Saturday, March 14, 2009

ഭക്ഷണം രാഷ്ട്രീയപ്രശ്നം ആവുമ്പോള്‍ - ശാസ്ത്രം എങ്ങിനെ ചിന്തിക്കുന്നു?

മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പേരില്‍ മെഡിസിന്‍@ബൂലോകം എന്ന ബ്ലോഗില്‍ ഡോക്ടര്‍ സൂരജ് മനോഹരമായ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. (ഒറിജിനല്‍ പോസ്റ്റ് ഇവിടെ വായിക്കാം)

മാംസാഹാരത്തിന്റെ രാഷ്ട്രീയം, വൈദ്യശാസ്ത്രം, പുരാണം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പോയിന്റ്സും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു മികച്ച പോസ്റ്റ്.
രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ മുറുകുന്നതിനിടയില്‍ സസ്യാഹാരവുമായി ബന്ധപ്പെട്ട "അഹിംസാവാദം" പൊങ്ങിവരികയും സസ്യാഹാരം സാത്വികജീവനത്തിന്റെ ഭാഗമാണെന്ന് സമര്‍ത്ഥിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് സസ്യങ്ങള്‍ക്ക് ജീവനില്ലേ എന്ന ഒരു ചോദ്യം അവിടെ കമന്റായി ഇട്ടുവെങ്കിലും അത് വേണ്ട രീതിയില്‍ അല്ല വായിക്കപ്പെട്ടത് എന്ന്‌ തോന്നിയതിനാല്‍ താഴെയുള്ള കമന്റ് അവിടെ ഇടുകയുണ്ടായി

"മാംസാഹാരം വര്‍ജ്ജിക്കുന്നവര്‍ സാത്വികരാണ് എന്ന് പറയുന്നവര്‍ക്ക് ആണീ കമന്റ് :-
സസ്യങ്ങള്‍ക്ക് ജീവനുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കോശഘടനയില്‍ തുടങ്ങി സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനന്തമാണെങ്കിലും സസ്യങ്ങള്‍ ഭക്ഷണത്തിനായി മറ്റു ജീവജാലങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് പ്രാഥമികമായ വ്യത്യാസം ( എക്സപ്ഷന്‍സ് ഉണ്ട്. അത് പ്രസക്തമല്ലാത്തതിനാല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല.)

ജന്തുക്കള്‍ ഭക്ഷണത്തിനായി പ്രാഥമികമായി ആശ്രയിക്കുന്നത് മറ്റു ജീവനുള്ള വസ്തുക്കളേയാണ്. അത് സസ്യമോ സസ്യേതരമോ ആവാം.സസ്യഭോജിയായ ഒരു ജന്തു ഒരു സസ്യത്തെ ആഹരിക്കുമ്പോള്‍ ഒരു ജീവനെ തന്നെയാണ് സംഹരിക്കുന്നത്.

ഇതിനപവാദമായുള്ളത് വിത്തുവിതരണത്തിനായി സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, കായകള്‍( പച്ചക്കറികളില്‍ പെടുന്നവ), ഇവ മാത്രമാണ്.
വിത്തുവിതരണം എന്ന സുന്ദരമനോഹരപദ്ധതിയ്ക്ക് വേണ്ടി സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഇടയിലെ ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് ഇത് എന്ന് പറയാം. മാങ്ങ കഴിച്ച് അണ്ടി ചുരണ്ടി വൃത്തിയാക്കി സൂക്ഷിച്ച് എവിടെയെങ്കിലും ഉപേക്ഷിക്കുന്ന അണ്ണാന്‍, ഉണങ്ങിയ പുല്ല് നെല്ലടക്കം കഴിച്ച് പുല്ലിനെ ദഹിപ്പിച്ച് നെല്ലിനെ ചാണകത്തോടൊപ്പം എവിടെയെങ്കിലും നിക്ഷേപിക്കുന്ന പശുവര്‍ഗം അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

ഇവിടെ സസ്യം പ്രതീക്ഷിക്കുന്നത്, പഴം അല്ലെങ്കില്‍ കായയുടെ മാംസളമായ ഭാഗം ജന്തുക്കളുടെ ഭക്ഷണം ആവുകയും, വിത്ത് ആവാതിരിക്കുകയും ചെയ്യും എന്നതാണ്. അത് കൊണ്ടാണ് മിക്കവാറും വിത്തുകള്‍ക്കെല്ലാം കട്ടിയുള്ള പുറന്തോട് ഉണ്ടാവുന്നത്

വിത്തുവിതരണം ജന്തുക്കള്‍ വഴി മാത്രമല്ല. കാറ്റ്‌( അപ്പൂപ്പന്‍ താടി), വെള്ളം ( തെങ്ങ്), മൃഗങ്ങളുടെ രോമം (കുറുക്കന്‍ പുല്ല് - വസ്ത്രങ്ങളില്‍ ഒട്ടിപ്പിടിക്കുന്നവ), അങ്ങനെ പല പല രീതികള്‍ ഉണ്ട്.
സസ്യങ്ങള്‍ ഭക്ഷണം എന്ന രീതിയില്‍ സ്വയമേവ വെച്ച് നീട്ടുന്നത് പഴങ്ങളും പച്ചക്കറിവര്‍ഗത്തിലെ കായ്കളും മാത്രമെന്ന് സാരം.

എങ്കിലും ഭക്ഷ്യശൃംഖല അവിടം കൊണ്ട് അവസാനിച്ചില്ല. സസ്യഭോജികളില്‍ തന്നെ സസ്യങ്ങളുടെ മറ്റു ഭാഗങ്ങളും ആഹാരമാക്കുന്ന പ്രവണത പരിണാമത്തിന്റെ ദിശയില്‍ എവിടെയോ സംഭവിച്ചു.
പശു ഉണങ്ങിയ വൈക്കോല്‍ മാത്രമല്ല, പച്ചപ്പുല്ലും തിന്നാന്‍ തുടങ്ങി. അതേ പോലെ ഒട്ടനേകം ഉദാഹരണങ്ങള്‍. ഭക്ഷ്യദൗര്‍ലഭ്യം ആവാം ഇതിനൊരു കാരണം. പരിണാമത്തിന്റെ ഭാഗമായി വികാസം പ്രാപിക്കുന്ന ശരീരഘടനയെ നിലനിര്‍ത്താന്‍ വേണ്ടിയും ആവാം.

മൃഗങ്ങളെ തന്നെ ഭക്ഷിക്കുന്ന മാംസഭോജികളും, സസ്യ-സസ്യേതരഭക്ഷണങ്ങള്‍ ഭക്ഷിക്കുന്ന മിശ്രഭോജികളും ഉണ്ടായി. മാംസഭോജികളെപ്പോലെ തന്നെ , സസ്യത്തിന്റെ വിത്തുവിതരണത്തിനു വേണ്ടിയല്ലാത്ത മറ്റെന്ത് ഭാഗങ്ങള്‍ കഴിക്കുന്ന ജീവജാലങ്ങളും മറ്റൊരു ജീവനെ തന്നെയാണ്‌ ആഹരിക്കുന്നത്.

മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരു മിശ്രഭുക്കാണ്.

അതില്‍ തന്നെ സസ്യഭോജനം എന്നത് വെറും കായ്കനികളില്‍ ഒതുങ്ങുന്നില്ല. പലതരം ഇലവര്‍ഗങ്ങള്‍ കിഴങ്ങുകള്‍ എന്നുവേണ്ട വിത്തുകള്‍ വരെ അവന്റെ ആഹാരമാണ്. നെല്ല് ഗോതമ്പ് മാത്രമോ, തേങ്ങ ചക്കക്കുരു പയറുവര്‍ഗങ്ങള്‍ തുടങ്ങി ഏറ്റവും കട്ടികൂടിയ ആവരണത്തോട് കൂടിയ വിത്തുകള്‍ വരെ തന്റെ വികാസം പ്രാപിച്ച വിരലുകള്‍ കൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ച്കുത്തിത്തുറന്ന് അവന്‍ തിന്നു.

ദഹിക്കാത്തവയെ അഗ്നിശുദ്ധി ചെയ്തെടുത്തു. വെള്ളത്തില്‍ വേവിച്ച്, ആവിയില്‍ വേവിച്ച്, എണ്ണയില്‍ വറുത്ത് ഏതെല്ലാം രീതിയില്‍ ആണ് അവന്‍ വിത്തുകളെ കശാപ്പു ചെയ്തത്?
ഒരു കോഴിമുട്ട കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം മനുഷ്യന്‍ ചെയ്യുന്നെവെങ്കില്‍ , ഒരു ചക്കക്കുരു കഴിക്കുമ്പോഴും നെല്ല് കുത്തി അരിയാക്കി ചോറ് വെച്ച് കഴിക്കുമ്പോഴും അതേ പാപം തന്നെയാണ് അവന്‍ ചെയ്യുന്നത്.

ഒരു കോഴിയെ കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം ചെയ്യുന്നുണ്ടെങ്കില്‍ , ഒരു ചെടിയെ "സമൂലം " പിഴുത് ഔഷധമാക്കുമ്പോഴും അവന്‍ അതേ പാപം ചെയ്യുന്നു.

മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കാത്ത ഏതെങ്കിലും പ്രകൃതിജീവനക്കാരുണ്ടോ? ശാന്തം പാപം!ഒരു ഇന്‍ഫന്റിനെയാണ് അവര്‍ ആഹാരമാക്കുന്നത്. വേവിക്കാതെ കഴിക്കുമ്പോള്‍ ജീവനോടെയാണ് ആഹരിക്കുന്നത്.....

മുകളില്‍ പറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും മനുഷ്യന്‍ എന്ന ജീവിയ്ക്ക് ആവശ്യമാണ്. അവന്റെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറാന്‍ പല തരം ഭക്ഷണങ്ങള്‍ ആഹരിച്ചേ മതിയാകൂ....
ഇതിനര്‍ഥം മനുഷ്യന്‍ ഒരു പ്രകൃതിവിരുദ്ധശക്തി ആണ് എന്നല്ല.

വിത്തുകള്‍ ഭക്ഷണമാക്കുമ്പോല്‍ തന്നെ, അവയില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് അവന്‍ കൃഷി ചെയ്യുന്നു. അങ്ങനെ വിത്തുകള്‍ കൊണ്ടുള്ള ആത്യന്തികധര്‍മം അവന്‍ നിറവേറ്റുന്നു.

അതേ പോലെ മുയലിറച്ചി ഭക്ഷിക്കുന്ന അവന്‍ മുയല്‍കൃഷിയും ചെയ്യുന്നുണ്ട്. കൃഷിസ്ഥലത്ത് മുയലുകളോട് ക്രൂരമായി പെരുമാറുന്നവര്‍ ഉണ്ടാവാം. അത് അവരുടെ സ്വഭാവദൂഷ്യം. അങ്ങനെയല്ലാത്ത എത്രയോ പേര്‍ കാണും.

സ്പീഷിസുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടൂള്ളത് മനുഷ്യന്‍ ആഹാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴല്ല. വിനോദത്തിനു വേണ്ടീ വേട്ടയാടുമ്പോഴാണ്. വിനോദത്തിന് വേണ്ടി മരങ്ങള്‍ നശിപ്പിക്കുന്നതും അതേ പോലെ വിപത്താണ്. കുറ്റകരവും.

ഭക്ഷ്യശൃംഖല പ്രകൃതിയില്‍ കൃത്യമായി നിര്‍‌വചിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യന്‍ ആ വ്യവസ്ഥിതിയില്‍ ഒരു മിശ്രഭുക്ക് ആണ്.

സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഗന്ധം, സ്വാദ് എന്നീ രണ്ട് ഘടകങ്ങള്‍ എല്ലാ ജന്തുക്കള്‍ക്കും പ്രകൃതി നല്‍കിയിട്ടൂണ്ട്. ഒരു ഭക്ഷണപദാര്‍ത്ഥം വായക്കടുത്ത് എത്തുമ്പോള്‍ തന്നെ അതിന്റെ ഗന്ധം തലച്ചോര്‍ പിടിച്ചെടുത്ത് "ഏഡിബിള്‍" ആണോ അല്ലയോ എന്ന് തീരുമാനിക്കും.
കുറേ നെല്ല് എടുത്ത് മൂക്ക്കിനടുത്ത് പിടിച്ചാല്‍ നമുക്ക് കഴിക്കാന്‍ തോന്നില്ല. പക്ഷേ നന്നായി വേവിച്ച് ചോറ് ചൂടോടെ മണത്തു നോക്കൂ. വിശപ്പുണ്ടെങ്കില്‍ കഴിക്കാന്‍ തോന്നാതിരിക്കില്ല.ചൂടില്ലാത്തതാണെങ്കില്‍ അത്ര ഇഷ്ടം തോന്നില്ല. പഴകിയതാണെങ്കില്‍ ശര്‍ദ്ദിക്കാന്‍ വരും

അതേ പോലെ തന്നെയാണ് മാസാഹാരവും. ഫ്രഷ് ആയ മത്സ്യമോ മാസമോ നന്നായി വേവിച്ച ശേഷം ( ഒരു മസാലയും ചേര്‍ക്കാതെ തന്നെ) മണക്കുമ്പോള്‍ അത് കഴിക്കാന്‍ തോന്നും. ( ചെറുപ്പത്തിലേ ഉള്ള ശീലങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചേക്കാം)
ഫ്രഷ് അല്ലാത്ത മാസം ആണെങ്കിലും, സസ്യഭക്ഷണം ആണെങ്കിലും തലച്ചോര്‍ അതിനെ നിരാകരിക്കുകയും ചെയ്യും.

ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് ആഹാരയോഗ്യം എന്ന് തലച്ചോര്‍ തിരിച്ചറിയുന്നു. അതില്‍ മാംസാഹാരവും പെടുന്നു."

(പ്രസക്തം അല്ലാത്ത ഓഫുകള്‍ ഒഴിവാക്കിയിട്ടുണ്ട്)

അഹിംസവാദത്തിനപ്പുറം വേദനപ്പിക്കാതെ ഭക്ഷിക്കുക എന്നത് സസ്യാഹാരരീതിയുടെ ഗുണമായി കാണാം എന്ന രീതിയില്‍ ചര്‍ച്ച വികസിച്ചു. അപ്പോള്‍ താഴെ പറയും പ്രകാരം ഒരു കമന്റ് കൂടെ അവിടെ ഇടുകയുണ്ടായി

"വേദന എന്ന ടോപിക് കടന്നു വരുമ്പോള്‍ പ്രസക്തമാവുന്ന ചില പോയിന്റുകള്‍ കൂടി.എന്താണ് വേദന എന്നതിലുപരി എന്തിനാണ്‌ വേദന എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്...
അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ജീവികള്‍ക്ക് പ്രകൃതി നല്‍കിയ ഒരു ട്രിക്ക് ആണ് ശാരീരികവേദന എന്നത്.

സസ്യങ്ങളെ അപേക്ഷിച്ച് ജന്തുകളുടെ ഒരു പ്രത്യേകത ചലനശേഷി ആണ്. കൂടുതല്‍ ചലനശേഷി ഉള്ളത് കൊണ്ട് അപകടങ്ങളില്‍ ചെന്ന് ചാടാന്‍ ഉള്ള സാധ്യത ജന്തുക്കളില്‍ കൂടുതല്‍ കാണാം. അതോടൊപ്പം തന്നെ അപകടം ഉണ്ടാവുകയാണെങ്കില്‍ അവിടെ നിന്നും ഓടി/നീന്തി/പറന്ന് മറ്റെവിടെയെങ്കിലും മാറി നില്‍ക്കാന്‍ ഉള്ള ഒരു ഓപ്ഷനും ജന്തുക്കള്‍ക്ക് ഉണ്ട്.

( ങേ ഉരുള്‍പൊട്ടലോ? ഇതു തടഞ്ഞ് നിര്‍ത്താന്‍ മുകളില്‍ വേറേ മരങ്ങളില്ലെന്നോ?, അല്ലെങ്കില്‍ കുറെ പേര്‍ ഇങ്ങോട്ട് വരുന്നുണ്ടല്ലോ? ങേ അവര്‍ മരം മുറിക്കുകയാണല്ലോ? വേഗം എങ്ങോട്ടേക്കെങ്കിലും രക്ഷപ്പെടാം എന്നൊക്കെ ആത്മഗതം നടത്തി ഓടി മറ്റൊരിടത്തെത്തുന്ന മരങ്ങള്‍ തല്‍ക്കാലം പഴയ ദൂരദര്‍ശന്‍ ആനിമേഷനുകളില്‍ മാത്രമേ ഉള്ളൂ)

അപ്പോള്‍ അപകടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടി മൃഗങ്ങളെ ഒന്നു പ്രേരിപ്പിക്കാന്‍ ആണ് വേദന. ഒരു മുറിവ് ഉണ്ടായാല്‍ ശരീരത്തിന് കേടാണ്. പക്ഷേ വേദന ഇല്ലെങ്കില്‍ അത് നമ്മള്‍ മൈന്‍ഡ് ചെയ്യില്ലല്ലോ. അപ്പോള്‍ മോനേ കുട്ടാ നിനക്ക് മുറിവുണ്ടായി അത് വേഗം ഉണക്കാനുള്ള സൂത്രങ്ങള്‍ ചെയ്തോ, ഇനി ഉണ്ടാവാതെ നോക്കിക്കോ എന്നൊക്കെ ശരീരം നമ്മോട് പറയുകയാണ് വേദനയിലൂടെ ചെയ്യുന്നത്.

എല്ലു പൊട്ടുമ്പോള്‍ അസഹനീയമായ വേദന ഉണ്ടാവുന്നത് , അത് വീണ്ടൂം കൂടിച്ചേരുന്നത് വരെ അടങ്ങി ഒരിടത്ത് ഇരിക്കാന്‍ വേണ്ടിയാണ്. ( ആ സമയത്തെ ഭക്ഷണകാര്യങ്ങള്‍ എങ്ങനെ ശരിയാകും എന്നതിന് തല്‍ക്കാലം ഉത്തരം ഇല്ല. സോഷ്യല്‍ ആനിമല്‍സിന്റെ ഇടയില്‍ മറ്റുള്ളവര്‍ സഹായിക്കും എന്നാവും പ്രകൃതി ഉദ്ദേശിക്കുന്നത്. മറ്റുള്ളവ നോ ഐഡിയ)

വേദന പോലെ തന്നെയാണ് പേടിയും അക്രമവാസനയും എല്ലാം....
അഡ്രിനാലിന്‍/നോര്‍ അഡ്രിനാലിന്‍ ഹോര്‍മോണുകള്‍ ആണ് ഇതിനു പിന്നില്‍. തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത അപകടങ്ങള്‍ ആണെങ്കില്‍ ( ഒരു കാട്ടുതീ, രാജവെമ്പാലയെ കാണല്‍), ഓടി രക്ഷപ്പെടാന്‍ ശരീരത്തെ ഉപദേശിക്കലാണ് പേടി ഉണ്ടാക്കല്‍.. പേടി ഇല്ലെങ്കില്‍ സിംഹത്തിന്റെ വായിലും പോയി നമ്മള്‍ തലയിട്ട് നോക്കുമല്ലോ...ഡിഫന്‍സീവ് മാന ;)

അതേ പോലെ ചില അപകടങ്ങളെ ആക്രമിച്ചു കീഴപ്പെടുത്തേണ്ടി വരാം. നമ്മടെ സ്വന്തം വീട്ടില്‍ കയറി അത്ര ബലവാനല്ലാത്ത ഒരുത്തന്‍ ആക്രമിച്ചാല്‍ നമ്മള്‍ ഒളിച്ചോടാന്‍ പാടില്ലല്ലോ. അപ്പോള്‍ ഒരിത്തിരി ആവേശം തോന്നണം അവനെ കീഴ്പ്പെടുത്താന്‍. അതാണ് ഒഫന്‍സീവ് മാന.. (സ്വന്തം വീട്ടില്‍ എല്ലാവരും പുലി ആവുന്നതിന്റെ സൈക്കോളജി ഇതാവണം).

ഇത്രയും പറഞ്ഞത്, സസ്യങ്ങളില്‍ വേദന അതിന്റെ പൂര്‍ണമായ രൂപത്തില്‍ കാണുന്നില്ലെങ്കില്‍ അതിന്റെ പ്രകൃതിശാസ്ത്രം അവയുടെ താരതമ്യേന ലെസ് കോമ്പ്ലക്സ് ആയ അനാട്ടമി ആണെന്നാണ്.
എങ്കിലും വേദനയ്ക്ക് പകരം പല ട്രിക്കുകളും ചെടികളിലും ഉണ്ട്. ഉദാഹരണത്തിന് ഒരു ചെമ്പരത്തി ചെടിയുടെ കിഴക്കോട്ട് പോകുന്ന ഒരു കൊമ്പ് മുറിച്ച് അതിനെ നിരീക്ഷിക്കുക. അവിടെ നിന്നും പുതിയ മുള പൊട്ടുന്നത കിഴക്കോട്ടാവില്ല. വശങ്ങളിലോട്ട് ആവും. കിഴക്കുഭാഗത്ത് ഒരു അപകടം പതിയിരിപ്പുണ്ട് എന്ന് ചെടി ധരിക്കുന്നു. ഇനി അങ്ങോട്ട് വളരാന്‍ ശ്രമിച്ചാല്‍ അപകടമാണ്, പ്രയോജനവുമില്ല എന്ന് അത് മനസിലാക്കുന്നു( ഹോര്‍മോണ്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്)

അതായത് തങ്ങളുടെ മൊബിലിറ്റിക്ക് അനുസരിച്ചുള്ള വേദന/സെന്‍സ് ഒക്കെ സസ്യങ്ങള്‍ക്കും ഉണ്ടെന്ന് സാരം.

ജന്തുക്കളിലോട്ട് എത്തുമ്പോല്‍ ഇതിന്റെ ഇന്റന്‍സിറ്റി കൂടുന്നത് അവയവങ്ങളുടെ സോഫിസ്റ്റിക്കേഷന്‍ മൂലമാവണം. ചെറിയ പോറല്‍ പോലും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന കണ്ണ്, നട്ടെല്ല് മുതലായവക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് വേദന അതികഠിനമായിരിക്കും. വിരല്‍ ഇത്തിരി ഒന്നു മുറിഞ്ഞാല്‍ അത്ര വേദന ഉണ്ടാവില്ലല്ലോ.

ഇതെല്ലാം ഒരു ദിവസം പൊട്ടിമുളച്ച് ഉണ്ടായതല്ല. വര്‍ഷങ്ങളോളം ഉള്ള സെല്‍ഫ് എക്സ്പിരിമെന്റ്ലൂടെ പ്രകൃതി കണ്ടെത്തിയ മാര്‍ഗങ്ങള്‍ ആണ്. ഡാര്‍‌വിനു മുന്‍പില്‍ നമുക്ക് ഒന്നു കൂടി തല കുനിക്കാം. അതില്‍ ഈഗോ പ്രശ്‌നങ്ങള്‍ വേണ്ട. സയന്‍സ് വളരുന്തോറും കൂടുതല്‍ ശരി എന്ന് തെളിയുന്ന മറ്റൊരു തിയറിയും ഉണ്ടെന്ന് തോന്നുന്നില്ല.

ഡാര്‍‌വിന്‍ തിയറിയെ എതിര്‍ക്കുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് അറിവ് നേടാനുള്ള മാര്‍ഗങ്ങള്‍ സ്വയം അടയ്ക്കുക എന്നതാണ് എന്ന് നിസ്സംശയം പറയാം.

ഓഫ് ഒന്ന് :- എന്തായാലും ഇറങ്ങി. ഇനി കുളിച്ചിട്ടേ കയറുന്നുള്ളൂ...ഓഫ് രണ്ട് :- ഒരു ഡോക്ടറുടെ സൈറ്റില്‍ ആണ് ജൈവശാസ്ത്രം ഒക്കെ വാരി വിളമ്പിയിക്കുന്നത്. വായിക്കുന്നവര്‍ തെറ്റുകളെ തിരുത്തി ദയവായി മാനക്കേടില്‍ നിന്നും രക്ഷിക്കുക :)"

ഇഷ്ടമുള്ള ആഹാരരീതി ഓരോരുത്തര്‍ക്കും സ്വയം തിരഞ്ഞെടുക്കാം എന്ന അഭിപ്രായം ആണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. മറ്റുള്ളവരുടെ ആഹാരരീതിയെ എതിര്‍ക്കുകയോ, കുറ്റം പറയുകയോ ചെയ്യുന്നത് അത്ര നല്ല പ്രവണതയായി തോന്നുന്നില്ല.

നല്ല ഒരു ചര്‍ച്ചയ്ക്ക് വഴി വെച്ച സൂരജ് ജീക്ക് ഒരിക്കല്‍ കൂടെ നന്ദി പറയുകയാണ്.

7 comments:

  1. മെഡിസിന്‍ @ ബൂലോകത്തിലെ മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ഇവിടെ സൂക്ഷിക്കുന്നു

    ReplyDelete
  2. വളരെ നല്ല ചര്‍ച്ച. പലപ്പോഴും കൂട്ടുകര്‍ക്കെതിരെ പ്രയോഗിക്കാറുള്ള ആര്ഗുമെന്റ്റ്.

    ഈ ഒരു പാട് ബ്ലോഗുകള്‍ എഴുതാന്‍ ശ്രമിക്കുന്നത് എഴുത്തിനു തടസം ആവില്ലേ?. മടിയനായ എന്റെ ഒരു അഭിപ്രായമാണ്.

    ReplyDelete
  3. സൂരജിന്റെയും ദേവന്റെം ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ വന്ന പരാമർശങ്ങളിൽ മനസ്സിൽ തറച്ചത്

    1. ലോകം കണ്ട ഏറ്റവും സാത്വികനായ ഹിറ്റ്‌ലർ ഒന്നാം തരം വെജിറ്റേറിയനായിരുന്നു.

    2. ഒരേ കുടുംബത്തിൽ ജനിച്ച്, ഒരേ സാഹചര്യത്തിൽ വളർന്ന സമ്പൂർണ്ണ സസ്യാഹാരിയായ എന്നെയും മിശ്ര ഭോജിയായ ചേട്ടനെയും താരതംയം ചെയ്താൽ സസ്യാഹാരിയായ എന്നേക്കൾ എത്രയോ ശാന്തനാണ് എന്റെ ചേട്ടൻ

    ഓഫ്: വാനരനിൽ നിന്ന് നരനിലേക്കുള്ള വളർച്ചയിൽ മിശ്രാഹാരത്തിന് എന്തെങ്കിലും പങ്കുണ്ടോ? എല്ലാരും പഴവും ഇലയും അന്വേഷിച്ചു നടക്കുകയായിരുന്നെങ്കിൽ ഇത്രയും മുന്നേറ്റം( ആണെങ്കിൽ) സാദ്ധ്യമാവുമായിരുന്നൊ?

    ReplyDelete
  4. “ഇഷ്ടമുള്ള ആഹാരരീതി ഓരോരുത്തര്‍ക്കും സ്വയം തിരഞ്ഞെടുക്കാം എന്ന അഭിപ്രായം ആണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. മറ്റുള്ളവരുടെ ആഹാരരീതിയെ എതിര്‍ക്കുകയോ, കുറ്റം പറയുകയോ ചെയ്യുന്നത് അത്ര നല്ല പ്രവണതയായി തോന്നുന്നില്ല.“
    ശ്രീഹരി പറഞതു തന്നെയാണ് ശരി.
    പക്ഷേ പ്രശസ്തമായ ഒരു വാക്യം ഓര്‍മ്മിക്കുന്നു.
    "man becomes what he eats"

    ReplyDelete
  5. ഹോര്‍മോണ്‍ കുത്തി വെച്ച ഇറച്ചി കോഴികള്ഉം ആടും മാടും, കഴിച്ച് മലയാളികളും മറ്റുള്‍ലവരും ഇന്ന് വല്ലാത്തഒരവസ്ഥയിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ മാംസാഹാരത്തിനെതിരെ അതി ശക്തമായ വികാരം ഉയര്‍ന്നു വരുന്നുണ്ട്.

    ReplyDelete
  6. പൊട്ടസ്ലേറ്റ്,
    ഒന്നിലധികം ബ്ലോഗുകള്‍ ഒരു ബാധ്യത തന്നെയാണ്. രണ്ടേ ഉള്ളൂ. ഇതില്‍ കൂടില്ല :)

    മരത്തലയന്‍ ജീ,
    ഭക്ഷണം മാത്രമായിരുന്നു ഉദ്ദേശം എങ്കില്‍ ഒന്നും നടക്കില്ലായിരുന്നു എന്നറിയാം. ബാക്കി ചിന്തനീയം

    santhosh balakrishnan,

    "man becomes what he eats"

    തല്‍ക്കാലം വെണ്ടയോ വഴുതിനയോ ആവാന്‍ താല്പര്യം ഇല്ല. എങ്കിലും അവ കഴിക്കാതിരിക്കാന്‍ വയ്യ. യേശുദാസോ സച്ചിന്‍ ടെണ്ടൂല്‍ക്കറോ ആയാല്‍ കൊള്ളാം എന്നുണ്ട്. പക്ഷേ അവരെ ഭക്ഷിക്കാനും വയ്യ :)

    തമാശയാണേ...

    അല്‍ഭുതക്കുട്ടി അപ്പോള്‍ മെഡിസിന്‍ @ ബോലോകത്തിലെ പോസ്റ്റ് വായിച്ചില്ല അല്ലേ? എങ്കില്‍ ഈ സംശയം വരില്ലായിരുന്നു.

    ReplyDelete
  7. യഥാതഥവും മനോഹരവുമായ അവതരണം. സൂപ്പര്‍

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.