Thursday, March 26, 2009

ജീവന്‍-ആഹാരം-ഊര്‍ജ്ജം-കോസ്മോളജി

ഭക്ഷണം ജീവനും ജീവികളും ആയി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? അതിലുപരി അനന്തവും അനാദിയുമായ ഈ പ്രപഞ്ചത്തില്‍ ആഹാരത്തിന്റെ സ്ഥാനം എവിടെയാണ്? ഒരു കോസ്മിക് സെന്‍സില്‍ സസ്യഹാരത്തിനും മാസാഹാരത്തിനും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ടോ? ഇത്തരം ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിനാധാരം.

മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പോസ്റ്റിനു അനുബന്ധമായി ഇട്ട ഈ പോസ്റ്റിനോട്

ജീവനും ഊര്‍ജ്ജവും :

ജീവനുള്ള ഏതൊരു വസ്തുവിന്റേയും അടിസ്ഥാനധര്‍മങ്ങളാണ് നിലനില്‍ക്കുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുക എന്നത്.

നിലനില്പ്, വളര്‍ച്ച, പ്രത്യുല്പാദനം മുതലായ അടിസ്ഥനധര്‍മങ്ങള്‍ നിറവേറ്റാന്‍ ഊര്‍ജ്ജം അത്യന്താപേക്ഷികം ആണ്. ഊര്‍ജ്ജം എങ്ങിനെ ലഭിക്കും?

ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാവുന്നതാണ്.

ചേര്‍ത്ത് ഇത് വായിക്കാവുന്നതാണ്.
1) chemical (രാസപ്രവര്‍ത്തനങ്ങള്‍)
2) physical (ഭൗതിക പരിവര്‍ത്തനങ്ങള്‍).


ഒരു ടോര്‍ച്ച് പ്രകാശിപ്പിക്കാന്‍ നമുക്ക് ഊര്‍ജ്ജം വേണമല്ലോ. ഇതിനായി നാം ഒരു രാസപ്രവര്‍ത്തനെത്തെ ഉപയോഗിക്കുന്നു. "ബാറ്ററി" അഥവാ "ഇലക്ട്രിക്കല്‍ സെല്‍" അകത്തെ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഊര്‍ജ്ജത്തെയാണ് നാം ഇതിനായി ഉപയോഗിക്കുന്നത്.

അതേ സമയം ഒരു ഇലക്ട്രിക്‌ മോട്ടോര്‍ വെള്ളച്ചാട്ടത്തിനടിയില്‍ സ്ഥാപിച്ച് ടര്‍ബൈന്‍ വഴി കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ അവിടെ രാസപ്രവര്‍ത്തനങ്ങള്‍ ഇല്ല. വെറും ഭൗതികപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ.

എന്നാല്‍ ജീവനുള്ള വസ്തുക്കളിലെല്ലാം ഊര്‍ജ്ജത്തിനു വേണ്ടി രാസപ്രവര്‍ത്തനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.

ഇതില്‍ സസ്യങ്ങള്‍ക്ക് ഹരിതകം എന്ന വസ്തുവിന്റെ സഹായത്തൊടേ സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ വേണ്ട കഴിവുണ്ട്. തങ്ങളുടെ ജൈവീകമായ ആവശ്യത്തിനു വേണ്ടിയുള്ള ഊര്‍ജ്ജമത്രയും സൂര്യനില്‍ നിന്നാണ് സസ്യങ്ങള്‍ സ്വീകരിക്കുന്നത്.

അതു കൊണ്ട് തന്നെ ആഹാരത്തിന്റെ ഭാഗമായി മറ്റു ജീവനുകളെ സംഹരിക്കേണ്ട ആവശ്യം സസ്യങ്ങള്‍ക്കില്ല.

( സൂര്യനില്‍ നടക്കുന്നത് മറ്റൊരു രാസപ്രവര്‍ത്തനമാണ്. ന്യൂക്ലിയാര്‍ ഫ്യൂഷന്‍. അതു വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് വികിരണങ്ങളായി ഭൂമിയില്‍ എത്തിച്ചേരുന്നു. ആ വികിരണങ്ങളെ സ്വീകരിച്ച് തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ സസ്യങ്ങള്‍ ഉപയോഗിക്കുന്നു.)

അതേ സമയം ജന്തുക്കളിലാവട്ടെ ഹരിതകസാന്നിദ്ധ്യമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ഭക്ഷണം അഥവാ ഊര്‍ജ്ജത്തിനായി മറ്റൊരു ജീവനുള്ള വസ്തുവിനെ ആശ്രയിക്കേണ്ടി വരുന്നു.
സസ്യങ്ങളില്‍ ഊര്‍ജ്ജം സ്വീകരിച്ച് അപ്പോള്‍ തന്നെ അതു ചിലവഴിക്കുക മാത്രം അല്ല. അവ ശേഖരിക്കുക കൂടേ ചെയ്യുന്നുണ്ട്.

ജീവനും ഊര്‍ജ്ജതന്ത്രവും :

എങ്ങിനെയാണ് സസ്യങ്ങള്‍ ഊര്‍ജ്ജം ശേഖരിക്കുന്നത്?

സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് സസ്യങ്ങള്‍ ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നു. തങ്ങളൂടെ ദൈനം ദിന ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്നവയെയാണ് സസ്യങ്ങള്‍ കാര്‍ബോ കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ രൂപത്തില്‍ സൂക്ഷിച്ച് വയ്ക്കുന്നത്. പിന്നീട് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മറ്റൊരു രാസപ്രവര്‍ത്തനം നടത്തുന്നു. അതിന് അത്യാവശ്യമായി വേണ്ടത് ഓക്സിജന്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

( ഒരു ഡീസല്‍ എഞ്ചിനിലും ഏതാണ്ട് ഇതേ പോലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പറയാം. മാറ്ററിനെ ഓക്സിജനുമായി രാസപ്രവര്‍ത്തനം നടത്തിയാണ് എഞ്ചിന്‍ കറക്കാന്‍ ഉള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്).


ഇതു കൊണ്ട് തന്നെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജന്റെ സാന്നിദ്ധ്യം അവശ്യഘടകം ആവുന്നത്.

എന്തിനാണ് സസ്യങ്ങള്‍ ഊര്‍ജ്ജം സംഭരിച്ച് വെയ്ക്കുന്നത് ?


1. തീര്‍ച്ചയായും പിന്നീട് ഉപയോഗിക്കാന്‍
2. അടുത്ത തലമുറക്കായി.


അടുത്ത തലമുറയ്ക്ക് വേണ്ടി സസ്യങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത് പ്രധാനമായും താഴെ പറയുന്ന രീതികളിലാണ്.

A)ഊര്‍ജ്ജം , മാറ്റര്‍ ആയി സംഭരിച്ച ശേഷം പ്രത്യുലപാദനശേഷിയുള്ള ആവരണം കൊണ്ട് അവയെ പൊതിയുക. (ഉദാ :- ചേന, ഉരുളക്കിഴങ്ങ്‌.‌). പുതിയ സസ്യങ്ങള്‍ വളരുമ്പോള്‍ അവ സ്വന്തമായി ഫോട്ടോസിന്തസിസ് നടത്താറാകുവേളം വേണ്ട ഊര്‍ജ്ജം ശേഖരിക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നും ലഭിക്കുന്നു.

B)വിത്തിനോടൊപ്പം. പ്രത്യുല്‍‌പാദനശേഷിയുള്ള ഭ്രൂണത്തിനു ചുറ്റും കാര്‍ബോഹൈഡ്രേറ്റിന്റെ ( പലപ്പോഴും പ്രോട്ടിനുകളൂം) ഒരു ആവരണം സൃഷ്ടിക്കുന്നു. (ഉദാ :- നെല്ല്). വിത്ത് ജലവും ഓക്സിജനും സൂര്യപ്രകാശവുമുള്ള സാഹചര്യത്തില്‍ മുളക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമാദ്യം ആവശ്യമായ ഊര്‍ജ്ജം ഇതില്‍ നിന്നും ലഭിക്കും.

C) വിത്തിനോടൊപ്പം ഉള്ള പഴത്തില്‍ :- ഇവിടെ വിത്തിനും പുറത്തോ( മാങ്ങ) , കൂടെയോ (കശുമാങ്ങ) കുറെ കാര്‍ബോഹൈഡ്രെറ്റും പ്രോട്ടിസും ഒക്കെ സൂക്ഷിക്കുന്നു. വിത്തുവിതരണത്തിന് സസ്യങ്ങളെ സഹായിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് ഉള്ള ഒരു ഇന്‍സന്റീവ് എന്ന നിലയില്‍ ആണ് സസ്യം ശേഖരിച്ചു വച്ച ഊര്‍ജ്ജം ഇങ്ങനെ ചിലവിടുന്നത്. ( ഓര്‍ക്കുക വിത്തിനകത്തെ ഊര്‍ജ്ജം , ജന്തുക്കളുടെ ഭക്ഷണാര്‍ത്ഥം അല്ല!).

ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട ഭക്ഷണങ്ങളാണ് മിക്ക സസ്യഭുക്കുകളുടേയും മിശ്രഭുക്കുകളുടേയും ഊര്‍ജ്ജശ്രോതസ്സ്. ഒന്നു ചിന്തിച്ചു നോക്കൂ, എത്ര കഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും രാസവസ്തുക്കളെ വലിച്ചെടുത്ത് സൂര്യപ്രകാശം ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ചേനയും കപ്പയും, തേങ്ങയും നെല്ലും ഒക്കെയാണ് എലിയെയും മനുഷ്യനെയും പോലുള്ള മൃഗങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിച്ചു തിന്നുന്നത് എന്ന്‌!

അപ്പോള്‍ ജന്തുക്കളില്‍ ഊര്‍ജ്ജശേഖരണം ഇല്ലേ?

തീര്‍ച്ചയായും. ജന്തുക്കളില്‍ കാര്‍ബോഹൈഡ്രേറ്റ്സിനു പകരം കൊഴുപ്പിന്റെ രൂപത്തിലാവും എന്ന് മാത്രം. ജന്തുക്കളുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടെ ഊര്‍ജ്ജത്തില്‍ തന്നെയാണ് അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും (സിംഹം, കടുവ) മിശ്രഭുക്കുകളുടേയും താല്പര്യം.

സസ്യങ്ങളെപ്പോലെ ജന്തുക്കളിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം, കുഞ്ഞുങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ കൂടിയാണ് ഈ ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നത്. അത് പല തരത്തിലാവാം.

മുട്ടയിടുന്ന ജന്തുക്കളില്‍ ഭ്രൂണത്തോടൊപ്പം കൊഴുപ്പിന്റേയും പ്രോട്ടീനിന്റേയും രൂപത്തില്‍ സംഭരിക്കുന്നു. അതേ സമയം സസ്തനികള്‍ ഗര്‍ഭസമയത്ത് മാതാവില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്നത് റിയല്‍ ടൈം ആയിട്ടാണ്.
പിന്നീട് മുലപ്പാലിലൂടെയാണ് ശേഖരിച്ച ഊര്‍ജ്ജം കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.

ഊര്‍ജ്ജം ഊര്‍ജ്ജം സര്‍‌വത്ര:-

ഊര്‍ജ്ജമാണ് പ്രപഞ്ചത്തെ സംബന്ധിച്ചേടത്തോളം എല്ലാം എന്നു പറയാം. കോസ്മോളജിക്കല്‍ ഇവല്യൂഷന്‍സിന്റെ ഒരു ഭാഗം മാത്രം ആയ ഓര്‍ഗാനിക് ഇവല്യൂഷനിലും ഊര്‍ജ്ജകൈമാറ്റം തന്നെയാണ് നിലനില്പിന്നാധാരം.

സൂര്യന്‍ എന്ന നക്ഷത്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജീവി നിലനില്‍ക്കുന്നു (പ്രകൃതി നിര്‍ദ്ധാരണം അഥവാ നാചുറല്‍ സെലക്ഷന്‍!). നേരിട്ട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കഴിയുന്ന ജീവികളില്‍ നിന്നും അതു സ്വീകരിക്കാന്‍ കൂടുതല്‍ കഴിവുള്ള ജീവി നിലനില്‍ക്കുന്നു.

എന്താണ് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യന്‍ പുരോഗമിക്കാന്‍ ഉണ്ടായ കാരണം? ഉത്തരം ളരെ വളരെ ലളിതം. ഊര്‍ജ്ജ ഉപയോഗത്തിനും സംഭരണത്തിനും ആവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ മറ്റ് ജീവികള്‍ക്കെല്ലാ( സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും) ശരീരത്തിനകത്ത് വെച്ചു മാത്രമേ നടത്താന്‍ കഴിയൂ എന്നിരിക്കെ ,മനുഷ്യന്‍ ഇത്തരം രാസപ്രവര്‍ത്തനങ്ങളെ അല്ലാതെ നിയന്ത്രിക്കാന്‍ പഠിച്ചു.
മാറ്ററില്‍ നിന്നും എനര്‍ജി ഉണ്ടാക്കുന്ന ഏറ്റവും ലളിതമായ രാസപ്രവര്‍ത്തനത്തെ ( തീ) അവന്‍ ആദ്യമായി നിയന്ത്രിക്കാന്‍ പഠിച്ചു. (മറ്റൊരു ജന്തുവിനും ഇത് സാദ്ധ്യമല്ലെന്ന് ഓര്‍ക്കുക).

പിന്നീടങ്ങോട്ട് ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. പല തരം രാസപ്രവര്‍ത്തനങ്ങളെ അവന്‍ സ്വായത്തമാക്കി. രാസപ്രവര്‍ത്തനങ്ങള്‍ മാത്രമോ?ഭൗതികപ്രവര്‍ത്തനങ്ങളിലൂടെയും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉള്ള സൂത്രങ്ങള്‍ അവന്‍ കണ്ടൂപിടിച്ചു.
ഉദാ:- കാറ്റിനെ, ഒഴുക്കിനെ, പൊടന്‍ഷ്യല്‍ എനര്‍ജിയെ ( വെള്ളച്ചാട്ടം)

എന്തിനേറെ പറയുന്നു സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ ഉള്ള മാര്‍‌ഗങ്ങളും അവന്‍ കണ്ടുപിടിച്ചു - സോളാര്‍ സെല്ലുകള്‍ (സ്വന്തം ശരീരത്തിനുള്ളിലെ മെറ്റബോളിസത്തിന് ഇത് ഉതകില്ലെങ്കിലും).

എന്നാല്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഒരു കുഞ്ഞുസൂര്യനെത്തന്നെ സൃഷ്ടിക്കാനും അവനു കഴിയും( നിയന്ത്രിത ന്യൂക്ലിയാര്‍ ഫിഷന്‍).

ഊര്‍ജ്ജമാണ് താരം. ഊര്‍ജ്ജം തന്നെയാണ് താരം:

കൂടുതല്‍ ഊര്‍ജ്ജം ( അല്ലെങ്കില്‍ മാറ്ററൊ) ഉള്ളത് കൂടുതല്‍ കാലം നിലനില്‍ക്കും. അത് അചേതനമായാലും സചേതനമായാലും. ( കൂടുതല്‍ ഹൈഡ്രജന്റെ അളവുള്ള നക്ഷത്രങ്ങല്‍ കൂടുതല്‍ കാലം കത്തിയെരിയും. അല്ലാത്തവ അതില്‍ കുറവും.)

എന്നാല്‍ ഊര്‍ജ്ജത്തെ നിയന്തിക്കേണ്ടതുണ്ട് താനും. ജീവന്‍ അറ്റുപോകാതെ നിലനിര്‍ത്താന്‍ ഉള്ള പ്രകൃതിയുടെ സ്വഭാവത്തിന് ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനിര്‍മ്മിത അണുബോംബുകളാണ്. ഭൂമിയെ പത്തോ അന്‍പതോ തവണ ചുട്ടെരിക്കാന്‍ പോന്നത്രയും അണുബോംബ് ശേഖരം നമുക്കുണ്ട്. ഒന്നാലോചിച്ചു നോക്കുക.നമുക്ക് അണുവായുധങ്ങള്‍ വേണോ?

( വീണ്ടും, ഇക്കാര്യത്തില്‍ അചേതനമെന്നോ സചേതനമെന്നോ വ്യത്യാസമില്ല. ഹൈഡ്രജന്‍ ഫ്യവലിന്റെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ ആയി ക്രിട്ടിക്കല്‍ മാസിനെ മറികടന്നാല്‍ നക്ഷത്രത്തിന്റെ കാര്യവും തഥൈവ!).

നക്ഷത്രസമൂഹങ്ങളായാലും ജീവനുള്ളവയായാലും എല്ലാം കോസ്മോളജിക്കല്‍ ഇവല്യൂഷന്റെ ഒരു ഭാഗം മാത്രം. ഇവിടെ തുടങ്ങി ഇവിടെ അവസാനിക്കാന്‍ ഉള്ളത്. എനര്‍ജിയും മാറ്ററും - മാറ്ററും എനര്‍ജിയും അതിനിടയില്‍ അതിന്റെ പല രൂപങ്ങളായി സസ്യങ്ങള്‍-ജന്തുക്കള്‍-മനുഷ്യര്‍...
നമ്മളെല്ലാവരും ഊര്‍ജ്ജത്തിന്റെ ഒരു പദാര്‍ത്ഥരൂപം മാത്രം

അഹം ബ്രഹ്മാസ്മി!

Monday, March 16, 2009

കര്‍മ്മണിപ്രയോഗങ്ങളില്‍ ഒരു ഗണിതപ്രയോഗം

വെള്ളെഴുത്തിന്റെ കര്‍മ്മണിപ്രയോഗങ്ങള്‍ എന്ന പോസ്റ്റില്‍ ഒരു ചെറിയ കഥ വിവരിച്ചിരിക്കുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാങ്ക് ആര്‍ സ്റ്റോക്ടണ്‍ എഴുതിയ ഒരു കഥ. രത്നച്ചുരുക്കം ഇങ്ങനെ. രാജകുമാരിയെ സ്നേഹിച്ച് ചെറുപ്പക്കാരനെ കുടുക്കാന്‍ വേണ്ടി രാജാവ് ഒരു മുറിയില്‍ സിംഹവും വേറേ ഒരു മുറിയില്‍ ഒരു സുന്ദരിയേയും ഇട്ട ശേഷം തടവുകാരന് ഇഷ്ടമുള്ള മുറി തുറക്കാന്‍ അനുവദിക്കുന്നു.

അതായത് രക്ഷപ്പെടാനോ മരിക്കാനോ ഉള്ള സാദ്ധ്യത 50-50. കഥയ്ക്ക് വ്യക്തമായ ക്ലൈമാക്സ് ഇല്ല. വായനക്കാരില്‍ അവസാനിക്കേണ്ട സസ്പെന്‍സ്. എന്തായിരിക്കും എന്തായിരിക്കും എന്ന് ആലോചിച്ച് കമന്റു പോലും ഇടാതെയിരുന്നപ്പോഴാണ് ബാബു കല്യാണം കഥയ്ക്ക് ഒരു ക്ലൈമാക്സ് കണ്ടു പിടിച്ചത്.

"I've read the Martin Gardner version of the story... The climax is like
this..."he stands in front of the wall between the doors, and opens both the
doors at the same time and hid himself between the triangle shaped room created
between the doors and the wall between the doors. lions come out of one room,
enters the next room and that's that :-)"

പ്രശ്നം അവിടെ തീര്‍ന്നല്ലോ എന്നു കരുതി സമാധാനിച്ച് വെള്ളെഴുത്തിനെ വെറുതെ വിട്ടപ്പോഴാണ് ബാബു കല്യാണം അടുത്ത കമന്റ് ഇടുന്നത്

"Gardner's was just trying to find a soluടിon to the puzzle. So please done
blame him ;-) And he gave a much more complicated one in return and here it
goes....

രാജകുമാരിയുടെ കാമുകന്‍ രക്ഷപെട്ടത് കണ്ടു രാജാവിന്റെ ദേഷ്യം വീണ്ടും കൂടി.
ഇത്തവണ ശിക്ഷയില്‍ ഒരു മാറ്റം വരുത്തി. വാതിലുകള്‍ എല്ലാം ശരിയാക്കി (no more
cheating). The king will toss a coin, if it's head, he'll keep a lion in the
first room (otherwise a beautiful girl)and repeat the same procedure for the
second room as well.
The princess's lover can chose to open one and only one
room. What's the probability that he may survive?
PS: He looked at the
princess. This time she doesn't know. But there was a pale expression on her
face. ;-)"


ശ്ശേടാ ഇതു വീണ്ടും ഗുലുമാലായല്ലോ എന്ന് കരുതി, രാജാവിന്റെ പുതിയ കെണിയില്‍ തടവുകാരന്‍ രക്ഷപ്പെടാന്‍ ഉള്ള സാധ്യത എത്ര , മരിക്കാന്‍ ഉള്ള സാധ്യത എത്ര എന്നു വെറുതെ ഒന്നു ചിന്തിച്ചു. അത് അവിടെ കമന്റായി ഇടുകയും ചെയ്തു.

"മരിക്കാന്‍ ഉള്ള പ്രോബബളിറ്റി=രണ്ട് മുറിയിലും സിംഹം വരാന്‍ ഉള്ള
പ്രോബബിളിറ്റി + ആദ്യത്തെമുറിയില്‍ സിംഹം വരികയും ആ മുറി തുറക്കുകയും ചെയ്യാന്‍
ഉള്ള പ്രോബബിളിറ്റി + രണ്ടാമത്തെ മുറിയില്‍ സിംഹം വരികയും രണ്ടാമത്തെ മുറി
തുറക്കുകയും പ്രോബബളിറ്റി
1/4 + 1/2*1/4 + 1/2*1/4 = 1/4+2/8 = 4/8 =
1/2

സാങ്കേതികമായി പറഞ്ഞാല്‍ പ്രോബബിളിറ്റി കൂടുകയോ കുറയുകയോ
ചെയ്യുന്നില്ല.
ആത്യന്തികമായി ഒരു മാത്തമറ്റിക്കല്‍ പ്രശ്നം ആയത് കൊണ്ട്
വെള്ളെഴുത്തിനെ വെറുതെ വിട്ടിരിക്കുന്നു :) "


ഇതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത താഴെ പറയും പ്രകാരം കണക്കാക്കിക്കൂടെ എന്ന് മധുസൂദനന്‍ ജീ ചോദിക്കുക ഉണ്ടായി.

"ടോസ്സ് ചെയ്യാതെ പെൺകുട്ടിയേയും സിംഹത്തെയും മുറിയിലിടാൻ ഒരു പെൺകുട്ടിയും
ഒരു
സിംഹവും മതിയായിരുന്നു. ടോസ് ചെയ്തിടാൻ രണ്ട് പെണ്കുട്ടിയും രണ്ട് സിംഹവും
വേണം. ഈ നാലു ജീവികളിൽ രണ്ടെണ്ണം സിംഹമായതിനാൽ മുറിയിൽ സിംഹമാകാനുള്ള സാദ്ധ്യത
നാലിൽ രണ്ട് സമം രണ്ടിൽ ഒന്ന്.
Events: [L]G, [L]L, [G]L,
[G]G
Probability:
[L]G, [L]L / [L]G, [L]L, [G]L, [G]G
ഇനി രണ്ടു
മുറികളിൽ ഒന്നു തന്നെ
തുറക്കാനുള്ള സാദ്ധ്യത വീണ്ടും രണ്ടിൽ ഒന്ന്.
അപ്പോൾ
ഒന്നിച്ചുള്ള സാദ്ധ്യത സമം
½ ഗുണം ½ സമം ¼ ആയില്ലേ?"


അതായത് കോയിന്‍ ടൊസിംഗിന്റെ സാധ്യതയായ 1/2 * സിംഹം
വരാന്‍ ഉള്ള സാധ്യതയായ 1/2 ഉമായി ഗുണനപ്രക്രിയ ചെയ്യുന്നു.

ഇതിനുള്ള ഉത്തരം രണ്ട് കമന്റുകളിലൂടെ അവിടെ നല്‍കുക ഉണ്ടായി.
1. ഇവിടെ

2. ഇവിടെ


കമന്റിലെ കാല്‍ക്കുലേഷന്റെ തിയറി താഴെ പറയും പ്രകാരമാണ്.

Probability is assigned to certain repeatable events. The probability P(E) of an event E is a measure of therelative frequency with which those events occur. It is therefore a number lying between 0and 1. If it isequal to 0, that means the event cannot occur at all. If it is 1, that means it is certain. For example, if youtoss a coin in the air, it will presumably land ‘heads’ exactly as often as it lands ‘tails’, so the probability ofeither event is 1/2. If you throw a single die, the probability of any one of the 6 faces coming out on top is1/6. Even elementary events like this can be combined to make up more complicated ones, as we shall seein a moment. For example, if you throw a single die, what is the probability that the score is 3 or less?There are three basic rules which tell us how to compute the probability of more complicated events withouta great deal of trouble.

• Complementarity. If E is an event with probability P(E), then the probability that E doesn’t occur is1 − P(E).

• Sum. If E and F are two events which cannot occur simultaneously, then the probability that either Eor F occurs is P(E) + P(F).

• Product. If E and F are two independent events, then the probability that both occur is P(E)P(F).

the first and second rule, we have this consequence:• If an event has possible distinct outcomes E1, E2, . . . , En then the sum of the probabilities P(Ei) is 1.

Informally, you can just say that, after all, something has to happen! And if you have listed all the possibilities,then it has to be one of them.As for the product rule, independent events are ones which do not affect each other at all.


ഇത് പൂര്‍ണമായും സംശയനിവാരണത്തിന് ഉതകുന്നില്ല എന്ന് ബോധ്യം വന്നതിനെത്തുടര്‍ന്ന് പ്രോബബിളിറ്റി ഉപേക്ഷിച്ച് ഒരു എണ്ണല്‍‌പ്രശ്‌നം (counting problem) ആയി മാറ്റിയ ശേഷം ഒരു കമന്റു കൂടെ ഇട്ടൂ

"ഒന്നു കൂടെ ലളിതവല്‍ക്കരിച്ച് പറയാം..

ഇവിടെ പ്രോബബിളിറ്റി ഒഴിവാക്കി വെറും കൗണ്ടിംഗ് പ്രോബ്ലം ആയി
ചെയ്യുകയാണ്.

ആദ്യത്തെ മുറി തുറക്കുമ്പോള്‍ :

രണ്ടിലും സിംഹം വന്ന കേസില്‍- മരിക്കുംആദ്യത്തേതില്‍ സിംഹം വന്ന കേസില്‍ -
മരിക്കുംആദ്യത്തേതില്‍ സുന്ദരി വന്ന കേസില്‍ - രക്ഷപ്പെടുംരണ്ടിലും സുന്ദരി വന്ന
കേസില്‍ - രക്ഷപ്പെടും

രണ്ടാമത്തെ മുറി തുറക്കുമ്പോള്‍ :
രണ്ടിലും സിംഹം ആണെങ്കില്‍ -
മരിക്കുംആദ്യത്തേതില്‍ സിംഹം വന്ന കേസില്‍ - രക്ഷപ്പെടുംആദ്യത്തേതില്‍ സുന്ദരി വന്ന
കേസില്‍ - മരിക്കുംരണ്ടിലും സുന്ദരി വന്ന കേസില്‍ - രക്ഷപ്പെടും.

ആകെ കേസുകള്‍ -8

രക്ഷപ്പെടുന്ന കേസുകള്‍ - 4, Probabilty - 4/8 =
1/2

മരിക്കുന്ന കേസുകള്‍ - 4 , Probability - 4/8 = 1/2


അനുബന്ധം :- ഏതാണ്ട് എല്ലാ പ്രോബബിളിറ്റി പ്രശ്നങ്ങളേയും കൗണ്ടിംഗ്
പ്രശ്നങ്ങള്‍ ആയി മാറ്റാവുന്നതാണ്. പക്ഷേ കൂടുതല്‍ സയന്റിഫിക് മെത്തേഡ് എന്നു
പറയുന്നത് അതിനെ പ്രോബബിളിസ്റ്റിക് ആക്കി സോള്വ് ചെയ്യുന്നത് ആണ്. അതു കൊണ്ട്
അങ്ങനെ ചെയ്തു എന്ന് മാത്രം.

പോരാത്തതിന് നമ്പര്‍ ഓഫ് കേസസ് കൂടുന്നതിന് അനുസരിച്ച് കൗണ്ടിംഗ് ദുഷ്കരം
ആവും.(ഇത് വെറും സിമ്പിള്‍ കേസ്) അതു കൊണ്ട് ഒന്നു കൂടെ അഭികാമ്യം പ്രോബബളിറ്റി
പ്രശ്നം ആയി കണ്‍സിഡര്‍ ചെയ്യുന്നത്‌ തന്നെ."


ഇതിന്വളരെ ലളിതവും വ്യക്തവുമായ ഒരു വിശദീകരണം ഉമേഷ്ജീ ഗുരുകുലത്തിലെ ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഉമേഷ്ജീക്ക് നന്ദി.

സാദാ പ്രശ്‌നങ്ങളെ സാദ്ധ്യതാപ്രശ്‌നങ്ങളാക്കി ചിന്തിക്കുന്നത് വളരെ രസകരമാണ്. എണ്ണല്പ്രശ്നങ്ങളും സാദ്ധ്യതാപ്രശനങ്ങളും തമ്മില്‍ ഉള്ള ബന്ധം അതിലും രസകരമാണ് അത് ഇനിയൊരു പോസ്റ്റില്‍.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത വെള്ളെഴുത്ത്, മധുസൂദനന്‍ പേരടി, ബാബു കല്യാണം ഉമേഷ് എന്നിവര്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി.

ഓഫ് :ഓഫടിച്ച് ഓഫടിച്ച് വെള്ളെഴുത്തിന്റെ പോസ്റ്റിനെ ഒരു വഴിക്കാക്കിയപ്പോള്‍ എന്തൊരാശ്വാസം! :)

Saturday, March 14, 2009

ഭക്ഷണം രാഷ്ട്രീയപ്രശ്നം ആവുമ്പോള്‍ - ശാസ്ത്രം എങ്ങിനെ ചിന്തിക്കുന്നു?

മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പേരില്‍ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗില്‍ ഡോക്ടര്‍ സൂരജ് മനോഹരമായ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. (ഒറിജിനല്‍ പോസ്റ്റ് ഇവിടെ വായിക്കാം)

മാംസാഹാരത്തിന്റെ രാഷ്ട്രീയം, വൈദ്യശാസ്ത്രം, പുരാണം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പോയിന്റ്സും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു മികച്ച പോസ്റ്റ്.
രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ മുറുകുന്നതിനിടയില്‍ സസ്യാഹാരവുമായി ബന്ധപ്പെട്ട "അഹിംസാവാദം" പൊങ്ങിവരികയും സസ്യാഹാരം സാത്വികജീവനത്തിന്റെ ഭാഗമാണെന്ന് സമര്‍ത്ഥിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് സസ്യങ്ങള്‍ക്ക് ജീവനില്ലേ എന്ന ഒരു ചോദ്യം അവിടെ കമന്റായി ഇട്ടുവെങ്കിലും അത് വേണ്ട രീതിയില്‍ അല്ല വായിക്കപ്പെട്ടത് എന്ന്‌ തോന്നിയതിനാല്‍ താഴെയുള്ള കമന്റ് അവിടെ ഇടുകയുണ്ടായി

"മാംസാഹാരം വര്‍ജ്ജിക്കുന്നവര്‍ സാത്വികരാണ് എന്ന് പറയുന്നവര്‍ക്ക് ആണീ കമന്റ് :-
സസ്യങ്ങള്‍ക്ക് ജീവനുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കോശഘടനയില്‍ തുടങ്ങി സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനന്തമാണെങ്കിലും സസ്യങ്ങള്‍ ഭക്ഷണത്തിനായി മറ്റു ജീവജാലങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് പ്രാഥമികമായ വ്യത്യാസം ( എക്സപ്ഷന്‍സ് ഉണ്ട്. അത് പ്രസക്തമല്ലാത്തതിനാല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല.)

ജന്തുക്കള്‍ ഭക്ഷണത്തിനായി പ്രാഥമികമായി ആശ്രയിക്കുന്നത് മറ്റു ജീവനുള്ള വസ്തുക്കളേയാണ്. അത് സസ്യമോ സസ്യേതരമോ ആവാം.സസ്യഭോജിയായ ഒരു ജന്തു ഒരു സസ്യത്തെ ആഹരിക്കുമ്പോള്‍ ഒരു ജീവനെ തന്നെയാണ് സംഹരിക്കുന്നത്.

ഇതിനപവാദമായുള്ളത് വിത്തുവിതരണത്തിനായി സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, കായകള്‍( പച്ചക്കറികളില്‍ പെടുന്നവ), ഇവ മാത്രമാണ്.
വിത്തുവിതരണം എന്ന സുന്ദരമനോഹരപദ്ധതിയ്ക്ക് വേണ്ടി സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഇടയിലെ ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് ഇത് എന്ന് പറയാം. മാങ്ങ കഴിച്ച് അണ്ടി ചുരണ്ടി വൃത്തിയാക്കി സൂക്ഷിച്ച് എവിടെയെങ്കിലും ഉപേക്ഷിക്കുന്ന അണ്ണാന്‍, ഉണങ്ങിയ പുല്ല് നെല്ലടക്കം കഴിച്ച് പുല്ലിനെ ദഹിപ്പിച്ച് നെല്ലിനെ ചാണകത്തോടൊപ്പം എവിടെയെങ്കിലും നിക്ഷേപിക്കുന്ന പശുവര്‍ഗം അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

ഇവിടെ സസ്യം പ്രതീക്ഷിക്കുന്നത്, പഴം അല്ലെങ്കില്‍ കായയുടെ മാംസളമായ ഭാഗം ജന്തുക്കളുടെ ഭക്ഷണം ആവുകയും, വിത്ത് ആവാതിരിക്കുകയും ചെയ്യും എന്നതാണ്. അത് കൊണ്ടാണ് മിക്കവാറും വിത്തുകള്‍ക്കെല്ലാം കട്ടിയുള്ള പുറന്തോട് ഉണ്ടാവുന്നത്

വിത്തുവിതരണം ജന്തുക്കള്‍ വഴി മാത്രമല്ല. കാറ്റ്‌( അപ്പൂപ്പന്‍ താടി), വെള്ളം ( തെങ്ങ്), മൃഗങ്ങളുടെ രോമം (കുറുക്കന്‍ പുല്ല് - വസ്ത്രങ്ങളില്‍ ഒട്ടിപ്പിടിക്കുന്നവ), അങ്ങനെ പല പല രീതികള്‍ ഉണ്ട്.
സസ്യങ്ങള്‍ ഭക്ഷണം എന്ന രീതിയില്‍ സ്വയമേവ വെച്ച് നീട്ടുന്നത് പഴങ്ങളും പച്ചക്കറിവര്‍ഗത്തിലെ കായ്കളും മാത്രമെന്ന് സാരം.

എങ്കിലും ഭക്ഷ്യശൃംഖല അവിടം കൊണ്ട് അവസാനിച്ചില്ല. സസ്യഭോജികളില്‍ തന്നെ സസ്യങ്ങളുടെ മറ്റു ഭാഗങ്ങളും ആഹാരമാക്കുന്ന പ്രവണത പരിണാമത്തിന്റെ ദിശയില്‍ എവിടെയോ സംഭവിച്ചു.
പശു ഉണങ്ങിയ വൈക്കോല്‍ മാത്രമല്ല, പച്ചപ്പുല്ലും തിന്നാന്‍ തുടങ്ങി. അതേ പോലെ ഒട്ടനേകം ഉദാഹരണങ്ങള്‍. ഭക്ഷ്യദൗര്‍ലഭ്യം ആവാം ഇതിനൊരു കാരണം. പരിണാമത്തിന്റെ ഭാഗമായി വികാസം പ്രാപിക്കുന്ന ശരീരഘടനയെ നിലനിര്‍ത്താന്‍ വേണ്ടിയും ആവാം.

മൃഗങ്ങളെ തന്നെ ഭക്ഷിക്കുന്ന മാംസഭോജികളും, സസ്യ-സസ്യേതരഭക്ഷണങ്ങള്‍ ഭക്ഷിക്കുന്ന മിശ്രഭോജികളും ഉണ്ടായി. മാംസഭോജികളെപ്പോലെ തന്നെ , സസ്യത്തിന്റെ വിത്തുവിതരണത്തിനു വേണ്ടിയല്ലാത്ത മറ്റെന്ത് ഭാഗങ്ങള്‍ കഴിക്കുന്ന ജീവജാലങ്ങളും മറ്റൊരു ജീവനെ തന്നെയാണ്‌ ആഹരിക്കുന്നത്.

മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരു മിശ്രഭുക്കാണ്.

അതില്‍ തന്നെ സസ്യഭോജനം എന്നത് വെറും കായ്കനികളില്‍ ഒതുങ്ങുന്നില്ല. പലതരം ഇലവര്‍ഗങ്ങള്‍ കിഴങ്ങുകള്‍ എന്നുവേണ്ട വിത്തുകള്‍ വരെ അവന്റെ ആഹാരമാണ്. നെല്ല് ഗോതമ്പ് മാത്രമോ, തേങ്ങ ചക്കക്കുരു പയറുവര്‍ഗങ്ങള്‍ തുടങ്ങി ഏറ്റവും കട്ടികൂടിയ ആവരണത്തോട് കൂടിയ വിത്തുകള്‍ വരെ തന്റെ വികാസം പ്രാപിച്ച വിരലുകള്‍ കൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ച്കുത്തിത്തുറന്ന് അവന്‍ തിന്നു.

ദഹിക്കാത്തവയെ അഗ്നിശുദ്ധി ചെയ്തെടുത്തു. വെള്ളത്തില്‍ വേവിച്ച്, ആവിയില്‍ വേവിച്ച്, എണ്ണയില്‍ വറുത്ത് ഏതെല്ലാം രീതിയില്‍ ആണ് അവന്‍ വിത്തുകളെ കശാപ്പു ചെയ്തത്?
ഒരു കോഴിമുട്ട കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം മനുഷ്യന്‍ ചെയ്യുന്നെവെങ്കില്‍ , ഒരു ചക്കക്കുരു കഴിക്കുമ്പോഴും നെല്ല് കുത്തി അരിയാക്കി ചോറ് വെച്ച് കഴിക്കുമ്പോഴും അതേ പാപം തന്നെയാണ് അവന്‍ ചെയ്യുന്നത്.

ഒരു കോഴിയെ കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം ചെയ്യുന്നുണ്ടെങ്കില്‍ , ഒരു ചെടിയെ "സമൂലം " പിഴുത് ഔഷധമാക്കുമ്പോഴും അവന്‍ അതേ പാപം ചെയ്യുന്നു.

മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കാത്ത ഏതെങ്കിലും പ്രകൃതിജീവനക്കാരുണ്ടോ? ശാന്തം പാപം!ഒരു ഇന്‍ഫന്റിനെയാണ് അവര്‍ ആഹാരമാക്കുന്നത്. വേവിക്കാതെ കഴിക്കുമ്പോള്‍ ജീവനോടെയാണ് ആഹരിക്കുന്നത്.....

മുകളില്‍ പറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും മനുഷ്യന്‍ എന്ന ജീവിയ്ക്ക് ആവശ്യമാണ്. അവന്റെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറാന്‍ പല തരം ഭക്ഷണങ്ങള്‍ ആഹരിച്ചേ മതിയാകൂ....
ഇതിനര്‍ഥം മനുഷ്യന്‍ ഒരു പ്രകൃതിവിരുദ്ധശക്തി ആണ് എന്നല്ല.

വിത്തുകള്‍ ഭക്ഷണമാക്കുമ്പോല്‍ തന്നെ, അവയില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് അവന്‍ കൃഷി ചെയ്യുന്നു. അങ്ങനെ വിത്തുകള്‍ കൊണ്ടുള്ള ആത്യന്തികധര്‍മം അവന്‍ നിറവേറ്റുന്നു.

അതേ പോലെ മുയലിറച്ചി ഭക്ഷിക്കുന്ന അവന്‍ മുയല്‍കൃഷിയും ചെയ്യുന്നുണ്ട്. കൃഷിസ്ഥലത്ത് മുയലുകളോട് ക്രൂരമായി പെരുമാറുന്നവര്‍ ഉണ്ടാവാം. അത് അവരുടെ സ്വഭാവദൂഷ്യം. അങ്ങനെയല്ലാത്ത എത്രയോ പേര്‍ കാണും.

സ്പീഷിസുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടൂള്ളത് മനുഷ്യന്‍ ആഹാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴല്ല. വിനോദത്തിനു വേണ്ടീ വേട്ടയാടുമ്പോഴാണ്. വിനോദത്തിന് വേണ്ടി മരങ്ങള്‍ നശിപ്പിക്കുന്നതും അതേ പോലെ വിപത്താണ്. കുറ്റകരവും.

ഭക്ഷ്യശൃംഖല പ്രകൃതിയില്‍ കൃത്യമായി നിര്‍‌വചിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യന്‍ ആ വ്യവസ്ഥിതിയില്‍ ഒരു മിശ്രഭുക്ക് ആണ്.

സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഗന്ധം, സ്വാദ് എന്നീ രണ്ട് ഘടകങ്ങള്‍ എല്ലാ ജന്തുക്കള്‍ക്കും പ്രകൃതി നല്‍കിയിട്ടൂണ്ട്. ഒരു ഭക്ഷണപദാര്‍ത്ഥം വായക്കടുത്ത് എത്തുമ്പോള്‍ തന്നെ അതിന്റെ ഗന്ധം തലച്ചോര്‍ പിടിച്ചെടുത്ത് "ഏഡിബിള്‍" ആണോ അല്ലയോ എന്ന് തീരുമാനിക്കും.
കുറേ നെല്ല് എടുത്ത് മൂക്ക്കിനടുത്ത് പിടിച്ചാല്‍ നമുക്ക് കഴിക്കാന്‍ തോന്നില്ല. പക്ഷേ നന്നായി വേവിച്ച് ചോറ് ചൂടോടെ മണത്തു നോക്കൂ. വിശപ്പുണ്ടെങ്കില്‍ കഴിക്കാന്‍ തോന്നാതിരിക്കില്ല.ചൂടില്ലാത്തതാണെങ്കില്‍ അത്ര ഇഷ്ടം തോന്നില്ല. പഴകിയതാണെങ്കില്‍ ശര്‍ദ്ദിക്കാന്‍ വരും

അതേ പോലെ തന്നെയാണ് മാസാഹാരവും. ഫ്രഷ് ആയ മത്സ്യമോ മാസമോ നന്നായി വേവിച്ച ശേഷം ( ഒരു മസാലയും ചേര്‍ക്കാതെ തന്നെ) മണക്കുമ്പോള്‍ അത് കഴിക്കാന്‍ തോന്നും. ( ചെറുപ്പത്തിലേ ഉള്ള ശീലങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചേക്കാം)
ഫ്രഷ് അല്ലാത്ത മാസം ആണെങ്കിലും, സസ്യഭക്ഷണം ആണെങ്കിലും തലച്ചോര്‍ അതിനെ നിരാകരിക്കുകയും ചെയ്യും.

ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് ആഹാരയോഗ്യം എന്ന് തലച്ചോര്‍ തിരിച്ചറിയുന്നു. അതില്‍ മാംസാഹാരവും പെടുന്നു."

(പ്രസക്തം അല്ലാത്ത ഓഫുകള്‍ ഒഴിവാക്കിയിട്ടുണ്ട്)

അഹിംസവാദത്തിനപ്പുറം വേദനപ്പിക്കാതെ ഭക്ഷിക്കുക എന്നത് സസ്യാഹാരരീതിയുടെ ഗുണമായി കാണാം എന്ന രീതിയില്‍ ചര്‍ച്ച വികസിച്ചു. അപ്പോള്‍ താഴെ പറയും പ്രകാരം ഒരു കമന്റ് കൂടെ അവിടെ ഇടുകയുണ്ടായി

"വേദന എന്ന ടോപിക് കടന്നു വരുമ്പോള്‍ പ്രസക്തമാവുന്ന ചില പോയിന്റുകള്‍ കൂടി.എന്താണ് വേദന എന്നതിലുപരി എന്തിനാണ്‌ വേദന എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്...
അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ജീവികള്‍ക്ക് പ്രകൃതി നല്‍കിയ ഒരു ട്രിക്ക് ആണ് ശാരീരികവേദന എന്നത്.

സസ്യങ്ങളെ അപേക്ഷിച്ച് ജന്തുകളുടെ ഒരു പ്രത്യേകത ചലനശേഷി ആണ്. കൂടുതല്‍ ചലനശേഷി ഉള്ളത് കൊണ്ട് അപകടങ്ങളില്‍ ചെന്ന് ചാടാന്‍ ഉള്ള സാധ്യത ജന്തുക്കളില്‍ കൂടുതല്‍ കാണാം. അതോടൊപ്പം തന്നെ അപകടം ഉണ്ടാവുകയാണെങ്കില്‍ അവിടെ നിന്നും ഓടി/നീന്തി/പറന്ന് മറ്റെവിടെയെങ്കിലും മാറി നില്‍ക്കാന്‍ ഉള്ള ഒരു ഓപ്ഷനും ജന്തുക്കള്‍ക്ക് ഉണ്ട്.

( ങേ ഉരുള്‍പൊട്ടലോ? ഇതു തടഞ്ഞ് നിര്‍ത്താന്‍ മുകളില്‍ വേറേ മരങ്ങളില്ലെന്നോ?, അല്ലെങ്കില്‍ കുറെ പേര്‍ ഇങ്ങോട്ട് വരുന്നുണ്ടല്ലോ? ങേ അവര്‍ മരം മുറിക്കുകയാണല്ലോ? വേഗം എങ്ങോട്ടേക്കെങ്കിലും രക്ഷപ്പെടാം എന്നൊക്കെ ആത്മഗതം നടത്തി ഓടി മറ്റൊരിടത്തെത്തുന്ന മരങ്ങള്‍ തല്‍ക്കാലം പഴയ ദൂരദര്‍ശന്‍ ആനിമേഷനുകളില്‍ മാത്രമേ ഉള്ളൂ)

അപ്പോള്‍ അപകടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടി മൃഗങ്ങളെ ഒന്നു പ്രേരിപ്പിക്കാന്‍ ആണ് വേദന. ഒരു മുറിവ് ഉണ്ടായാല്‍ ശരീരത്തിന് കേടാണ്. പക്ഷേ വേദന ഇല്ലെങ്കില്‍ അത് നമ്മള്‍ മൈന്‍ഡ് ചെയ്യില്ലല്ലോ. അപ്പോള്‍ മോനേ കുട്ടാ നിനക്ക് മുറിവുണ്ടായി അത് വേഗം ഉണക്കാനുള്ള സൂത്രങ്ങള്‍ ചെയ്തോ, ഇനി ഉണ്ടാവാതെ നോക്കിക്കോ എന്നൊക്കെ ശരീരം നമ്മോട് പറയുകയാണ് വേദനയിലൂടെ ചെയ്യുന്നത്.

എല്ലു പൊട്ടുമ്പോള്‍ അസഹനീയമായ വേദന ഉണ്ടാവുന്നത് , അത് വീണ്ടൂം കൂടിച്ചേരുന്നത് വരെ അടങ്ങി ഒരിടത്ത് ഇരിക്കാന്‍ വേണ്ടിയാണ്. ( ആ സമയത്തെ ഭക്ഷണകാര്യങ്ങള്‍ എങ്ങനെ ശരിയാകും എന്നതിന് തല്‍ക്കാലം ഉത്തരം ഇല്ല. സോഷ്യല്‍ ആനിമല്‍സിന്റെ ഇടയില്‍ മറ്റുള്ളവര്‍ സഹായിക്കും എന്നാവും പ്രകൃതി ഉദ്ദേശിക്കുന്നത്. മറ്റുള്ളവ നോ ഐഡിയ)

വേദന പോലെ തന്നെയാണ് പേടിയും അക്രമവാസനയും എല്ലാം....
അഡ്രിനാലിന്‍/നോര്‍ അഡ്രിനാലിന്‍ ഹോര്‍മോണുകള്‍ ആണ് ഇതിനു പിന്നില്‍. തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത അപകടങ്ങള്‍ ആണെങ്കില്‍ ( ഒരു കാട്ടുതീ, രാജവെമ്പാലയെ കാണല്‍), ഓടി രക്ഷപ്പെടാന്‍ ശരീരത്തെ ഉപദേശിക്കലാണ് പേടി ഉണ്ടാക്കല്‍.. പേടി ഇല്ലെങ്കില്‍ സിംഹത്തിന്റെ വായിലും പോയി നമ്മള്‍ തലയിട്ട് നോക്കുമല്ലോ...ഡിഫന്‍സീവ് മാന ;)

അതേ പോലെ ചില അപകടങ്ങളെ ആക്രമിച്ചു കീഴപ്പെടുത്തേണ്ടി വരാം. നമ്മടെ സ്വന്തം വീട്ടില്‍ കയറി അത്ര ബലവാനല്ലാത്ത ഒരുത്തന്‍ ആക്രമിച്ചാല്‍ നമ്മള്‍ ഒളിച്ചോടാന്‍ പാടില്ലല്ലോ. അപ്പോള്‍ ഒരിത്തിരി ആവേശം തോന്നണം അവനെ കീഴ്പ്പെടുത്താന്‍. അതാണ് ഒഫന്‍സീവ് മാന.. (സ്വന്തം വീട്ടില്‍ എല്ലാവരും പുലി ആവുന്നതിന്റെ സൈക്കോളജി ഇതാവണം).

ഇത്രയും പറഞ്ഞത്, സസ്യങ്ങളില്‍ വേദന അതിന്റെ പൂര്‍ണമായ രൂപത്തില്‍ കാണുന്നില്ലെങ്കില്‍ അതിന്റെ പ്രകൃതിശാസ്ത്രം അവയുടെ താരതമ്യേന ലെസ് കോമ്പ്ലക്സ് ആയ അനാട്ടമി ആണെന്നാണ്.
എങ്കിലും വേദനയ്ക്ക് പകരം പല ട്രിക്കുകളും ചെടികളിലും ഉണ്ട്. ഉദാഹരണത്തിന് ഒരു ചെമ്പരത്തി ചെടിയുടെ കിഴക്കോട്ട് പോകുന്ന ഒരു കൊമ്പ് മുറിച്ച് അതിനെ നിരീക്ഷിക്കുക. അവിടെ നിന്നും പുതിയ മുള പൊട്ടുന്നത കിഴക്കോട്ടാവില്ല. വശങ്ങളിലോട്ട് ആവും. കിഴക്കുഭാഗത്ത് ഒരു അപകടം പതിയിരിപ്പുണ്ട് എന്ന് ചെടി ധരിക്കുന്നു. ഇനി അങ്ങോട്ട് വളരാന്‍ ശ്രമിച്ചാല്‍ അപകടമാണ്, പ്രയോജനവുമില്ല എന്ന് അത് മനസിലാക്കുന്നു( ഹോര്‍മോണ്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്)

അതായത് തങ്ങളുടെ മൊബിലിറ്റിക്ക് അനുസരിച്ചുള്ള വേദന/സെന്‍സ് ഒക്കെ സസ്യങ്ങള്‍ക്കും ഉണ്ടെന്ന് സാരം.

ജന്തുക്കളിലോട്ട് എത്തുമ്പോല്‍ ഇതിന്റെ ഇന്റന്‍സിറ്റി കൂടുന്നത് അവയവങ്ങളുടെ സോഫിസ്റ്റിക്കേഷന്‍ മൂലമാവണം. ചെറിയ പോറല്‍ പോലും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന കണ്ണ്, നട്ടെല്ല് മുതലായവക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് വേദന അതികഠിനമായിരിക്കും. വിരല്‍ ഇത്തിരി ഒന്നു മുറിഞ്ഞാല്‍ അത്ര വേദന ഉണ്ടാവില്ലല്ലോ.

ഇതെല്ലാം ഒരു ദിവസം പൊട്ടിമുളച്ച് ഉണ്ടായതല്ല. വര്‍ഷങ്ങളോളം ഉള്ള സെല്‍ഫ് എക്സ്പിരിമെന്റ്ലൂടെ പ്രകൃതി കണ്ടെത്തിയ മാര്‍ഗങ്ങള്‍ ആണ്. ഡാര്‍‌വിനു മുന്‍പില്‍ നമുക്ക് ഒന്നു കൂടി തല കുനിക്കാം. അതില്‍ ഈഗോ പ്രശ്‌നങ്ങള്‍ വേണ്ട. സയന്‍സ് വളരുന്തോറും കൂടുതല്‍ ശരി എന്ന് തെളിയുന്ന മറ്റൊരു തിയറിയും ഉണ്ടെന്ന് തോന്നുന്നില്ല.

ഡാര്‍‌വിന്‍ തിയറിയെ എതിര്‍ക്കുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് അറിവ് നേടാനുള്ള മാര്‍ഗങ്ങള്‍ സ്വയം അടയ്ക്കുക എന്നതാണ് എന്ന് നിസ്സംശയം പറയാം.

ഓഫ് ഒന്ന് :- എന്തായാലും ഇറങ്ങി. ഇനി കുളിച്ചിട്ടേ കയറുന്നുള്ളൂ...ഓഫ് രണ്ട് :- ഒരു ഡോക്ടറുടെ സൈറ്റില്‍ ആണ് ജൈവശാസ്ത്രം ഒക്കെ വാരി വിളമ്പിയിക്കുന്നത്. വായിക്കുന്നവര്‍ തെറ്റുകളെ തിരുത്തി ദയവായി മാനക്കേടില്‍ നിന്നും രക്ഷിക്കുക :)"

ഇഷ്ടമുള്ള ആഹാരരീതി ഓരോരുത്തര്‍ക്കും സ്വയം തിരഞ്ഞെടുക്കാം എന്ന അഭിപ്രായം ആണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. മറ്റുള്ളവരുടെ ആഹാരരീതിയെ എതിര്‍ക്കുകയോ, കുറ്റം പറയുകയോ ചെയ്യുന്നത് അത്ര നല്ല പ്രവണതയായി തോന്നുന്നില്ല.

നല്ല ഒരു ചര്‍ച്ചയ്ക്ക് വഴി വെച്ച സൂരജ് ജീക്ക് ഒരിക്കല്‍ കൂടെ നന്ദി പറയുകയാണ്.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.