്റെ പരിണാമം

ബ്രൈറ്റിനെ നമുക്കറിയാം. ജീവശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ കോമ്പ്രിഹെന്‍സീവായ എന്നാല്‍ വളരെയധികം‌ റീഡബിള്‍ ആയ പോസ്റ്റുകളിലൂടെയാണ് ബ്രൈറ്റ് ബ്ലോഗ്‌‌ലോകത്ത് കടന്നുവരുന്നതും അറിയപ്പെടാന്‍ തൂടങ്ങുന്നതും. പരിണാമവിരോധികളായെ സെമിറ്റിക് മതാന്ധവിശ്വാസികളെ കണക്കറ്റ് പരിഹസിച്ചും, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കിയും, ശാസ്ത്രീയമായ പോസ്റ്റുകളെഴുതിയും പരിണാമസിദ്ധാന്തചര്‍ച്ചകളെ ജീവസ്സുറ്റതാക്കാന്‍ ബ്രൈറ്റ് എന്ന ബ്ലോഗര്‍ കാണിച്ച നിഷ്ക്കര്ഷ പ്രശംസനാര്‍ഹമാണ്.

എന്നാല്‍ ബ്രൈറ്റിനു സ്വയം സംഭവിച്ച/സംഭവിച്ചുകൊണ്ടിരീക്കുന്ന പരിണാമം നിരാശാവഹമാണെന്ന് പറയാതെ വയ്യ. സ്ത്രീപക്ഷവാദികള്‍ക്കെതിരെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് എന്നാല്‍ പലയിടത്തും വളച്ചൊടിച്ചും പുകമറ സൃഷ്ടിച്ചും എഴുതിയ ഒരു സീരീസ് പോസ്റ്റിലൂടെയാണ് ബ്രൈറ്റില്‍ മാറ്റം പ്രകടമായി കണ്ടു തുടങ്ങിയത്. ജെന്‍ഡര്‍ ഡിസ്ക്രിമിനേഷനും ശാസ്ത്രത്തിന്റെ പിന്‍ബലം നല്കാന്‍ ഉള്ള ശ്രമത്തെ ഇതെഴുതുന്നയാളടക്കം പലരും അന്നേ വിമര്‍ശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദളിതപക്ഷവാദി എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ള ബ്ലോഗേഴ്സ് ബ്രൈറ്റിനെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു എന്ന വിരോധാഭാസകരമായി തോന്നിയേക്കാം.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ ന്യായമായും റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ വരേണ്ടതുണ്ടായിരുന്നു. അതിനുള്ള സൂചനകള്‍ ചിത്രകാരനു ബ്രൈറ്റ് നല്‍കിയ മറുപടികളില്‍ തന്നെ പ്രകടമായിരുന്നു താനും. വംശമഹിമാസിദ്ധാന്തത്തിനു ജനിതകശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന അങ്ങേയറ്റം പ്രതിലോമകരമായ പോസ്സ്റ്റുകളാണ് ബ്രൈറ്റില്‍ നിന്നും പിന്നീട് ഉണ്ടായത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു.

മാംസാഹാരവിദ്വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ച ബസ്സില്‍ നടക്കുമ്പോള്‍ സംഘപരിവാറിനു സുഖിക്കുന്ന ബസ് പോസ്റ്റുകളുമായി ബ്രൈറ്റെത്തി.

ഇപ്പോള്‍ ഏറ്റവും അവസാനമായി വിശ്വാസത്തിന്റെ ശാസ്ത്രം എന്ന പോസ്റ്റ് സീരീസാണ് ബ്രൈറ്റെഴുതിക്കൊണ്ടിരിക്കുന്നത്. മുഴുവനും പുറത്ത് വരാത്തതിനാല്‍ അഭിപ്രായം പറയുന്നതില്‍ അനൗചിത്യം ഉണ്ടെങ്കില്‍ കൂടി മേല്‍പറഞ്ഞ പരിണാമത്തിന്റെ അടുത്ത ഘട്ടമല്ലേ മുന്‍പിലെത്തിയിരിക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോവുന്നു. ഒരു യുക്തിവാദിയില്‍ നിന്നും മതം ഒഴിവാക്കാന്‍ ആവാത്ത ഒരു സ്ഥാപനമാണെന്നും അതില്‍ തന്നെ പരിണാമത്തെയടക്കം അംഗീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, ഹൈജീനിക് ശീലങ്ങള്‍ വച്ച് പുലര്‍ത്തുന്ന ബ്രാഹ്മണിക് മതങ്ങളാണ് മേത്തരമെന്നും ബ്രൈറ്റ് നിലപാടെടുത്താല്‍ ഞാനല്‍ഭുതപ്പെടില്ല.

ഡോക്കിന്‍സടക്കം ആധുനികജീവശാത്രജ്ഞരുടെ അഭിപ്രായങ്ങള്‍ തന്നയാണ് ഈ പോസ്റ്റിലും ബ്രൈറ്റ് അവലംബിക്കാന്‍ ശ്രമിക്കുന്നത്. മതം ഒരു 'ബൈ പ്രോഡക്ട്' ആണെന്ന ഡോക്കിന്‍സിന്റെ വാദം ബ്രൈറ്റ് ഉദ്ധരിക്കുന്നുണ്ട്. എങ്കിലും അതോടൊപ്പം ഡോക്കിന്‍സ് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങളില്‍ ചിലത് ബ്രൈറ്റ് വിട്ടുപോകുന്നില്ലേയെന്ന ചോദ്യം ഉന്നയിക്കാതെ വയ്യ.

സംഘപരിവാറ് അനുകൂലികളുമായി നടത്തിയ മിനിമം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ എനിക്കു മനസിലായ ഒരു മിനിമം കാര്യം മറ്റു മതങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ആറെസ്സെസ്സുകാരാനാവാന്‍ ഈശ്വരവിശ്വാസിയാവേണ്ടെന്നതാണ്. നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില്‍ നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. വംശമഹിമാസിദ്ധാന്തമാണ് മതത്തെക്കാള്‍ ആധുനികഹിന്ദുമതതീവ്രവാദികള്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് ചുരുക്കും [ഹിറ്റലറെ ഓര്മ വരുന്നുണ്ടോ?]

ബ്രൈറ്റിനു തീര്‍ച്ചയായും അഭയം കണ്ടെത്താന്‍ കഴിയുന്ന കൂടാരമാവും നീരിശ്വരവംശമഹിമാവാദികളുടേത്.
വിശാഖ് പറഞ്ഞത് പ്രസക്തമാകുന്നതിവിടെയാണ്.

-------------------------------------------------------------------------------------------------------------------------------------
https://profiles.google.com/visaksankar/posts/SV5iL8KBbWU#visaksankar/posts/SV5iL8KBbWU

വിശാഖ്: *യുക്തിവാദമെന്നത് കേവലം ദൈവ നിരാസം മാത്രമല്ല.* ജപിച്ചുകെട്ടലിനെയും, കൂടോത്രത്തെയും, രാഹുകാലത്തെയും, ആള്‍ദൈവങ്ങളേയും പോലുള്ള പ്രകടമായ യുക്തിരാഹിത്യങ്ങളെ നിരാകരിക്കുന്നതിലൂടെ മാത്രം ആരും ഒരു യുക്തിവാദി ആവുകയുമില്ല. *യുക്തി എന്നത് ഒരു സമഗ്രതയാണ്.അതുകൊണ്ടുതന്നെ യുക്തിവാദിയായ അരാഷ്ട്രീയവാദി രാഹുകാലം നോക്കി റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞനേയും, പുരുഷമേധാവിത്വ വാദിയായ ദളിതപക്ഷവാദിയേയും ഒക്കെപ്പോലുള്ള ഒരു അസംബന്ധം മാത്രമാണ്. ഇത്തരക്കാര്‍ തങ്ങളുടെ യുക്തിയുടേതായ താല്‍കാലിക കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഏതുനിമിഷവും അയുക്തികമായ സ്വാസ്ഥ്യങ്ങളുടെ ‘തറവാട്ടുവീട്ടി’’ലേയ്ക്ക് മടങ്ങിപ്പോയേക്കാം.*
--------------------------------------------------------------------------------------------------------------------------------------

ഈയൊരു മടങ്ങിപ്പോക്ക് ബ്രൈറ്റിന്റെ കാര്യത്തില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

അനുബന്ധം ഒന്ന്:

http://www.blaghag.com/2011/01/pop-evolutionary-psychology-game.html

My friend Jason and I accidentally invented this game while at a party last week. The rules are simple:

1. Make an observation about a particularly odd aspect of human behavior.

Example: "Why is it that everyone congregates in the kitchen at parties, even when there's plenty of space elsewhere?"

2. Come up with an explanation for how that behavior would have increased fitness in hunter gathering societies.

Example: "Well, food used to be sparse, so humans would congregate at food sources, so you'd be more likely to find a mate there, and thus have more babies.

3. Bonus points are rewarded for including 50's era gender stereotypes.

Example: "Well, we KNOW women are drawn to the kitchen because they're inclined to gather food, so they're always in the kitchen anyway. The men just go there to be around their potential mates."

Hours of fun guaranteed.


അനുബന്ധം രണ്ട് :

http://chandrakkaran.blogspot.com/2007/01/blog-post.html
മനുഷ്യരുടെ സ്വാതന്ത്ര്യം, പുരോഗതി എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന്‌ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വികാസം ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.

യുക്തി, ശാസ്ത്രം, പുരോഗതി, സമത്വം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതങ്ങള്‍ ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. ശാസ്ത്രവും യുക്തിയും പുരോഗതിയുടെയും വിജയത്തിന്റെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ അധികാരത്തിന്റെ ഉപകരണങ്ങളാള്‍ കൂടിയാണ്. മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത്‌ പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.

അജ്ഞതയുടെയും ചൂഷണത്തിന്റെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല ശാസ്ത്രഗവേഷണവും മറ്റ്‌ ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ്‌ ഇന്ന്‌ ശാസ്ത്രവും അതിന്റെ അനുബന്ധഗവേഷണങ്ങളും.

മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശാസ്ത്ര-വിജ്ഞാനങ്ങള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള രാഷ്ട്രീയക്രമത്തില്‍ ശാസ്ത്രവും വിജ്ഞാനവും പുരോഗമിച്ചിട്ടുള്ളത് അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. ശാസ്ത്ര-വിജ്ഞാനങ്ങള്‍ അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. അധികാരസ്ഥാപനങ്ങളുടെ ശാസ്ത്ര-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.

ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്‌. ജ്ഞാനം ഉല്‍‌പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത്‌ മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.

കുറിപ്പ് : ഇതൊരു വ്യക്തിഹത്യയോ ലേബലൊട്ടിക്കലോ അല്ല. ചില ചൂണ്ടിക്കാണിക്കലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.