Thursday, April 8, 2010

ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

ലോകം കണ്ട ഏറ്റവും കഴിവുള്ള പ്രഭാഷകരിലൊരാളായിരുന്നു അഡോള്‍ഫ് ഹിറ്റലര്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് വെറും ഒരു 'റണ്ണര്‍' ആയിരുന്ന ഹിറ്റ്‌‌ലര്‍ രണ്ടാം മഹായുദ്ധകാലമാവുമ്പോഴേക്കും ജര്‍മനിയുടെ ഭരണക‌‌ര്‍ത്താവായിത്തീര്‍ന്നത് വെറും നാവിന്റെ ബലത്തിലായിരുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

ഹിറ്റലര്‍ കവലയില്‍ തന്റെ ആദ്യപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കേള്‍വിക്കാര്‍ വിരലിലെണ്ണാവുന്നവരായിരുന്നത്രേ! പിന്നീട് അത് പത്തായി, നൂറായി, ആയിരവും പതിനായിരവുമായി ഒടുക്കം ഒരു രാജ്യത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കിയെന്നു മാത്രമല്ല, മുഴുവന്‍ ലോകത്തെയും വിറപ്പിക്കുക കൂടി ചെയ്തു. എന്തായിരുന്നു ഹിറ്റ്ലറിന്റെ വിജയരഹസ്യം? വളരെ ലളിതം - ജനങ്ങള്‍ എന്താണോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉറക്കെ വിളിച്ചു പറയുക. അവിടെ തെറ്റിനും ശരിയ്ക്കും പ്രസക്തിയില്ല.

ആദ്യത്തെ പടി ഏതെങ്കിലും തരത്തിലുള്ള വികാരത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ( ഹിറ്റ്ലര്‍ - ആര്യവം‌‌ശം, താക്കറെ - മറാഠിവികാരം , ബുഷ് - അമേരിക്കന്‍ പാട്രിയോട്ടിസം , മോഡി - ഹിന്ദുത്വം).
ദേശീയതയും മതവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന മറ്റു വിഷയങ്ങളാണ്.

രണ്ടാമത് ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിക്കല്‍. തങ്ങളുടെ വം‌‌ശം , രാജ്യം, വര്‍ഗം മുതലായവയ്ക്ക് വെല്ലുവിളിയായി മറ്റൊരു വര്‍ഗമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അതിനു എരിവു പകരാന്‍ സാങ്കല്‍പികശത്രുവിന്റെ കൂട്ടത്തിലെ ഒന്നോ രണ്ടോ‌പേരുടെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ മതിയാകും (അത് തന്നെ നിര്‍ബന്ധം ഉള്ള കാര്യമല്ല). ജ്യൂതര്‍ എന്ന സമ്പന്നവര്‍ഗം ആര്യജനതയുടെ പുരോഗതിയെ തടയുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവരാണ് എന്ന ഹിറ്റ്ലറുടെ പ്രചരണം എത്ര പെട്ടെന്നാണ് സ്വീകരിക്കപ്പെട്ടത്! മുംബായിലെ ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് കാരണം മറ്റു സംസ്ഥാനത്ത് നിന്നും എത്തുന്നവരാണെന്ന് താക്കറെ പറയുമ്പോഴും , ഇസ്ലാം എന്നാല്‍ തീവ്രവാദി എന്ന് ബുഷ് ഭരണകൂടം പ്രചരിപ്പിച്ചപ്പോഴും അവ സ്വീകരിക്കപ്പെട്ടത് ഇത്ര തന്നെ എളുപ്പത്തിലായിരുന്നു . ഈ സാന്കല്പികശത്രു ഏതൊരു ഭരണകൂടത്തിനും താന്താങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമാണ്.

തങ്ങള്‍ പട്ടിണി കിടന്നാണെന്കിലും ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ മിസൈലുകള്‍ സൃഷ്ടിക്കും എന്നായിരുന്നു ബേനസീര്‍ ഭൂട്ടോ‌ തന്റെ മരണത്തിനു മുന്പുള്ള അവസാനത്തെ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പത്രറിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വികസനത്തിനു തടസം നില്ക്കുന്നത് ചൈനയാണെന്നും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ ചൈനീസ് ചാരന്മാരാണെന്നും കോണ്‍ഗ്രസുകാര്‍. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇവിടെ സത്യത്തിനു പ്രസക്തിയില്ല. കേള്‍വിക്കാരന്‍ എന്ത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ അത് ഉറക്കെ വിളിച്ചു പറയുക എന്ന് മാത്രമാണ് പ്രധാനം.

ആര്‍‌‌ഷഭാരതസംസ്കാരമെന്നും പറഞ്ഞ് ഇല്ലാത്ത കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോ:ഗോപാലകൃഷ്ണനു ഈ കാര്യങ്ങളെല്ലാം വളരെ നന്നായി അറിയാമായിരിക്കണം. അദ്ദേഹത്തിന്റെയും പ്രസംഗത്തിന്റെ പാത ഇതേ വഴിയിലാണെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന്റെ വിജയത്തിന്റെ ചേരുവ വളരെ ലളിതമാണ്.

1. ശ്ലോകങ്ങള്‍ ( ഇഷ്ടാനുസരണം വ്യാഖ്യാനിച്ചത് ).
2. ശാസ്ത്രം (വളച്ചൊടിച്ചത്).
3. ദേശസ്നേഹം (ആവശ്യത്തിന്).
4. പാല്‍പുഞ്ചിരി.
5. സസ്‌‌പെന്‍സ് (കൂടുതല്‍ ആയി എന്തൊക്കെയോ ഉണ്ടെന്ന ഒരു തോന്നലിനു വേണ്ടി മാത്രം)
6. സാന്ക‌‌ല്‍പികശത്രു - മോഡേണ്‍ സയന്സ് /സയന്റിസ്റ്റുകള്‍.

ശരിയായ ശാസ്ത്രപുരോഗതി ഇന്നും അന്യം നില്ക്കുന്ന, അതിന്റെ അപകര്‍ഷതാ ബോധം അനുഭവിക്കുന്ന ഒരു ജനതയ്ക്കിടയിലേക്കാണ് 'ആര്‍ഷഭാരതത്തിലില്ലാത്തത് ഒന്നുമില്ല' എന്ന വാക്യം അദ്ദേഹം വളരെയധികം ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ തട്ടിവിടുന്നത്. ന്യൂട്ടനും കെപ്ലറും ഐന്‍സ്റ്റീനും ഡാര്‍വിനും എല്ലാം കണ്ടെത്തിയത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയിരുന്നു എന്ന പൊള്ളയായ വാദം മാത്രമല്ല അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്, അതോടൊപ്പം ഇത്തരം കണ്ടെത്തലുകളെ മനഃപൂര്‍വ്വം ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു മോഡേണ്‍ സയന്റിസ്റ്റുകള്‍ എന്നു കൂടി പലപ്പോഴും നേരിട്ടോ‌ അല്ലാതെയോ‌ അദ്ദേഹം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് (സാന്കല്‍പ്പിക ശത്രു ഇല്ലാതെ കാര്യം നടക്കില്ലല്ലോ).

അഞ്ചാമത് പറഞ്ഞ സസ്പെന്സ് - അതും വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും ഏതാണ്ട് എല്ലാത്തിന്റെയും മുഖവുര ഒരേ പോലെയാണ്. "ഞാനിവിടെ ചില വലിയ സംഭവങ്ങള്‍ പറയാനാണ് പോവുന്നത്. അതൊക്കെ വല്യേ കോമ്പ്ലിക്കേറ്റഡ് ആയ, ചിലര്‍ക്ക് മാത്രം (സവര്‍ണര്‍?) മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. നിങ്ങള്‍ക്ക് ഒന്നും മനസിലാവാന്‍ പോകുന്നില്ല. പക്ഷേ ഒക്കെ സത്യമാണ്." ഇതാണ് പൊതുവേയുള്ള മുഖവുര. സത്യത്തില്‍ അദ്ദേഹം പറയുന്നതൊക്കെയും ശ്രമിച്ചാല്‍ ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളല്ല. പക്ഷേ അതു കൊണ്ട് കാര്യമില്ലല്ലോ. "ഞാന്‍ പറഞ്ഞത് സത്യമാണ്, നീ വിശ്വസിച്ചാല്‍ കൊള്ളാം , പ്രൂഫ് ഒന്നും ഇല്ല, വിശ്വസിച്ചില്ലെന്കില്‍ നിനക്കത് മനസിലാക്കാനുള്ള ബുദ്ധിയില്ല." ഇതാണ് അദ്ദേഹം നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഓരോ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ ശേഷവും അതിന്റെ കൂടെ ഒരു ദേശസ്നേഹം ഇളക്കിവിടുന്ന വാചകം കൂടെ അടിച്ചു വിട്ടാല്‍ കേട്ടിരിക്കുന്നവര്‍ താനെ കയ്യടിച്ചുകൊള്ളും. ആര്‍ഷഭാരതത്തില്‍ വിമാനമുണ്ടായിരുന്നുവെന്നും പ്രകാശപ്രവേഗം കണ്ടെത്തിയിരുന്നുവെന്നും സൗരകേന്ദ്രിത സൗരയൂഥത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും കേട്ടാല്‍ ഏത് ഇന്ത്യക്കാരനാണ് കുളിരു കോരാതിരിക്കുക? ഇതൊക്കെ സത്യമായിരുന്നെന്കില്‍ നല്ലത് തന്നെ. പക്ഷേ അതല്ലല്ലോ‌ സത്യം‌‌.

ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ നെല്ലും പതിരും വ്യക്തമായി വേര്‍തിരിക്കുന്നു ഉമേഷിന്റെ ഈ പോസ്റ്റ്.

ഗോപാല‌‌കൃഷ്ണനോട് പോവാന്‍ പറ, കാര്യത്തിലേക്ക് വാ:

ഗോപാലകൃഷ്ണന്‍ വെറും ഒരു വ്യക്തി. അദ്ദേഹത്തിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കപ്പെടേണ്ടത് തന്നെ. പക്ഷേ അതിനേക്കാള്‍ പ്രധാനമായി തിരിച്ചറിയപ്പെടേണ്ടത് മറ്റു ചില വസ്തുതകളാണ്.

1. ദേശസ്നേഹത്തിന്റെ പേരില്‍ ആരെന്കിലും എന്തെന്കിലും തട്ടിവിടുമ്പോള്‍ ഓര്‍ക്കുക. അതെല്ലാം സത്യമാവണമെന്നില്ല. ഗോപാലകൃഷ്ണന്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ കേള്‍ക്കാനിഷ്ടമുള്ളത് നിങ്ങളോട് സംസാരിച്ച് നിങ്ങളുടെ വികാരത്തെ മുതലെടുക്കുക മാത്രമാവാം. ഒരു പക്ഷേ ഇല്ലാത്ത ഒരു ശത്രുവിനു നേരെ നിങ്ങളെ തിരിച്ച് വിട്ട് നിങ്ങളേയും രാജ്യത്തെയും നാശത്തിലേക്ക് തള്ളിവിടുകയാവാം.

2. ജ്യോതിഷം എന്ന മഹാതട്ടിപ്പ്. :- ജ്യോതിഷം എന്ന അന്ധവിശ്വാസത്തെ പ്രചരിപ്പിക്കേണ്ടത് ഒരു . ഗോപാലകൃഷ്ണന്റെ മാത്രം ആവശ്യമല്ല. അതിനൊരു രാഷ്ട്രീയമുണ്ട്. നിര്‍ദ്ദോഷമായ ഒരു സാമ്പത്തികമാര്‍ഗം എന്ന നിലയില്‍ 'വെറും ഒരു വിശ്വാസത്തെ' അല്ല ഗോപാലകൃഷ്ണന്മാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ പല വലിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചില 'സവര്‍ണനാമധാരികള്‍ക്ക്' മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന 'എന്തോ‌ ഒരു വലിയ ശാസ്ത്രസത്യം' എന്ന് ജ്യോതിഷത്തെ ഗോപാലകൃഷ്ണന്‍ നിര്‍വചിക്കുമ്പോള്‍ അതിന്റെ പിറകിലെ രാഷ്ട്രീയമെന്തെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഗോപാലകൃഷ്ണന്മാരെ അരങ്ങുകള്‍ വാഴാന്‍ അനുവദിക്കുമ്പോള്‍ നാമോരോരുത്തരും ചെയ്യുന്നത് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ് എന്നത് മറന്നുകൂടാ.

ജ്യോതിഷത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ അകറ്റാനും എന്താണ് ജ്യോതിഷമെന്ന് ശരിയായി മനസിലാക്കുവാനും സൂരജിന്റെ ഈ പോസ്റ്റ് വായിക്കുക. ജ്യോതിഷമെന്ന തട്ടിപ്പിനെ സത്യമെന്ന് പലപ്പോഴും ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത് തികച്ചും മനഃശാസ്ത്രപരമായ ചില കാരണങ്ങള്‍ മൂലം മാത്രമാണ്. മനുഷ്യമനസ്സുകളുടെ അത്തരം പ്രത്യേകതകളെക്കുറിച്ച് ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

30 comments:

  1. കാലിക പ്രസക്തിയുള്ള പോസ്റ്റ്‌ .. ഫിസിക്സ്‌ഇല്‍ ബിരുദാനന്തര ബിരുദം ഉള്ള ചിലരൊക്കെ അന്ധവിശ്വസവുമായി നടക്കുന്ന കാണുമ്പോ ചന്തി* അടിച്ചു പൊട്ടിക്കാനാ തോന്നാറ് .. യെവന്‍/യെവള്‍ ഒക്കെ എന്തിനു പഠിക്കാന്‍ പോവുന്നു എന്നാ .. !
    നന്ദി !
    *എഴുതിയത് പ്രശ്നം ആണെങ്കില്‍ കുണ്ടി ന്നു എഴുതാം !

    ReplyDelete
  2. 1. ദേശം എന്നത് മതം എന്ന പോലെ തന്നെ മനുഷ്യനെ വേര്‍തിരിക്കുന്ന ഒരു കൃത്രിമ വേര്‍തിരിവ് മാത്രമാണ്. ഈ രണ്ട് കാര്യങ്ങള്‍ക്കും ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കുന്നതാണ്‌ ഇന്നത്തെ പല അന്താരാഷ്ട്രപ്രശ്നങ്ങള്‍ക്കും കാരണം.

    2. മതത്തിന്റെ പേരിലോ രാജ്യത്തിന്റെ പേരിലോ ആളുകളെ സംഘടിപ്പിക്കുന്ന എല്ലാ കഴുവേറികളും ഈ രണ്ടിനോടുമുള്ള സ്നേഹം കൊണ്ടല്ല, സ്വന്തം കാര്യം നടത്താനാണത് ചെയ്തിട്ടുള്ളത് എന്നത് രണ്ടാമത്തെ പ്രശ്നം.

    ReplyDelete
  3. Yes...agree with Adi, "മതത്തിന്റെ പേരിലോ രാജ്യത്തിന്റെ പേരിലോ ആളുകളെ സംഘടിപ്പിക്കുന്ന എല്ലാ കഴുവേറികളും ഈ രണ്ടിനോടുമുള്ള സ്നേഹം കൊണ്ടല്ല, സ്വന്തം കാര്യം..."

    ReplyDelete
  4. വാസ്തുക്കാരെകൊണ്ടും പൊറുതി മുട്ടിത്തുടങ്ങി.... ജീവിക്കാന്‍ വേണ്ടി മറ്റുള്ളവരെ മണ്ടന്മാരാക്കൂന്ന ഇത്തരം പരിപാടികള്‍ എന്നെങ്കിലും നില്‍ക്കുമോ ആവോ

    ReplyDelete
  5. പാല്‍പ്പുഞ്ചിരി(ഉടനീളം) എന്നെഴുതണം. റെസിപ്പി എഴുതുമ്പോള് എല്ലാം കരകരക്റ്റായി വേണ്ടേ കാല്വിന്‍,

    ഉമേഷിന്റെ പോസ്റ്റ് വായിച്ചുകഴിഞ്ഞു. സൂരജിന്റേത് ഇനിയും തൊട്ടിട്ടില്ല. ആ, സമയമുണ്ടാക്കിയെടുക്കും.

    ReplyDelete
  6. കേള്‍ക്കാന്‍ ഇഷ്ടമുള്ളത് പറയുക എന്നതുപോലെതന്നെ പ്രധാനമാണ് അത് തികഞ്ഞ അത്മവിശ്വാസത്തോടെ, ഉറപ്പിച്ചു പറയുക എന്നത്. These people appear so sure of themselves.Certinity is very much seductive,and certinity is their main offering to their disciples.മറ്റൊന്ന് ഇവരുടെ ആശയങ്ങളെല്ലാം മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ് എന്നാതാണ്.Psychologically It seems we long for a world where black is black and white is white with no grey areas.ബ്ലോഗ്‌ ചര്‍ച്ചകളില്‍ വെറും ഒരു കമന്റിലൂടെ പരിണാമ സിദ്ധാന്തം വിശദീകരിച്ചു തരാന്‍ ചിലര്‍ ആവശ്യപ്പെടുന്നത് കണ്ടിട്ടില്ലേ?They genuinely believe it could be done.ഗോപാലകൃഷ്ണന്റെ പ്രസംഗം കേട്ടാല്‍ വളരെ ഗഹനമായ ശാസ്ത്ര വിഷയങ്ങള്‍ പോലും നന്നായി മനസ്സിലായി എന്ന തോന്നലാകും സാധാരണക്കാര്‍ക്ക് ഉണ്ടാവുക.ശാസ്ത്രവും അന്ധവിശ്വാസവും തമ്മില്ലുള്ള മല്‍സരത്തില്‍ ശാസ്ത്രം തോല്‍ക്കാനാണ് കൂടുതല്‍ സാധ്യത.ഗോപാലകൃഷ്ണന്‍ ഒരു വാചകത്തില്‍ പറയുന്ന വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഒരു വലിയ പോസ്റ്റ്‌ തന്നെ വേണ്ടിവരും.എന്നാലും എല്ലാവര്‍ക്കും അത് സമ്മതമായിക്കൊള്ളണമെന്നുമില്ല.ഗോപാലകൃഷ്ണന്റെ പ്രസംഗം കേട്ടവര്‍ക്കെല്ലാം അവരത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഗോപാലകൃഷ്ണന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ട്.ഉമേഷിന്റേയോ സൂരജിനെയോ പോസ്റ്റുകള്‍ വായിച്ചവര്‍ക്കെല്ലാം ഉമേഷോ സൂരജോ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം മനസ്സിലായിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ? If there is a struggle for existence between ideas,no doubt science looses.Survival of the fittest. ;-)

    Another thing is their capacity for oratory.വളരെ അപകടം പിടിച്ച രണ്ടു ചേരുവകളാണ് ആത്മവിശ്വാസവും നല്ല ഭാഷാ സ്വാധീനവും.ഇത് രണ്ടും ഗോപാലകൃഷ്ണനുണ്ട്.(വ്യക്തിപരമായി അയാളുടെ സംസാരരീതി എനിക്ക് ഇഷ്ടമല്ലെങ്കിലും.)

    ReplyDelete
  7. കാല്‍വിന്റെ വിശകലനവും ബ്രൈറ്റിന്‍റെ നിരീക്ഷണവും പ്രസക്തമാണ്.

    ReplyDelete
  8. ഒരു കൊലയാളി ഒരാളെയെ നശിപ്പിക്കുന്നുള്ളൂ. ഇവർ ഒരു സമൂഹത്തെ മുഴുവനായി നശിപ്പിക്കുന്നു

    ReplyDelete
  9. മാഷേ, ലേഖനം ശ്ശി ബോധിച്ചു. ഒന്നു കൂടി ശ്രദ്ധിച്ചു വായിച്ച് കമന്റണമെന്ന് ആഗ്രഹം. ഉമേഷിനേയും സൂരജിനേയും വായിക്കുകയും വേണം. തിരിച്ചു വരാം എന്ന പ്രതീക്ഷയില്‍....

    ReplyDelete
  10. കാല്‍‌വിന്‍,

    നന്ദി, നന്ദി

    ആശംസകള്‍

    ReplyDelete
  11. നന്ദി കാല്വിൻ,
    കാല്വിൻ പറയുന്നത് പോലെ ഇദ്ദേഹം ഒരു സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുകയാണ്, ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ വരാനിരിക്കുന്ന ഭവിഷത്ത് വളരെ വലുതായിരിക്കും, അതിന് ഈ വിഷയത്തിൽ കൂടുതൽ അറിവുള്ള സൂരജ്, ഉമേഷ് എന്നിവരെ പോലെയുള്ളവർ മുന്നിട്ടിറങ്ങിയെ മതിയാവൂ.
    അത്യത്തിൽ ഒരുപറ്റമാളുകൽക്ക് പറയുന്നത് എന്തായാലും അവരുടെ രാഷ്ട്രീയവുമായി ഒത്തുപോകുമെങ്കിൽ/ അവ്രുടെ രാഷ്ട്രീയത്തിന് ഇത്തിരി വളമാവുമെങ്കിൽ അതിനെ പൊക്കിപ്പിടിക്കാൻ എന്തുംചെയ്യും.
    ആർഷഭാരതമെന്നാൽ എല്ലാം നമ്മളുടേത് മാത്രമാണെന്ന് ധരിക്കുന്നവർ പ്രത്യേകിച്ചും.


    bright
    ആത്മവിശ്വാസവും നല്ല ഭാഷാ സ്വാധീനവും, ഇതുമാത്രം മതിയോ? പറയുന്നകാര്യങ്ങളിൽ ഇത്തിരിയെങ്കിലും സത്യവും വേണ്ടേ?
    ഈ വഴിയിൽ ഇഷ്ടമ്പോലെ പണം വരുന്നത് കാരണം ഗോപാലകൃഷ്ണൻ ചേട്ടൻ അത്ര പെട്ടെന്ന് ഇത് വിടുമെന്ന് തോന്നുന്നില്ല.

    ReplyDelete
  12. ഫോക്കസ്‌ ചെയ്ത്‌ എഴുതിയ നല്ല ഒരു ലേഖനം. നന്ദി. അതിലേറെ നന്ദി സൂരജിണ്റ്റെ ആ ലേഖനത്തിലെത്തിപ്പെടാന്‍ വഴിയൊരുക്കിയതിനു. (കുറച്ചായി ബ്ളോഗിലില്ലായിരുന്നതു കൊണ്ട്‌ അതൊന്നും കണ്ടിരുന്നില്ല. )കോവാല കൃഷ്ണനെ പറ്റി ഇതു വായിക്കുന്നതു വരെ കേട്ടിട്ടില്ലായിരുന്നു. ഇനിയിപ്പോള്‍ അദ്ദേഹത്തെ പറ്റി ഒന്നും കേള്‍ക്കുകയോ കാണുകയോ വേണ്ട താനും. അതിനും നന്ദി.

    [ഇത്തരം പോസ്റ്റുകള്‍ ബ്ളോഗില്‍ കൂടുതലായി ഉണ്ടായിരുന്നെങ്കില്‍!!]

    ReplyDelete
  13. നല്ല പോസ്റ്റ്, കാല്‍വിന്‍.

    bright said...

    ശാസ്ത്രവും അന്ധവിശ്വാസവും തമ്മില്ലുള്ള മല്‍സരത്തില്‍ ശാസ്ത്രം തോല്‍ക്കാനാണ് കൂടുതല്‍ സാധ്യത.

    ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ തങ്ങളുടെ ടീമിനെ ജയിപ്പിക്കാന്‍ എതിര്‍ടീമിനുനേരെ ആവശ്യത്തിനും അനാവശ്യത്തിനും തൊണ്ടപൊട്ടെ കൂവിവിളിക്കുന്ന ഫാനുകളെ കണ്ടിട്ടില്ലേ? പഴകിയ ടീമുകള്‍ക്ക്‍ ഈ തന്ത്രം അറിയാവുന്നതിനാല്‍ അവിടെ അതത്ര ചിലവാവാറില്ല. എങ്കിലും ഫാനുകള്‍ ഇന്നും ശ്രമം തുടരുന്നു. ഫാനുകള്‍ക്ക് മദ്യമാണ് ഉത്തേജനം നല്‍കുന്നതെങ്കില്‍ , വിശ്വാസിക്ക് നിരുപാധികമായ വിധേയത്വം മൂലമുള്ള മാതാന്ധതയാണ് സ്വന്തം ഗ്രന്ഥത്തിലെ വ്യക്തമായ തെറ്റുകളെയും അബദ്ധധാരണകളെയും ന്യായീകരിക്കുന്നതില്‍ പോലും യാതൊരു അപാകതയും കാണാതിരിക്കാന്‍ സഹായകമാവുന്നത്.

    ശാസ്ത്രവും അന്ധവിശ്വാസവും ആനയും പന്നിയും പോലെ! ആനപെറ്റാല്‍ കുഞ്ഞൊന്നുമാത്രം! പക്ഷേ അത് ആനക്കുഞ്ഞായിരിക്കും. പന്നിപെറ്റാല്‍ ഒത്തിരി കുഞ്ഞുങ്ങളുണ്ടാവും. പക്ഷേ അവ പന്നിക്കുഞ്ഞുങ്ങളായിരിക്കും. അത്രയേ വ്യത്യാസമുള്ളു. :)

    If there is a struggle for existence between ideas, no doubt science looses. Survival of the fittest.

    I think we must make a small correction:

    If there is a struggle for existence between ideas, the loudest will survive. And science is not a mere idea.

    ReplyDelete
  14. കാല്‍വിന്‍ നല്ല പോസ്റ്റ്‌ നന്ദി. ഉമേഷിന്റെയും സൂരജിന്റെയും പോസ്റ്റുകളും വായിച്ചു ,അതിലെ ചര്‍ച്ച വീക്ഷിക്കുന്നു.


    ഷാജി ഖത്തര്‍.

    ReplyDelete
  15. നല്ല ലേഖനം.
    രസമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍. അദ്ദേഹം ഒരു ശാസ്ത്രജ്ഞന്‍ കൂടിയാണല്ലോ? അതു അറിയാവുന്നതിനാലും നമ്മുടെ സംസ്കാരത്തെ കുറിച്ചും ഇതര മതങ്ങളെ കുറിച്ചും അറിയാനുള്ള ആഗ്രഹത്താലും ഞാനിടക്കു അദ്ദേഹത്തിന്റെ ടി.വി റേഡിയോ പരിപാടികള്‍ ശ്രവിക്കുകയും ചില ആഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യുകയും (കേള്‍ക്കാന്‍ സമയം കിട്ടിയില്ല) ചെയ്തിരുന്നു. ഈ കേള്‍ന്നതൊക്കെ സത്യമാണോയെന്നു നോക്കാന്‍ ശ്രമിക്കുക വിഷമകരമാണല്ലോ? എന്താണു പറയുന്നതു എന്നു അറിയുക എന്നതിനപ്പുറം പഠിക്കുക എന്ന ഉദ്ദേശമില്ലായെന്നതും ഒരു കാരണമാണ്.

    ReplyDelete
  16. ഇത് കോവാലകൃഷ്ണന്റെ യമകണ്ഠകാലം പാവം !:)))))

    ReplyDelete
  17. പീഡനമാണ് വിഷയമെങ്കിൽ മാധ്യമങ്ങൾക്ക് കൂടുതൽ വായനകാരുണ്ടാകും.
    ചില ആരോഗ്യമാസികകൾ കണ്ടിട്ടില്ലെ .അതുപ്പൊലെയാണ് ഈ പ്രസംഗവും.

    ReplyDelete
  18. അമ്യതാ ടിവിയില്‍ ആദ്യം സന്ധ്യാ ദീപം എന്ന ഒരു പരിപാട്റ്റി തുടങ്ങി, കൊള്ളാം ഓരോ ക്ഷേത്രത്തെ സംബന്ധിച്ചും വഴിപാടും ഒക്കെയായിരുന്നു വിഷയം, പിന്നെ അതിന് ശേഷം ഒരു താടിക്കാരന്‍ ഉപദേശം തുടങ്ങി. കുറച്ച് കൂടി കഴിഞ്ഞ് ഡോ.ഗോ. ഇന്ത്യന്‍ സവര്‍ണ സയന്റിഫിക് ഹെറിറ്റേജ് തുടങ്ങി. അമ്യതാനന്ദ മയിയെയും , ഡോ.ഗോ നെയും എല്ലാം പ്രൊട്ടക്ഷന്‍ കൊടുക്കുന്നത് സംഘാപരിവാറാണ് എന്നത് വ്യക്തം. അതെന്തിനാണെന്ന് കൂടി ഈ പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്. ഡോ ഗോയുടെ ‘ശാസ്ത്ര പ്രഭാഷണം’ ത്തില്‍ സെമിറ്റിക് മതങ്ങളോടുള്ള പരിഹാസം വരുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാനും ഈ സംഘപരിവാര്‍ സെല്ലുലോയ്ഡ് പ്രൊട്ടക്ഷന്‍ സഹായിക്കും.

    ReplyDelete
  19. "ഇന്ത്യയുടെ വികസനത്തിനു തടസം നില്ക്കുന്നത് ചൈനയാണെന്നും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ ചൈനീസ് ചാരന്മാരാണെന്നും കോണ്‍ഗ്രസുകാര്‍"

    ???

    ReplyDelete
  20. കേള്‍ക്കാന്‍ തുടങ്ങിയ കാലത്ത് ഡോ ഗോപാലകൃഷ്ണന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഞാന്‍ വിചാരിച്ചത് തെറ്റാണെന്ന് തെളിയിച്ചു

    ReplyDelete
  21. കാല്‍വിന്‍ ഉഗ്രന്‍ പോസ്റ്റ്‌..കഴിഞ്ഞ ദിവസം വായിച്ചിരുന്നു..പോസ്റ്റാന്‍ മറന്നു പോയി...ഉമേഷിന്റെയും സൂരജിന്റെയും പോസ്റ്റുകള്‍ ദൈര്‍ഘ്യം കാരണം ഇതുവരെ വായിക്കാന്‍ പറ്റിയില്ല..എന്തായാലും സമയം കിട്ടിയാല്‍ വായിക്കണം. ഞാന്‍ ഒരു അന്ധവിശ്വാസിയല്ല ..ഇനിയൊട്ടു ആവുകയുമില്ല.എങ്കിലും അമ്പരപ്പിച്ച കുറെ സംഭവങ്ങളുണ്ട്. ഒന്നിവിടെ പറയാം. ഒരിക്കല്‍ അച്ഛനും അച്ഛന്റെ അനിയനും ഒരു കസിന്റെ കല്യാണത്തിനായി ജാതകം നോക്കാന്‍ പോയി..അവിടെ വെച്ച് അച്ഛന്‍ അയാളോട് ഈ പെണ്‍കുട്ടി ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു..അയാള്‍ ശരിയായ ഉത്തരം പറഞ്ഞു കൊടുത്തു..അതെങ്ങനെ അയാള്‍ പറഞ്ഞു എന്ന് എനിക്കിപ്പഴും അറിയില്ല...

    ReplyDelete
  22. സാങ്കൽപികശത്രുവിനെക്കുറിച്ച്‌ പറഞ്ഞത്‌ ഇഷ്ടപ്പെട്ടു. ഒരു perceived enemy എല്ലാ പ്രചാരത്തിനും ആവശ്യമാണ്‌, മതങ്ങൾക്കും. സംഘടിതമതങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും, നിലവിലുള്ള സാമൂഹികാവസ്ഥകളിൽ ഏതെങ്കിലും വിഭാഗത്തെ ശക്തിയായി എതിർത്തുകൊണ്ടാണ്‌ ഇവയെല്ലാം നിലവിൽ വന്നിട്ടുള്ളതെന്ന്. പിന്നീടുള്ള ചരിത്രവിശകലനത്തിൽ ഇവ പരിഷ്കരണങ്ങളായി വിലയിരുത്തപ്പെട്ടേയ്ക്കാമെങ്കിലും തുടക്കം എല്ലാം ഉന്നം വെച്ചത്‌ എതിർക്കാനുള്ള വിഭാഗത്തെ (സംഘത്തെ) മുന്നിൽ കണ്ടുകൊണ്ടുതെന്നെയായിരുന്നുവെന്ന്.

    ഇന്ന് ശാസ്ത്രം ഒരു perceived enemy ആയി പല സംഘടിത മതങ്ങളും കാണുന്നതും ഇതേ മനശാസ്ത്രം വെച്ചാണ്‌, just that, in their mind, the chairs have changed sides. പണ്ട്‌ എതിർക്കാൻ വിഭാഗത്തെ അന്വേഷിച്ചിരുന്നവർ ഇന്ന് ശാസ്ത്രത്തെ ഇങ്ങോട്ട്‌ വന്ന് ആക്രമിക്കുന്ന ഭീഷണി ആയി കാണുന്നു, അത്രമാത്രം.

    ReplyDelete
  23. കാല്‍വിന്‍, വളരെ സംഷിപ്തമായി എഴുതിയ ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. പോസ്ടിനോളം പ്രാധാന്യമുള്ള കമന്റുകളും. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  24. പ്രൊപ്പഗാന്‍ഡയുടെ അടിസ്ഥാനമായി ഗീബല്‍സ് പറഞ്ഞുതന്ന ആ തത്വം, 'ഒരു കള്ളം വ്യക്തതയോടെ പലതവണ ആവര്‍ത്തിച്ചാല്‍, അത് 'സത്യ'മായി മാറും' എന്നത്....അവിടെയാണ് ഗോപാലകൃഷ്ണന്‍മാരുടെയും വിജയം. കാല്‍വിന്‍ വളരെ വ്യക്തമായും കൃത്യമായും വിശദീകരിച്ചിരിക്കുന്നു.

    ഉമേഷും സൂരജും എരിച്ചുകളഞ്ഞ സമയം പാഴായില്ലെന്ന്, ഇതുള്‍പ്പടെയുള്ള ഒട്ടേറെ അനുബന്ധ പോസ്റ്റുകളും അവയ്ക്ക് ലഭിക്കുന്ന ഗൗരവമാര്‍ന്ന കമന്റുകളും വ്യക്തമാക്കുന്നു.....എത്ര ഗോപാലകൃഷ്ണ്‍മാര്‍ അവതരിച്ചാലും പ്രതീക്ഷ കൈവിടാറായിട്ടില്ലെന്നും ഇക്കാര്യം സൂചന നല്‍കുന്നു. നന്ദി.

    ReplyDelete
  25. മലയാളിയുടെ ഇന്നത്തെ മനോനിലയാണ് ഗോപാലകൃഷ്ണന്മാരെ കൈകഴുകിച്ചൂട്ടുന്നത്. 50 കളിലും 60 കളിലും ഇങ്ങനെ ഒരാൾ പൊതുദൃശ്യത നേടുന്നതിനു സാ‍ാദ്ധ്യതകളേ ഇല്ലായിരുന്നു. തന്റെ സ്വാർത്ഥലോഭവിഭ്രാ‍ാന്തികൾക്ക് ആത്മീയത(?) മറുമരുന്നാണേന്നു വിശ്വസിച്ചു പോയിരിക്കുന്നു നമ്മൾ. ഈ കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കാൻ എളുപ്പമാണ്.

    ഹിറ്റ്ലറിനും ചിലസാമൂഹ്യഘടങ്ങൾ വിജയത്തിനു വഴി തെളിച്ചിട്ടുണ്ട്. യൂറോപ്പിലെ അന്നത്തെ പ്രശ്നങ്ങൾ ജൂതന്മാരെ അമർച്ച ചെയ്താൽ ഒതുക്കപ്പെടും എന്ന തോന്നൽ പ്രബലമായിരുന്നു.

    ഗോപാലകൃഷ്ണന്റെ അയുക്തി/കുയുക്തികൾ തെളിയിച്ചതുകൊണ്ട് പ്രയോജനമില്ല,ഈ വിഭ്രാന്തി നിലനിൽക്കുന്നിടത്തോളം കാലം.

    ReplyDelete
  26. ഉമേഷും സൂരജും വസ്തുനിഷ്ഠമായി ജോതിഷത്തിന്റെ തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടു വരുമ്പോൾ, ഈ പോസ്റ്റ് ഗോപാലകൃഷ്ണന്മാരുടെ സാംസ്ക്കാരിക നിർമ്മിതിക്കുവേണ്ടിയുള്ള ശ്രമങ്ങളും അതിനു പിറകിലുള്ള രാഷ്ട്രീയത്തെയും കാണിച്ചു തരുന്നു. ആപകടകരവും വിമോചനവിരുദ്ധവുമാ‍യ ഈ അധീശ-സവർണ്ണ-പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കണമെങ്കിൽ ഇതിനു വിരുദ്ധവും, ശാസ്ത്രസാധുതയുള്ളതുമായ ഒരു രാഷ്ട്രീയം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. അത്തരം ഒരു ഇടതുപക്ഷ രാഷ്ട്രീയം ജനാധിപത്യപരമായും മാനവികമായും സ്വയം പുനർനിമ്മിക്കാതെ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലയാഥാർത്ഥ്യമാണ് ഗോപാൽകൃഷ്ണന്മാരെ പിൻപറ്റിയുള്ള പ്രതിലോമത ഇവിടെ അരങ്ങുതകർക്കുവാൻ കാരണം. തൊട്ടുമുകളിൽ എതിരവൻ കതിരവൻ ചൂണ്ടിക്കാണിക്കുന്നതു പോലെ പത്തുമുപ്പതു വർഷം മുൻപുവരെ ആൾദൈവങ്ങൾ ഉൾപ്പെടെയുള്ള ഇത്തരം ഞാഞ്ഞൂലുകൾക്ക് നമ്മുടെ ജീവിതമണ്ഡലത്തിൽ പ്രവേശിക്കാൻ ആവുകയില്ലായിരുന്നു. ചെറുത്തു നിൽപ്പിന്റെ ശക്തമായ ഒരു രാഷ്ട്രീയം കൈവിടുന്ന, അരാഷ്ട്രീയതയെ താലോലിക്കുന്ന ഒരു ജനതയെ ഇത്തരം ക്യാൻസറുകൾ വേഗം അക്രമിച്ചു കീഴ്പ്പെടുത്തും.

    ReplyDelete
  27. ചേട്ടാ
    പറഞ്ഞതൊക്കെ സമ്മതിക്കാം, പക്ഷെ പണ്ട് നമ്മുടെ കയ്യില്‍ ഒന്നുമില നമുടെ മുനിമാരോക്കെ വെറുതെ നടക്കുവായിരുന്നു എന്ന് പറഞ്ഞ ചേട്ടന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ? ഞാന്‍ ഇതൊന്നും പഠിച്ചിട്ടില്ല, എന്റെ വിഷയമേ വേറെയാണ് അത് പോട്ടെ. പക്ഷെ
    "ആര്‍ഷഭാരതത്തില്‍ വിമാനമുണ്ടായിരുന്നുവെന്നും" ഈ ഒരു കമന്റ്‌ ആണ് എന്നെ ഈ മറുപടി എഴുതാന്‍ പ്രേരിപിച്ചത്‌.
    ഒരു ലിങ്ക് തരാം അന്ന് നോക്ക്
    http://www.stopnwo.com/docs/the_vimanika_shastra.pdf
    ഇനി ചെലപ്പോ ഭാരതിയനും ഇരിക്കട്ടെ ഒരു പൊന്‍ തുവല്‍ എന്ന് കരുതി ഏതെങ്കിലും സായിപ്പ് നമ്മുടെ മഹര്‍ഷി ഭരദ്വാജന്റെ പേരില്‍ എഴുതിയതും ആവാം. ചേട്ടന്‍ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഉള്ളത് കൊണ്ട് ഒന്ന് പറഞ്ഞുത.

    പിന്‍ കുറിപ്പ് :
    അല്ല നമ്മുടെ എല്ലാ കഥകളും സംസ്കാരവും എലിയന്‍സ് വന്നിട്ട് തന്നതന്നെന്നു പറഞ്ഞ ചേട്ടന്‍ സമതിക്കുമോ ? നമുക്ക് തര്‍ക്കിക്കാം ലോകാവസാനം വരെ

    ReplyDelete
  28. ചേട്ടാ
    പറഞ്ഞതൊക്കെ സമ്മതിക്കാം, പക്ഷെ പണ്ട് നമ്മുടെ കയ്യില്‍ ഒന്നുമില നമുടെ മുനിമാരോക്കെ വെറുതെ നടക്കുവായിരുന്നു എന്ന് പറഞ്ഞ ചേട്ടന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ? ഞാന്‍ ഇതൊന്നും പഠിച്ചിട്ടില്ല, എന്റെ വിഷയമേ വേറെയാണ് അത് പോട്ടെ. പക്ഷെ
    "ആര്‍ഷഭാരതത്തില്‍ വിമാനമുണ്ടായിരുന്നുവെന്നും" ഈ ഒരു കമന്റ്‌ ആണ് എന്നെ ഈ മറുപടി എഴുതാന്‍ പ്രേരിപിച്ചത്‌.
    ഒരു ലിങ്ക് തരാം അന്ന് നോക്ക്
    http://www.stopnwo.com/docs/the_vimanika_shastra.pdf
    ഇനി ചെലപ്പോ ഭാരതിയനും ഇരിക്കട്ടെ ഒരു പൊന്‍ തുവല്‍ എന്ന് കരുതി ഏതെങ്കിലും സായിപ്പ് നമ്മുടെ മഹര്‍ഷി ഭരദ്വാജന്റെ പേരില്‍ എഴുതിയതും ആവാം. ചേട്ടന്‍ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഉള്ളത് കൊണ്ട് ഒന്ന് പറഞ്ഞുത.

    പിന്‍ കുറിപ്പ് :
    അല്ല നമ്മുടെ എല്ലാ കഥകളും സംസ്കാരവും എലിയന്‍സ് വന്നിട്ട് തന്നതന്നെന്നു പറഞ്ഞ ചേട്ടന്‍ സമതിക്കുമോ ? നമുക്ക് തര്‍ക്കിക്കാം ലോകാവസാനം വരെ

    ReplyDelete
  29. ചേട്ടാ പൂയ്...

    ആര്‍ഷഭാരതത്തിലെ വിമാനം എന്ന ഗുണ്ടിനെ ഐ.ഐ.എസ്.സി യിലെ ശാസ്ത്രജ്ഞര്‍ വസ്തുനിഷ്ടമായി പഠിച്ച് പൊളിച്ചടുക്കിയതൊന്നും അണ്ണനറിഞ്ഞില്യോ? ഇല്ലെങ്കില്‍ ദോ ഇവിടെ പോയി വായിച്ച് പഠീര്

    http://cgpl.iisc.ernet.in/site/Portals/0/Publications/ReferedJournal/ACriticalStudyOfTheWorkVaimanikaShastra.pdf

    ഇനി മുതല്‍ വല്ലോം കൊണ്ട് വരുവാണേല്‍ പുത്യേത് വല്ലോം കൊണ്ടോരണം. അല്ലാതെ പൊളിച്ചടുക്കപ്പെട്ട ഗുണ്ടുകളുടെ പുറത്ത് തര്‍ക്കിച്ചോണ്ട് ഇരിക്കാന്‍ ച്യാട്ടനെപ്പോലെ വേറെ പണി ഇല്ലാണ്ടെ ഇരിക്കുവല്ല ബാക്കിയുള്ളവര് കെട്ടാ...
    അപ്പോ സുലാന്‍!!

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.