Wednesday, October 21, 2009

വിശ്വാസമാണല്ലോ പ്രധാനം!

ഈയടുത്ത കാലത്തായി മലയാളം ചാനലുകൾ പ്രദർശിപ്പിച്ച ചില സ്വർണക്കടപ്പരസ്യങ്ങളാണ് പ്രതിപാദ്യവിഷയം.

ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.

ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാ‍ണാം) കേരളത്തിലെ “ഇൻസെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കൾക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങൾ സർ‌ക്കുലേഷൻ കൂട്ടാൻ വേണ്ടി സർവേ എന്ന പേരിൽ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളിൽ ഭൂരിഭാഗവും അനാശാസ്യപ്രവർത്തനത്തിലേർപ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മർദ്ദം കൂട്ടിയവരാണല്ലോ നമ്മൾ! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളിൽ പഠിച്ച പെൺകുട്ടികളെല്ലാം പിഴയാവാൻ സാധ്യതയുണ്ടെന്നതിനാൽ നാട്ടിൽ പഠിച്ചുവളർന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയിൽ തന്നെ ഉണ്ട് (ഒരു പോസ്റ്റിൽ ഒരു പ്രമുഖബ്ലോഗർ ഇട്ട കമന്റാണ്. ലിങ്ക് മനഃപൂർവം ഒഴിവാക്കുന്നു).

എന്തോ ആവട്ടെ. പ്രണയവിവാഹങ്ങൾ കൂടുന്നത് സ്വർണക്കച്ചവടത്തെ കാര്യമായി ബാധിച്ചേക്കാം എന്ന് സ്വർണക്കടക്കാർക്ക് നല്ല തീർച്ചയുള്ളതിനാൽ അവർ പടച്ചുവിട്ട പരസ്യാഭാസത്തെ അവഗണിക്കാവുന്നതേയുള്ളൂ. (ആരെന്ത് പറഞ്ഞാലും പ്രേമിക്കാനുള്ളവർ പ്രേമിക്കും, കല്യാണം കഴിക്കാനുള്ളവർ അതും ചെയ്യും. ഒരു വിഷയമല്ല അത്)

എന്നാൽ രണ്ടാമത്തെ വീഡിയോ അങ്ങനെ എളുപ്പം തള്ളിക്കളയാവുന്നതല്ല... (ഈ വീഡിയോ കാണുക )

കോടതിയിൽ വിവാഹമോചനത്തിനെത്തിയ ചെക്കൻ പറയുന്ന ന്യായം സ്ത്രീധനമായി കിട്ടിയ പൊന്ന് ശുദ്ധമല്ലായിരുന്നു എന്നാണ്. എന്തൊരു തോന്ന്യാസം! സ്ത്രീധനം ഇന്ത്യയിൽ കുറ്റകരമാണെന്ന് ഇരിക്കെ, സ്ത്രീധനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പരസ്യത്തിനു വേദി കോടതി. സ്ത്രീധനമായി കൊടുത്ത പൊന്ന് വ്യാജമല്ലാത്തതിനാൽ വരൻ കുറ്റക്കാരൻ എന്ന് കോടതി വിധിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിൽ കോടതിക്കെതിർപ്പില്ല, കൊടുത്ത സ്വർണം ശുദ്ധമായിരിക്കുന്നേടത്തോളം എന്ന്...!

ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി ഈ പരസ്യം അവഹേളിച്ചിരിക്കുന്നുവെന്ന് നമ്മളെന്തേ കാണാതെ പോകുന്നൂ?

എന്തിനും ഏതിനും കപടദേശീയതാ‍വാദവുമായി ഇറങ്ങുന്ന ഭാ‍രതാംബയുടെ ചില പൊന്നുമക്കൾ ഇതൊന്നും കണ്ടില്ലേ? ഓ സ്ത്രീകൾ പുറത്തിറങ്ങിനടക്കുകയോ ആണിനോട് സംസാരിക്കുകയോ അന്യമതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്യുമ്പോഴേ നിങ്ങളുടെ ഒക്കെ ദേശബോധം ഉണരൂ എന്ന് മറന്ന് പോയി. സ്ത്രീധനം വാങ്ങിയാലെന്ത്, കൊടുത്താലെന്ത്? അതൊക്കെ സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടിയല്ലേ! ഇന്ത്യൻ പീനൽ കോഡ് എന്നൊന്ന് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ സ്ത്രീധനത്തെക്കുറിച്ച് അതിൽ വല്ലതും പറയുന്നുണ്ടോ എന്നാർക്കറിയാം?

കഷ്ടം!

Disclaimer : This post doesn't contain any videos in it. It just contains references to existing videos in youtube. This blog or blogger is not responsible for any copyright violations associated with the videos mentioned. Any copyright violation should be notified to youtube.

50 comments:

  1. ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി ഈ പരസ്യം അവഹേളിച്ചിരിക്കുന്നുവെന്ന് നമ്മളെന്തേ കാണാതെ പോകുന്നൂ?

    ReplyDelete
  2. ഭരണഘടന വിരുദ്ധമാണെങ്കില്‍ നമുക്ക് കെ.എം മാണിയുടെ ശ്രദ്ധയില്‍ പെടുത്താം. നിയമസഭയില്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ പറയുന്ന ഓരോ വാക്കിലും ഭരണഘടന വിരുദ്ധം ആരോപിക്കുന്നത് ലങ്ങേരാണ്‌.

    പിന്നെ ഭീമ ജുവല്ലരിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ വിവരമറിയും തലമുറകളുടെ വിശ്വാസമാര്‍ജ്ജിച്ച സ്ഥാപനമാണ്‌ അത് .ശുദ്ധ സ്വര്‍ണ്ണത്തിന്റെ ഈറ്റില്ലം. അലെങ്കില്‍ ഈ പരസ്യമൊക്കെ കേരളത്തിലെ ജഡ്‌ജിമാരും പൊതുതാല്പ്പര്യക്കാരും അഭിഭാഷക പ്രമുഖരും മനുഷ്യന്റെ ഉപഭോഗ തൃഷ്ണ അനലിസ്റ്റുകളുമൊക്കെ കാണുന്നതല്ലെ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ ഇടപെടുമായിരുന്നല്ലോ

    ReplyDelete
  3. ഈ പരസ്യം ഇപ്പോഴാണ് മുഴുവനായി കാണുന്നത് ....സാധാരണ ഇതൊക്കെ വരുമ്പോള്‍ തന്നെ ഏതെങ്ങിലും കോമഡി സീന്‍ ഉണ്ടോ എന്ന് നോക്കി ചാനല്‍ മാറ്റും. ...ഈ പരസ്യം എങ്ങിനെ സെന്‍സര്‍ ചെയ്യപ്പെട്ടു എന്നാണ് ഞാന്‍ ആലോചിക്കുന്നത്.....അതോ ഇന്ത്യയില്‍ പരസ്യങ്ങള്‍ക്ക് സെന്‍സര്‍ മാനദണ്ഡങള്‍ വേറേയാണോ?

    ReplyDelete
  4. good obesrvation , our political hijadas dont have intrest in people ,

    ReplyDelete
  5. ശരിയാണ് . ഈ പരസ്യങ്ങള്‍ കണ്ടപ്പോ തന്നെ ചൊരിഞ്ഞു വന്നതാണ് ( കുളിക്കതോണ്ടല്ല). സ്വര്‍ണടക്കര്‍ക്കറിയാം രക്ഷകര്തക്കളില്‍ ഒരു വിഭാഗത്തിനെ ഈ പരസ്യം കൊണ്ട് സ്വാധീനിക്കനവുമെന്നു ..
    മറ്റേ ഭിമ പരസ്യം അധപദനതിന്ടെ അങ്ങേ അറ്റമാണ് .. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുക അല്ലെ അതില്‍ അവര്‍ ചെയ്യുന്നേ .. കേസ് കൊടുക്കാന്‍ ആരുമില്ലേ ??

    ReplyDelete
  6. ഒളിച്ചോട്ടവും സ്വര്‍ണ്ണവും തമ്മിലുള്ള വൈരുദ്ധ്യം ഇപ്പോഴാണ് ഓര്‍ത്തത്.
    സ്വര്‍ണ്ണവുമായി ഒളിച്ചോടിയാല്‍ വിശ്വാസം കൂടിയേനെ

    ReplyDelete
  7. ഏറ്റവും വലിയ കോടതി പൊതു ജനമാണു. ആ കോടതിക്കു മാത്രമേ ഇതെല്ലാം തടയാൻ സാധിക്കൂ. ആ കോടതി നിസ്സംഗമായിരുന്നാൽ ഇതും ഇതിനപ്പുറവും കാണുകയും കേൽക്കുകയും ചെയ്യേണ്ടി വരും. വെറും സാധാരണക്കാരായ ടി.വി.പ്രേക്ഷകരെ കുളിക്കുന്ന സോപ്പു തുടങ്ങി കുഞ്ഞുങ്ങളെ പെട്ടെന്നു നീളം വെയ്പ്പിക്കനുള്ള ഉൾപ്പന്നം വരെ പരസ്യങ്ങൾ കാട്ടി പറ്റിക്കുന്നവർ കോടികൾ കൊയ്യുന്നതു പൊതുജനമെന്ന കോടതി ഇതെല്ലാം കണ്ടിട്ടും നിസ്സംഗരായിരിക്കുന്നതിനാലാണു.

    ReplyDelete
  8. കരിമീന്‍ പറഞ്ഞപോലെ ഒളിച്ചോട്ടവും സ്വര്‍ണ്ണക്കച്ചവടവും തമ്മിലുള്ള ബന്ധം(ഇല്ലായ്മ) ഈപ്പോഴാണ് ശ്രദ്ധിച്ചത്. കാല്‍‌വിന്‍റെ ഒബ്സെര്‍‌വേഷന് സലാം. :)

    ReplyDelete
  9. "എന്തിനും ഏതിനും കപടദേശീയതാ‍വാദവുമായി ഇറങ്ങുന്ന ഭാ‍രതാംബയുടെ ചില പൊന്നുമക്കൾ ഇതൊന്നും കണ്ടില്ലേ?"

    ഇതു വായിച്ചപ്പോള്‍ എന്തോ..ഒരു.... അയ്യേ.... പോലെ.
    എന്താണാവോ മനസ്സിലാവുന്നില്ല.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. കച്ചവട തന്ത്രം എന്ന് പറയുന്നത് ഇതാണ്. പ്രേമ വിവാഹം കൊണ്ട് തകരാന്‍ പോകുന്നത് സ്വര്‍ണ കടക്കാര്‍ മാത്രമല്ല. ജാതകാ സന്യാസിമാരും,മാര്യേജ് ബ്യൂറോകാരും ഒക്കെയാണ്.

    സ്ത്രീ പ്രശ്നങ്ങളിലൊക്കെ സംഘപരിവാര്‍ ഇടപെടണം എന്നാഗ്രഹിക്കുന്നത് കുറച്ച് കഷ്ടമാണ് കെട്ടോ. കര്‍ണാടകയില്‍ പബ്ബില്‍ വന്ന പെണ്‍ കുട്ടികളെ ഓടിച്ചടിച്ചവരെ പറ്റി നമ്മുടെ ദേശസ്നേഹികള്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ബലാത്സംഗം ദേശീയ ഉത്സവമായി പ്രഖ്യാപിച്ചവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. സ്വർണ്ണോം ഞാനുമായി യാതൊരെടപാടും ഇല്ലാത്തോണ്ട് ഇതൊന്നും ശ്രദ്ധിക്കാറില്ല,കാൽ‌വിൻ:)
    സംഭവം എന്തായാലും ഗംഭീര പോയന്റാണേ.

    ReplyDelete
  14. ആ രണ്ടാമത്തെ പരസ്യം കണ്ടിരുന്നില്ല. കണ്ണു തള്ളിപ്പോയി!

    ചില അച്ചടിമാധ്യമങ്ങൾ സർ‌ക്കുലേഷൻ കൂട്ടാൻ വേണ്ടി സർവേ എന്ന പേരിൽ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളിൽ ഭൂരിഭാഗവും അനാശാസ്യപ്രവർത്തനത്തിലേർപ്പെടുന്നുവെന്ന്)
    ഇത് സര്‍ക്കുലേഷന്‍ കൂട്ടാന്‍ മാത്രമുള്ളതായിരുന്നില്ല, “ഞങ്ങള്‍ ഇവിടെ കൊറേ സ്വാശ്രയ കോളേജ് തുറന്നു വച്ചിട്ടുണ്ട്, പിള്ളേരെ ഇവിടെയൊക്കെ പഠിപ്പിച്ചാല്‍ മതി” എന്ന മെസ്സേജും കൂടെയായിരുന്നു!

    ReplyDelete
  15. ആ സ്വർണക്കടപ്പരസ്യയം (ആ ചെക്കനെ പറഞ്ഞു പറ്റിച്ചു!)
    ആ കമന്റ്‌
    സ്ത്രീധനം
    ഇന്ത്യൻ പീനൽ കോഡ്

    എല്ലാത്തിനും കൂടി ലാസ്റ്റ് പറഞ്ഞ ഒരു വാക്കേ ഉള്ളു - "കഷ്ടം!"

    ReplyDelete
  16. പ്രസക്തം. കോടതിക്കും നിയമത്തിനുമൊക്കെ ഇവന്മാര്‍ പുല്ലുവിലപോലും കൊടുക്കുന്നില്ലല്ലോ! ഫെയര്‍ ആന്‍റ് ലവ്‍ലി ഒരാഴ്ചയല്ല, ഒരു കൊല്ലം മുഴുവന്‍ കാശു ചെലവാക്കി അമര്‍ത്തിത്തേച്ചിട്ടും എനിക്കൊരു ’നെഗര്‍ഖാനും’ വന്നില്ല. ഒരു മാതിരി ഉണങ്ങാപ്പാണ്ടു വന്ന പോലുണ്ടായിരുന്നു. ഷാമ്പൂവൊക്കെ വെള്ളം ചേര്‍ത്തും ’റോ’ ആയും പലകുറി പതപ്പിച്ചു നോക്കി, അര മണിക്കൂറു കഴിഞ്ഞാ മുടി പിന്നേം ചകിരിനാരു പോലെ. ഏക്സ് ഡിയോ പല വെറൈറ്റി മണമുള്ളത് അടിച്ച് കക്ഷത്ത് ചൊറിച്ചിലും വന്ന് കുഞ്ഞച്ചന്‍ ഇരിക്കുന്നതു കണ്ടാരുന്നു. ഒരു പെണ്ണും അവന്‍റെ പുറത്തോട്ടു വലിഞ്ഞു കേറീട്ടില്ല. അതോടെ അവന്‍റെ സ്പ്രേ തൊട്ടുള്ള കളി ഞാനും നിര്‍ത്തി. ഹാപ്പിഡെന്‍റ് തിന്നിട്ടും കോള്‍ഗേറ്റ് വൈറ്റനിംഗ് തേച്ചിട്ടും പല്ലിന്‍റെ മഞ്ഞപ്പ് എന്നും നേരം വെളുത്താല്‍ അപ്പടി തന്നെ കാണാം. ഒരു കൊച്ചുണ്ടായി ശ്രീമതി അവന് ബോണ്‍വിറ്റാ വാങ്ങി കലക്കിക്കൊടുക്കുന്നതും പയ്യന്‍ സുപ്രഭാതത്തില്‍ ആറിരട്ടി നീളം വക്കുന്നതുമൊക്കെ സ്വപ്നം കണ്ട് ഞെട്ടിയെണീറ്റിട്ടുണ്ട്.

    ഇപ്പൊ കാണുന്നു ഏതോ ചോക്കളേറ്റ് തിന്നുമ്പോള്‍ പീരങ്കീന്ന് ചോക്കളേറ്റ് വെടി പറക്കുന്നതൊക്കെ. തപ്പിയിട്ട് ലിങ്ക് കിട്ടിയില്ല. ഇരുത്തി ആലോചിച്ചാല്‍ സംഗതി കിടു തന്നെ! സദാചാരികള്‍ക്ക് സംഗതി പിടികിട്ടിയില്ല എന്നു തോന്നുന്നു, വിവാദമായെന്ന വാര്‍ത്തയൊന്നും കേട്ടില്ല.

    അറ്റ്‍ലീസ്റ്റ്, നടക്കാത്ത കാര്യങ്ങള്‍ പൊലിപ്പിക്കുന്നതില്‍ നിന്നെങ്കിലും വിലക്കണം ഇവരെ.

    ReplyDelete
  17. കാൽ‌വിൻ,താങ്കളുടെ നിരീക്ഷ്ണപാടവം അതിശയം.(വായിനോട്ടത്തിലൂടെ ആർജ്ജിച്ചെടുത്തതാണോ?:0)

    ReplyDelete
  18. ആദ്യത്തെ പരസ്യം കണ്ടിട്ടുണ്ട്. കാല്‍‌വിന്‍ പറഞ്ഞതുപോലെ മക്കളുടെ പ്രണയം ഏറ്റവും വലിയ ടെന്‍‌ഷനായി കൊണ്ടുനടക്കുന്ന അച്ഛനമ്മമാരുടെ വികാരത്തെ മുതലെടുക്കുന്നു, അത്രയൊക്കെയേ അതിനേക്കുറിച്ചു പറയുവാനുള്ളൂ. (പ്രേമത്തോട് യോജിപ്പാണെങ്കിലും ഒളിച്ചോട്ടത്തോട് (സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണം, എന്നാലും) യോജിപ്പില്ല, അതു വേറെ കാര്യം!)

    രണ്ടാമത്തെ പരസ്യം കണ്ടിട്ടില്ല. പോക്രിത്തരം എന്നേ പറയുവാനുള്ളൂ. പിന്നെ, സാങ്കേതികമായി പരസ്യം വിലക്കുവാന്‍ കഴിയുകയില്ലായിരിക്കാം, കാരണം ‘സ്‌ത്രീധനം’ എന്നതില്‍ പറയുന്നില്ലല്ലോ!

    ഓഫ്: അഡ്‌വര്‍ട്ടൈസ്‌മെന്റ് എന്നതൊരു കലയാണ്. കല എന്നാല്‍ ഭാവനയും. ഒരു ഭാവനാസൃഷ്ടി ഇന്ത്യന്‍ പീനല്‍‌കോഡ് പിന്തുടരണമെന്നു പറയുന്ന കാല്‍‌വിന് കല എന്താണെന്നറിയാമോ? ഒക്കെ ഭാവനാവിലാസങ്ങളാണെന്നു മനസിലാക്കുക, മിണ്ടാണ്ടിരിക്കുക! :-D :-P ;-) :-)
    --

    ReplyDelete
  19. ഓഹോ! ഒളിചോടിയാല്‍ സ്വര്‍ണ്ണം കിട്ടില്ല അല്ലെ? താങ്ക്സ്....
    ഗന്ധർവന്റെ നിരീക്ഷണ പാടവവും ഇഷ്ടപ്പെട്ടു ;)

    പിന്നെ അന്യ സംസ്ഥാനത്തില്‍ പഠിച്ച പെണ്‍കുട്ടികള്‍... വിവാഹം കഴിക്കില്ല... അല്ലെങ്കില്‍ മാക്സിമം ഒഴിവാക്കും എന്നാ അഭിപ്രായക്കാരാണ് എന്റെ സുഹൃത്തുക്കളില്‍ പലരും... കാരണങ്ങള്‍ പലതാണ്... എന്തായാലും എനിക്ക് ആ അഭിപ്രായം ഇല്ലാ... കാലം വരുത്തിയ മാറ്റം ആണ്...
    നല്ല പോസ്റ്റ്‌. ഒരുപാട് സംസാരിക്കാനുള്ള വക ഉണ്ട്...

    ReplyDelete
  20. ആദ്യത്തേത് കണ്ടിട്ട് രോഷം കൊള്ളാന്‍ മാത്രം ഒന്നുമില്ലെന്ന് തോന്നി. അത് പോലെ കാത്തിരുന്ന അനുഭവം വല്ലതുമുണ്ടോ കാല്‍വിനെ ? ;)

    അത് പ്രേമത്തിന് എതിരാണ് എന്ന് തോന്നിയില്ല.
    ഒളിച്ചോട്ടം, അതില്‍ കാണിക്കുന്ന സാഹചര്യത്തില്‍, കുടുംബത്തോട് കാണിക്കുന്ന ക്രൂരത തന്നെ. വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരോടില്ലാത്ത സ്നേഹം മറ്റൊരാളോട്? അത്തരം സ്നേഹത്തിനു ആയുസുണ്ടാവുമോ? സ്റ്റാറ്റിസ്റ്റിക്സ് നോക്കേണ്ടി വരും.

    താങ്കള്‍ പറഞ്ഞത് പോലെ മാതാപിതാക്കളെ ലക്ഷ്യമാക്കി തന്നെയായിരിക്കണം അത്..

    രണ്ടാമത്തെ പരസ്യം വളരെ മോശം ... എങ്കിലും അത് കുറിക്കു കൊള്ളുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ടാവുമല്ലോ? സ്ത്രീധനം എന്ന പ്രയോഗം ഇല്ലെങ്കിലും സംഭവം അത് തന്നെ.

    ReplyDelete
  21. കാൽ‌വിൻ,

    “പരീക്ഷയിൽ മാർക്കു കുറഞ്ഞോ?”
    “നോ പ്രോബ്ലം”

    “പക്ഷേ നിന്റെ സ്കിൻ..?”
    “ഓ..അതൊരു പ്രശ്നം തന്നെ”

    ഈ പരസ്യം ഓർക്കുന്നില്ലേ

    ഇതാണു കഥ.

    വിപണി നമ്മളെ നിയന്ത്രിക്കുന്നതിന്റെ ദൂഷ്യ വശങ്ങൾ

    വളരെ പ്രസക്തമായ പോസ്റ്റ്

    അഭിനന്ദനങ്ങൾ!

    ReplyDelete
  22. ഒന്നോർത്തുനോക്ക്യേ കാൽവിൻ,
    ഇതുപോലെ ഇനിയും കാണും പരസ്യങ്ങൾ.....
    എന്ത്‌? ഓർമ്മയില്ലേ....
    ജ്യോതിഷ്‌ബ്രഹ്മി കഴിക്കൂ.....

    ആദ്യപരസ്യം കണ്ടപ്പോൾ എന്റെ ഭാര്യ പറഞ്ഞത്‌ "അപ്പൊ ആ ചെക്കന്റെ വിശ്വാസത്തിന്‌ ഒരു വിലയും ഇല്ലേ" എന്നാണ്‌.

    ഹോർലിക്സ്‌ സത്യത്തിൽ സുഖനിദ്രയ്ക്ക്‌ മാത്രമുള്ളതാണ്‌ എന്ന് അതിന്റെ പാശ്ചാത്യവേർഷൻ പറയുന്നതായി എവിടെയോ കണ്ടിട്ടുണ്ട്‌. ഇന്ത്യയിൽ മാത്രം അത്‌ ടാളർ, സ്ട്രാങ്ങർ, ഷാർപ്പർ, കോപ്പർ തുടങ്ങിയ എന്തൊക്കെയോ ആക്കിത്തീർക്കും.

    ReplyDelete
  23. My son doesn't like Bournvita, he likes only complan, since it helps you grow tall fast, eventhough he is the tallest in the class.

    ReplyDelete
  24. Read somewhere about a case filed by someone against Axe deodrants since no women was ever attracted to him as advertised, eventhough he was using Axe for over 5 yrs.

    ReplyDelete
  25. കമന്റ് ചെയ്ത എല്ലാവർക്കും നന്ദി...

    ആദ്യത്തെ വീഡിയോയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാൻ ഇല്ല. വീട്ടുകാരോട് പറയാതെ ഒളിച്ചോടുന്നതും, വരാമെന്ന് പറഞ്ഞ് കാമുകനെ കാത്തുനിർത്തിയിട്ട് പോവാതിരിക്കുന്നതും ഒരുപോലെ ചെറ്റത്തരമാണ്. അങ്ങനെ പെൺകുട്ടി ചെയ്തെങ്കിൽ ആ പയ്യൻ രക്ഷപ്പെട്ടു എന്നല്ലാതെ എന്ത് പറയാൻ :). പരസ്യക്കമ്പനി പറയാൻ ഉദ്ദേശിച്ചതും അതാവണം ഇത്തരത്തിൽ നട്ടെല്ലില്ലാത്ത പെൺകുട്ടികളെ പ്രേമിക്കാൻ നടക്കരുതെന്ന് ;-)

    പരസ്യങ്ങൾ നൽകുന്ന കപടവാഗ്ദാനങ്ങളെക്കുറിച്ച് :
    കുറച്ചൊക്കെ സെൻസിബിളിറ്റി പ്രേക്ഷകരിൽ നിന്നും കൂടി ഉണ്ടായെങ്കിൽ മാത്രം തീരാവുന്നത്. തങ്ങളുടെ ക്രീം തേച്ചാൽ വെളുക്കുമെന്ന് ഏതെങ്കിലും കമ്പനി അവകാശപ്പെടുന്ന അത്രയും നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യമല്ല സ്ത്രീധനത്തെയും മറ്റും മറ്റും പരോക്ഷമായി ന്യായീകരിക്കുകയും അത്തരം വിവാഹങ്ങളാണ് ആത്യന്തികമായി ശരിയെന്നുമുള്ള തരത്തിലുള്ള പ്രചരണങ്ങൾ. പോസ്റ്റ് ആത്യന്തികമായി ലക്ഷ്യം വെച്ചത് അത്തരം പരസ്യങ്ങളെയാണ്.

    പണിക്കരേ, പെൺകുട്ടി വീട്ടുകാരെ വിട്ട് ഒളിച്ചോടുന്നെങ്കിൽ അതിൽ പെൺകുട്ടിയുടെ മാത്രമല്ല, പാരന്റിംഗിന്റേയും സമൂഹത്തിന്റെ പൊതുബോധത്തിന്റേയും കൂടി കുഴപ്പം ഉണ്ടെന്ന് വേണം മനസിലാക്കാൻ.
    സിനിമകളിലെയും മറ്റും നിറം പൊലിപ്പിച്ച രംഗങ്ങളിൽ മതിമയങ്ങി ഇതാണ് ജീവിതം എന്നു കരുതി ഒളിച്ചോടുന്നവർ കുറവെന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം ഇണയെ സ്വയം കണ്ടെത്താൻ ഉള്ള പക്വത തന്റെ കുട്ടിക്കു വളർന്നു വരുമ്പോൾ ഉണ്ടാവുന്നു എന്നതാണ് രക്ഷിതാക്കൾ ഉറപ്പ് വരുത്തേണ്ടത്.

    ജാതി, മതം, ജാതകം, സമ്പത്ത് തുടങ്ങിയ ഘടകങ്ങൾ നിലനിർത്തി കുട്ടികൾക്ക് മാതാപിതാക്കൾ വിവാഹം അറേഞ്ച് ചെയ്ത് കൊടുക്കുന്ന കാലത്തോളവും, ജാതിയിൽ തുടങ്ങുന്ന വാചകങ്ങളോടെയുള്ള മാട്രി മോണിയൽ പരസ്യങ്ങൾ സമൂഹത്തിൽ നിലനിക്കുന്നിടത്തോളവും, ഒളിച്ചോടി വിവാഹം കഴിക്കുന്നവരും ഉണ്ടാവും.

    ;)

    ReplyDelete
  26. ഗന്ധർവാ കൊച്ചുകള്ളാ‍ മനസിലാക്കിക്കളഞ്ഞു, ഗന്ധർ‌വന്റെ ഒബ്ദസർ‌വേഷൻ സ്കില്ലും കിടുകിടിലം ;)

    ReplyDelete
  27. ഹൊ, ഈ പരസ്യം ഒക്കെ പടച്ചു വിടുന്ന അഡ്വ്വർടൈസിങ് കമ്പനിയേയും കോപിറൈട്ടേഴ്സിനേയും സമ്മതിക്കണം. എന്തൊരു ഭാവന!

    ReplyDelete
  28. അമ്മാവനെ ധിക്കരിക്കുന്ന, അച്ഛനെക്കൊണ്ട് ഒടുവില്‍ തന്റെ പ്രത്യയശാസ്ത്രം അംഗീകരിപ്പിക്കുന്ന “വിപ്ലവ”ത്തില്‍ ‘എന്റെ മകനാണ് ശരി’യെന്ന് പറയുന്നതായിരുന്നു പുരോഗമനം.

    ജാതി-മതങ്ങളുടെ മതിലുകള്‍ക്കപ്പുറത്ത് ഇണയെ തേടുന്ന, കാതങ്ങള്‍ താണ്ടി പ്രണയം തേടിപ്പോകുന്ന നായികാനായകന്മാരുണ്ടായി. പിന്നെ ജാതിമാറി കെട്ടിയാലുണ്ടാവുന്ന പുകിലുകളും പുലിവാലുകളും നമ്മളെ അറിയിച്ചു അവര്‍ (അതോ നമ്മള്‍ കണ്ണാടിയില്‍ കണ്ടതോ?).

    “പിഴച്ച” പെണ്ണിനെ സമൂഹം അറപ്പോടെ മാറ്റിനിര്‍ത്തിയപ്പോള്‍ ജീവിതം കൊടുക്കാന്‍ തയ്യാറായ ധീരന്മാരായ നായകന്മാര്‍ പിന്നെ ‘ഉള്ളുതേങ്ങും’ഗുണ്ടകളായും മാടമ്പിമാരായും അവതരിച്ചപ്പോള്‍ കോവിലകത്തെ ‘ശുദ്ധ’മോര്‍ത്ത് ശാരദാമ്മമ്മാരും ചന്ദ്രാലയത്തിലെ ‘അറുവാണിച്ചികളും മാറ്റിനിര്‍ത്തപ്പെട്ടു.

    ഒളിച്ചോടിയും ഒളിച്ചോടാന്‍ ഒത്താശചെയ്തും അഡ്വഞ്ചറസ് കാമുകന്മാരായി പെണ്ണിന്റെ ‘തന്തയെ’ അടിച്ചൊതുക്കി വിലസിയവര്‍ നാല്‍പ്പതുകളിലെത്തി വല്യേട്ടനും ഉസ്താദുമാരുമായി വേഷങ്ങള്‍ കെട്ടിത്തുടങ്ങിയപ്പോള്‍ ‘ഒളിച്ചോടുന്ന പെണ്ണ് അപ്പന്റെയും അമ്മയുടെയും പുകയുന്ന ചങ്കില്‍ വാരിയെറിയുന്ന വെടിമരുന്നി’നെപ്പറ്റിയുള്ള പരിവേദനവും നാം കേട്ടു.

    പ്രേമം എന്നാലേ വിപ്ലവം എന്ന് പറഞ്ഞുതന്നവര്‍ പിന്നീട് പ്രേമിച്ചാലും രണ്ടു വീട്ടുകാരും ഒത്തുചേര്‍ന്ന് കോറസ് ആയി പാട്ടുപാടുന്ന ക്ലൈമാക്സിലേ ഞങ്ങളൊത്തുചേരൂ എന്ന് മാറ്റിപ്പറഞ്ഞതും നമുക്ക് ട്രെന്‍ഡ് സെറ്ററായി.

    ‘വേലയും കൂലിയുമില്ലാത്ത’ ധീരോദാത്തന്മാരെ ക്ലൈമാക്സില്‍ നായികാലബ്ധിയില്‍ ആറാടിച്ച സംവിധായക കേസരികള്‍ പിന്നെ ‘ജോലിയും വരുമാനവും’ ഇല്ലാതെ ഒളിച്ചോടാനിറങ്ങുന്ന, കരിയറിനെപ്പറ്റി ചിന്തിക്കാതെ എടുത്തുചാടുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ഉപദേശവുമായി എഴുന്നള്ളുന്നതും നാം കണ്ടില്ലേ ?

    സൈക്കിളും ഒരു തട്ടാന്‍ പണിയും മാത്രമുണ്ടായിട്ടും അയല്പക്കത്തെ സുന്ദരിക്ക് ഇല്ലാത്ത പവനുരുക്കി മാല പണിത് വിപ്ലവമുണ്ടാക്കിയ നടന്‍ - അയാളുടെ മകന്റെ കാലമായപ്പോള്‍ ‘മൊബൈല്‍ ഫോണും ബൈക്കുമില്ലാത്ത’ ഒരു പ്രേമം തല്‍ക്കാലം വയ്യാ, കരിയറൊക്കെ പച്ചപിടിച്ചിട്ട് നമുക്കാലോ‍ചിക്കാം പെണ്ണേ എന്നും തിരക്കഥയെഴുതി...

    അനന്തരം -

    വേലിചാടാന്‍ പ്ലാനിട്ട് ബാഗും തൂക്കിയിറങ്ങിയ ‘മരങ്ങോട’നെ ഊമ്പിച്ച് വിശ്വാസ്യതയാര്‍ന്ന സ്വര്‍ണ്ണമണിഞ്ഞുള്ള ഒരു ‘സമാധാനപൂ‍ര്‍ണമായ’ അറേയ്ഞ്ജ്ഡ് പെണ്ണ്ണുകെട്ടിന്റെ സ്വസ്ഥതയിലേക്ക് ഓടിച്ചെല്ലുന്ന പെണ്ണ്...

    ...സ്ത്രീധനത്തിന്റെ പേരില്‍ വഴിയാധാരമായവരുടെയും സ്റ്റൌവും ഗ്യാസുകുറ്റിയും പൊട്ടിത്തെറിച്ച് എരിഞ്ഞുതീര്‍ന്നവരുടെയും ഓര്‍മ്മയില്‍ കുതിര്‍ന്ന പീനല്‍ കോഡുകളില്‍ നിന്ന് തങ്ങള്‍ കൊടുത്ത സ്ത്രീധനപ്പണ്ടത്തിന്റെ ‘തൊള്ളായിരത്തിപ്പത്തിനാറ് മാര്‍ക്ക്’ പരിശുദ്ധിയെപ്പറ്റി കോടതിയില്‍ ഉളുപ്പില്ലാതെ ഉരുക്കഴിക്കുന്ന കൊച്ചമ്മമ്മാരുടെ പരിഭവങ്ങളിലേയ്ക്ക്...

    അങ്ങനെ റിവേഴ്സ്ഗിയറിലാണ് നമ്മുടെ വിപ്ലവങ്ങളെല്ലാം :)

    ReplyDelete
  29. പോസ്റ്റ് നന്നായി കാല്‍‌വിന്‍. എന്നാലും ഇത് മാത്രം പോരാ. അധികാരികള്‍ക്കുള്ള പെറ്റീഷന്‍ വഴിയും മറ്റും,ഇത്തരം ‘പരസ്യ അജണ്ടകളെ’ മറ്റു വഴികളിലൂടെ നേരിടേണ്ടതും അത്യാവശ്യമാണ്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  30. This comment has been removed by a blog administrator.

    ReplyDelete
  31. UP,
    എലിയും ഉറിയും തിരിച്ചറിയാൻ കഴിവില്ലെങ്കിൽ കമന്റാ‍ൻ നിൽക്കരുത്. ദോ മുകളിൽ എഴുതിയത് വായിച്ചില്ലേ?

    “മനഃപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.“

    ഇനിയുള്ള കമന്റുകൾക്കും അത് ബാധകം.

    ReplyDelete
  32. Another advt story !!
    http://ormayilemazha.blogspot.com/2009/10/blog-post.html

    ReplyDelete
  33. രണ്ടാമതു പറഞ്ഞ പരസ്യത്തിന്റെ കാര്യത്തില്‍ കഷ്ടം വെക്കുകയേ നിവൃത്തിയുള്ളൂ..

    ആദ്യത്തെ പരസ്യത്തില്‍ തീര്‍ച്ചയായും മടങ്ങിയെത്തുന്ന മകളെ കാണുമ്പോള്‍ അതു കാണുന്നയോരൊയച്ഛനുമമ്മയ്ക്കും ഒരിത്തിരി സന്തോഷം തോന്നിക്കൂടായ്കയില്ല.പിന്നെ പ്രണയവിവാഹത്തോടുള്ള സ്വര്‍ണ്ണക്കടക്കാരോടുള്ള പ്രതിഷേധമായിട്ടൊന്നും അതു കണ്ടു തോന്നിയില്ല.മാതാപിതാക്കളെ ആകര്‍ഷിക്കാനൊരു പരസ്യം.ആ പയ്യന്റെ അപക്വ മുഖവും പരുങ്ങലും ഒക്കെ കാണുമ്പോള്‍ ആ കൊച്ചിനു നല്ല ബുദ്ധി തോന്നി വിശ്വാസം കാക്കാന്‍ തോന്നിയല്ലോ എന്നാണു..:).

    പിന്നെ പ്രണയവിവാഹങ്ങള്‍ എത്ര കൂടിയാലും,വില റോക്കറ്റു പോലെ എത്ര കുതിച്ചുയര്‍ന്നാലും ഈ മഞ്ഞ ലോഹ തിളക്കത്തോടുള്ള ഭ്രമം ഇവിടത്തെ ജനതക്കു അത്ര പെട്ടെന്നൊന്നും തള്ളിക്കളയാനാവില്ലെന്നു ഓരോ ജ്വല്ലറിക്കാര്‍ക്കുമറിയാം.മുക്കിനും മൂലയും പൊട്ടിമുളക്കുന്ന പുതുപുത്തന്‍ ബ്രാഞ്ചുകളുടെ എണ്ണം തന്നെ അതിനു തെളിവു..

    ReplyDelete
  34. കഷ്ടം തന്നെ...വര്ദ്ധിച്ചു വരുന്ന ഭ്രുണ ഹത്യക്കും സ്ത്രീധന പീടനങ്ങള്ക്കും ഈ സ്വര്ണം സ്ത്രീധനമായി കൊടുക്കുന്ന എര്പാട് പ്രധാനമായ ഒരു കാരണമത്രേ..

    ReplyDelete
  35. ഹഹഹ... കച്ചവടക്കാരേയും വേശ്യകളേയും (ആണ്‍/പെണ്‍)എത്ര കുളിപ്പിച്ചൊരുക്കിയാലും അവരുടെ ആത്മാവ് മാറുമെന്ന് തോന്നുന്നില്ല. പരസ്യം എന്നത് ഒരു വലയെറിയലാണ്. സമൂഹത്തിന്റെ ശക്തിയല്ല... ദൌര്‍ബല്യമാണ് ആ വലയുടെ വിജയം നിശ്ചയിക്കുന്നത്.

    പിന്നെ, ആ (രണ്ടാമത്തെ)പരസ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ .... പോസ്റ്റില്‍ ആരോപിക്കുന്ന തരത്തില്‍ ഒരു കുഴപ്പവും തോന്നുന്നില്ലല്ലോ.അല്ലാതുള്ള കുഴപ്പങ്ങളുണ്ട് താനും. വളരെ വിദഗ്ദമായി സ്ത്രീധനം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാനും, സ്വര്‍ണ്ണത്തിന്റെ ശുദ്ധിക്കുറവിലൂടെ കുടുംബത്തിന്റെയും നവവധുവിന്റേയും സ്വഭാവശുദ്ധിയെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുന്ന നവവരനെ സ്വര്‍ണ്ണാഭരണശാലക്കാരന്റെ ബി,ഐ.എസ്.ഹാള്‍ മാര്‍ക്കു ചെയ്ത സ്വര്‍ണ്ണത്തിന്റെ ശുദ്ധിയിലൂടെ സ്വഭാവ ശുദ്ധിയുള്ളവരായി മാറ്റുകൂട്ടിയെടുക്കുന്ന വിദഗ്ദ തന്ത്രമാണ് പരസ്യത്തില്‍ പ്രയോഗിച്ചു കാണുന്നത്.
    അതിനായി,ഇപ്പോഴത്തെ സമൂഹത്തിന്റെ പുരുഷന്‍ എന്തോ അന്യഗ്രഹ ജീവിയാണെന്നുള്ള മട്ടിലുള്ള തികച്ചും സ്ത്രൈണമായ ഫെമിനിസ്റ്റ് ഭയങ്ങളെ പരസ്യത്തിന്റെ ജനസ്വീകാര്യതക്കായി മനശ്ശാസ്ത്രപരമായ ഉള്‍ക്കണ്ണോടുകൂടി ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അകാരണമായി സ്ത്രീയെ ഉപേക്ഷിക്കുന്നത് പുരുഷന് ഒരു വിനോദം പോലായിരിക്കുന്നു എന്ന കുറ്റകരമായ സന്ദേശമാണ് ആ കച്ചവടക്കണ്ണിന്റെ ഉത്പ്പന്നം. അതൊരു നയ്ക്കുരണച്ചെടിയുടെ വിത്ത് വിതരണം പോലെ സമൂഹത്തിലെ സ്ത്രൈണ മനസ്സുകളില്‍ സംശയത്തിന്റെ ചൊറിച്ചിലായി വളര്‍ന്ന് സമൂഹം കൂടുതല്‍ സ്നേഹശൂന്യവും, വന്യവുമാകാന്‍ ഇടവരുത്തുമെന്നാണ് ഇതുപോലുള്ള പരസ്യങ്ങളുടെ സംഭാവന.
    സ്ത്രീധന പ്രശ്നവും, പുരുഷ പീഢനപ്രശ്നവും കച്ചവടക്കാരന്‍ പരിഹരിക്കുംബോള്‍ സമൂഹം കുട്ടിച്ചോറാകുമെന്ന് ചുരുക്കം.

    ReplyDelete
  36. ഓരോ സമൂഹത്തിനും അവരര്‍ഹിക്കുന്നത് കിട്ടുന്നു. അത് പരസ്യമാണെങ്കിലും. നിയമ വിരുദ്ധം, പൊതുബോധത്തിനെതിര്‌ എന്നെല്ലാം നമുക്ക് പരിതപിക്കാമെങ്കിലും കേരളീയ സമൂഹത്തെ എങ്ങനെ കയ്യിലെടുക്കാമെന്ന് പരസ്യക്കാര്‍ക്കറിയാം. രാജാവ് നഗ്നനാണെന്ന് പറയാന്‍ ഒരു കുട്ടി വേണ്ടിവന്നില്ലേ?

    ReplyDelete
  37. പരസ്യങ്ങള്‍ പലപ്പോഴും അരോചകമാകുന്നു എന്ന യാഥാര്‍ത്ഥ്യം ഉദാഹരണ സഹിതം കാല്‍വിന്‍ വ്യക്തമാക്കിയിരിക്കുന്നു. ഒരു മലയാളിയുടെ മനസ്സാണ് അക്ഷരച്ചാര്‍ത്തണിഞ്ഞ് ഈ പോസ്റ്റില്‍ കുടികൊള്ളുന്നത്. സെയില്‍സ്​മാന്‍ മിണ്ടാത്ത ആഭരണക്കടയിലേക്ക് ഇനി ഞങ്ങളില്ല എന്ന് പറയുന്നതിലേക്ക് വരെ പരസ്യങ്ങള്‍ എത്തിക്കഴിഞ്ഞു. കലികാലം തുടങ്ങി, കാല്‍വിന്‍!

    ഹരി

    ReplyDelete
  38. പരസ്യമാവുമ്പോള്‍ എന്ത് തോന്ന്യാസവും ആവാമല്ലോ..

    നല്ല പോസ്റ്റ്... ഒത്തിരി ഇഷ്ടായി....

    ReplyDelete
  39. നല്ല പോസ്റ്റ്. സമാനമായ വിഷയത്തില്‍ ഞങ്ങളും ചിലതു എഴുതിയിട്ടുണ്ട്. അതു കാണുമല്ലോ, അഭിപ്രായവും പറയൂ..
    http://dillipost.blogspot.com/

    ReplyDelete
  40. nice post lets talk calvin!!

    ReplyDelete
  41. a,
    yeah lets talk whenever u wish :)

    ReplyDelete
  42. നല്ല പോസ്റ്റ്

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.