Thursday, September 8, 2011

ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍

ഓണാഘോഷവും കേരളവും:

അപ്പോ ഓണം ആഘോഷിക്കണോ വേണ്ടയോ, ഓണം അവര്‍ണാഘോഷമാണോ സവര്‍ണാഘോഷമാണോ, മഹാബലി ദ്രാവിഡരാജാവായിരുന്നോ ചേരമാന്‍ പെരുമാളായിരുന്നോ, ഓണാഘോഷത്തെ സാവര്‍ണ്യത്തിനു വിട്ടുകൊടുക്കണോ, ഓണം കാര്‍ഷികാഘോഷമാണോ, ഓണം ഇന്ന് വിപണിയുടെ ആഘോഷമാണോ ഇതൊക്കെയാണ് വിഷയം അല്ലേ?

 എന്റെ വക പത്തു പൈസകള്‍.

മഹാബലി മിത്തും പരശുരാമന്‍ മഴുവെറിഞ്ഞ മിത്തും മിത്ത് മാത്രമാണെന്ന് കൊച്ചുപിള്ളേര്‍ക്കു പോലും അറിയാമായിരിക്കുമെങ്കിലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.

മഹാബലിയുടെ വര്‍ണം:

1. ഓണത്തെ ഈ പ്രദേശത്തോട്ട് പിന്നീടെത്തിയ ബ്രാഹ്മണമതം ഏറ്റെടുത്തു തൃക്കാക്കരയപ്പനെ പൂജിക്കാന്‍ വിധിയുണ്ടാക്കിയത് പോലെ തന്നെ ബ്രാഹ്മണമതം കൊണ്ടുവന്ന മിത്തായിരിക്കണം മഹാബലി എന്ന രാജാവും എന്ന് ചിന്തിക്കുവാനേ ന്യായമുള്ളൂ.

2. കേരളത്തിന്റെ ചരിത്രവും ജിയോഗ്രഫിക്കല്‍ പ്രത്യേകതകളും പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഏറെ പണ്ട് ഈ പ്രദേശത്തെ ഒന്നാകെ(ഏറെക്കുറേ എങ്കിലും ) ഭരിച്ചിരുന്ന ഒരു രാജഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല എന്നു തന്നെയാണ്.

3. ഇങ്ങോട്ട് കുടിയേറിയ ബ്രാഹ്മണര്‍  ഇവിടത്തെ സുബ്രഹ്മണ്യന്‍, അയപ്പന്‍ മുതലായ ദ്രാവിഡദൈവങ്ങളെ ആര്യദൈവത്തിന്റെ കുടുംബക്കാര്‍ ആക്കി മാറ്റിയതു പോലെ ഇവിടത്തെ മഹാബലിയെ ഹിന്ദു പുരാണത്തിന്റെ ഭാഗമാക്കി എന്നൊരു വാദവുമുണ്ട്. അത് ശരിയാകാന്‍ സാധ്യത  തീരെയില്ല. മഹാബലിയെന്ന കഥാപാത്രവും  വാമനനോടൊപ്പം  ഈ പ്രദേശത്തെ ചരിത്രത്തിലേക്ക് പിന്നീട് പ്ലാന്റ് ചെയ്തതായിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത.

സമത്വസുന്ദരധനികഭൂതകാലം :
1. മറ്റൊരു മിത്ത് തന്നെ ആവാനേ വഴിയുള്ളൂ. അറിവിനെപ്പോലെ തന്നെ കാലഘട്ടത്തിലൂടെ അക്യുമുലേറ്റ് ചെയ്ത് വന്ന മൂല്യങ്ങളാണ് മനുഷ്യന്റെ ജനാധിപത്യബോധവും, സമത്വചിന്തകളും, നീതിബോധവും മറ്റും.

2. സത്യയുഗത്തില്‍ ശാന്തി വിളയാടിയിരുന്നു എന്ന മിത്തിനു തുല്യമാണ് കേരളം ഉള്‍പ്പെട്ട പ്രദേശത്ത് പണ്ട്‌ സമത്വവും നീതിയും വിളയാടിയിരുന്നു എന്ന ഐതിഹ്യം. അങ്ങേയറ്റം പ്രാകൃതമായ നിയമങ്ങളും രീതികളും ഒക്കെത്തന്നെയായിരുന്നു മറ്റേതു പ്രദേശവും പോലെ ഇവിടെയും എന്ന് കാണാവുന്നതാണ്.

3. ഒരു ധനിക കാര്‍ഷികസംസ്കാരസമ്പന്നമായ ഭൂതകാലം പതിനെട്ടോ പതിനേഴോ നൂറ്റാണ്ടിനു മുന്‍പ് ഇവിടെ നിലനിന്നിരുന്നു എന്നത് ശുദ്ധമായ അന്ധവിശ്വാസമാണ്.

4. ലാന്‍ഡ് റീഫോമഷേനു ശേഷം കൃഷി അതിനു താല്‍പര്യമില്ലാത്തവന്റെ കൈകളിലെത്തി അങ്ങനെ കൃഷി നശിച്ചു, ലാഭകരമല്ലാതെയായി തുടങ്ങിയ വാദങ്ങള്‍ പോലെ അടിസ്ഥാനരഹിതമാണ് ഇതും.

5. കേരളത്തിലെ തെങ്ങുകൃഷിയുടെയും നെല്‍കൃഷിയുടെയും ചരിത്രം താരതമ്യേന സമീപഭൂതകാലത്താണ് തുടങ്ങുന്നത്.

6. ലാഭകരമായ രീതിയില്‍ നെല്‍കൃഷി നടത്താന്‍ വേണ്ട കൃത്രിമജലസേചനസൗകര്യമോ , വളമുപയോഗിച്ച് കൃഷിസ്ഥലം പുഷ്ടിപ്പെടുത്താന്‍ ഉള്ള മാര്‍ഗമോ‌, മൃഗങ്ങളുടെ അധ്വാനം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയോ ഒന്നും പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിലില്ലായിരുന്നു എന്ന് കാണാം.

7. കൃഷിക്കു വേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇതര ഭാരതീയനാടുകളുമായി നൂറ്റാണ്ടുകള്‍ പിന്നിലായിരുന്നു കേരളം എന്നും പരിശോധനയില്‍ തെളിയും.

8. നമ്മുടെ സംസ്കാരത്തെ സൂക്ഷിക്കാന്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നാം ഹൈസ്കൂളില്‍ പഠിച്ച സഹ്യപര്‍വത നിരതന്നെയാവണം ഇതരപ്രദേശത്തു നിന്നും സാങ്കേതികവിദ്യകളെ ഇങ്ങെത്തുന്നതില്‍ നിന്നും തടഞ്ഞത്.

9. ഉന്നതമായ ഒരു സംസ്കാരം ഡെവലപ് ചെയ്യാനും നിലനിര്‍ത്താനും സാധ്യമാവേണമെങ്കില്‍ അത്യാവശ്യം വേണ്ട 'Food Surplus' ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

10. നെല്‍കൃഷിയില്‍ നിന്നും ഉണ്ടായ ഭക്ഷണം കൃഷിയിടങ്ങളില്‍ പണിയെടുത്ത അവര്‍ണരെ മുക്കാല്‍പ്പട്ടിണിയിലും വരേണ്യരെ അര്‍ദ്ധപട്ടിണിയിലും കൊല്ലാതെ ജീവിപ്പിച്ചു പോന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

11. പറമ്പിലും മറ്റും അവിടിവിടെയായി വളരുകയും വിളയുകയും ചെയ്ത തെങ്ങ്, പ്ലാവ്, മാവ്, ചേന, ചേമ്പ് മുതലായവയൊക്കെയാണ് ഇപ്രദേശത്തുകാരെ മുഴുപ്പട്ടിണിയില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടാവുക.

12. മണ്‍സൂണുമായുള്ള കേരളത്തിലെ ഭക്ഷണത്തിന്റെ ചരിത്രം അഭേദ്യകരമാം വണ്ണം പരസ്പരബന്ധിതമാണ്.

13. കാലാവസ്ഥയ്ക്കനുസൃതമായി കിട്ടുന്ന ഭക്ഷണമാണ് ജീവന്‍ എന്നതിനാല്‍, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കേരളീയരുടെ തനത് ആഘോഷങ്ങളായി മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ ഓണം കേരളത്തിന്റെ പ്രാദേശിക ഉല്‍സവം തന്നെയായിരിക്കണം. വളരെപ്പണ്ടു കാലം മുതല്‍ക്കേ‌ ഓണം ആഘോഷിച്ചുമിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്‌ താനും.

ഓണം എങ്ങനെ ആഘോഷിക്കണം/ആഘോഷിക്കപ്പെട്ടു?

1. ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ എന്ന് പാഠത്തില്‍ നാം പഠിച്ച ഓണാഘോഷങ്ങളില്‍ മിക്കതും സമീപഭൂതകാലനിര്‍മ്മിതികള്‍ ആവാനേ തരമുള്ളൂ.


2. രാവിലെ എഴുന്നേറ്റ് രംഗ ബിരംഗേ കപ്പടേ ഉടുക്കാനുള്ള വഹയൊന്നും ഇവിടത്തെ രാജാക്കന്‍മാര്ക്ക് പോലും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. [അതിനുള്ള സാങ്കേതികവിദ്യ തീരേ നഹിം നഹിം ].

3. സെറ്റുസാരിയുമുടുത്ത് തിരുവാതിര കളിക്കുന്ന യുവതികള്‍ കേരളത്തിലെ തനതുകാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ നിവര്‍ത്തിയില്ല. സാരി തന്നെ കേരളത്തില്‍ എത്തിയിട്ട് ഏറെക്കാലമായില്ല.

4. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ പലതും അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു.

5. ഓണത്തല്ലെന്ന് സുപരിചിതമായ ഓണക്കളി ധാരാളം മനുഷ്യക്കുരുതികള്‍ക്ക് വഴി വെയ്ക്കുന്ന തരം ആയുധം ഉപയോഗിച്ചുള്ള പട തന്നെയായിരുന്നു. വിനോദത്തിനായി അങ്ങോട്ടുമിങ്ങോട്ടും കൊന്ന ചരിത്രവും ഓണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം. സമത്വസുന്ദരഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ പറ്റിയ ആഘോഷരീതികള്‍ തന്നെ!

6. കിട്ടുന്ന തേങ്ങയും മാങ്ങയും ഇച്ചിരി മീനും പശുവിറച്ചിയും ഒക്കെ കഴിച്ചു ജീവിച്ച ഒരു ജനത വെജിറ്റേറിയന്‍ സദ്യ ഓണത്തിനൊരുക്കി എന്നത് പുളുവാകാനേ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ അതിനു നെല്ലെവിടെ? പില്‍ക്കാലത്ത് വല്ല രാജകുടുംബമോ, ഇല്ലങ്ങളിലോ, കാശുള്ള നായര്‍ത്തറവാറുകളിലോ [ which was of course a rarity] സദ്യയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലായി. 

7. ഓണാഘോഷത്തെ സവര്‍ണതയ്ക്ക് വിട്ടുകൊടുക്കരുത് എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.

8. സാരിയും ഡബിള്‍ മുണ്ടൂമുടുത്താല്‍ ട്രഡീഷനല്‍ ഡ്രസ്സിട്ട ആഘോഷമാകാന്‍ അത് കൊണ്ട് തന്നെ തീരെ തരമില്ല. ട്രഡീഷനല്‍ ഡ്രസ്സിന്റെ പിറകെ പോയാല്‍ മുക്കാലും നഗ്നരാവാനേ പറ്റുകയുള്ളൂ. ഡ്രസ്സൊക്കെ അവനവനിഷ്ടമുള്ളതും സൗകര്യമുള്ളതും ആകുന്നത് കൊണ്ട് ഓണത്തിന്റെ മാഹാത്മ്യം കുറയാനോ കൂടാനോ ഒന്നും തരമില്ല.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓണാഘോഷം മലയാളികളില്‍ പലരുടെയും റൊട്ടീന്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിനവധി ഉള്ളത് കാരണം നാട്ടില്‍ പോക്ക്, ഒത്തു കൂടല്‍, ഒരുമിച്ചുള്ള കുക്കിങ്ങ്, വിപണിയില്‍ മറ്റു സമയത്തെ അപേക്ഷിച്ച് വിലക്കുറവുണ്ടാകുമെന്ന കാരണത്താല്‍ ഷോപ്പിങ്ങ് ഈ സമയത്തേക്ക് മാറ്റിവെക്കല്‍, പ്രാദേശികമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അത് വിറ്റഴിക്കാന്‍ ഉള്ള സമയം എറ്റ്സട്രാ എറ്റ്സട്രാ.. അതൊക്കെ അതിന്റെ വഴിക്കു തന്നെ അങ്ങനെ പോക്കോട്ടേ.

എന്നു കരുതി മലയാളികള്‍ മുഴുവന്‍ - എല്ല മതത്തിലും വിശ്വാസത്തിലും ഉള്ളവര്‍ - സെറ്റ് സാരിയും കസവുമുണ്ടുമുടുത്ത് തിരുവാതിര കളിച്ചും വെജിറ്റേറിയന്‍ ഓണസ്സദ്യ ഉണ്ടും 'നാളികേരത്തിന്റെ നാട്ടില്‍' പാട്ടു പാടിയും ഓണമാഘോഷിച്ചില്ലെങ്കില്‍ മലയാളിയാവില്ല, സെക്യുലര്‍ ആവില്ല, ദേശസ്നേഹി ആവില്ല എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധതോന്ന്യാസമാണ് .

ഈ തിരുവോണത്തിന്റന്ന് പുതുതായി വാങ്ങിയ ലോക്കല്‍ മേഡ് കാപ്രീസും ഇട്ട് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് ഓണമാഘോഷിക്കാന്‍ ആണ് എന്റെ തീരുമാനം ;)

അപ്പോ ഷാപ്പീ പോണം, അല്ല ഹാപ്പി ഓണം റ്റു ഓള്‍

14 comments:

  1. കാല്‍വിന്‍,
    നന്നായി പറഞ്ഞിരിക്കുന്നു. ഓണം എന്ന സവര്‍ണ ഹൈന്ദവാഘോഷത്തെ ദേശീയോത്സവമാക്കി പ്രഖ്യാപിച്ചതു പനമ്പിള്ളിയോ പട്ടമോ മറ്റോ ആണെന്നു തോന്നുന്നു. കെ ഈ എന്‍ പറഞ്ഞതുപോലെ മറ്റു മതക്കാരുടെയും ഉത്സവങ്ങള്‍ ദേശീയോത്സവമാക്കി പ്രഖ്യാപിക്കുന്നതാണ് മതേതരത്വത്തിനു യോജിച്ചത്. അവധിയും ബത്തയുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടുമല്ലോ.

    ReplyDelete
  2. ചുമ്മാ കിടക്കട്ടെ കാല്വിൻ. എന്നും പീഢനവും വ്യഭിചാരവും കോടതി കേസും ചർച്ച ചെയ്ത് തലപെരുപ്പിക്കുന്ന മലയാളി ഇടക്ക് ഒന്ന് റിലാക്സ് ചെയ്യട്ടെന്ന്.
    :)

    എന്തായാലും കോഴിക്കറിയും നെയ്ചോറുമാണ് ഇന്നത്തെ സദ്യ സ്പെഷ്യൽ.
    :)

    ReplyDelete
  3. കാല്‍വിന്‍ഓണത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള യാത്ര നന്നായിരുന്നു.

    മലബാര്‍ പ്രദേശത്ത്‌ ഓണത്തിന്‌ മീനും ഇറച്ചിയും ഒഴിവാക്കാന്‍ പറ്റില്ല. എന്നാല്‍ തെക്കര്‍ക്ക്‌ മാംസാഹാരം ഓണത്തിന്‌ ചിന്തിക്കാന്‍ കൂടികഴിയാത്തതാണ്‌. എന്നുപറഞ്ഞാല്‍ കേരളത്തില്‍പ്പോലും എല്ലായിടത്തും ഓണം ഓരേപോലെയല്ല അഘോഷിക്കാറ്‌. തെക്കര്‍ക്ക്‌ ഓണം പ്രധാനമാകുമ്പോള്‍ വടക്കര്‍ക്ക്‌ വിഷുവാണ്‌ ഓണത്തിനേക്കാള്‍ പ്രധാനം. വാമനന്‌ പ്രധാന്യമുള്ള ഓണം ആഘോഷിക്കുന്നയിടങ്ങളുമുണ്ട്‌.

    മഹാബലി കേരള രാജാവല്ല. പഴയ ആഘോഷങ്ങളെല്ലാം വിളവെടുപ്പും കാലാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓണം, കാര്‍ത്തിക വിളക്ക്‌, വിഷു, ദീപാവലി ഇങ്ങനെ. ഇതിനെ സാധൂകരിക്കാനായ്‌ പിന്നീട്‌ ഐതീഹ്യത്തെ കൂട്ടുപിടിക്കുന്നു. പോകെപ്പോകെ തലമുറകളിലൂടെ അതൊരു ചരിത്രം പോലെ ജനങ്ങള്‍ വിശ്വസിച്ചുപോകുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ അഘോഷങ്ങള്‍ക്ക്‌ പിന്നിലും മിത്തുകളെ ഇതേപോലെ കൈകൊണ്ടിരിക്കുന്നത്‌ കാണാം. ബക്രീദ്‌, ക്രിസ്മസ്‌ തുടങ്ങിയവയിലൊക്കെ.

    ഒരാള്‍ ഓണം ആഘോഷിക്കേണ്ട എന്ന്‌ തീരുമാനിക്കുന്നതുകൊണ്ട്‌ അയാള്‍ മലയാളി ആകാതിരിക്കുന്നില്ല, ശരിതന്നെ. പക്ഷെ ഒരാള്‍ ഓണാഘോഷത്തില്‍ പങ്കാളിയാകുന്നതുകൊണ്ട്‌ അയാള്‍ മതനിഷേധിയാകുന്നു എന്നു പറയുന്നിടത്താണ്‌ പ്രശ്നം. ആചാരങ്ങളില്‍ പങ്കാളിയാകുന്നതും ആഘോഷങ്ങളില്‍ പങ്കാളിയാകുന്നതും രണ്ടാണെന്ന് ഇവര്‍ മറക്കുന്നു. റംസാന്‍ കാലത്ത്‌ അന്യമതസ്തര്‍ നോമ്പ്‌ പിടിക്കുന്നത്‌ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യുന്ന "മാധ്യമം" അതിനെ മതേതരത്വമായും റംസാണ്റ്റെ മഹത്വമായും വാഴ്ത്തുന്നത്‌ സമ്മതിച്ചു. പക്ഷെ ഓണക്കാലമാകുമ്പോള്‍ ഓണാചാരങ്ങളെ ഒന്നു കുത്താനുള്ള ഒരു അവസരവും അവര്‍ വെരുതെ കളയാറില്ലെന്ന്‌ ഇന്നത്തെ മാധ്യമംനോക്കിയാലറിയാം.

    എല്ലാവര്‍ക്കും നമ്മുടെ സംഗതി പാരമ്പര്യം ചരിത്രപരം സാംസ്കാരികം, മറ്റവന്റെതൊക്കെ വെറും ഐതീഹ്യമല്ലെ!

    ReplyDelete
  4. ഓണാഘോഷത്തിന്റെ പിന്നാമ്പുറങ്ങൾ !

    ReplyDelete
  5. നന്നായി പറഞ്ഞിരിക്കുന്നു.ചരിത്രമൊക്കെ അതിന്റെ യുക്തിയോടെ പറഞ്ഞാൽ സുഖിക്കാത്തവരുണ്ട്.

    ReplyDelete
  6. അല്ല ആശാനെ, ഇപ്പം ഓണം സമീപകാല പ്രതിഭാസമാണ് എന്നിരുന്നാലും, അത് ഒരു പ്രാദേശിക ജനതയുടെ ആഘോഷമായി മാറുന്നതില്‍ തെറ്റില്ലല്ലോ. ഓണത്തെ കുറിച്ചുള്ള സവര്‍ണ പരിപ്രേഷ്യങ്ങള്‍ നമുക്ക് എതിര്‍ക്കാം. എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം ഓണം എന്ന സാംസ്കാരിക അനുഭവത്തെ കാടടച്ചു സവര്‍ണ സാംസ്കാരിക ഉല്പന്നം എന്ന് മുദ്ര കുത്തുകയല്ലല്ലോ വേണ്ടത്. പ്രത്യേകിച്ച്, രാഷ്ട്രിയ ഇസ്ലാമുകള്‍ സ്വത്വവാദത്തിന്റെ ഉത്തരാധുനികതെയെ മറപിടിച്ച് എല്ലാ തര തദ്ദേശിയ ആഘോഷങ്ങളെയും അനിസ്ലാമികമെന്നു ചപ്പ കുത്തുന്ന ഈ കാലത്തില്‍.
    പിന്നെ ഒരു സംശയം.
    ഈ നെല്‍കൃഷി ഇവിടെ പ്രചാരത്തില്‍ വന്നിട്ട് അധിക നാളായില്ല എന്ന് അറിയാം. പക്ഷെ അത് പോലെ തന്നെ ആണോ തെങ്ങിന്റെ കാര്യം? അങ്ങനെ എങ്കില്‍ ഈ പറയുന്നതിന്‍റെ റഫറന്‍സ്?

    എന്തായാലും ഓണത്തെ സംബന്ധിച്ച ആവശ്യമില്ലാത്ത ജാടകളും പിടിവാശികളും കാല്‍വിന്‍റെ ലേഖനത്തില്‍ തട്ടി ഉടയുന്നുണ്ട്.

    ReplyDelete
  7. അജയ്,

    പി.കെ.ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തില്‍ കേരളത്തിന്റെ തെങ്ങുകൃഷിയുടെ ചരിത്രത്തിനായി ഒരു അധ്യായം നീക്കിവെച്ചിട്ടുണ്ട്. താല്‍പര്യമുള്ള വിഷമയാമാണെങ്കില്‍ പരിശോധിക്കുമല്ലോ

    ReplyDelete
  8. താങ്ക്സ് ഭായ്. അത് വായിക്കണം വായിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നല്ലാതെ ഇത് വരെ വായിച്ചിട്ടില്ല!
    ഈയിടെ സാനുമാഷു എഴുതിയ ജീവചരിത്രം വായിച്ചിരുന്നു.
    വായിച്ചിട്ടേ ഇനി ഈ വഴി വരുകയുള്ളു.
    ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  9. മലയാളിയുടെ ഭൂതകാലങ്ങള്‍

    "മലയാളിയുടെ ഭൂതകാലങ്ങള്‍ - ഓണവും സാമൂഹ്യഭാവനാലോകവും" എന്ന പേരില്‍ ഡോ. പി. രണ്‍ജിത് എഴുതിയ പുസ്തകം കഴിഞ്ഞ ദിവസം കോസ്മോയില്‍ നിന്നും സംഘടിപ്പിച്ചു. ഓണത്തെക്കുറിച്ച് പോസ്റ്റെഴുതിയിടുമ്പോള്‍ ഈ പുസ്തകം വായിച്ചിരുന്നില്ല [ജൂലൈ 2011 നു ആണ് ഈ പുസ്തകം പുറത്തിറങ്ങിയത് എന്ന് കാണുന്നു]. എങ്കിലും അന്നെഴുതിയിട്ടതില്‍ വലിയ തെറ്റുകള്‍ ഉണ്ടായിരുന്നില്ല എന്ന് ഈ ചരിത്രാന്വേഷണപുസ്തകവും അടിവരയിടുന്നുണ്ട് എന്നത് ആഹ്ലാദകരമാണ്.

    ഓണത്തിന്റെ സമയത്ത് ബസ്സിലും ബ്ലോഗിലും ഓണത്തെക്കുറിച്ച് നിരവധി പേര്‍ നിരത്തിയ വാദഗതികള്‍ - അവസാനത്തെ പെരുമാള്‍ , ദ്രാവിഡചരിത്രം, മഹാബലി എന്ന ദ്രാവിഡരാജാവ്, ഓണത്തിന്റെ സെക്യുലറിസം, സംഘകൃതികളിലെ പരാമര്‍ശം, ദേശീയാഘോഷം, ചരിത്രപരമായ പഴക്കം - മുതലായി എല്ലാത്തിനെയും ഗ്രന്ത്ഹകാരന്‍ വസ്തുനിഷ്ഠമായിത്തന്നെ പൊളിച്ചടുക്കിയിരിക്കുന്നു.

    എന്‍.വി. കൃഷ്ണവാരിയരും ഇളംകുളം കുഞ്ഞന്‍പിള്ളയും എല്ലാം മനോഗതം പോലെ തട്ടിവിട്ട ഭാവനാവിലാസങ്ങള്‍ എങ്ങിനെ കേരളത്തിന്റെ യഥാര്‍ത്ഥചിത്രമായി കൊണ്ടാടപ്പെട്ടു തുടങ്ങിയതിന്റെ ചരിത്രം ഈ പുസ്തകം വരച്ചു കാട്ടുന്നുണ്ട്. ഒരു ചരിത്രം തനിക്കുണ്ടായിരിക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഓണമായി കൊണ്ടാടപ്പെടുന്നത് എന്നത് വ്യക്തം.

    പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന മറ്റു ചിലതു കൂടെ ഉണ്ട്. മലയാളി ദേശീയതാവാദത്തിന്റെ ഉല്‍പത്തിയും ചരിത്രവും പ്രവാസിജീവിതവുമായി അതിനുള്ള ബന്ധവും. ഊഹിക്കാന്‍ സാധിക്കുന്നത് പോലെ തന്നെ 'എലീറ്റ് ക്ലാസിന്റെ' കൂട്ടായ്മയായിരുന്നു ആദ്യമലയാളികൂട്ടായ്മകള്‍ എന്ന് ഗ്രന്ത്ഹകാരന്‍ നിരീക്ഷിക്കുന്നുണ്ട്.

    വളരെ റിഫ്രഷിങ്ങ് ആയ ഒരു വായനാനുഭവം. ചരിത്രകുതുകികള്‍ക്കായി ഈ പുസ്തകം സജസ്റ്റ് ചെയ്യുന്നു.

    "മലയാളിയുടെ ഭൂതകാലങ്ങള്‍ - ഓണവും സാമൂഹ്യഭാവനാലോകവും" , ഡോ. പി. രണ്‍ജിത് ,2011, കറന്റ് ബുക്സ്, വില 150.00ക

    ReplyDelete
  10. കലക്കിയെടോ. ഇത്രയും നന്നായി ഓണത്തെ ഇവാലുഎട് ചെയ്തതായി ഇതിന്റെ മുമ്പേ വായിച്ചതായി ഓര്‍മയില്ല. എന്ന പിനീ ഷാപ്പീ പോയ്കോ. ഓണത്തിനല്ലേ തന്നെ പോലെ ഉള്ള കീഴാളന്മാര്ക് മേലാളന്മാരുടെ കൂടെ ഷാപ്പിലിരുന്നു ഒക്കെ മൂക്ക് മുട്ടെ ഒന്ന് കുടിക്കാന്‍ പറ്റൂ. ഹും നടക്കട്ടെ.

    ReplyDelete
  11. വളരെ മികച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍.

    എല്ലാ മേഖലകളിലും പ്രത്യേകിച്ച്, സാംസ്കാരിക മേഖലയില്‍, ശൂദ്ര (നായര്‍) ആധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശൂദ്രന്മാര്‍ ആയിരുന്നത് ഈ ആധിപത്യത്തിന്റെ ചരിത്ര പരമായ കാരണമാവാം. ശൂദ്രനെ അനുകരിക്കുവാനുള്ള അവര്‍ണ്ണന്റെ ശ്രമത്തില്‍ നിന്നാവാം ശൂദ്രാചാരങ്ങള്‍ മറ്റു ജാതികളിലേക്കും പടര്‍ന്നത്. ഏതായാലും ശൂദ്രാചാരങ്ങളും, കാവി ഭീകരരുടെ രാഷ്ട്രീയ മോഹങ്ങളും ചേര്‍ന്ന് കേരളത്തിലെ പൊതു സമൂഹത്തില്‍ പല അബദ്ധങ്ങളും തെറ്റിധാരണകളും അടിച്ചേല്‍പ്പിക്കുന്നു. പുട്ടും, അപ്പവും, ഇടിയപ്പവും, പത്തിരിയും പോലെയുള്ള കേരള തനിമയുള്ള വിഭവങ്ങളെ നികൃഷ്ടവും ശൂദ്രന്‍ തമിഴനില്‍ നിന്ന് കടം കൊണ്ട ദോശയും ഇഡലിയും സാമ്പാറും ശ്രേഷ്ടവും ആയി അവതരിപ്പിക്കുന്ന ശൂദ്ര മലയാള സിനിമകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

    NB: സിന്ധു നദീതട സംസ്കാര കാലത്ത് പശുവിറച്ചി വളരെ വിശിഷ്ടമായ ഭോജനം ആയിരുന്നു എന്ന് ചരിത്ര പരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്ന് വെച്ചാല്‍ പശുവിറച്ചി ഇന്ത്യ യുടെ ഏറ്റവും പുരാതനവും വിശിഷ്ടവുമായ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹത്തില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുന്നതിനെക്കാള്‍, എന്ത് കൊണ്ടും എതിര്‍ക്കപ്പെടെണ്ടത് പരസ്യമായി പശുവിറച്ചി കഴിക്കാന്‍ വിസമ്മതിക്കുന്നതല്ലേ?

    ReplyDelete
  12. വളരെ മികച്ച ഒരു ലേഖനം. അഭിനന്ദനങ്ങള്‍.

    എല്ലാ മേഖലകളിലും പ്രത്യേകിച്ച്, സാംസ്കാരിക മേഖലയില്‍, ശൂദ്ര (നായര്‍) ആധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശൂദ്രന്മാര്‍ ആയിരുന്നത് ഈ ആധിപത്യത്തിന്റെ ചരിത്ര പരമായ കാരണമാവാം. ശൂദ്രനെ അനുകരിക്കുവാനുള്ള അവര്‍ണ്ണന്റെ ശ്രമത്തില്‍ നിന്നാവാം ശൂദ്രാചാരങ്ങള്‍ മറ്റു ജാതികളിലേക്കും പടര്‍ന്നത്. ഏതായാലും ശൂദ്രാചാരങ്ങളും, കാവി ഭീകരരുടെ രാഷ്ട്രീയ മോഹങ്ങളും ചേര്‍ന്ന് കേരളത്തിലെ പൊതു സമൂഹത്തില്‍ പല അബദ്ധങ്ങളും തെറ്റിധാരണകളും അടിച്ചേല്‍പ്പിക്കുന്നു. പുട്ടും, അപ്പവും, ഇടിയപ്പവും, പത്തിരിയും പോലെയുള്ള കേരള തനിമയുള്ള വിഭവങ്ങളെ നികൃഷ്ടവും ശൂദ്രന്‍ തമിഴനില്‍ നിന്ന് കടം കൊണ്ട ദോശയും ഇഡലിയും സാമ്പാറും ശ്രേഷ്ടവും ആയി അവതരിപ്പിക്കുന്ന ശൂദ്ര മലയാള സിനിമകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

    NB: സിന്ധു നദീതട സംസ്കാര കാലത്ത് പശുവിറച്ചി വളരെ വിശിഷ്ടമായ ഭോജനം ആയിരുന്നു എന്ന് ചരിത്ര പരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്ന് വെച്ചാല്‍ പശുവിറച്ചി ഇന്ത്യ യുടെ ഏറ്റവും പുരാതനവും വിശിഷ്ടവുമായ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹത്തില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുന്നതിനെക്കാള്‍, എന്ത് കൊണ്ടും എതിര്‍ക്കപ്പെടെണ്ടത് പരസ്യമായി പശുവിറച്ചി കഴിക്കാന്‍ വിസമ്മതിക്കുന്നതല്ലേ?

    ReplyDelete
  13. ഇനി ഓണം ഒരു കാര്‍ഷിക ഉത്സവം ആകാനും യാതൊരു സാധ്യതയും ഇല്ല. കര്‍ക്കിടകത്തിലെ മഴയെ അതിജീവിക്കുന്ന ഒരു കാര്‍ഷിക വിളകളും കേരളത്തില്‍ പരമ്പരാഗതമായി കൃഷി ചെയപ്പെടിട്ടില്ല [ഈ നെല്ലോക്കെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു 500 വര്ഷം മാത്രമേ ആയിക്കാണൂ

    ReplyDelete
  14. ഓണതെപറ്റി അനാവശ്യം പറയാന്‍ നീ ആരാട തെണ്ടി

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.